ഒരു ഗോൾ വാങ്ങിയാൽ തിരികെ രണ്ടെണ്ണം; ഷൂട്ടൗട്ടിൽ വീണു, പക്ഷേ അവഗണിക്കരുത്, ഖത്തറിലെ ഫ്രഞ്ച് വിപ്ലവം!
ഒരു ഗോൾ വാങ്ങിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതായിരുന്നു ഖത്തറിലെ ഫ്രഞ്ച് സ്റ്റൈൽ. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഓസ്ട്രേലിയ മുതൽ ഫൈനലിൽ എതിരെ വന്ന അർജന്റീന വരെ ഈ സ്റ്റൈലിന്റെ ‘ഫലം’ അനുഭവിച്ചവരാണ്. ടൂർണമെന്റിലുടനീളം കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും വേണ്ട സമയത്ത് ഗോളടിക്കാനുമെല്ലാം ഫ്രഞ്ച് നിരയിൽ ആളെത്തി. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഗോൾ വഴങ്ങാത്ത ഏക മത്സരം മൊറോക്കോയ്ക്ക് എതിരായ സെമി പോരാട്ടം മാത്രമാണ്; ഗോളടിക്കാത്ത ഏക മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ തുനീസിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ മത്സരവും!
ഒരു ഗോൾ വാങ്ങിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതായിരുന്നു ഖത്തറിലെ ഫ്രഞ്ച് സ്റ്റൈൽ. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഓസ്ട്രേലിയ മുതൽ ഫൈനലിൽ എതിരെ വന്ന അർജന്റീന വരെ ഈ സ്റ്റൈലിന്റെ ‘ഫലം’ അനുഭവിച്ചവരാണ്. ടൂർണമെന്റിലുടനീളം കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും വേണ്ട സമയത്ത് ഗോളടിക്കാനുമെല്ലാം ഫ്രഞ്ച് നിരയിൽ ആളെത്തി. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഗോൾ വഴങ്ങാത്ത ഏക മത്സരം മൊറോക്കോയ്ക്ക് എതിരായ സെമി പോരാട്ടം മാത്രമാണ്; ഗോളടിക്കാത്ത ഏക മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ തുനീസിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ മത്സരവും!
ഒരു ഗോൾ വാങ്ങിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതായിരുന്നു ഖത്തറിലെ ഫ്രഞ്ച് സ്റ്റൈൽ. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഓസ്ട്രേലിയ മുതൽ ഫൈനലിൽ എതിരെ വന്ന അർജന്റീന വരെ ഈ സ്റ്റൈലിന്റെ ‘ഫലം’ അനുഭവിച്ചവരാണ്. ടൂർണമെന്റിലുടനീളം കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും വേണ്ട സമയത്ത് ഗോളടിക്കാനുമെല്ലാം ഫ്രഞ്ച് നിരയിൽ ആളെത്തി. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഗോൾ വഴങ്ങാത്ത ഏക മത്സരം മൊറോക്കോയ്ക്ക് എതിരായ സെമി പോരാട്ടം മാത്രമാണ്; ഗോളടിക്കാത്ത ഏക മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ തുനീസിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ മത്സരവും!
‘ഫുട്ബോളിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഫ്രാൻസ് സ്വന്തമാക്കിയ നേട്ടങ്ങൾ നോക്കുക. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ രാജ്യം അവർ തന്നെ. ഫ്രാൻസിൽ വളർന്നയാളെന്ന നിലയിൽ എനിക്കും അഭിമാനമുണ്ട്. അവർക്ക് ഏറ്റവും മികച്ച താരങ്ങളുണ്ട്, ഏറ്റവും മികച്ച പരിശീലകരുണ്ട്. അവരുടെ ദേശീയ ടീം തന്നെ ലോകത്തിൽ ഏറ്റവും മികച്ചത്’ – ഖത്തർ ലോകകപ്പിലെ വിസ്മയക്കുതിപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ അവസാനിച്ചതിനു പിന്നാലെ മൊറോക്കോ ടീം പരിശീലകൻ വാലിദ് റെഗ്രഗുയി പറഞ്ഞ ഈ വാക്കുകളിലുണ്ട്, ഫ്രഞ്ച് ഫുട്ബോളിന്റെ അഴകും കരുത്തും. ആവേശം ആകാശം തൊട്ട കലാശപ്പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പൊരുതി ഒടുവിൽ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയോടു തോൽവി വഴങ്ങിയെങ്കിലും, ലുസെയ്ൽ സ്റ്റേഡിയത്തിൽ പുറത്തെടുത്ത പോരാട്ടവീര്യത്തിൽ ആരാധകരുടെ മനസ്സിൽ വിജയികളായിത്തന്നെയാണ് ഖത്തറിൽനിന്ന് ഫ്രാൻസിന്റെ മടക്കം.
∙ ഒരു ‘കൊടുക്കൽ വാങ്ങൽ’ ബാന്ധവം
കഴിഞ്ഞ ലോകകപ്പ് ജയിച്ച പോൾ പോഗ്ബയും എൻഗോളോ കാന്റെയുമൊന്നും ടീമിലില്ലാതിരുന്നിട്ടും ഖത്തറിൽ ഫ്രാൻസ് നടത്തിയ കുതിപ്പിനെ എന്തു വിളിക്കും? ഒരു ഗോൾ വാങ്ങിയാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കുക എന്നതായിരുന്നു ഖത്തറിലെ ഫ്രഞ്ച് സ്റ്റൈൽ. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ നേരിട്ട ഓസ്ട്രേലിയ മുതൽ ഫൈനലിൽ എതിരെ വന്ന അർജന്റീന വരെ ഈ സ്റ്റൈലിന്റെ ‘ഫലം’ അനുഭവിച്ചവരാണ്. ടൂർണമെന്റിലുടനീളം കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും വേണ്ട സമയത്ത് ഗോളടിക്കാനുമെല്ലാം ഫ്രഞ്ച് നിരയിൽ ആളെത്തി. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഗോൾ വഴങ്ങാത്ത ഏക മത്സരം മൊറോക്കോയ്ക്ക് എതിരായ സെമി പോരാട്ടം മാത്രമാണ്; ഗോളടിക്കാത്ത ഏക മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ തുനീസിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ മത്സരവും!
ഫ്രാൻസിന്റെ ഇടതു വിങ്ങിൽ പന്തുമായി കുതിച്ചു പായുന്ന കിലിയൻ എംബപെയ്ക്ക് ആരു മണി കെട്ടും എന്നതായിരുന്നു ഗ്രൂപ്പ് ഘട്ടം മുതൽ പരിശീലകർ അഭിമുഖീകരിച്ച പ്രധാന പ്രശ്നം. പൂർണമായും എംബപെയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒളിവർ ജിറൂദും അന്റോയ്ൻ ഗ്രീസ്മാനുമെല്ലാം കയറി ഗോളടിക്കുന്നതായിരുന്നു തലവേദനയുടെ പ്രധാന കാരണം. ഇവർക്കും മൂക്കുകയറിടാമെന്നു വച്ചാൽ ഏറ്റവും പിന്നിൽനിന്ന് തിയോ ഹെർണാണ്ടസും പകരക്കാരുടെ ബെഞ്ചിൽനിന്ന് കോളോ മുവാനിയും വന്ന് ഗോളടിക്കുമെന്ന് അനുഭവിച്ചറിഞ്ഞത് സെമിയിൽ മൊറോക്കോ! ഏതു നിമിഷവും തിരിച്ചടിക്കുമെന്ന ഫ്രഞ്ച് നിലപാടിന്റെ വീര്യമറിഞ്ഞത് ഫൈനലിൽ അർജന്റീന.
റഷ്യയിൽ ലോക ജേതാക്കളായ ശേഷം ഫ്രാൻസിനു കയറ്റിറക്കങ്ങളുടെ കാലമായിരുന്നു. യൂറോ കപ്പിൽ നേരത്തേ പുറത്തായെങ്കിലും യുവേഫ നേഷൻസ് ലീഗിൽ ജേതാക്കളായി. എന്നാൽ ഇത്തവണ നേഷൻസ് ലീഗിൽ തരംതാഴ്ത്തൽ ഒഴിവാക്കാൻ പെടാപ്പാട് വേണ്ടി വന്നു. ലോക ചാംപ്യൻമാരായി വന്ന് 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സെനഗലിനോടു തോറ്റതിന്റെ ഓർമയും ഫ്രാൻസിനു മുന്നിലുണ്ടായിരുന്നു. ഇത്തരം വെല്ലുവിളികളെയെല്ലാം തികഞ്ഞ പ്രഫഷനൽ സമീപനത്തിലൂടെ മറികടന്നാണ്, ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനൽ കളിച്ചത്.
∙ കപ്പടിച്ചാൽ പിന്നെ കഷ്ടകാലമല്ല!
ഒരിക്കൽ ലോകകപ്പ് നേടിക്കഴിഞ്ഞാൽ തൊട്ടടുത്ത ലോകകപ്പിൽ നിലതെറ്റി വീഴുന്ന നിലവിലെ ചാംപ്യൻമാരാണ് ഇപ്പോഴത്തെ യുവതലമുറയുടെ ഫുട്ബോൾ ഓർമകളിൽ നിറയെ! 1998 ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ ഫ്രഞ്ച് ടീം തന്നെ തുടക്കമിട്ട കൗതുകകരമായ ഈ പതിവിനാണ് അവർ തന്നെ 2022ൽ ഖത്തറിൽ വിരാമമിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇപ്പോഴത്തെ യുവതലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്തൊരു ഫുട്ബോൾ കാഴ്ചയാണ് ഈ ഫ്രഞ്ച് ടീം ലോകത്തിനു മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്; ഒരിക്കൽ കിരീടം ചൂടിയ ടീം തൊട്ടടുത്ത ലോകകപ്പിൽ ഫൈനൽ കളിച്ചിരിക്കുന്നു. നേരിയ വ്യത്യാസത്തിൽ കിരീടം കൈവിട്ടിരുന്നില്ലെങ്കിൽ, കിരീടം നിലനിർത്തുന്ന ടീമെന്ന നിലയിൽ ആ കാഴ്ചയ്ക്ക് ഭംഗി കുറച്ചുകൂടി കൂടുമായിരുന്നു.
ഈ ചരിത്രനേട്ടത്തിലേക്ക് ഫ്രഞ്ച് ടീം പന്തടിച്ചു കയറ്റുമ്പോൾ, ലോകകപ്പ് തുടങ്ങും മുൻപ് അവർക്കു മുന്നിൽ കൈവിരിച്ചുനിന്ന എണ്ണമറ്റ വെല്ലുവിളികളെ മറക്കുന്നതെങ്ങനെ. നിലവിലെ ചാംപ്യൻമാർ അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റു പുറത്താകുന്ന പതിവ് തുടർക്കഥയായത് 2002 ലോകകപ്പ് മുതലാണ്. 2006ൽ നിലവിലെ ചാംപ്യൻമാരായ ബ്രസീൽ ക്വാർട്ടറിൽ കടന്നെങ്കിലും, യൂറോപ്യൻ ടീമുകളുടെ കാര്യം കഷ്ടമായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയ ഫ്രഞ്ച് ടീം, ആ ടീമിന്റെ നെടുന്തൂണായിരുന്ന സിനദിൻ സിദാന്റെ നേതൃത്വത്തിലാണ് തൊട്ടടുത്ത ലോകകപ്പിൽ കളത്തിലിറങ്ങിയത്. ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി നടന്ന ആ ലോകകപ്പിൽ ഏറെ പ്രതീക്ഷയോടെ പന്തു തട്ടാനിറങ്ങിയ സിദാനും കൂട്ടരും സെനഗലിനോടു തോറ്റാണ് തുടങ്ങിയത്. തൊട്ടടുത്ത മത്സരത്തിൽ യുറഗ്വായോടു ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതോടെ സമ്മർദ്ദത്തിലായ അവർ, അവസാന മത്സരത്തിൽ ഡെൻമാർക്കിനോടും തോറ്റു (2–0)! ഫലം, നിലവിലെ ചാംപ്യന്മാരെന്ന പകിട്ടിലെത്തിയ ഫ്രാൻസ്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്ത്!
അന്ന് അതത്ര പരിചിതമല്ലാത്തൊരു ഫുട്ബോൾ കാഴ്ചയായിരുന്നെങ്കിൽ, ഫ്രാൻസ് തുടക്കമിട്ട ഈ പതിവ് ആവർത്തിക്കുന്ന വിസ്മയകരമായ കാഴ്ചയ്ക്കാണ് പിന്നീടുള്ള ലോകകപ്പുകൾ സാക്ഷ്യം വഹിച്ചത്. പിന്നീട് കിരീടം നേടിയ യൂറോപ്യൻ ടീമായ ഇറ്റലി (2006), ദക്ഷിണാഫ്രിക്കയിൽ 2010ൽ നടന്ന അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി! പാരഗ്വായോടും ന്യൂസീലൻഡിനോടും സമനില വഴങ്ങിയ അവർ, അവസാന മത്സരത്തിൽ സ്ലോവാക്യയോട് 3–2നു തോറ്റാണ് നാട്ടിലേക്കു വണ്ടി പിടിച്ചത്.
2010ൽ ഇവിടെ കിരീടം ചൂടിയ സ്പെയിനിന്റെ അവസരമായിരുന്നു അടുത്തത്. ബ്രസീലിൽ 2014ൽ നടന്ന ലോകകപ്പിൽ സ്പെയിനും ഈ പതിവിന്റെ ബാറ്റൺ കയ്യിലെടുത്തു. ഫലം, ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോടും (5–1), രണ്ടാം മത്സരത്തിൽ ചിലെയോടും (2–0) തോറ്റ് അവർ പുറത്തായി. അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നേടിയ വിജയത്തിനും (3–0) അവരെ രക്ഷിക്കാനായില്ല.
ബ്രസീൽ ലോകകപ്പിൽ കിരീടം നേടി തിളങ്ങിയ ജർമനിയാണ് ഈ ‘തുടർക്കഥ’യിലെ അവസാന കണ്ണി. നിലവിലെ ചാംപ്യൻമാരുടെ തലപ്പൊക്കവുമായി റഷ്യയിൽ പന്തു തട്ടാനിറങ്ങിയ ജർമനി, മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് പുറത്തായി.
നിലവിലെ ചാംപ്യൻമാർ അടുത്ത ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പതിവ്, ഖത്തറിൽ ഫ്രാൻസ് ഒരിക്കൽക്കൂടി ആവർത്തിക്കുമെന്ന് വിശ്വസിച്ചവർ ഒട്ടേറെയാണ്. പ്രത്യേകിച്ചും, റഷ്യൻ ലോകകപ്പിൽ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച എൻഗോളോ കാന്റെ, പോൾ പോഗ്ബ തുടങ്ങിയവർ പരുക്കേറ്റ് പുറത്തായത് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. പക്ഷേ, പന്തുരുണ്ടു തുടങ്ങിയതോടെ ഖത്തറിൽ കണ്ടത് തികച്ചും വ്യത്യസ്തരായ ഫ്രാൻസിനെ!
∙ പകരക്കാരാണ്, പകരം വയ്ക്കാനില്ലാത്തവരും
പോൾ പോഗ്ബയും എൻഗോളോ കാന്റെയും ഇല്ലാത്ത ഫ്രഞ്ച് ടീമോ? കുറച്ചുകാലം മുൻപുവരെ ആർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കാതിരുന്ന കാര്യം! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഖത്തറിൽ ഒരു ‘ഫ്രഞ്ച് വിപ്ലവം’ അധികം പേരും പ്രതീക്ഷിക്കാതിരുന്നതിന്റെ ഒരു കാരണം ഈ രണ്ടു പേരുടെ അസാന്നിധ്യമായിരുന്നു. പരുക്കേറ്റ് പുറത്തായവരുടെ ഗണത്തിലേക്ക് പിന്നാലെ എത്തിയത് പ്രതിരോധത്തിലെ പ്രധാനി പ്രസ്നൽ കിംപെംബെ, റഷ്യൻ ലോകകപ്പിൽ കിരീടമുയർത്തിയ ടീമിന്റെ ഭാഗമായിരുന്ന സ്ട്രൈക്കർ ക്രിസ്റ്റഫർ എൻകുനു യുവതാരങ്ങളായ ബൂബകാർ കമാറ, വെസ്‌ലി ഫൊഫാന എന്നിവർ.
വിലക്കുമൂലം ഫ്രഞ്ച് ടീമിൽനിന്ന് ദീർഘകാലം മാറ്റിനിർത്തപ്പെട്ട ശേഷം, ഫിഫയുടെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പകിട്ടിൽ ടീമിലേക്കു തിരിച്ചെത്തിയ കരിം ബെൻസേമയ്ക്കു കൂടി പരുക്കേറ്റതോടെ ഫ്രാൻസ് തീർന്നെന്ന് വിധിയെഴുതിയവർ ഒട്ടേറെയാണ്. ഇതിനു പുറമെയാണ് ആദ്യ മത്സരത്തിൽത്തന്നെ പരുക്കേറ്റ് വിശ്വസ്തനായ വിങ്ബാക്ക് ലൂക്കാസ് ഹെർണാണ്ടസ് കൂടി പുറത്തായത്. ലോകകപ്പിനിടയിലും ഫ്രഞ്ച് ക്യാംപിൽ അത്ര ആശാവഹമായിരുന്നില്ല കാര്യങ്ങൾ. മധ്യനിരയിലെ കരുത്തൻ അഡ്രിയാൻ റാബിയോയും പ്രതിരോധത്തിലെ നേതാവ് റാഫേൽ വരാനും ദായോ ഉപമികാനോയും സുഖമില്ലാതെ പുറത്തിരുന്ന മത്സരങ്ങളുണ്ട്. സെമിക്കും ഫൈനലിനും തൊട്ടുമുൻപ് പനി ബാധിച്ചത് അഞ്ചോളം താരങ്ങൾക്ക്!
ഏതൊരു ടീമും തകർന്നു പോകുന്ന ഈ പരീക്ഷണ ഘട്ടം ഏറ്റവും പ്രഫഷനലായ രീതിയിൽ കൈകാര്യം ചെയ്യാനായതാണ് ഫ്രഞ്ച് ടീമിന്റെ മുന്നേറ്റ രഹസ്യം. ഫോർമേഷനിൽ ഉൾപ്പെടെ സധൈര്യം പരീക്ഷണങ്ങൾ നടത്തി പരിശീലകൻ ദിദിയെ ദെംഷാമും, ക്ലബ് ഫുട്ബോളിലെ വേഷം എന്തു തന്നെയായാലും ദേശീയ ടീമിന്റെ ആവശ്യമനുസരിച്ച് വേഷപ്പകർച്ചയ്ക്കു തയാറായ അന്റോയ്ൻ ഗ്രീസ്മൻ ഉൾപ്പെടെയുള്ള താരങ്ങളുമാണ് ഈ ടീമിന്റെ വിജയ ഫോർമുലയുടെ ആണിക്കല്ല്!
മേൽപ്പറഞ്ഞ താരങ്ങളുടെ അസാന്നിധ്യത്തിൽ ടീമിലെത്തിയ ജൂൾസ് കോണ്ടെ, ഔറേലിയൻ ചൗമേനി, അഡ്രിയാൻ റാബിയോ, തിയോ ഹെർണാണ്ടസ് തുടങ്ങിയവർ ‘പകരം വയ്ക്കാനില്ലാത്ത പകരക്കാരായ’തോടെ, ഖത്തറിൽ കണ്ടത് മറ്റൊരു ഫ്രഞ്ച് വിസ്മയം. ബെൻസേമയ്ക്കു പകരം ആദ്യ ഇലവനിൽ സ്ഥിരമിടം നേടിയ ജിറൂദ്, റഷ്യൻ ലോകകപ്പിലെ ഗോൾവരൾച്ച മറന്ന് ഇവിടെ ഗോളടിച്ചുകൂട്ടി. എൻകുനുവിനു പകരം ടീമിലെത്തിയ കോളോ മുവാനി സെമിയിൽ ഗോൾ നേടിയും ഫൈനലിൽ ഫ്രാൻസിന്റെ തിരിച്ചുവരവിനു തുടക്കമിട്ട പെനൽറ്റി നേടിയെടുത്തും കരുത്തുകാട്ടി. സെന്റർ ബായ്ക്കിൽ ഇബ്രാഹിമ കൊനാട്ടെ, ദായോ ഉപമികാനെ, റാഫേൽ വരാൻ എന്നിവരെ പരിശീലകൻ മാറിമാറി പരീക്ഷിച്ചതും വിജയമായി.
ഫ്രഞ്ച് ടീമിന്റെ കരുത്തു വെളിവാക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഈ ലോകകപ്പിൽ കളിക്കാൻ തയാറായിരുന്നിട്ടും പരിശീലകൻ ഒഴിവാക്കിയ താരങ്ങളുടെ പട്ടിക നോക്കുക. ആന്തണി മാർഷ്യാൽ, ടാൻഗുയി എൻഡോംബെലെ, ലൂക്കാസ് ഡിഗ്‌നെ, ഫെർലാൻഡ് മെൻഡി എന്നിങ്ങനെ പോകുന്നു അവരുടെ പേരുകൾ.
∙ ഗ്രീസ്മന്റെ വേഷപ്പകർച്ചയും വിജയവും
മധ്യനിരയിൽ കളി മെനയുന്ന മധ്യനിരക്കാരന്റെ റോളിലേക്കുള്ള അന്റോയ്ൻ ഗ്രീസ്മന്റെ പരകായ പ്രവേശമാണ് ഈ ലോകകപ്പിൽ ഫ്രാൻസിന്റെ ഫൈനൽ കുതിപ്പിന് ഒരു പ്രധാന കാരണം. 2018ലെ ലോകകപ്പ് ഫൈനലിൽ ‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം സ്വന്തമാക്കിയ ഗ്രീസ്മൻ, ഖത്തറിൽ പക്ഷേ തികച്ചും വ്യത്യസ്തമായ റോളിലായിരുന്നു. പോഗ്ബയുടെയും കാന്റെയുടെയും അഭാവത്തിൽ ദെഷാം അഴിച്ചുപണിത ടീമിൽ ലഭിച്ച മധ്യനിരക്കാരന്റെ റോൾ ഗ്രീസ്മൻ പൊളിച്ചടുക്കിയെന്നു തന്നെ പറയണം.
2016 യൂറോ കപ്പിൽ ഗോൾഡൻ ബൂട്ടും 2018 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരവുമായ ഗ്രീസ്മൻ, ഖത്തറിൽ ഗോളടിക്കുന്നതിനു പകരം ഗോളടിക്കാൻ അവസരങ്ങളൊരുക്കി. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ച താരമെന്ന ഗ്രീസ്മന്റെ നേട്ടം, പുതിയ വേഷത്തിലെ തിളക്കത്തിന്റെ നേർസാക്ഷ്യമാകുന്നു. ഏറ്റവും ഒടുവിൽ കളിച്ച 16 മത്സരങ്ങളിലും ഫ്രാൻസിനായി ഗോൾ നേടിയിട്ടില്ലെങ്കിലും, ദെഷാമിന്റെ പദ്ധതികളിലെ ആണിക്കല്ല് ഈ മുപ്പത്തൊന്നുകാരനായിരുന്നു.
എല്ലാ കളികളിലും ബോക്സ് ടു ബോക്സ് നിറഞ്ഞുനിന്ന ഗ്രീസ്മൻ, ദെഷാം മനസ്സിൽ കണ്ടതിലും മികച്ച പ്രകടനമാണ് മൈതാനത്ത് പുറത്തെടുത്തത്. ഫ്രാൻസ് ആക്രമിക്കുമ്പോൾ എതിർ ടീമിന്റെ ബോക്സിലും, ഫ്രാൻസ് പ്രതിരോധിക്കുമ്പോൾ സ്വന്തം ബോക്സിലും ഗ്രീസ്മൻ നിത്യസാന്നിധ്യമായി. ടീമിന്റെ മുന്നേറ്റം വിജയകരമായി ആസൂത്രണം ചെയ്യുന്നതിനൊപ്പം, എതിർ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന ജോലിയും ഗ്രീസ്മൻ ഏറ്റെടുത്തു. ഫലമോ, പോൾ പോഗ്ബയുടെയും എൻഗോളോ കാന്റെയുടെയും അഭാവം അത്രകണ്ട് പ്രകടമാകാത്ത തരത്തിൽ ഫൈനൽ വരെ മുന്നേറാൻ ഫ്രാൻസിനായി. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലെ ഗ്രീസ്മന്റെ പ്രകടനം കണ്ട് സാക്ഷാൽ പോൾ പോഗ്ബ തന്നെ കുറിച്ചത് ഇങ്ങനെ; ‘ഗ്രീസ്മൻകാന്റെ’!
∙ എംബപെയുടെ കുതിപ്പും എതിരാളികളുടെ കിതപ്പും
ഫ്രാൻസിന്റെ കിരീടവിജയത്തിലെ മറ്റൊരു നിർണായക സാന്നിധ്യം തീർച്ചയായും കിലിയൻ എംബപെയെന്ന ഇരുപത്തിമൂന്നുകാരനാണ്. ലോക ഫുട്ബോളിൽ ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ ദ്വയത്തിനു ശേഷം സൂപ്പർതാര പദവിയിലേക്ക് പറന്നുയരുന്ന യുവതാരം. ഈ ലോകകപ്പിൽ ഫ്രാൻസിനെ നേരിട്ട ടീമുകളുടെയെല്ലാം പ്രധാന തലവേദന എംബപെയെ ഓർത്തായിരുന്നുവെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല.
ഫ്രഞ്ച് ടീമിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചുപായുന്ന എംബപെയെ എങ്ങനെ തളയ്ക്കുമെന്നോർത്ത് തല പുകയ്ക്കാത്ത പരിശീലകരുണ്ടാകില്ല,
ഫ്രാൻസിനെതിരെ കളിച്ച ടീമുകളിൽ. അസാമാന്യ വേഗവും ഫിനിഷിങ്ങും കൈമുതലായുള്ള എംബപെ, ഗ്രൂപ്പ് ഘട്ടം മുതൽ എല്ലാ ടീമുകളുടെയും നോട്ടപ്പുള്ളിയായിരുന്നു. എന്നിട്ടും എട്ടു ഗോളുകൾ നേടാനും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിന് സാധിച്ചത് അസാധാരണ മികവുകൊണ്ടു മാത്രം. ഫ്രഞ്ച് ടീമിന്റെ മുന്നേറ്റത്തിൽ എംബപെ വഹിച്ച പങ്ക് ചെറുതല്ല.
വിവിധ ടീമുകളുടെ പരിശീലകർ ഒരുക്കിയ മറുതന്ത്രങ്ങളുടെയെല്ലാം പൂട്ടു തകർത്താണ് ഖത്തറിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം എംബപെ സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തിൽ ജയിച്ചത് അർജന്റീനയാണെങ്കിലും, ഫൈനലിലെ താരം എംബപെ തന്നെ. 80–ാം മിനിറ്റ് വരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും എക്സ്ട്രാ ടൈമിൽ 3–2നും പിന്നിൽനിന്ന ടീമിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് തോൽപ്പിക്കാൻ ഫ്രാൻസിനെ പ്രാപ്തമാക്കിയത് എംബപെയുടെ ഹാട്രിക് നേട്ടമായിരുന്നു. പിന്നീട് ഷൂട്ടൗട്ടിൽ സഹതാരങ്ങൾക്ക് പിഴച്ചപ്പോഴും, ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ച് എംബപെ വീണ്ടും ‘കിടിലനാ’യി!.
∙ ദെഷാമിനുണ്ട്, തെറ്റാത്ത ദിശാബോധം
കളിക്കളത്തിലെ ഫ്രാൻസിന്റെ തിളക്കത്തെക്കുറിച്ച് പറയുമ്പോൾ, പിന്നണിയിൽനിന്ന് നിശബ്ദനായ ചരടുവലിച്ച പരിശീലകൻ ദിദിയെ ദെഷാമിന്റെ കാര്യം പറയാതിരിക്കുന്നതെങ്ങനെ? 1998 ലോകകപ്പിൽ ഫ്രാൻസ് ലോക ചാംപ്യൻമാരായപ്പോൾ ടീമിലെ മധ്യനിര താരമായിരുന്നു ദെഷാം. മൊണാക്കോ, യുവന്റെസ് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചശേഷം 2012ൽ ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി. ദെഷാമിന്റെ കീഴിൽ 2014 ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടറിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 2018 ലോകകപ്പിലും ഫൈനൽ പ്രവേശം.
കളത്തിനു പുറത്തും ഒരു ഡിഫൻസീവ് മിഡ്ഫീൽഡറാണ്, ഇക്കഴിഞ്ഞ ഒക്ടോബറിൽ 54 പിന്നിട്ട ദെഷാം. പാരിസിൽ ക്യാപ്റ്റന്റെ ആംബാൻഡോടെ 20 വർഷം മുൻപ് ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം കൈനീട്ടി വാങ്ങിയ ദെഷാമിന് ഈ കളിയുടെ ഒഴുക്കറിയാം. 2018 ലോകകപ്പിൽ പ്രതിരോധത്തിലൂന്നിയ ആക്രമണ ഫുട്ബോളായിരുന്നു ദെഷാമിന്റെ ശൈലി. പ്രമുഖ താരങ്ങളുടെ പരുക്കു മൂലമുള്ള അഭാവം ബാധിച്ചതോടെ ഖത്തറിൽ ചില പ്രായോഗിക മാറ്റങ്ങൾക്കു തയാറായെങ്കിലും, അടിസ്ഥാനപരമായി ഇതേ ശൈലിയാണ് ദെഷാം തുടർന്നത്.
ഒരു പതിറ്റാണ്ടു മുൻപ് ടീമിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ അലമ്പന്മാരുടെ ടീമായിരുന്നു ഫ്രാൻസ്. പിന്നീടു ദെഷാമിന്റെ കീഴിൽ ഫ്രാൻസ് വിജയികളുടെ ഒരു സംഘമായി രൂപാന്തരപ്പെട്ടു. ടീമിലെ അലമ്പൻമാരെ ഒഴിവാക്കിയും അപ്രതീക്ഷിത താരങ്ങളെ ടീമിലെടുത്തും ദെഷാം ഞെട്ടിച്ചു. 2014ലെ ലോകകപ്പ് ടീമിൽനിന്ന് പോൾ പോഗ്ബ ഒഴിവാക്കപ്പെട്ടു. തൊട്ടടുത്ത ലോകകപ്പിൽ അതേ പോഗ്ബയെ ആണിക്കല്ലാക്കി രൂപപ്പെടുത്തിയ ടീമിലൂടെ ലോകകിരീടം സ്വന്തമാക്കി. ഒരു യൂറോക്കാലത്ത് സാമുവൽ ഉംറ്റിറ്റിയെ ടീമിലെടുത്ത് സകലരെയും ഞെട്ടിച്ചു. 2014 ലോകകപ്പിനു തൊട്ടുമുൻപ് രണ്ടു പ്രമുഖരെ വെട്ടി പകരം ചെറുപ്പക്കാരായ ബെഞ്ചമിൻ പവാർദിനെയും ലൂക്കാസ് ഹെർണാണ്ടസിനെയും ടീമിലെടുത്തു.
ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്ക് എതിരായ സെമിഫൈനൽ പോരാട്ടം എടുക്കുക. അഡ്രിയാൻ റാബിയോ ടീമിനു പുറത്തായതോടെ, താരതമ്യേന പരിചയസമ്പത്തു കുറഞ്ഞ ഔറേലിയൻ ചൗമേനിയെയും യൂസഫ് ഫൊഫാനയെയും അണിനിരത്തിയാണ് വിജയം പിടിച്ചെടുത്തത്.
യുവതാരങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന ദെഷാം, അവരിൽനിന്ന് തനിക്കു വേണ്ടത് കൃത്യമായി ‘വാങ്ങിയെടുക്കുന്നതിലും’ ശ്രദ്ധ കാട്ടുന്നു. ദെഷാമിനു കീഴിൽ കിലിയൻ എംബപെയെന്ന താരത്തിന്റെ വളർച്ചയും പ്രത്യേക അടയാളപ്പെടുത്തേണ്ടതാണ്.
അർജന്റീനയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ ദെഷാമിന്റെ മാറ്റങ്ങൾ ഫ്രാൻസിന്റെ കളിയിൽ കൊണ്ടുവന്ന മാറ്റങ്ങളും ശ്രദ്ധേയം. അർജന്റീന അരങ്ങുവാണ ആദ്യപകുതിയിൽ ഒളിവർ ജിറൂദിനെയും ഡെംബെലെയെയും പിൻവലിച്ചതിൽ തുടങ്ങുന്നു മാറ്റം. ഒടുവിൽ 80–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഇരട്ടഗോളിനു വഴിവച്ചതും ദെഷാം പകരക്കാരായി അവതരിപ്പിച്ച രണ്ടു താരങ്ങളാണ്; കോളോ മുവാനിയും കിങ്സ്‌ലി കോമനും. ഭാഗ്യനിർഭാഗ്യങ്ങളുടെ കളിയായ ഷൂട്ടൗട്ടിൽ കാലിടറിയെങ്കിലും, നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും അർജന്റീനയെ പിടിച്ചുകെട്ടാൻ ഫ്രാൻസിനെ പ്രാപ്തമാക്കിയത് ദെഷാമിന്റെ തന്ത്രങ്ങൾ കൂടിയാണ്.
English Summary: France Ends up with Heads high, despite World Cup Final loss