വിരമിച്ചിട്ടും ‘പ്രമുഖർക്ക് നിശബ്ദത’; പ്രതികരിച്ചത് ഭാജി, റെയ്ന മാത്രം; ശ്രീ മടങ്ങുമ്പോൾ!
2005 ഒക്ടോബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്.ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ടുള്ള 17 വർഷത്തോളം കാലം അഭിമാനവും സന്തോഷവും സങ്കടവും അടിയും ഇടിയുമെല്ലാം വന്നുപോയൊരു നാടകം പോലെയായിരുന്നു ആ കരിയറും ജീവിതവും. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും എത്തിപ്പെടേണ്ട ഉയരങ്ങളിൽ ശ്രീ എത്താതെ
2005 ഒക്ടോബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്.ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ടുള്ള 17 വർഷത്തോളം കാലം അഭിമാനവും സന്തോഷവും സങ്കടവും അടിയും ഇടിയുമെല്ലാം വന്നുപോയൊരു നാടകം പോലെയായിരുന്നു ആ കരിയറും ജീവിതവും. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും എത്തിപ്പെടേണ്ട ഉയരങ്ങളിൽ ശ്രീ എത്താതെ
2005 ഒക്ടോബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്.ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ടുള്ള 17 വർഷത്തോളം കാലം അഭിമാനവും സന്തോഷവും സങ്കടവും അടിയും ഇടിയുമെല്ലാം വന്നുപോയൊരു നാടകം പോലെയായിരുന്നു ആ കരിയറും ജീവിതവും. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും എത്തിപ്പെടേണ്ട ഉയരങ്ങളിൽ ശ്രീ എത്താതെ
2005 ഒക്ടോബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്.ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ടുള്ള 17 വർഷത്തോളം കാലം അഭിമാനവും സന്തോഷവും സങ്കടവും അടിയും ഇടിയുമെല്ലാം വന്നുപോയൊരു നാടകം പോലെയായിരുന്നു ആ കരിയറും ജീവിതവും. പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും എത്തിപ്പെടേണ്ട ഉയരങ്ങളിൽ ശ്രീ എത്താതെ പോയെങ്കിൽ, അതിൽ ഒരുപക്ഷേ ശ്രീശാന്തിനെക്കാൾ വേദന അദ്ദേഹത്തെ സ്നേഹിച്ച, പ്രോത്സാഹിപ്പിച്ച ആരാധകർക്കുണ്ടാകും.
ശ്രീയുടെ കരിയറിനൊപ്പം കരഞ്ഞും ചിരിച്ചും രോമാഞ്ചം കൊണ്ടും കെറുവിച്ചും സഞ്ചരിച്ച ഏതൊരു ആരാധകനും അദ്ദേഹം ഇവ്വിധം കളി മതിയാക്കുന്നത് നഷ്ടബോധത്തോടെയേ കണ്ടുനിൽക്കാനാകൂ. പടർന്നു പന്തലിക്കാതെപോയ ആ കരിയർ ആരാധക മനസ്സുകളിൽ എന്നും നൊമ്പരമായി അവശേഷിക്കും. തന്നെ പ്രോത്സാഹിപ്പിച്ച ആരാധകർക്ക് തന്റെ കരിയറിലൂടെ ശ്രീ നൽകിയത് എന്തെല്ലാമാണ്?
∙ സന്തോഷം
എബി കുരുവിളയ്ക്കും ടിനു യോഹന്നാനും ശേഷം കേരള ക്രിക്കറ്റിൽനിന്ന് ഇന്ത്യൻ ടീമിലേക്ക് കാര്യമായി ആരും എത്താത്ത കാലത്താണ് ശ്രീശാന്തിന്റെ താരോദയം. ചാലഞ്ചർ ട്രോഫിയിൽ സച്ചിൻ തെൻഡുൽക്കറുടെ വിക്കറ്റ് നേടി ശ്രദ്ധേയനായ ശ്രീ വൈകാതെ ഇന്ത്യൻ ടീമിൽ ഇടംനേടി. ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലായിരുന്നു തുടക്കം. വൈകാതെ ടെസ്റ്റ് ടീമിലും ഇടംനേടി. എന്നാൽ മലയാളി ആരാധകരെ ശ്രീ, ആനന്ദത്തിന്റെ കൊടുമുടിയിലെത്തിച്ചത് 2006 ഡിസംബറിൽ നടന്ന ജൊഹാനസ്ബർഗ് ടെസ്റ്റിലാണ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ആദ്യ ടെസ്റ്റ് ജയം കുറിച്ച മത്സരത്തിൽ ശ്രീശാന്തായിരുന്നു മാൻ ഓഫ് ദ് മാച്ച്.
വാൻഡറേഴ്സിലെ പിച്ചിൽ നല്ല വേഗത്തിൽ വണ്ടുപോലെ മൂളിപ്പറന്ന ശ്രീശാന്തിന്റെ പന്തുകൾക്ക് ദക്ഷിണാഫ്രിക്കൻ നിരയിൽനിന്ന് മറുപടിയുണ്ടായിരുന്നില്ല. പന്തിനെ ഇരുവശത്തേക്കും സ്വിങ് ചെയ്യിച്ച് ശ്രീ ഒരുക്കിയ കെണി ആരാധകർ ഇന്നും മനസ്സിൽ താലോലിക്കുന്ന കാഴ്ചയാണ്. ഹാഷിം അംലയെപ്പോലൊരു ബാറ്റ്സ്മാൻ പന്ത് എങ്ങോട്ടു പോകുമെന്നറിയാതെ ക്രീസിൽ തപ്പിത്തടയുന്നത് മലയാളിയെക്കൊണ്ടല്ലോയെന്ന് ഓർത്ത് ഓരോ കേരളീയനും അഭിമാനിച്ച മുഹൂർത്തം. ആദ്യ ഇന്നിങ്സിൽ വെറും 84 റൺസിനാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. രണ്ട് ഇന്നിങ്സുകളിലുമായി ശ്രീശാന്ത് 8 വിക്കറ്റ് വീഴ്ത്തി.
ഇതേ ടെസ്റ്റിലാണ് ശ്രീ, ദക്ഷിണാഫ്രിക്കൻ താരം ആന്ദ്രേ നെല്ലുമായി കൊമ്പുകോർത്തത്. നെല്ലിനെ സിക്സിനു തൂക്കി ശ്രീ ആനന്ദ നൃത്തമാടിയപ്പോൾ ഒപ്പം രോമാഞ്ചംവന്ന് ആരാധകരും കൂടെ ആടി.
∙ അരിശം
മനോഹരമായ ബോളിങ് ആക്‌ഷനും സീം പൊസിഷനും പന്തിനെ സ്വിങ് ചെയ്യിക്കാനുള്ള കഴിവുമൊക്കെയുണ്ടായിട്ടും ശ്രീ ടീമിൽ ക്ലച്ചു പിടിക്കാതെ പോയത് ‘ചൂടൻ’ സ്വഭാവം കൊണ്ടാണെന്നു വിശ്വസിക്കുന്ന ആരാധകരുണ്ട്. പന്തുമായി ചീറിയടുക്കുമ്പോൾ എതിരാളികളെപ്പോലെ സ്വന്തം ടീമിലെ കളിക്കാരെപ്പോലും വെറുപ്പിച്ചു കയ്യിൽ കൊടുക്കുന്നതായിരുന്നു ശ്രീയുടെ ചില ആഘോഷങ്ങളും ആക്രോശങ്ങളും. ചാലഞ്ചേഴ്സ് ട്രോഫിയിൽ സച്ചിനെ ശല്യം ചെയ്തു തന്നെയാണ് അതിനും തുടക്കം. പിന്നീട് ശ്രീ മുട്ടാത്ത എതിരാളികൾ കുറവാണ്. കൂടുതലും ഓസ്ട്രേലിയക്കാരുമായിട്ടായിരുന്നു ഏറ്റുമുട്ടൽ.
സൈമണ്ട്സും ഹെയ്ഡനുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. കടുത്ത ആരാധകർപോലും ശ്രീയുടെ ഗ്രൗണ്ടിലെ ചെയ്തികൾ അൽപം ഓവറല്ലേ എന്നു സംശയിക്കുമായിരുന്നു. കഴിവുണ്ടായിട്ടും ടീമിൽ തുടരാൻ പിന്തുണ നൽകുന്നതിൽനിന്ന് ക്യാപ്റ്റൻമാരെ പിന്തിരിപ്പിച്ചതും ഒരുപക്ഷേ ശ്രീയുടെ ഈ സ്വഭാവ സവിശേഷതയായിരിക്കാം. ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ എത്ര മികച്ച ഓവറിലും ഒരു ബൗണ്ടറി ബോൾ എറിയുന്ന സ്ഥിരതക്കുറവ് ശ്രീശാന്തിനുണ്ടായിരുന്നു. ഇടയ്ക്ക് പരുക്കുകൾകൂടി വന്നതോടെ ടീമിൽനിന്ന് പുറത്തു പോകേണ്ടിയും വന്നു.
∙ അഭിമാനം
2007ലെ കന്നി ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വീകരിച്ചത് ശ്രീശാന്തിന്റെ കൈകളിലൂടെയാണ്. പാക്കിസ്ഥാൻ ക്യാപ്റ്റനായിരുന്ന മിസ്ബ ഉൾ ഹഖ് ഉയർത്തിവിട്ട പന്ത് ശ്രീ കൈവിട്ടിരുന്നെങ്കിൽ കപ്പ് പാക്കിസ്ഥാനിലിരുന്നേനെ. എങ്കിലും ടീം ഇന്ത്യ അതിലുമേറെ ശ്രീയോട് കടപ്പെട്ടിരിക്കുന്നത് സെമി ഫൈനലിലെ പ്രകടനം കൊണ്ടാകണം. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ ആദ്യം ഗിൽക്രിസ്റ്റിനെയും പിന്നീട് ഒറ്റയ്ക്ക് ജയിപ്പിക്കാൻ ഒരുങ്ങിനിന്ന മാത്യു ഹെയ്‌ഡനെയും പുറത്താക്കി കളി ഇന്ത്യയ്ക്കനുകൂലമാക്കിയത് ശ്രീശാന്താണ്.
അതിൽ ഹെയ്‌ഡന്റെ കുറ്റിതെറിപ്പിച്ചത് ഇന്ത്യൻ തെരുവുകൾ മുഴുവൻ ആഘോഷിച്ചതാണ്. മത്സരത്തിൽ 4 ഓവറിൽ വെറും 12 റൺസ് നൽകിയായിരുന്നു 2 വിക്കറ്റെടുത്തത്. മറ്റൊരു തിരിച്ചുവരവിലൂടെയാണ് ശ്രീശാന്ത് ഇന്ത്യൻ ഏകദിന ലോകകപ്പ് ടീമിലെത്തിയത്. അന്ന് പ്രവീൺ കുമാറിനേറ്റ പരുക്ക് ശ്രീശാന്തിന് അനുഗ്രഹമാകുകയായിരുന്നു. ഭാഗ്യതാരമെന്നോണം ഫൈനലിലും കളിച്ചു. 2010ലെ ഡർബൻ ടെസ്റ്റിൽ ജാക്ക് കാലിസിനെ ചക്രവ്യൂഹത്തിൽ നിർത്തിയ ശ്രീയുടെ ബൗൺസറും ആ കരിയറിലെ മറക്കാനാകാത്ത നിമിഷങ്ങളിലൊന്നാണ്.
∙ വെറുപ്പ്
ഹർഭജൻ സിങ്ങുമായി അടിയും ഇടിയുമൊക്കെ ഉണ്ടായെങ്കിലും 2008ലെ പ്രഥമ ഐപിഎൽ സീസണിൽ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു പഞ്ചാബ് കിങ്സ് താരമായിരുന്ന ശ്രീശാന്ത്. പിന്നീട് മലയാളിയുടെ സ്വന്തം ടീമായ കൊച്ചി ടസ്കേഴ്സ് കേരളയിൽ ശ്രീ എത്തി. എന്നാൽ 2013ലെ കോഴ വിവാദത്തോടെ അതുവരെ എന്തിനും കൂടെനിന്ന കടുത്ത ആരാധകർപോലും ശ്രീയെ കൈവിട്ടു.
കേട്ടത് സത്യമാകല്ലേയെന്നു പ്രാർഥിച്ചവർക്ക് ശ്രീ ജയിലിൽ കിടക്കുന്നത് കാണേണ്ടി വന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെടുമ്പോഴേക്കും ആ കരിയറിന്റെ നല്ലനാളുകൾ പിന്നിട്ടിരുന്നു. എങ്കിലും കഴിഞ്ഞ വർഷം 38–ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് ശ്രീ നടത്തിയ തിരിച്ചുവരവ് ഏതൊരു മനുഷ്യനും പ്രചോദനമേകുന്നതാണ്.
∙ വിട
സുരേഷ് റെയ്നയേയും ഹർഭജൻ സിങ്ങിനെയും മാറ്റിനിർത്തിയാൽ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു പ്രമുഖനും ശ്രീയുടെ വിരമിക്കൽ വാർത്തയോട് പ്രതികരിച്ചില്ല. താരത്തെക്കുറിച്ച് എന്തെങ്കിലും മിണ്ടിയാൽ തങ്ങൾക്കു ദോഷം വരുമെന്ന ചിന്തയായിരിക്കാം അതിനു പിന്നിൽ. ആരാധകർക്കു പക്ഷേ ആ പേടി വേണ്ടല്ലോ. ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ശ്രീശാന്ത് എന്ന ബോളർ എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലെ ആരാധക പ്രതികരണം. എങ്കിലും അവർ പറയുന്നു, ശ്രീ ഞങ്ങൾക്കിത് പോരായിരുന്നൂ...
English Summary: How do fans react to the retirement of S. Sreesanth?