സ്കൂളിൽ പോകാന് ക്രിക്കറ്റ് വിട്ടു, തിരിച്ചുവരവിൽ കൂട്ട് റെക്കോർഡുകൾ; പകരക്കാരില്ലാത്ത ജുലൻ
20 വർഷം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയർ, മൂന്നു ഫോർമാറ്റിലുമായി 355 വിക്കറ്റുകൾ, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം... Jhulan Goswami, Cricket, Sports
20 വർഷം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയർ, മൂന്നു ഫോർമാറ്റിലുമായി 355 വിക്കറ്റുകൾ, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം... Jhulan Goswami, Cricket, Sports
20 വർഷം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയർ, മൂന്നു ഫോർമാറ്റിലുമായി 355 വിക്കറ്റുകൾ, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം... Jhulan Goswami, Cricket, Sports
20 വർഷം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയർ, മൂന്നു ഫോർമാറ്റിലുമായി 355 വിക്കറ്റുകൾ, വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം, ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, വനിതാ ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം; ജുലൻ ഗോസ്വാമി എന്ന ഇതിഹാസം പ്രഫഷനൽ ക്രിക്കറ്റിനോട് വിടപറയുമ്പോൾ, ഈ അടുത്ത കാലത്തൊന്നും തകർക്കപ്പെടാൻ സാധ്യതയില്ലാത്ത ഒരുപിടി റെക്കോർഡുകളും അവർക്കൊപ്പം പടിയിറങ്ങുന്നു. വനിതാ ക്രിക്കറ്റിന് മിതാലി രാജിനോളം തന്നെ പ്രിയപ്പെട്ട പേരായിരുന്നു ജുലൻ ഗോസ്വാമിയുടേതും. മിതാലി കളമൊഴിഞ്ഞപ്പോൾ ആ വിടവ് നികത്താൻ ഹർമൻ പ്രീത് കൗറും സ്മൃതി മന്ഥനയും ഷഫാലി വർമയുമെല്ലാം ഉണ്ടല്ലോ എന്നോർത്ത് ഇന്ത്യൻ ആരാധകർ സമാധാനിച്ചു. എന്നാൽ ഇന്ത്യൻ വനിതാ ടീമിന്റെ ബോളിങ് ഡിപ്പാർട്മെന്റിനെ 20 വർഷത്തോളം ഒറ്റയ്ക്കു ചുമലിലേറ്റിയ ജുലൻ പടിയിറങ്ങുമ്പോൾ അവർക്കൊരു പകരക്കാരിയെ കണ്ടെത്തുക ടീം ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. ജുലന് പകരം ജുലൻ മാത്രം.
∙ ഒരു റണ്ണപ്പിന്റെ ദൂരം
ബംഗാളിലെ നദിയ ജില്ലയിൽ ചക്ദാ എന്നൊരു ഗ്രാമമുണ്ട്. അവിടെനിന്നാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ പേസർ എന്ന അംഗീകാരത്തിലേക്ക് ജുലൻ ഗോസ്വാമി എന്ന ‘ചക്ദാ എക്സ്പ്രസ്’ ചൂളം വിളിച്ച് ഓടിത്തുടങ്ങിയത്. മറ്റേതൊരു ബംഗാളിക്കുട്ടിയെയും പോലെ ഫുട്ബോൾ തന്നെയായിരുന്നു കുഞ്ഞ് ജുലനു താൽപര്യം. വീട്ടിലും സ്കൂളിലുമെല്ലാം ജുലൻ കണ്ടതും കളിച്ചതുമെല്ലാം ഫുട്ബോളായിരുന്നു. അയൽപക്കത്ത് പുതുതായി താമസത്തിനെത്തിയ ഒരു കുടുംബത്തിലെ ആൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ജുലന്റെ ശ്രദ്ധയിൽപെട്ടു. എന്താണ് ഈ കളി എന്നറിയാനുള്ള കൗതുകമായിരുന്നു ആദ്യം. പിന്നീട് ഇതു പഠിച്ചാൽ കൊള്ളാമെന്നായി. ബാറ്റ് ഉയർത്താൻ പോലും അന്നു ജുലന് ശക്തിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബോളറാകാം എന്നു തീരുമാനിച്ചു. പക്ഷേ, ആൺകുട്ടികളുടെ അത്ര വേഗത്തിൽ പന്തെറിയാൻ ജുലനു സാധിച്ചില്ല. പന്തിനു വേഗം പോരെന്നു പറഞ്ഞ് ആൺകുട്ടികൾ ആരും ജുലനെ കളിക്കാൻ കൂട്ടാതെയായി.
പ്രദേശത്തെ പെൺകുട്ടികൾക്കാകട്ടെ ക്രിക്കറ്റിനെക്കുറിച്ച് യാതൊരു അറിവും ഇല്ലതാനും. എന്നാലും ജുലൻ വിട്ടുകൊടുത്തില്ല. സ്കൂൾ കഴിഞ്ഞുവന്നാൽ വീട്ടിൽ പന്തെറിഞ്ഞു പരിശീലിക്കാൻ തുടങ്ങി. ഒരു മാസത്തിനുള്ളിൽ ബോളിങ് വേഗത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സാധിച്ചു. അതോടെ, ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനും അവസരം ലഭിച്ചു. ചക്ദായിലെ തെരുവുകളിൽ ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുനേടിയ അനുഭവസമ്പത്തും കായികശേഷിയുമാണു തന്നെ ഇന്ത്യയുടെ ഏറ്റവും വേഗം കൂടിയ വനിതാ ബോളറായി മാറാൻ സഹായിച്ചതെന്നു ജുലൻ പറഞ്ഞിട്ടുണ്ട്.
∙ ആദ്യ സ്റ്റോപ്, ബംഗാൾ ടീം
ചക്ദായിൽ പ്രഫഷനൽ ക്രിക്കറ്റ് പരിശീലനത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. പേരെടുത്തു പറയാൻ സാധിക്കുന്ന ഒരു പ്രഫഷനൽ ക്രിക്കറ്റ് ടീം പോലും അന്ന് അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പ്രഫഷനൽ ക്രിക്കറ്റ് പഠിക്കാനും പരിശീലിക്കാനും 80 കിലോമീറ്റർ അകലെയുള്ള കൊൽക്കത്തയിൽ പോകണമായിരുന്നു. ഗ്രാമത്തിലെ ചുരുക്കം ചില ആൺകുട്ടികൾ അത്തരത്തിൽ പരിശീലിക്കുന്നുണ്ടായിരുന്നു. എന്നാൽ ഗ്രാമത്തിൽ നിന്നൊരു പെൺകുട്ടി അതിനു മുതിരുന്നത് അതാദ്യമായിരുന്നു. ക്രിക്കറ്റ് എന്നു കേട്ടപ്പോഴേ നെറ്റിചുളിച്ച ജുലന്റെ മാതാപിതാക്കൾ ഈ 80 കിലോമീറ്ററിന്റെ കാര്യം കേട്ടപ്പോൾ വടിയെടുത്തു. പക്ഷേ, ജുലൻ പിൻമാറിയില്ല. ഒരുവിധം മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ചു.
ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് 4.30ന്റെ ട്രെയിനിൽ പരിശീലനത്തിനായി കൊൽക്കത്തയിലേക്കു പോകാൻ തുടങ്ങി. അവിടെ നിന്ന് രാവിലെ 9 മണിയോടെ വീട്ടിൽ തിരിച്ചെത്തി, കുളിച്ച് റെഡിയായി നേരെ സ്കൂളിലേക്കുപോയി. എന്നാൽ ഈ ഓട്ടം പതിയെ തന്റെ പഠനത്തെ ബാധിച്ചു തുടങ്ങിയെന്നു ജുലനു മനസ്സിലായി. വാർഷിക പരീക്ഷ കഴിഞ്ഞ് ഫലം വന്നതോടെ വീട്ടുകാർക്കും ഇക്കാര്യം മനസ്സിലായി. അതോടെ ക്രിക്കറ്റിൽ നിന്ന് ഒരു അവധിയെടുക്കാൻ ജുലൻ നിർബന്ധിതയായി. പതിയെ പരിശീലനത്തിൽ നിന്നു പിന്നോട്ടടിച്ചു. പിന്നീടു തീരെ പോകാതെയായി. ഇതു ശ്രദ്ധയിൽപെട്ട ജുലന്റെ പരിശീലകൻ സ്വാപാൻ സദ്ദു സ്കൂളിൽചെന്നു ജുലനെ കണ്ടു. അണ്ടർ 15 വനിതാ ടീമിന്റെ സിലക്‌ഷൻ നടക്കുന്ന സമയമായിരുന്നു അത്. അതിൽ പങ്കെടുത്ത ശേഷം പരിശീലനം നിർത്തിയാൽ മതിയെന്നു അദ്ദേഹം പറഞ്ഞു. മനസ്സില്ലാ മനസ്സോടെയാണ് അത്തവണത്തെ ട്രയൽസിൽ ജുലൻ പങ്കെടുത്തതെങ്കിലും ജുലന് ടീമിൽ സിലക്‌ഷൻ കിട്ടി.
∙ വെൽക്കം ടു ടീം ഇന്ത്യ
അണ്ടർ 15 ടീമിന്റെ ഭാഗമായതോടെ ജുലന്റെ പഠനം ഏറെക്കുറെ പൂർണമായും അവസാനിച്ച അവസ്ഥയായി. ടൂർണമെന്റുകൾക്കും പരിശീലനത്തിനും ശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജുലൻ ക്ലാസിൽ എത്തിയിരുന്നത്. വീട്ടുകാർ വീണ്ടും വാളെടുത്തു. അതോടെ ക്രിക്കറ്റിന് ഫുൾസ്റ്റോപ് ഇടാൻ ജുലൻ തീരുമാനിച്ചു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ജുലനെത്തേടി ആ വാർത്ത എത്തുന്നത്; ജുലൻ ഗോസ്വാമി ഇന്ത്യൻ ടീമിൽ! 2002ൽ പത്തൊൻപതാം വയസ്സിൽ ചെന്നൈയിൽ നടന്ന ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. അന്ന് ഓട്ടം തുടങ്ങിയ ജുലൻ എക്സ്പ്രസ് 20 വർഷത്തിനിപ്പുറം തന്റെ അവസാന ലാപ്പും ഓടിത്തീർത്തിരിക്കുകയാണ്. ഇതിനിടെ പത്മശ്രീയും അർജുന അവാർഡും ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ. ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ, 300 രാജ്യാന്തര വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റർ തുടങ്ങിയ നേട്ടങ്ങളുടെ പട്ടിക വേറെ. 2005–06 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതാ ബോളറും ജുലനായിരുന്നു.
∙ പെർഫക്ട് റോൾ മോഡൽ
2017ലെ വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു ശേഷം പാക്ക് താരം കൈനത്ത് ഇംതിയാസ് തന്റെ ഇൻസ്റ്റ പേജിൽ ജുലനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇങ്ങനെ കുറിച്ചു: ‘2005ലെ വനിതാ ഏഷ്യാകപ്പ് പാക്കിസ്ഥാനിലായിരുന്നു. അന്നത്തെ ടൂർണമെന്റിൽ ബോൾ പിക്കറായിരുന്നു ഞാൻ. അന്നാണു ജുലൻ ഗോസ്വാമിയെ ആദ്യമായി കാണുന്നത്. ആ സമയത്ത് ലോകത്തെ ഏറ്റവും വേഗമേറിയ വനിതാ ബോളർ. ഒരു ഫാസ്റ്റ് ബോളറാകണമെന്ന് അന്നാണു ഞാൻ തീരുമാനിച്ചത്...’ കൈനത്തിനു മാത്രമല്ല, വനിതാ ക്രിക്കറ്റിൽ ഇന്നു തിളങ്ങിനിൽക്കുന്ന ഏറെക്കുറേ എല്ലാ പേസ് ബോളർമാരുടെയും റോൾ മോഡലാണ് ‘ജുലൻ ദീദി’. ഒരു പേസ് ബോളർക്കു വേണ്ട താളാത്മകമായ റണ്ണപ്പും മനോഹരമായ ജംപും ആക്‌ഷനുമെല്ലാം കൂടിച്ചേർന്ന പെർഫക്ട് പേസറായിരുന്നു ജുലൻ. ന്യൂ ബോൾ ആവശ്യാനുസരണം സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഓൾഡ് ബോളിൽ അപ്രതീക്ഷിതമായ വേഗം കണ്ടെത്താനുള്ള മിടുക്കും ജുലൻ ഗോസ്വാമിക്കു മാത്രം സ്വന്തം.
∙ ജുലൻ ഇനി വെള്ളിത്തിരയിൽ
ആൺകുട്ടികൾക്കൊപ്പം പന്തെറിഞ്ഞു തുടങ്ങി, രാജ്യാന്തര വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളറിലേക്കുള്ള ജുലൻ നിഷിത് ഗോസ്വാമിയുടെ റണ്ണപ് അസാധാരണമായ ആത്മസമർപ്പണത്തിന്റെ കൂടി കഥയാണ്. എതിർപ്പുകളുടെ, പ്രതിസന്ധികളുടെ വിക്കറ്റുകൾ ഒന്നൊന്നായി എറിഞ്ഞുവീഴ്ത്തിയ ആ കഥ ഇനി സ്ക്രീനിലെത്തുകയാണ്. ‘ചക്ദാ എക്സ്പ്രസ്’ എന്ന പേരിൽ ജുലന്റെ ജീവിതം തിരശീലയിലെത്തിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. അനുഷ്ക ശർമ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രതിക്ഷ റാവുവാണ്. ചിത്രം വൈകാതെ പുറത്തിറങ്ങും.
English Summary: Jhulan Goswami bid adieu to international cricket