ക്ലാസിക്ക് പ്രകടനവുമായി ക്ലാസൻ; കൂളായി ദക്ഷിണാഫ്രിക്ക; മറുപടിയില്ലാതെ ഇന്ത്യ
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുത്തു...India vs South Africa T20
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുത്തു...India vs South Africa T20
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുത്തു...India vs South Africa T20
കട്ടക് ∙ ബാറ്റിങ് ദുഷ്കരമായ കട്ടക്കിൽ കരുത്തുറ്റ പ്രകടനവുമായി വിക്കറ്റ്കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ (81) മികച്ചുനിന്നപ്പോൾ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യിലും വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം നിന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0നു മുന്നിലെത്തി.
സ്‌കോർ:ഇന്ത്യ : 20 ഓവറിൽ 6 വിക്കറ്റിന് 148; ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 6 വിക്കറ്റിന് 149
149 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ ആദ്യ സ്പെല്ലിൽ സ്വിങ്ങും നിയന്ത്രണവും നിറഞ്ഞ ബോളിങ്ങിലൂടെ ഭുവനേശ്വർ കുമാർ തളച്ചു. പന്തെറിഞ്ഞ ആദ്യ മൂന്ന് ഓവറിലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. പവർപ്ലേ അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്‌ടമായി. റൺനിരക്കും കുറഞ്ഞു. ഇതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി.
അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ കൂസലേതുമില്ലാതെ സ്വാതന്ത്ര്യത്തോടെ ബാറ്റുവീശിയതോടെ റൺസ് ഒഴുകാൻ തുടങ്ങി. ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമയും ഹീറ്റർ ഡേവിഡ് മില്ലറും ഉറച്ച പിന്തുണ നൽകിയത് ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇന്ത്യയുടെ താരതമ്യേന ചെറിയ ടോട്ടൽ അനായാസേന മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാല് വിക്കറ്റെടുത്തു മിന്നുംപ്രകടനം കാഴ്ചവച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുത്തു. 40 റൺസ് നേടിയ ശ്രേയസ് അയ്യറാണ് ഇന്ത്യയുടെ ടോപ്സ്‌കോറർ. ഇന്ത്യയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിനെ (1) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. മറുവശത്ത് ഇഷാൻ കിഷൻ കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. ഇത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകി. എട്ടാം ഓവറിൽ ഇഷാനെ (34) പുറത്താക്കി ആൻറിച് നോർട്യ ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം നൽകി.
തുടർന്നെത്തിയ ഋഷഭ് പന്തിനും തിളങ്ങാനായില്ല (6). ഇതോടെ ഇന്ത്യ പരുങ്ങലിലായി. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ശ്രേയസ് അയ്യർ താളം കണ്ടെത്തിയതോടെ ഇന്ത്യയുടെ സ്കോർബോർഡ് ചലിച്ചു. ഇതിനിടെ ഹാർദിക് പാണ്ഡ്യയെ (9) വെയ്ൻ പാർണൽ പുറത്താക്കി. അധികം വൈകാതെ അയ്യരെ മടക്കി (40) പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയെ മുൻപിലെത്തിച്ചു.
ദക്ഷിണാഫ്രിക്കൻ ബോളർമാർ നിയന്ത്രണം വിടാതെ പന്തെറിഞ്ഞത് ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇതോടെ കൂറ്റനടികൾക്ക് മുതിരാതെ 20 ഓവറും പിടിച്ചുനിൽക്കുക എന്ന തന്ത്രത്തിലേക്ക് ഇന്ത്യ ചുവടുമാറി. റൺനിരക്ക് ഉയർത്തുന്നതിൽ പ്രയാസം നേരിടേണ്ടിവന്നു.
ഫിനിഷർ റോളിലേക്ക് ഇന്ത്യ തിരിച്ചുവിളിച്ച വിക്കറ്റ്‌കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കും (30 നോട്ടൗട്ട്) മീഡിയം പേസർ ഹർഷൽ പട്ടേലും അവസാന ഓവറുകളിൽ നടത്തിയ കൂറ്റനടി പ്രകടനമാണ് ഇന്ത്യൻ സ്കോറിന് മാന്യത നൽകിയത്. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി 2 സിക്‌സറുകൾ പായിച്ച കാർത്തിക്കാണ് ഇന്ത്യൻ സ്‌കോർ 150 നടുത്തെത്തിച്ചത്. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത കഗിസോ റബാഡയുടെ പ്രകടനവും ദക്ഷിണാഫ്രിക്കൻ നിരയിൽ ശ്രദ്ധേയമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.
ടീം: ഇന്ത്യ: ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ, ഹർഷൻ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക: തെംബ ബാവുമ, റീസാ ഹെൻറിക്‌സ്, റാസി വാൻഡർ ദസ്സൻ, ഡേവിഡ് മില്ലർ,ഹെൻറിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ്, വെയ്ൻ പാർണൽ, കേശവ് മഹാരാജ്, ടി.ഷംസി, കഗിസോ റബാഡ, ആൻറിച് നോർട്യ
English Summary : India vs South Africa 2nd T20