മറ്റൊരു കുംബ്ലെയാകുമോ? കോലിപ്പടയ്ക്കു വഴികാട്ടാൻ ധോണിയെത്തുമ്പോൾ..!
മുൻ ഇംഗ്ലിഷ് ഓഫ്സ്പിന്നർ ഗ്രെയിം സ്വാൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി: ‘ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളാണ് മഹേന്ദ്രസിങ് ധോണി. അദ്ദേഹം എന്ത് ചെയ്താലും അവയെല്ലാം വലിയ തലക്കെട്ടുകളായി മാറും...’ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്വാനിന്റെ ഈ
മുൻ ഇംഗ്ലിഷ് ഓഫ്സ്പിന്നർ ഗ്രെയിം സ്വാൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി: ‘ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളാണ് മഹേന്ദ്രസിങ് ധോണി. അദ്ദേഹം എന്ത് ചെയ്താലും അവയെല്ലാം വലിയ തലക്കെട്ടുകളായി മാറും...’ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്വാനിന്റെ ഈ
മുൻ ഇംഗ്ലിഷ് ഓഫ്സ്പിന്നർ ഗ്രെയിം സ്വാൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി: ‘ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളാണ് മഹേന്ദ്രസിങ് ധോണി. അദ്ദേഹം എന്ത് ചെയ്താലും അവയെല്ലാം വലിയ തലക്കെട്ടുകളായി മാറും...’ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്വാനിന്റെ ഈ
മുൻ ഇംഗ്ലിഷ് ഓഫ്സ്പിന്നർ ഗ്രെയിം സ്വാൻ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി: ‘ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളാണ് മഹേന്ദ്രസിങ് ധോണി. അദ്ദേഹം എന്ത് ചെയ്താലും അവയെല്ലാം വലിയ തലക്കെട്ടുകളായി മാറും...’
യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സ്വാനിന്റെ ഈ പഴയ പ്രസ്താവനയാണ് ഓർമ വന്നത്. ടീമിന്റെ ഉപദേശകനായി ധോണി നിയമിതനായി എന്ന വാർത്തയാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത്.
ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ച ക്രിക്കറ്ററായ ധോണി ഇനിയുള്ള കാലം ഇന്ത്യൻ സൈന്യത്തോടൊപ്പം പ്രവർത്തിക്കുമെന്ന് കരുതപ്പെട്ടിരുന്നു. ധോണിയുടെ അടുത്ത ഇന്നിങ്സ് രാഷ്ട്രീയത്തിലായിരിക്കും എന്ന് പ്രവചിച്ചവരും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യൻ ടീമിന്റെ മെന്ററുടെ റോളിൽ ധോണിയെ കാണാൻ സാധിക്കുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിച്ചിരുന്നില്ല. ആ ജോലിയോട് ധോണി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ധോണിയെ ഉപദേഷ്ടാവായി നിയമിച്ച ബിസിസിഐയുടെ നീക്കം ഒരു തികഞ്ഞ സർപ്രൈസ് ആണ്.
ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങിയ രീതി ആരാധകരെ ഇന്നും വേദനിപ്പിക്കുന്നുണ്ട്. 2019ലെ ഏകദിന ലോകകപ്പ് ധോണിക്കുവേണ്ടി ജയിക്കണമെന്ന് ഇന്ത്യൻ ടീം അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ സെമിഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധി. അന്ന് നിറകണ്ണുകളോടെ നിന്ന ധോണിയെ ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടുണ്ടാവില്ല. രവീന്ദ്ര ജഡേജയോടൊപ്പം ധോണി പരമാവധി പൊരുതിയെങ്കിലും തലനാരിഴയ്ക്ക് ജയം കൈവിട്ടുപോയി. അടുത്ത വർഷത്തിലെ സ്വാതന്ത്ര്യദിനത്തിൽ ധോണി വിരമിക്കുകയും ചെയ്തു.
അർഹിച്ച വിടവാങ്ങൽ മത്സരം പോലും ലഭിക്കാതെയാണ് ഇതിഹാസനായകൻ പടിയിറങ്ങിപ്പോയത്. ധോണിയെ മെന്ററായി നിയമിക്കുമ്പോൾ അക്കാര്യം കൂടി ബിസിസിഐ പരിഗണിച്ചിട്ടുണ്ടാവും. ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിച്ചാൽ അത് ധോണിയ്ക്കുള്ള ഏറ്റവും വലിയ ആദരമായി മാറും. ടീമിന് പിന്തുണയും ദിശാബോധവും നൽകാൻ ധോണിയെ നിയോഗിക്കുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചത്.
ഈ സാഹചര്യത്തിൽ ഒരുപിടി സംശയങ്ങൾ ഉയരുന്നുണ്ട്. ഉപദേശകന്റെ റോളിൽ ധോണി വിജയിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
മികച്ച കളിക്കാർ പരിശീലക വേഷത്തിൽ തിളങ്ങുമെന്ന് ഉറപ്പുപറയാനാവില്ല. വെസ്റ്റിന്‍ഡീസിന്റെ വിവിയൻ റിച്ചാർഡ്സ് മഹാനായ ബാറ്റ്സ്മാനായിരുന്നു. പക്ഷേ കോച്ച്, കമന്റേറ്റർ എന്നീ റോളുകളിൽ അദ്ദേഹം വലിയ വിജയമായില്ല. റിച്ചാർഡ്സ് ഒരു ഗിഫ്റ്റഡ് ക്രിക്കറ്ററായിരുന്നു. തന്റെ സ്വാഭാവിക പ്രതിഭയുടെ ബലത്തിലാണ് അദ്ദേഹം മൈതാനങ്ങളെ അടക്കിഭരിച്ചത്. അതിനപ്പുറം ക്രിക്കറ്റിനെക്കുറിച്ച് അപാരമായ പാണ്ഡിത്യമോ മറ്റുള്ളവർക്ക് കളി പറഞ്ഞുകൊടുക്കാനുള്ള വൈഭവമോ റിച്ചാർഡ്സിന് ഉണ്ടായിരുന്നില്ല.
ധോണിയുടെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹത്തിന് ജന്മസിദ്ധമായ പ്രതിഭ കുറവായിരുന്നു. കഠിനാധ്വാനം, മനഃസാന്നിധ്യം, നിരീക്ഷണപാടവം തുടങ്ങിയ ഗുണങ്ങളിലൂടെ വളർന്നുവന്ന കളിക്കാരനായിരുന്നു ധോണി. താൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ക്രിക്കറ്റ് മസ്തിഷ്കം ധോണിയുടേതാണെന്ന് വിരാട് കോലി പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരാൾ നല്ല ഉപദേശകനാകുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാം.
ധോണിയുടെ വരവ് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമോ എന്ന ആശങ്കയും ചില കോണുകളിൽനിന്ന് ഉയരുന്നുണ്ട്. നായകനായ വിരാടും പരിശീലകനായ രവി ശാസ്ത്രിയും ടീമിന്റെ ശക്തികേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ കിരീടങ്ങൾ ജയിച്ച നായകനായ രോഹിത് ശർമയും അവർക്കൊപ്പമുണ്ട്. ഈ അന്തരീക്ഷത്തിലേക്ക് മറ്റൊരു സൂപ്പർതാരമായ ധോണി കൂടി വരുമ്പോൾ ഈഗോ സംബന്ധമായ കലഹങ്ങൾ ഉണ്ടാവുമോ എന്ന് പലരും ഭയക്കുന്നുണ്ട്. രവി ശാസ്ത്രിക്കു മുൻപ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിരുന്ന അനിൽ കുംബ്ലെയ്ക്ക് സൂപ്പർതാരങ്ങളുമായി യോജിച്ചുപോകാനായില്ല എന്ന വസ്തുത ഇവിടെ ചേർത്തുവായിക്കണം.
പക്ഷേ കുംബ്ലെയുടെ അനുഭവം ധോണിക്ക് ഉണ്ടാവില്ല എന്നുതന്നെ കരുതാം. ‘ധോണി എന്നും എന്റെ ക്യാപ്റ്റനായിരിക്കും’ എന്ന് വിരാട് പലതവണ പറഞ്ഞിട്ടുണ്ട്. ധോണിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളാണ് രവി ശാസ്ത്രി. ഇന്ത്യൻ ടീമിലെ ഇപ്പോഴത്തെ സൂപ്പർതാരങ്ങളെല്ലാം ധോണിയുടെ കീഴിൽ കരിയർ ആരംഭിച്ചവരാണ്. എല്ലാ ടീം അംഗങ്ങളും ധോണിയെ അതിയായി ബഹുമാനിക്കുന്നുണ്ട്. ധോണിയുടെ സാന്നിധ്യം ടീമിന്റെ കരുത്ത് കൂട്ടാനുള്ള സാധ്യതയാണ് കാണുന്നത്.
ധോണി എന്ന നായകൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത് ശാന്തതയാണ്. വലിയ ഫൈനലുകളും നോക്കൗട്ട് മത്സരങ്ങളും കളിക്കുമ്പോൾ ഭയന്നുവിറച്ചിരുന്ന ഇന്ത്യൻ ടീമിനെ അടിമുടി മാറ്റിയെടുത്തത് ധോണിയാണ്. സമ്മർദ്ദങ്ങളിൽ പതറാതെ നിൽക്കുന്ന ധോണിയെ കാണുമ്പോൾ സഹതാരങ്ങളുടെ ആത്മവിശ്വാസം വർധിക്കുമായിരുന്നു. ഉപദേശകനായ ധോണിയിൽനിന്ന് ടീം പ്രതീക്ഷിക്കുന്നതും അതേ ഗുണം തന്നെയായിരിക്കും.
ട്വന്റി20 ലോകകപ്പ് പോലൊരു ഹൈപ്രൊഫൈൽ ടൂർണമെന്‍റിൽ വലിയ സമ്മർദ്ദങ്ങളുണ്ടാകും. ആ സമയത്ത് ഇന്ത്യൻ ടീമിന്റെ ഡഗ് ഔട്ടിൽ ധോണി ഉണ്ടാവുന്നത് വലിയ ആശ്വാസമാകും. ഗ്രൗണ്ടിലേക്ക് വെള്ളവുമായി ചെല്ലുന്ന ഒരു പകരക്കാരൻ ഫീൽഡറുടെ കൈവശം ധോണി കൊടുത്തയയ്ക്കുന്ന സന്ദേശങ്ങൾ പോലും നിർണായക സ്വാധീനം ഉണ്ടാക്കിയേക്കാം.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാരുണ്ട്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, രാഹുൽ ചാഹർ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ. യുഎഇയിലെ പിച്ചുകൾ സ്പിൻ ബോളിങ്ങിനെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് സിലക്ടർമാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സ്പിന്നർമാരെ ഉപയോഗിച്ച് മത്സരം വരുതിയിലാക്കുന്നതിൽ ധോണിയ്ക്ക് പ്രത്യേക മികവുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും ധോണിയുടെ അഭിരുചികൾക്ക് ഇണങ്ങുന്ന ഒരു സംഘത്തെയാണ് ഇന്ത്യ രംഗത്തിറക്കാൻ പോകുന്നത് എന്ന് സാരം.
പരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി താമസിയാതെ അവസാനിക്കും. ഇന്ത്യയുടെ മുഖ്യ പരിശീലകനായി ധോണി വരുമെന്ന് ആരാധകർ മോഹിച്ചുതുടങ്ങിയിരിക്കുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ പിന്തുണയ്ക്കാൻ സമ്മതം മൂളിയെങ്കിലും മുഖ്യ പരിശീലകൻ എന്ന ദീർഘകാല പദവി ഏറ്റെടുക്കാൻ ധോണി തയ്യാറാവുമോ എന്നറിയില്ല. അതിന് മറുപടി നൽകേണ്ടത് കാലമാണ്.
മൂന്ന് ഐസിസി ട്രോഫികൾ ജയിച്ച ക്യാപ്റ്റനാണ് ധോണി. ഉപദേശകൻ എന്ന നിലയിലും ധോണി ചരിത്രം കുറിക്കുമോ? അങ്ങനെ സംഭവിച്ചാൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ കാവ്യനീതികളിലൊന്നായിരിക്കും അത്...
English Summary: MS Dhoni Named Team India's Mentor For T20 World Cup 2021