കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ‘കാടിളക്കി’ തിരച്ചിലിലാണ്. നഷ്ടപ്പെട്ടുപോയതു കണ്ടെത്താനോ ഒളിച്ചുകളിക്കുന്ന പ്രതിയെത്തേടിയോ അല്ല. കോച്ചിനെ തേടിയാണ്. ബ്ലാസ്റ്റേഴ്സിനുവേണം ഒരു മുഖ്യപരിശീലകനെ. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ക്ലബുകളുടെ മുൻ പരിശീലകരെയും രണ്ടാം ഡിവിഷൻ ക്ലബുകളിലെ പരിശീലകരെയും തേടിയാണു

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ‘കാടിളക്കി’ തിരച്ചിലിലാണ്. നഷ്ടപ്പെട്ടുപോയതു കണ്ടെത്താനോ ഒളിച്ചുകളിക്കുന്ന പ്രതിയെത്തേടിയോ അല്ല. കോച്ചിനെ തേടിയാണ്. ബ്ലാസ്റ്റേഴ്സിനുവേണം ഒരു മുഖ്യപരിശീലകനെ. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ക്ലബുകളുടെ മുൻ പരിശീലകരെയും രണ്ടാം ഡിവിഷൻ ക്ലബുകളിലെ പരിശീലകരെയും തേടിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ‘കാടിളക്കി’ തിരച്ചിലിലാണ്. നഷ്ടപ്പെട്ടുപോയതു കണ്ടെത്താനോ ഒളിച്ചുകളിക്കുന്ന പ്രതിയെത്തേടിയോ അല്ല. കോച്ചിനെ തേടിയാണ്. ബ്ലാസ്റ്റേഴ്സിനുവേണം ഒരു മുഖ്യപരിശീലകനെ. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ക്ലബുകളുടെ മുൻ പരിശീലകരെയും രണ്ടാം ഡിവിഷൻ ക്ലബുകളിലെ പരിശീലകരെയും തേടിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ‘കാടിളക്കി’ തിരച്ചിലിലാണ്. നഷ്ടപ്പെട്ടുപോയതു കണ്ടെത്താനോ ഒളിച്ചുകളിക്കുന്ന പ്രതിയെത്തേടിയോ അല്ല. കോച്ചിനെ തേടിയാണ്. ബ്ലാസ്റ്റേഴ്സിനുവേണം ഒരു മുഖ്യപരിശീലകനെ. യൂറോപ്യൻ ഫുട്ബോളിലെ മുൻനിര ക്ലബുകളുടെ മുൻ പരിശീലകരെയും രണ്ടാം ഡിവിഷൻ ക്ലബുകളിലെ പരിശീലകരെയും തേടിയാണു ‘കാടിളക്കൽ’. 10–12 പരിശീലകരുടെ പട്ടിക ആദ്യമുണ്ടാക്കി. അതിൽ ഓരോരുത്തരും ഇന്ത്യയിലേക്കു വരാനുള്ള സാധ്യത പരിശോധിച്ചു. പിന്നീട് ഓരോരുത്തരെയായി നേരിൽ ബന്ധപ്പെട്ടു തുടങ്ങി. ശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നതു സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് തന്നെ.

ഐഎസ്എൽ സീസൺ കഴിഞ്ഞയുടൻ ഗോവയിൽനിന്നു കൊച്ചിയിലെത്തിയ സ്കിൻകിസ് കലൂർ സ്റ്റേഡിയത്തിലേക്കു ചുവടുവച്ചു. അവിടെനിന്നൊരു വിഡിയോയിലൂടെ ആരാധകരോടു കുറേ കാര്യങ്ങൾ പറഞ്ഞു. തെറ്റുകൾ പറ്റിപ്പോയെന്ന കുറ്റസമ്മതമായിരുന്നു അതിൽ പ്രധാനം. കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന അഭ്യർഥനയും മുന്നോട്ടുവച്ചു. കോവിഡ് കാലമായതിനാലാവാം, ആരാധകരെ നേരിൽക്കാണാനോ ‘ലൈവ്’ മീറ്റിങ് നടത്താനോ മെനക്കെടാതെ അദ്ദേഹം മടങ്ങി. പിന്നീടാണു ബ്ലാസ്റ്റേഴ്സിന്റെ തിരച്ചിൽ വിശേഷങ്ങൾ അഭ്യൂഹങ്ങളായി പുറത്തുവരാൻ തുടങ്ങിയത്. 

ADVERTISEMENT

∙ സ്കൊളാരി മുതൽ ആംഗൽ വരെ

കേൾക്കുന്ന പേരുകളെല്ലാം ഒന്നിനൊന്നു മികച്ചതാണ്. സംശയമില്ല. ചില പേരുകൾ ഇങ്ങനെ: ബ്രസീലിനു 2002 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ ലൂയി ഫിലിപ് സ്കൊളാരി, നോർത്ത് ഈസ്റ്റിന്റെ മുൻ കോച്ച് ജറാർദ് നൂസ്, ബെംഗളൂരുവിന്റെ മുൻ പരിശീലകൻ കാർലെസ് കുവാദ്രാത്, റയൽ സോസീദാദ്, ജിറോണ എഫ്സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച യുസേബിയോ സാക്രിസ്റ്റൻ (ജിറോണ 2018ൽ കൊച്ചിയിൽ ‘ലീ ലിഗാ വേൾഡ്’ പ്രീ സീസൺ പര്യടനത്തിനു വന്നപ്പോൾ അദ്ദേഹമായിരുന്നു കോച്ച്), 6–ാം സീസണിലെ കോച്ച് എൽകോ ഷാറ്റൊരി, ബൊറൂസിയ ഡോർട്മുണ്ടിനെ പരിശീലിപ്പിച്ച പീറ്റർ ബോഷ് എന്നിവരുടെയൊക്കെ പേരുകളാണ് ഇത്രയും ദിവസം കേട്ടത്.

പട്ടികയിലെ ഏറ്റവും പുതിയ പേര് സ്പാനിഷ് കോച്ച് ആംഗൽ വിയെദേരോയുടേതാണ്. സെർജിയോ ലൊബേറയെ പുറത്താക്കിയശേഷം എഫ്സി ഗോവ അദ്ദേഹത്തിനു പകരക്കാരനായി ഏറ്റവുമധികം പരിഗണന നൽകിയത് ആംഗലിന്റെ പേരാണ്. അദ്ദേഹം മുൻപ് ലൊബേറയ്ക്കൊപ്പം ജോലി ചെയ്തിട്ടുമുണ്ട്.

ഏറ്റവും ഒടുവിൽ കിട്ടിയത്: ആംഗൽ വിയെദേരോയുമായി ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തിയിട്ട് ദിവസങ്ങൾ കുറച്ചായി. പിന്നീട് ഒരു ചലനവും അപ്പുറത്തുനിന്ന് ഇല്ലെന്നു വിയെദേരോ പറയുന്നു. എന്താണതിനർഥം? വിയെദേരോയെ വേണ്ടെന്നു വച്ചെന്നോ, മറ്റൊരാളെ തിരഞ്ഞെടുത്തെന്നോ? 

ADVERTISEMENT

∙ പേരോ പ്രകടനമോ?

കോച്ചിനെ തിരഞ്ഞെടുക്കുമ്പോ‍ൾ പേരും പ്രശസ്തിയും നോക്കണം. മുൻകാല പ്രകടനങ്ങളും പരിഗണിക്കണം. രണ്ടും കണക്കിലെടുക്കണമെന്നു ഫുട്ബോൾ ലോകം പറയുമ്പോഴും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പേരാണു പരിഗണിക്കുന്നതെന്നു തോന്നാം. ടീമിനെ ഫൈനലിൽ എത്തിച്ച സ്റ്റീവ് കൊപ്പലിനെ തഴഞ്ഞ് റെനി മ്യൂലൻസ്റ്റീനെ കൊണ്ടുവന്നത് ഒരുദാഹരണം. പരുക്കിൽ വലഞ്ഞ ടീമായിട്ടും ആക്രമണ ഫുട്ബോളും ഗോളടിയും ചേർന്ന ശൈലി ആവിഷ്കരിച്ച എൽകോ ഷൊറ്റൊരിക്കു പകരം കിബു വിക്കൂനയെ കൊണ്ടുവന്നതു മറ്റൊരുദാഹരണം എന്നും വേണമെങ്കിൽ പറയാം.

കിബു വിക്കൂന

കിബു ഐ–ലീഗ് ചാംപൻപട്ടം നേടിയ മോഹൻ ബഗാന്റെ കോച്ചായിരുന്നപ്പോഴല്ലേ ഇവിടേക്കു വിളിച്ചുകൊണ്ടുവന്നത് എന്ന മറുചോദ്യം ഉയരാം. പക്ഷേ ബഗാനിൽ ലഭിച്ചത്ര തയാറെടുപ്പ് വിക്കൂനയ്ക്ക് ബ്ലാസ്റ്റേഴ്സിൽ കിട്ടിയില്ല എന്ന വാസ്തവം മറന്നുകൂടാ. കൊപ്പൽ പോയി മ്യൂലൻസ്റ്റീൻ വന്നപ്പോഴും ഷാറ്റൊരി പോയി കിബു വന്നപ്പോഴും ‘തുടർച്ച’ എന്ന പരമപ്രധാനഘടകം നഷ്ടമായി എന്നതും യാഥാർഥ്യമാണ്.

∙ ‘മ്യൂലൻസ്റ്റീൻ എപ്പിസോഡി’ലെ പാഠങ്ങൾ

ADVERTISEMENT

റെനി മ്യൂലൻസ്റ്റീൻ ഒരു തരത്തിൽ കേമൻതന്നെ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വിഖ്യാത ക്ലബിൽ ഇതിഹാസപുരുഷൻ സർ അലക്സ് ഫെർഗൂസനൊപ്പം പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. ഇംഗ്ലണ്ടിലായിരുന്നു പ്രഫഷനൽ ജീവിതമെങ്കിലും ഡച്ചുകാരനാണു റെനി. യൂറോപ്പിലെങ്ങും ഫുട്ബോൾ വൃത്തങ്ങളിൽ അറിയപ്പെടുന്നയാൾ. മാൻ യൂ എന്ന ലേബലിന്റെ തലയെടുപ്പ് അദ്ദേഹത്തിനും ഉണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സങ്കീർണവശങ്ങൾ പഠിച്ചെടുത്ത കൊപ്പലാശാനു പകരം റെനി  ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തയ്ക്കു യൂറോപ്പിൽ നല്ല പ്രചാരം കിട്ടി. വന്നിട്ടോ?

പ്ലാനിങ്ങിലും തന്ത്രങ്ങളിലും മ്യൂലൻസ്റ്റീൻ പരാജയമായി മാറി. കൃത്യമായൊരു ആക്രമണതന്ത്രം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്ന് കുട്ടികൾക്കുപോലും മനസ്സിലായി.  മധ്യനിരയ്ക്കു കരുത്തോ ഇണക്കമോ ഭാവനാസമ്പത്തോ ഉണ്ടായിരുന്നില്ല. മധ്യനിര പാഴാണെന്നു കണ്ട എതിരാളികൾ സാഹചര്യം പരമാവധി മുതലാക്കി. ദിമിതർ ബെർബറ്റോവ്, ഇയാൻ ഹ്യൂം, വെസ് ബ്രൗൺ എന്നിവരെയാണു ടീമിന്റെ നെടുന്തൂണുകളായി കണ്ടിരുന്നത്.

റെനി മ്യൂലൻസ്റ്റീൻ

സ്ട്രൈക്കറായ ബെർബയെയും ആക്രമണദാഹമുള്ള ഹ്യൂമിനെയും പിന്നെ പ്രതിരോധക്കാരൻ ബ്രൗണിനെയുംവരെ മധ്യനിരയിൽ കളിപ്പിച്ചു. പരീക്ഷണം പാളി. മുൻനിര മുനയില്ലാതെ കുഴങ്ങി. പ്രതിരോധം അമിതഭാരത്താൽ പതറി. ആക്രമണത്തിലോ മധ്യനിരയിലോ പ്രതിരോധത്തിലോ ‘പ്ലാൻ എ’ എന്നല്ല ‘പ്ലാൻ ബി’ പോലും മ്യൂലൻസ്റ്റീൻ എന്ന കോച്ചിന് ഉണ്ടായിരുന്നില്ല. ഒരു ഗോളിനു പിന്നിലായിപ്പോയ മത്സരങ്ങളിൽ എങ്ങനെ തിരിച്ചടിക്കണമെന്ന് കളിക്കാരാണു തീരുമാനിച്ചിരുന്നതെന്നു കണ്ടാൽ തോന്നും. കോച്ചിനു പദ്ധതി ഉണ്ടായിരുന്നില്ല. കളി മാറിമറിയുന്ന നിമിഷങ്ങളിൽ പ്രതികൂല കാലാവസ്ഥകളെ മറികടക്കാനുള്ള തന്ത്രം മാറ്റിപ്പിടിക്കലോ സബ്സ്റ്റിറ്റ്യൂഷനോ ഉണ്ടായില്ല. 

മ്യൂലൻസ്റ്റീൻ നയിച്ച ടീം മാനേജ്മെന്റിനെ പഴിക്കണോ ക്ലബ് മാനേജ്മെന്റിനെ പഴിക്കണോ? ആരാധകർക്ക് പല അഭിപ്രായമുണ്ടാവാം. നല്ലൊരു മധ്യനിര ജനറലിനെ  റിക്രൂട്ട് ചെയ്യാത്തതിന് ആരാണ് ഉത്തരവാദി? മ്യൂലൻസ്റ്റീൻ ആവശ്യപ്പെട്ട യോഗ്യതകളുള്ള താരങ്ങളെ ക്ലബ് മാനേജ്മെന്റ് നൽകിയില്ലേ? ഉത്തരം വരേണ്ടത് അവിടെനിന്നുതന്നെയാണ്. പക്ഷേ മറ്റൊരു വസ്തുതയ്ക്ക് വിശദീകരണങ്ങൾ ഇപ്പോൾ ആവശ്യമില്ല. ഐഎസ്എൽ ഫൈനലിൽ തോറ്റെങ്കിലും തല ഉയർത്തിപ്പിടിച്ചു മടങ്ങിയ സ്റ്റീവ് കൊപ്പൽ വീണ്ടും ഇന്ത്യയിലേക്കു വന്നതാണ്. പുതിയ കളിക്കാർ ആരെല്ലാം ആവണം, ടീമിന്റെ ഘടന എങ്ങനെയാവണം എന്നെല്ലാം ചർച്ച നടത്തിയതുമാണ്. പിന്നീട് അദ്ദേഹവും ആരാധകരും കേട്ടത് റെനി മ്യൂലൻസ്റ്റീനാണു ബ്ലാസ്റ്റേഴ്സിന്റെ കോച്ച് എന്ന വാർത്തയാണ്.

സർ അലക്സ് ഫെർഗൂസന്റെ ശിഷ്യൻ ആ ഗുരുവിന്റെ തണലിൽനിന്നു മാറിയശേഷം ഫുള്ളമിലും ഇസ്രയേലിലെ മക്കാബി ഹൈഫയിലും തോറ്റോടിയ കോച്ചാണ്. ഫുള്ളമിൽ 3 മാസം, ഹൈഫയിൽ 6 മാസം. അപ്പോഴേക്കു പണി പോയി. അങ്ങനെ പണി പോയ ആളെയാണ് ‘സൂപ്പർ’ എന്ന പേരിൽ ഇവിടേക്കു കൊണ്ടുവന്നത്. പരാജയം വിജയത്തിന്റെ മുന്നോടി, ചവിട്ടുപടി തുടങ്ങിയ ചൊല്ലുകളിൽ ആരാധകർ വിശ്വാസം അർപ്പിച്ചെങ്കിലും എതി‍ർ ടീമുകൾ മ്യൂലൻസ്റ്റീൻ‍ പരിശീലിപ്പിച്ച ടീമിനെ വലിച്ചുകീറി.

∙ ‘കൊപ്പൽ സ്റ്റൈൽ’

കൊപ്പൽ പ്രതിരോധത്തിൽ ഊന്നിയ കളിയിലൂടെ മുന്നേറിയ കോച്ചാണ്. പക്ഷേ ആ പ്രതിരോധാത്മക ടീമിന് ആക്രമണ തന്ത്രങ്ങൾ ഉണ്ടായിരുന്നു. സി.കെ. വിനീത് ഉൾപ്പെടെ ഇന്ത്യൻ താരങ്ങളുടെ ആക്രമണദൗത്യങ്ങളിലും അദ്ദേഹത്തിനു പദ്ധതികളുണ്ടായിരുന്നു. കൊപ്പലിന്റെ ടീമിനു ‘സ്റ്റൈൽ’ ഉണ്ടായിരുന്നു. ആർക്കും അക്കാര്യം നിഷേധിക്കാനാവില്ല. ടീമിനു ‘സ്റ്റൈൽ’ ഉണ്ടാക്കിക്കൊടുത്ത ആദ്യ ബ്ലാസ്റ്റേഴ്സ് കോച്ച് അദ്ദേഹംതന്നെ.

പിന്നീട് അത്തരം ‘സ്റ്റൈൽ’ സൃഷ്ടിച്ചതു ഷാറ്റൊരിയാണ്. പക്ഷേ അതു മാറ്റണം, അഥവാ അത്തരമൊരു സ്റ്റൈൽ അല്ല വേണ്ടതെന്നു ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചതിന്റെ ഫലമല്ലേ കിബുവിന്റെ വരവ്? കിബുവും ‘സ്റ്റൈൽ’ സൃഷ്ടിക്കുന്നയാളാണ്. ബഗാനിൽ അദ്ദേഹം ‘സ്റ്റൈൽ’ സൃഷ്ടിച്ചിരുന്നു. സംശയമില്ല. ഐ ലീഗ് കിരീടവും നേടിക്കൊടുത്തു. പക്ഷേ ഐ ലീഗിൽ വിജയവഴിയിലേക്ക് എത്തും മുൻപ് അദ്ദേഹത്തിനു ബഗാനുമൊത്തു മുപ്പതോളം മത്സരങ്ങൾ ലഭിച്ചിരുന്നു എന്നതു മറന്നുകൂടാ. ബ്ലാസ്റ്റേഴ്സിൽ എത്ര മത്സരങ്ങൾ കിട്ടി?

സ്റ്റീവ് കൊപ്പൽ

കിബുവിനു ‘പ്ലാൻ എ’ ഉണ്ടായിരുന്നു. പക്ഷേ ‘പ്ലാൻ ബി’ മോശമായിരുന്നു. അഥവാ ‘പ്ലാൻ ബി’ നടപ്പാക്കാൻ യോജിച്ച കളിക്കാർ ഉണ്ടായിരുന്നില്ല. അതാണല്ലോ കഴിഞ്ഞുപോയ പ്ലെയർ റിക്രൂട്ട്മെന്റ് സംബന്ധിച്ച് അദ്ദേഹം മടങ്ങിയശേഷം ചിലതു പൊട്ടിയും ചീറ്റിയും പുറത്തുവന്നത്. 

∙ പെരുമയോ പ്രകടനമോ?

ഈ ചോദ്യം തന്നെയാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രസക്തം. പേരുകേട്ട കോച്ചിന്റെ ആവശ്യത്തിനൊത്ത കളിക്കാരെ വാങ്ങണം. ഏറെയൊന്നും കാശുമുടക്കാത്ത പ്ലെയർ റിക്രൂട്ട്മെന്റ് നയം അതിനു തടസ്സം ആകുന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണു പരിഹാരം? കോച്ചിനെ എടുക്കുമ്പോൾ ഏറ്റവും പ്രധാനം അദ്ദേഹത്തിനൊരു ടീമിനെ വാർത്തെടുക്കാൻ ക്ഷമയും വൈദഗ്ധ്യവുമുണ്ടോ എന്നതാണ്. യുവതാരങ്ങളെ പ്രോത്സാഹിപ്പിച്ച്, ഉത്തരവാദിത്തങ്ങൾ ഏൽപിച്ച്, ഫലം കൊയ്തു വരാൻ കെൽപുള്ളയാളാണോ? യുവാൻ ഫെറാൻഡോ നല്ലൊരു ഉദാഹരണമാണ്.

രണ്ടാമത്തെ പ്രധാന ഘടകം: അദ്ദേഹം ആഗ്രഹിക്കുന്ന വിധത്തിൽ ടീമിനെ വാർത്തെടുക്കാനുതകുന്ന പ്ലെയർ റിക്രൂട്ട്മെന്റിനുള്ള സ്വാതന്ത്ര്യവും വിവേചനാധികാരവും നൽകുമോ?

മൂന്നാമത്തെ ഘടകം: ടീമിന് ഒരു കളിശൈലി സൃഷ്ടിച്ചെടുക്കാൻതക്ക ഭാവനാശേഷിയും ആസൂത്രണമികവും ഉള്ള കോച്ചിങ് സ്റ്റാഫും സീനിയർ താരങ്ങളും ഉണ്ടാകുമോ? കളിക്കളത്തിലെ എല്ലാ മേഖലകളിലും നിർണായകശക്തിയാകാൻ പറ്റിയ പോരാളികളെ ടീമിലെത്തിക്കുമോ? ആർക്കെങ്കിലും പെട്ടെന്നു ഭേദമാകാത്ത പരുക്കുണ്ടായാൽ കഴിയുന്നത്ര വേഗം മികച്ച പകരംവയ്ക്കലുകൾക്ക് തീരുമാനവും നടപടിയും ഉണ്ടാകുമോ? ക്ലബിന്റെ വിശ്വസ്തർക്കും ആരാധകർക്കും മനസ്സിലാകുന്ന തരത്തിൽ റിക്രൂട്ട്മെന്റിന്റെ വിവിധ വശങ്ങൾ വിശദീകരിക്കാൻ കഴിയുമോ?

ആരാധകർക്കു നൽകേണ്ട ആദ്യത്തെ സമ്മാനം ട്രോഫിയല്ല, അവർ ആഗ്രഹിക്കുന്ന തരത്തിൽ മിന്നുന്ന പ്രകടനത്തിനു പ്രാപ്തിയുള്ള കളിക്കാരെ കൊണ്ടുവരിക എന്നതാണ്. കപ്പടിക്കുക എന്നത് എതിരാളികളുടെ കളിയെക്കൂടി ആശ്രയിച്ചിരിക്കും. നല്ല കളിക്കാർക്ക് ഉയർന്ന പ്രതിഫലം നൽകണം. അതിനുള്ള പണം ബജറ്റിൽ  വകയിരുത്തുമോ? ലീഗ് പോലെത്തന്നെ പ്രധാനവും നിർണായകവുമാണു പ്രീ സീസൺ എന്നതും അതിന് ആവശ്യത്തിനു സമയവും പണവും നീക്കിവയ്ക്കണമെന്നതും തിരിച്ചറിയുമോ?

പന്തുകളിയോടു പ്രതിബദ്ധത പുലർത്തുന്ന ഫുട്ബോൾ ഇന്റലിജൻസ് ഉണ്ടെങ്കിൽ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്. നമ്മുടേതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ. അവരോടു 100% പ്രതിബദ്ധതയുണ്ടെങ്കിൽ മേൽപ്പറ‍ഞ്ഞ ചോദ്യങ്ങൾക്കെല്ലാം പരിഹാരവും ഉണ്ടാകും. ലീഗ് നേടണമെങ്കിൽ തയാറെടുപ്പു വേണം. തയാറെടുക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്ത ടീമുകളുണ്ട് ഇന്ത്യയിൽ. എടികെ, ബെംഗളൂരു, എഫ്സി ഗോവ, ചെന്നൈയിൻ, മുംബൈ സിറ്റി എന്നീ ടീമുകൾ ഉദാഹരണം. 

∙ ഇടയ്ക്കിടെ പൊളിച്ചുപണിയെന്തിന്?

ദീർഘകാല പദ്ധതിയും തുടരെയുള്ള പൊളിച്ചുപണിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവും. 

യുവതാരങ്ങളെ വികസിപ്പിച്ചെടുക്കുക എന്ന ദീർഘകാല പദ്ധതി കൈവശമുണ്ടെന്നു പറയുക. എന്നാൽ അതിനുള്ള പ്രായോഗിക നടപടികളിൽ കാണാതിരിക്കുക. മുൻപു പറഞ്ഞൊരു കാര്യമുണ്ടല്ലോ: ‘ഫുട്ബോൾ പ്രതിബദ്ധത’. അതിന്റെ അഭാവം ഇവിടെ തെളിഞ്ഞുകാണാം.

യൂത്ത് അക്കാദമി സിസ്റ്റത്തിൽ നന്നായി മുതൽ മുടക്കണം എന്നു പറയുമ്പോൾ പണം മാത്രമല്ല മുടക്കുന്നത്. കുരുന്നുകളെ സിലക്ട് ചെയ്യുന്നതിലെ നയം തന്നെയാണ് മുതൽമുടക്കിൽ ഏറ്റവും പ്രധാനം. രണ്ടായിരാമാണ്ടിന്റെ തുടക്കംമുതൽ നോർത്ത് ഈസ്റ്റ് ആണ് ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച നഴ്സറി എന്നൊരു പറച്ചിൽ വികസിച്ചുവന്നു.

എന്നാൽ എഫ്സി ഗോവയുടെ യൂത്ത് അക്കാദമി സിലക്‌ഷൻ നയം നോക്കുക. അവർ നോർത്ത് ഈസ്റ്റ് കുട്ടികളില്ലാതെതന്നെ റിസർവ് ടീമിനെ വികസിപ്പിച്ചെടുത്തു. കഴിവതും ഗോവക്കാർ. പിന്നെ അയൽപക്കമായ മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമുള്ള കുട്ടിത്താരങ്ങളെ കണ്ടെത്തി. വിളിച്ചുകൊണ്ടുവന്നു.  സേവിയർ ഗാമയെന്ന പയ്യന്റെ കുതിപ്പ് കളിപ്രേമികൾക്ക് അവഗണിക്കാനാവുമോ?

∙ ആരുടെ ഉദയം?

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പുത്തൻ ഉദയം കാണാനാവുമോ? കാണണമെങ്കിൽ ലൊബേറ, ഹബാസ്, യുവാൻ ഫെറാൻഡോ തുടങ്ങിയവരുടെ ജനുസ്സിൽപ്പെടുന്നൊരു കോച്ച് ഉദയം ചെയ്യണം. അതു സ്വാഭാവിക സംഭവമല്ല. അങ്ങനെയൊരാളെ കണ്ടെത്തി കൊണ്ടുവരണം. അയാൾ ആവശ്യപ്പെടുന്ന കളിക്കാരെ വാങ്ങിക്കൊടുക്കണം. ഇടയ്ക്കുവച്ച് പറഞ്ഞുവിടരുത്. ‘ബൈ’ പറഞ്ഞുപോകാൻ ഇടയാവുകയും അരുത്.

കഴിഞ്ഞ സീസണിനൊടുവിൽ ഒരാൾ പോയി. കിബു വിക്കൂന. ടീം സിലക്‌ഷന്‌ ഉത്തരവാദിയായ ആൾ തുടരുന്നു. അടുത്ത സീസണിലും പരാജയമാണു ഫലമെങ്കിൽ രണ്ടാൾ പോകുന്നതു കണ്ടുനിൽക്കേണ്ടിവരും ആരാധകർക്ക്. ഇനിയുമൊരു പരാജയത്തിൽ പിടിച്ചുതൂങ്ങിക്കിടക്കാൻ സ്പോർട്ടിങ് ഡയറക്ടർക്കു കഴിയില്ല. ഒരു ടീമിന്റെ പരാജയം സമം രണ്ടാളുടെ പുറത്താകൽ എന്നതാവും.

English Summary: Kerala Blasters FC in search for a new coach for the upcoming season