ടീമിനും മീതേ വളർന്നു; ആദ്യം ധോണിയെ ‘ഒതുക്കി’ ബിസിസിഐ, ഇന്ന് കോലിയേയും!
‘വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് മഹാ സംഭവമായി കണ്ടിരുന്ന കാലഘട്ടത്തിലാണ് വിരാട് കോലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 8 വർഷത്തിനിപ്പുറം അദ്ദേഹം ആ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് മഹാസംഭവമായി കാണുന്ന രീതിയിലേക്ക്
‘വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് മഹാ സംഭവമായി കണ്ടിരുന്ന കാലഘട്ടത്തിലാണ് വിരാട് കോലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 8 വർഷത്തിനിപ്പുറം അദ്ദേഹം ആ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് മഹാസംഭവമായി കാണുന്ന രീതിയിലേക്ക്
‘വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് മഹാ സംഭവമായി കണ്ടിരുന്ന കാലഘട്ടത്തിലാണ് വിരാട് കോലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 8 വർഷത്തിനിപ്പുറം അദ്ദേഹം ആ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് മഹാസംഭവമായി കാണുന്ന രീതിയിലേക്ക്
‘വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് മഹാ സംഭവമായി കണ്ടിരുന്ന കാലഘട്ടത്തിലാണ് വിരാട് കോലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 8 വർഷത്തിനിപ്പുറം അദ്ദേഹം ആ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് മഹാസംഭവമായി കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതുതന്നെയാണ് ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യൻ ടീമിനു നൽകിയ ഏറ്റവും മികച്ച സംഭാവന’ - ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് വിരാട് കോലിയുടെ പടിയിറക്കത്തെപ്പറ്റി മുൻ ഇന്ത്യൻ താരം വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ ടീം ഇന്ത്യയെ നയിക്കാൻ ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് കോലി. ഇന്ത്യയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ ജയിച്ച, ഏറ്റവും മികച്ച വിജയശതമാനമുള്ള, തുടർച്ചയായി 7 വർഷം ടീം ഇന്ത്യയെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ച, പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുകളായി ടീം ഇന്ത്യയെ മാറ്റിയ ക്യാപ്റ്റൻ കോലി പടിയിറങ്ങുമ്പോൾ ഇന്ത്യൻ ടീമിലെ അനിശ്ചിതത്വത്തിന്റെയും ആഭ്യന്തര കലഹത്തിന്റെയും വാതിൽ കൂടി തുറക്കുകയാണ്.
∙ എന്തുകൊണ്ട് കോലി?
സൗരവ് ഗാംഗുലിയും മഹേന്ദ്രസിങ് ധോണിയും ഉൾപ്പെടെ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻസിയിൽ നിന്ന് പടിയിറങ്ങിയ ലോകോത്തര താരങ്ങൾ അനവധിയാണ്. എന്നാൽ അവർക്കൊന്നും ലഭിക്കാതിരുന്ന വൈകാരികമായ പിന്തുണ കോലിക്കു ലഭിക്കുന്നു. ഏകദിന– ട്വന്റി20 ക്യാപ്റ്റൻസികളിൽ നിന്ന് കോലി പടിയിറങ്ങിയപ്പോൾ പോലും ഇത്രകണ്ട് വികാരവിക്ഷോഭങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത്രമാത്രം സ്വാധീനമാണ് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന നിലയിൽ കോലി ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.
30 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച ക്യാപ്റ്റനാണ് എം.എസ്. ധോണി. അതിൽ 6 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 15 എണ്ണത്തിൽ തോൽവി രുചിച്ചു. അതിനു മുൻപ് ടീം ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിക്ക് 28 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 11 ജയവും 10 തോൽവിയുമാണ് നേടാനായത്. എന്നാൽ, കോലിയാകട്ടെ 36 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ 16 എണ്ണത്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞു. ധോണി 9 വിദേശ ടെസ്റ്റ് മത്സരങ്ങൾ സമനിലയിലെത്തിച്ചപ്പോൾ ഗാംഗുലിയുടെ 7 മത്സരങ്ങളിൽ സമനില നേടി. എന്നാൽ ഇവരെക്കാൾ അധികം മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച കോലിയുടെ പേരിലുള്ളത് 6 സമനിലകളാണ്.
ഇതുതന്നെയാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഫലം ഉണ്ടാകണമെന്നു വാശിയുള്ള ക്യാപ്റ്റനാണ് കോലി; അതിപ്പോൾ തോൽവി ആണെങ്കിൽ പോലും. വിരസമായ സമനിലയിലേക്ക് മത്സരത്തെ തള്ളിവിടാൻ കോലി ഒരുക്കലും ആഗ്രഹിച്ചിരുന്നില്ല.
∙ കിടുക്കിയ തുടക്കം
2014ലെ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വിരാട് കോലിക്ക് ടീം ഇന്ത്യയെ നയിക്കാൻ ആദ്യമായി അവസരം കിട്ടുന്നത്. ക്യാപ്റ്റൻ ധോണി ആദ്യ മത്സരത്തിൽ നിന്നു വിട്ടുനിന്നതോടെയാണ് കോലിക്കു നറുക്കുവീണത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി കോലി തന്റെ വരവറിയിച്ചു. ആ മത്സരം ഇന്ത്യ 48 റൺസിന് തോറ്റെങ്കിലും അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകിയാണ് ടീം ഇന്ത്യ കീഴടങ്ങിയത്. അതൊരു തിരിച്ചറിവായിരുന്നു. തോൽവി ഉറപ്പായാലും മത്സരത്തിന്റെ അവസാന പന്തുവരെ പോരാടുക എന്ന ഓസീസ് തത്വം തങ്ങൾക്കും വഴങ്ങുമെന്ന് ഇന്ത്യൻ ടീം തിരിച്ചറിഞ്ഞ മത്സരം.
അവസാന ടെസ്റ്റിന് തൊട്ടുമുൻപായി ധോണിയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം വന്നപ്പോൾ ടീം ഇന്ത്യ പതറിയില്ല. കാരണം എത്ര ദുഷ്കരമായ വിക്കറ്റിലും പൊരുതിനോക്കാൻ ധൈര്യമുള്ള ഒരു നായകനെ അവർക്ക് അതിനോടകം ലഭിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാവി തന്നെ മാറാൻ പോകുകയാണെന്ന് ആരാധകർ തിരിച്ചറിഞ്ഞ പരമ്പര കൂടിയായിരുന്നു അത്. ‘അടുത്ത 5 വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആധിപത്യം കാണാൻ ഞാൻ ആഗ്രഹിക്കുന്നു’ – ക്യാപ്റ്റനായശേഷം കോലി ആദ്യം പറഞ്ഞത് ഇപ്രകാരമായിരുന്നു. ശേഷം, ചരിത്രം!
∙ കോലി എന്ന ഒറ്റയാൻ
ബാറ്റിങ്ങിൽ മുന്നിൽ നിന്നു നയിക്കുന്ന നായകൻമാർ ടെസ്റ്റ് ക്രിക്കറ്റിൽ വളരെ വിരളമായിരുന്നു. റിക്കി പോണ്ടിങ്ങും ഗ്രേയിം സ്മിത്തും കെയ്ൻ വില്യംസനുമൊക്കെ ഇത്തരത്തിൽ ടീമിൽ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻമാരായിരുന്നെങ്കിലും ഇവർക്കൊക്കെ പിന്തുണ നൽകാൻ മികച്ച ബാറ്റിങ് നിര പിന്നിലുണ്ടായിരുന്നു. എന്നാൽ കോലി എന്ന ക്യാപ്റ്റൻ പലപ്പോഴും ഒറ്റയ്ക്കായിരുന്നു, പ്രത്യേകിച്ച് വിദേശ ടെസ്റ്റ് മത്സരങ്ങളിൽ.
ഇംഗ്ലണ്ട് പര്യടനത്തിലും മറ്റും ഇത് വ്യക്തമായതാണ് (ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ തുടങ്ങിയ ടെസ്റ്റ് സ്പെഷലിസ്റ്റുകൾ ചിലപ്പോഴൊക്കെ കോലിക്ക് പിന്തുണയുമായി ക്രീസിൽ ഉണ്ടാകാറുണ്ടായിരുന്നു). പക്ഷേ, പോരാട്ടത്തിലെ ഈ ‘ഒറ്റപ്പെടൽ’ ആസ്വദിച്ചിരുന്ന ക്യാപ്റ്റനാണ് കോലി. എതിർ ടീം വെല്ലുവിളിക്കുമ്പോഴും സ്ലെജ് ചെയ്യുമ്പോഴും അത് തന്നെ കൂടുതൽ റൺസ് സ്കോർ ചെയ്യാനും കൂടുതൽ നന്നായി കളിക്കാനും പ്രേരിപ്പിച്ചിരുന്നതായി കോലി പറഞ്ഞിട്ടുണ്ട്.
∙ കിങ് ഓഫ് റെക്കോർഡ്
‘ഇവൻ തൊട്ടാൽ റെക്കോർഡ് ആണല്ലോ’ – കോലിയെക്കുറിച്ച് പലരും തമാശരൂപേണ പറയുന്നത് ഇപ്രകാരമാണ്. ഓരോ മത്സരം കഴിയുമ്പോഴും എന്തെങ്കിലുമൊരു റെക്കോർഡ് കോലി സ്വന്തമാക്കിയിട്ടുണ്ടാകും. 68 ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ നയിച്ച കോലിക്ക് 40ലും ജയിക്കാനായി. കോലിയുടെ കീഴിൽ 11 ടെസ്റ്റ് പരമ്പരകളാണ് ടീം ഇന്ത്യ നാട്ടിൽ കളിച്ചത്. ഇതിൽ ഒന്നുപോലും ഇന്ത്യ തോറ്റിട്ടില്ല.
മൂന്നു ഫോർമാറ്റിലുമായി 213 മത്സരങ്ങളിൽ കോലി ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിൽ 135 എണ്ണത്തിലും ഇന്ത്യ ജയിച്ചു. 60 മത്സരങ്ങളിൽ മാത്രമാണ് കോലിക്ക് തോൽവിയുടെ കയ്പറിയേണ്ടിവന്നത്. നിലവിൽ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളുള്ള ക്യാപ്റ്റൻമാരുടെ പട്ടികയിൽ നാലാമതാണ് കോലി. ഗ്രേയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നീ ഇതിഹാസതാരങ്ങളാണ് കോലിക്കു മുന്നിൽ എന്നുകൂടി ഓർക്കുക.
∙ ആൻഗ്രി യങ് മാൻ
കൂടപ്പിറപ്പാണെങ്കിലും കളിക്കളത്തിൽ എതിർപക്ഷത്താണെങ്കിൽ യാതൊരു ദയാദാക്ഷിണ്യവും കോലിയിൽ നിന്നു പ്രതീക്ഷരുതെന്ന് പൊതുവേ പറയാറുണ്ട്. ജയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കോലി എന്ന താരത്തെ ഗ്രൗണ്ടിനകത്ത് നയിക്കുന്ന ശക്തി. ആ പോരാട്ടവീര്യവും അഗ്രഷനും പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ വിജയത്വര ഉപേക്ഷിക്കാൻ കോലി അന്നും ഇന്നും തയാറായിട്ടില്ല. ഓസ്ട്രേലിയയിൽ പോയി മിച്ചൽ ജോൺസനെയും മിച്ചൽ സ്റ്റാർക്കിനെയും ഇംഗ്ലണ്ടിൽ വച്ച് ജയിംസ് ആൻഡേഴ്സനെയും നേർക്കുനേരെ നിന്ന് വെല്ലുവിളിക്കാൻ ചങ്കൂറ്റം കാണിച്ച മറ്റൊരു ബാറ്റർ ഒരുപക്ഷേ അടുത്ത കാലത്തൊന്നും ലോകക്രിക്കറ്റിൽ ഉണ്ടായിട്ടില്ല.
എന്നാൽ ഗ്രൗണ്ടിനു പുറത്ത് ഇവരോടെല്ലാം നല്ല സൗഹൃദം സൂക്ഷിക്കുന്നതിലും കോലി ശ്രദ്ധിച്ചിരുന്നു. ‘പഠിക്കുന്ന സമയത്ത് കണക്കുപരീക്ഷയിൽ 100ൽ രണ്ട് മാർക്കൊക്കെയാണ് എനിക്ക് കിട്ടിയിരുന്നത്. പഠനത്തിൽ ഞാൻ അത്രയും പുറകിലായിരുന്നു. എന്നാൽ ഒരു മത്സരത്തിൽ എത്ര പന്തിൽ എത്ര റൺസ് ചേസ് ചെയ്യണം, അതിന് എത്ര റൺറേറ്റിൽ ബാറ്റ് ചെയ്യണം തുടങ്ങിയ കണക്കുകൾ എനിക്ക് മനഃപാഠമാണ്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഞാൻ മറ്റൊരാളാണ്’ കോലി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് ഒരേ സമയം അദ്ദേഹത്തെ വില്ലനും നായകനുമാക്കുന്നത്. ഇതേ പോരാട്ടവീര്യമാണ് ടീമിലെ ഓരോ താരത്തിനും അദ്ദേഹം പകർന്നു നൽകിയതും.
∙ വാൽക്കഷണം
കോലിയുടെ രാജി ഒരു ആഭ്യന്തര കലഹത്തിനുള്ള മരുന്നുകൂടിയാണ്. ടീം ഇന്ത്യയിൽ കുറച്ചുകാലമായി കണ്ടുവന്ന താരാധിപത്യത്തെ തകർത്ത് ബിസിസിഐയുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള കലഹം. ധോണിയും കോലിയും ഒരു പരിധിവരെ ഇതിന്റെ ഇരകളാണെന്നു കൂടി പറയാം. എന്നാൽ ഈ കലഹം കഴിഞ്ഞ് എല്ലാം കലങ്ങിത്തെളിയുമ്പോൾ ടീം ഇന്ത്യയുടെ ഭാവി എപ്രകാരമാകും എന്ന കാര്യത്തിലാണ് ആരാധകർക്ക് ആശങ്ക. ടീമിനു മീതെ വളരുന്ന താരങ്ങളും പാർട്ടിക്കു മീതെ വളരുന്ന നേതാക്കളും എന്നും ഭീഷണിയാണ്!
English Summary: Analysis of Virat Kohli's Tenure as Indian Test Team Captain