‘ചെൽസി വിട്ടതോടെ പല സർക്കാരുകളും വിളിച്ചു; കളി അറിയാവുന്നവർ കാര്യങ്ങൾ തീരുമാനിക്കട്ടെ’
യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
∙ ഈ തീരുമാനം പ്രയാസകരമായിരുന്നില്ലേ ?
തീർച്ചയായും വളരെ പ്രയാസത്തോടെയാണു വിടുന്നത്. പക്ഷേ, എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ടാകണം. എല്ലാം നന്നായിരിക്കുമ്പോൾ അതു നാംതന്നെ തിരിഞ്ഞെടുത്താൽ അതു കൂടുതൽ നന്നാകും. അതുകൊണ്ടാണു ചെൽസി വിടാൻ തീരുമാനിച്ചത്. ചെൽസി 13 വർഷം എന്നേയും ഞാൻ തിരിച്ചും സ്നേഹിച്ചാണു ജീവിച്ചത്. ഒരു മാനേജർക്കു തരാവുന്ന എല്ലാ ആദരവും നൽകിയാണവർ എന്നെ യാത്രയാക്കിയതും. എനിക്കായി എന്നും ചെൽസിയുടെ വാതിലുകൾ തുറന്നു കിടക്കുകയും ചെയ്യും. ചാംപ്യൻ ലീഗ് ചാംപ്യൻഷിപ്പും ലോക ക്ലബ് കിരീടവും നേടുമ്പോൾ ചെൽസിക്കൊപ്പമുണ്ടായിരുന്നു. ലോകത്തെ 10 ഒന്നാംനിര കോച്ചുമാരുമായും വലിയ കളിക്കാരുമായും ചേർന്നു ജോലി ചെയ്തു. 10 വർഷം മുൻപുള്ള ചെൽസിയല്ല ഇന്നത്തെ ചെൽസി.
ഞങ്ങളുടെ ഡ്രസ്സിങ് റൂം ലോകത്തെ ഏറ്റവും സ്നേഹ നിർഭരമായ ഡ്രസ്സിങ് റൂമാണെന്നു ഫുട്ബോൾ ലോകം പറയാറുണ്ട്. അതിലേക്കു നയിക്കുന്നതിൽ എനിക്കുമൊരു പങ്കുവഹിക്കാനായി. കളിക്കാരെ മാനസികമായി കളിക്കൊരുക്കുകയാണു ഞാൻ ചെയ്തത്. ചെൽസിയുടെ മാനേജുമെന്റു മാറിയപ്പോൾ പോലും എന്നെ അവർ മാറ്റിയില്ല. അതെല്ലാം ബഹുമതിയാണ്.എത്രയോ കോച്ചുമാർ മാറിമാറി വന്നു. അപ്പോഴെല്ലാം അവർ എനിക്ക് അവസരം തന്നു.
∙ ചെൽസിയിലെ വെൽനസ് മാനേജർക്ക് എന്തായിരുന്നു ജോലി ?
ഓരോ കളിക്കാരനും കടന്നു പോകുന്നതു വലിയ സമ്മർദത്തിലൂടെയാണ്. കളിയുടേയും ജീവിതത്തിന്റേയുമെല്ലാം. അവർ കടന്നു പോകുന്ന പ്രയാസങ്ങൾ തിരിച്ചറിയുകയും അവരെ കളിയിലേക്കു മാത്രമായി സന്തോഷത്തോടെ പിടിച്ചു നിർത്തുകയുമായിരുന്നു എന്റെ ജോലി. മാനസിക സമ്മർദ്ദം കളിയേയും ജീവിതത്തേയും പരുക്കിനേയുമെല്ലാം ബാധിക്കും. ഒരു ചെറിയ പരുക്കുപോലും ജീവിതം ഇല്ലാതാക്കിയേക്കാവുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ വളരെ റിലാക്സ് ചെയ്ത മനസ്സുമായി മാത്രമേ കളിക്കാരനു മുന്നോട്ടു പോകാനാകൂ. ഞാൻ അതിനവരെ സഹായിക്കുന്നു.
∙ വിനയ് ഒരു യോഗ ഗുരുവായിരുന്നു. ഇപ്പോൾ ചെയ്യുന്നതും യോഗയാണോ?
ഞാൻ യോഗയടക്കമുള്ള പല രീതികളും പഠിച്ചിട്ടുണ്ട്.ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നതു അർഫ എന്ന ഞാൻതന്നെ തയാറാക്കിയ പരിപാടിയാണ്. ഇതൊരു പൊതു പരിപാടിയല്ല. ഓരോ വ്യക്തിക്കും സന്ദർഭത്തിനും ടീമിനും വേണ്ടിയുള്ള പദ്ധതിയാണ്.
∙ ഇനിയും ഫുട്ബോൾ രംഗത്തുണ്ടാകുമോ?
ലോകത്തെ പല പ്രശസ്ത കായിക താരങ്ങളുമായും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അവരിൽ പലർക്കും എന്റെ സേവനം ആവശ്യമാണ്. ടെന്നിസ് രംഗത്തെ മുൻനിരക്കാരും ഇതിൽ ഉൾപ്പെടുന്നു. ഫുട്ബോളിലെ വലിയ താരങ്ങളുമായുള്ള വ്യക്തിഗത കരാർ തുടരും. വിവിധ ക്ലബ്ബുകളും പല തട്ടിലായി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് ഉടമകളുമായും പരിശീലന കരാറുകളുണ്ടാക്കും. ലീഡർമാരെ കൂടുതൽ നല്ല ലീഡർമാരാക്കുകയാണു എന്റെ ജോലി. അതിനു പിരിമുറുക്കമില്ലാത്തൊരു മനസ്സു വേണം. എന്നോടു സംസാരിച്ച പലരും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരാണ്.
∙ ഇത്രയേറെ കളിക്കാരെ കണ്ട ഒരാൾ എന്ന നിലിൽ ചോദിക്കുകയാണ്. ഫുട്ബോളിൽ കേരളത്തിനു സാധ്യത വല്ലതുമുണ്ടോ?
ബ്രസീലിനും അർജന്റീനയ്ക്കുമുള്ളതിനേക്കാൾ സാധ്യതകൾ കേരളത്തിനുണ്ട്. ഇവിടെ ഫുട്ബോൾ ആളുകളുടെ രക്തത്തിലുണ്ട്. അതുണ്ടാകുക എന്നതു വലിയ കാര്യമാണ്. അതുണ്ടെങ്കിൽ സൗകര്യമോ പണമോ ഒന്നും പ്രശ്നമല്ല. അർജന്റീനയേക്കാളും ബ്രസീലിനേക്കാളു രാജ്യത്തേക്കാൾ കൂടുതൽ പരിശീലന സൗകര്യവും വിദേശ ബന്ധവും സാമ്പത്തിക ശേഷിയുമുള്ള നാടാണ് ഇന്ത്യ. കേരളത്തിലും ഈ രാജ്യങ്ങൾ നൽകുന്ന ഏതു സൗകര്യവും നൽകാനാകും.പക്ഷേ അതിനു കൃത്യമായൊരു സംവിധാനം വേണം.
ലോക കപ്പിനു കോടിക്കണക്കിനു രൂപയാണു ഫ്ലക്സ് അടിച്ചും അലങ്കാരം നടത്തിയും നശിപ്പിച്ചത്. ഇതു പൂൾ ചെയ്തു നല്ല ഗ്രൗണ്ടുകളുണ്ടാക്കുകയായിരുന്നു വേണ്ടത്. കുട്ടികൾക്കു നല്ല ജഴ്സിയും ബൂട്സും വാങ്ങികൊടുക്കണം. നല്ല കോച്ചുമാരെ നൽകണം. കളിച്ചു വന്ന ശേഷം അവരെ വളർത്താമെന്നു കരുതരുത്.
നമ്മുടെ സംവിധാനത്തിൽ സർക്കാർ സഹായത്തിനും കാത്തു നിൽക്കരുത്. അലങ്കരിച്ചു കളഞ്ഞ പണമുണ്ടായിരുന്നുവെങ്കിൽ ഫിഫ നിലവാരത്തിൽ രണ്ടോ മൂന്നോ ഗ്രൗണ്ടു തയാറാക്കാമായിരുന്നു. ആദ്യം വേണ്ടതു സ്റ്റേഡിയമല്ല, ഗ്രൗണ്ടാണ്. ശാരീരിക ബലത്തിൽ നാം പുറകിലാണെന്നു പറയരുത്. ഫുട്ബോൾ കളിക്കുന്നതു ശരീരംകൊണ്ടുമാത്രമല്ല. ബ്രസീലിനും അർജന്റീനയ്ക്കുമുള്ള ശാരീരിക ബലം നമുക്കുമുണ്ട്. വേണ്ടതു മനസ്സാണ്. ക്രിക്കറ്റിൽ ഉത്തരേന്ത്യൻ ലോബി ശക്തമാണ്. ദക്ഷിണേന്ത്യയിൽനിന്നു ദേശീയ തലത്തിൽ കൂടുതൽ കളിക്കാരുണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. കേരളത്തിന്റെ ഗൾഫ് ബന്ധം പ്രയോജനപ്പെടുത്തി ഇവിടത്തെ ടീമുകളെ അവിടെ കൊണ്ടുപോയി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുപ്പിക്കാനാകും.മറ്റു പല രാജ്യങ്ങൾക്കും ഈ സൗകര്യമില്ല.ഫുട്ബോൾ ഒരു കരിയർകൂടിയാകണം. അല്ലാതെ മെഡിസിനും ജോലിക്കും സീറ്റു കിട്ടാനുള്ള മാർഗമാകരുത്.ഇപ്പോൾ ഇതിനെ രക്ഷിതാക്കൾ കാണുന്നത് ആ നിലയ്ക്കാണ്.
∙ എവിടെയാണു നാം കളി തുടങ്ങേണ്ടത്?
കളി തുടങ്ങേണ്ടതു സ്കൂളിൽനിന്നാണ്. ഇപ്പോൾ കായിക അധ്യാപകർക്കാണു ഏറ്റവും മോശം പരിഗണന. പല സ്കൂളിലും കായിക അധ്യാപകരില്ല. എന്നാൽ യൂറോപ്പിൽ മിക്കയിടത്തും കായിക അധ്യാപകരാണു സ്കൂളിന്റെ തലവന്മാർ. അവരാണു ജീവിതത്തിലെ അച്ചടക്കത്തിനു തറക്കല്ലിടുന്നത്. നമുക്കു വ്യായാമം ജീവിത ശൈലിയാകാത്തതു കായിക അധ്യാപകർ സ്കൂളിൽ അതു പരിശീലിപ്പിക്കാത്തതുകൊണ്ടാണ്. അവർക്കതിനു സമയം കൊടുക്കുന്നില്ല. വ്യായാമം നാം കൃത്യമായി നടത്താത്തതും അതുകൊണ്ടാണ്. ഇതു നമ്മുടെ ആരോഗ്യത്തെത്തന്നെ ബാധിച്ചിരിക്കുന്നു.ജീവിത ശൈലീ രോഗമാണു കേരളത്തിന്റെ പ്രധാന പ്രശ്നം.11 വയസ്സിനുള്ളിൽ കണ്ടെത്തിയാൽ മാത്രമേ നല്ല കളിക്കാരുണ്ടാകൂ. അണ്ടർ 16വരെയുള്ള പരിശീലനമാണു നിർണായകം. പക്ഷേ ,നാം പരിശീലിപ്പിക്കുന്നത് അതിനു ശേഷമാണ്.
സ്കൂൾ സിലബസ് നാടിന്റെ ആരോഗ്യം കൂടി മുന്നിൽ കണ്ടു ഉടച്ചു വാർക്കണം. വൈകുന്നേരം കുട്ടികൾക്കു നിർബന്ധമായും കളിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഒരു കായിക വിനോദത്തിലെങ്കിലും പങ്കെടുക്കാത്ത കുട്ടികൾ ഉണ്ടാകരുത്.
ഇതിനു വിദഗ്ധരുടെ ഉന്നതതല സമിതിയുണ്ടാക്കണം. കളി അറിയാത്തവരല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഒരു കളിയും അറിയാത്തവരായി കുട്ടികൾ പുറത്തു പോകരുത്. ലോകത്തു മിക്ക രാജ്യങ്ങളിലും കായിക സ്കൂളിൽ പരിശീലനം നിർബന്ധമാണ്. ഇവിടേയും കായിക അധ്യാപകരില്ലാത്ത സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുത്. ഞാൻ പണ്ടു കേരളത്തിലെ ഒരു മന്ത്രിയുമായി രണ്ടു മണിക്കൂറോളം സംസാരിച്ചു. എല്ലാം ഏൽക്കുകയും ചെയ്തു. പക്ഷേ ഒന്നും നടന്നില്ല. നമുക്കു കൃത്യമായ പദ്ധതികളില്ല. തുടങ്ങിവയ്ക്കാൻ മാത്രമേ താൽപര്യമുള്ളു.കായിക രംഗത്ത് അതു പറ്റില്ല.
∙ ഫുട്ബോൾ കളി മാത്രമല്ലെന്നു വിനയ് പറഞ്ഞിരുന്നല്ലോ?
ഇത്രയും ചെലവു കുറഞ്ഞു നടത്താവുന്ന കളി വേറെയില്ല. ഒരു പന്തുണ്ടായാൽ 22 കുട്ടികളെ കളിപ്പിക്കാം.അവർ മണിക്കൂറുകളോളം കളിക്കുവേണ്ടി ചെലവാക്കും.വലിയ കളിക്കാരുടെ കളികൾ ഒരുമിച്ചിരുന്നു കാണും. മയക്കുമരുന്നിലേക്കു പോകുന്ന ഇന്നത്തെ തലമുറയെ അതിൽനിന്നു തിരിച്ചു വിടാനുള്ളൊരു വഴിയായി സർക്കാർ ഇതിനെ കാണണം.കളി മാത്രമായി കാണരുത്. ഇതു ചെയ്തില്ലെങ്കിൽ കേരളം ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും.കളിക്കളങ്ങൾ നിർമിക്കാനായി പണം ചെലവാക്കണം. എല്ലാ തരം കളിക്കളങ്ങളും വേണം. അല്ലാതെ വൻകിട സ്റ്റേഡിയങ്ങളല്ല ആദ്യം വേണ്ടത്.
∙ കേരളത്തിൽ രാജ്യത്ത ഏറ്റവും മികച്ച കളിക്കാരുണ്ടായിരുന്നു. പക്ഷേ തുടർച്ചയായി അതുണ്ടാകുന്നില്ലല്ലോ?
ഏറ്റവും വലിയ ഉദാഹരണം ഐ.എം.വിജയനാണ്. അദ്ദേഹം വലിയ കളിക്കാരനാണ്. വളരെ നല്ല മനുഷ്യനുമാണ്. പക്ഷേ അദ്ദേഹത്തെ വലിയൊരു കോച്ചാക്കി മാറ്റാൻ നമുക്കായില്ല. കേരളം ചെയ്യേണ്ടിയിരുന്നതു ഐ.എം.വിജയനെ രാജ്യാന്തര പരിശീലനം നൽകി നല്ല കോച്ചാക്കി മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ പരിചയ സമ്പന്നത ആയിരക്കണക്കിനു കുട്ടികൾക്കു ഉപയോഗപ്പെടുമായിരുന്നു. ഇപ്പോഴും നമ്മുടെ സംസ്ഥാനത്തു സർക്കാരിനൊരു നല്ല ഫുട്ബോൾ അക്കാദമിയില്ല. നാം സ്റ്റേഡിയം നിർമിച്ചു പൂട്ടിയിരുന്ന തിരക്കിലാണ്. മൂന്നരക്കോടി ജനങ്ങൾക്കിടിൽനിന്നു 11 നല്ല കളിക്കാരെ കിട്ടിയില്ലെന്നു പറയുമ്പോൾ അതാരുടെ കുഴപ്പമാണ്. സൗകര്യമൊരുക്കുന്നവരുടെ കുഴപ്പമാണ്. ഞാൻ ചെൽസി വിട്ടു എന്നറിഞ്ഞ ഉടനെ എന്നെ വിളിച്ച സംസ്ഥാന സർക്കാരുകളുണ്ട്. അവർക്കെല്ലാ വലിയ പദ്ധതികളുമുണ്ട്.
∙ അടിയന്തരമായി ചെയ്യേണ്ടത് എന്താണ്?
കായിക അധ്യാപകരെ സ്കിൽ കണ്ടെത്താനായി പരിശീലിപ്പിക്കണം. അവർക്കു നല്ല സൗകര്യങ്ങൾ നൽകണം. അവരിലൂടെ മാത്രമേ യുവത്വത്തെ പ്രയോജനപ്പെടുത്താനാകൂ.ഒരു കളിയും അറിയാത്ത കുട്ടിയാണ് ഈ നാടിന്റെ ഭാവി നിർണയിക്കുക എന്നതു വലിയ ദുരന്തമാകും. ഒന്നുമില്ലെങ്കിലും രാവിലെ എഴുനേറ്റ് എക്സസൈസ് ചെയ്യാനുള്ള മനസ്സെങ്കിലും കുട്ടികൾക്കു നാം സമ്മാനിക്കണം. ജീവിതത്തിലെ പ്രതിസന്ധികൾ ആദ്യം വേണ്ടതു മാനസിക ആരോഗ്യമാണ്.
∙ കേരളത്തിനു വിനയ് മേനോന്റെ സേവനം ഉണ്ടാകുമോ?
തീർച്ചയായും ഉണ്ടാകും. ഇതെന്റെ നാടാണ്. ലണ്ടനിലാണു ജീവിക്കുന്നതെങ്കിലും എന്റെ വേരുകൾ ഇവിടെയാണ്. കൃത്യമായി ആസൂത്രണം ചെയ്ത്, ദിവസക്കണക്കിൽ നടപ്പാക്കാനുള്ള പദ്ധതിയുണ്ടെങ്കിൽ ഞാൻ ഇവിടെ വന്നു സഹായിക്കാം. ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്ന കാലതാമസമുള്ള പരിപാടികൾ ഉണ്ടാകരുത്.നമ്മുടെ ലക്ഷ്യം നല്ല ടീമുണ്ടാക്കൽ മാത്രമാകരുത്. നല്ല കരുത്തുറ്റ യുവതലമുറയെ ഉണ്ടാക്കൽ കൂടിയാകണം. അതിനു സൗകര്യവും മനസ്സും വേണം. അതു രണ്ടും കേരളത്തിലുണ്ട്.ആരെങ്കിലും അതിന്റെ മുന്നിൽ നിൽക്കണമെന്നു മാത്രം.
English Summary: Exclusive Interview with Vinay Menon after parting ways with Chelsea