ഒളിംപിക്സ് നീളുമ്പോൾ ‘വയസ്സാകുമെന്ന’ പേടിയിൽ താരങ്ങൾ; വിരമിക്കലും നീളും
ഈ വർഷത്തെ ഒളിംപിക്സ് കോവിഡ്മൂലം അടുത്ത വർഷത്തേക്കു നീട്ടിയപ്പോൾ പരിശീലനത്തിനു കൂടുതൽ സമയം കിട്ടുന്നതിന്റെ ആശ്വാസത്തിലാണു കായികതാരങ്ങളിൽ ഭൂരിഭാഗവും. എന്നാൽ, ഒരു വർഷംകൂടി കാത്തിരിക്കേണ്ടി | Olympics | Manorama News
ഈ വർഷത്തെ ഒളിംപിക്സ് കോവിഡ്മൂലം അടുത്ത വർഷത്തേക്കു നീട്ടിയപ്പോൾ പരിശീലനത്തിനു കൂടുതൽ സമയം കിട്ടുന്നതിന്റെ ആശ്വാസത്തിലാണു കായികതാരങ്ങളിൽ ഭൂരിഭാഗവും. എന്നാൽ, ഒരു വർഷംകൂടി കാത്തിരിക്കേണ്ടി | Olympics | Manorama News
ഈ വർഷത്തെ ഒളിംപിക്സ് കോവിഡ്മൂലം അടുത്ത വർഷത്തേക്കു നീട്ടിയപ്പോൾ പരിശീലനത്തിനു കൂടുതൽ സമയം കിട്ടുന്നതിന്റെ ആശ്വാസത്തിലാണു കായികതാരങ്ങളിൽ ഭൂരിഭാഗവും. എന്നാൽ, ഒരു വർഷംകൂടി കാത്തിരിക്കേണ്ടി | Olympics | Manorama News
ഈ വർഷത്തെ ഒളിംപിക്സ് കോവിഡ്മൂലം അടുത്ത വർഷത്തേക്കു നീട്ടിയപ്പോൾ പരിശീലനത്തിനു കൂടുതൽ സമയം കിട്ടുന്നതിന്റെ ആശ്വാസത്തിലാണു കായികതാരങ്ങളിൽ ഭൂരിഭാഗവും. എന്നാൽ, ഒരു വർഷംകൂടി കാത്തിരിക്കേണ്ടി വരുന്നതോടെ പ്രായം തങ്ങൾക്കു മുന്നിൽ ക്ഷീണത്തിന്റെ ‘ഹർഡിലുകൾ’ നിരത്തുമോയെന്ന് ആശങ്കപ്പെടുന്ന ചിലരുമുണ്ട്. ഒളിംപിക്സോടെ ഗംഭീരമായി വിരമിക്കാനിരുന്നവരിൽ ചിലർ തീരുമാനം മാറ്റിക്കഴിഞ്ഞു.
∙ ഒരു വട്ടം കൂടിയെൻ
8–ാം ഒളിംപിക്സ് എന്ന തന്റെ സ്വപ്നം ഒരു വർഷം വൈകുമെന്നതിനാൽ വിരമിക്കൽ അടുത്ത വർഷത്തേക്കാക്കാൻ ഇന്ത്യയുടെ നിത്യഹരിത ടെന്നിസ് നായകൻ ലിയാൻഡർ പെയ്സ്. ‘കഠിനമാണ്. എങ്കിലും സ്വപ്ന സാക്ഷാൽക്കാരത്തിനു ശ്രമിക്കാനാണു തീരുമാനം. ശരീരക്ഷമത ഒരു പ്രശ്നമല്ല. മാനസികമായ ഒരുക്കമാണു പ്രധാനം. 8–ാം തവണ ഒളിംപിക്സിൽ പങ്കെടുത്ത് ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിക്കാൻ എനിക്കു സന്തോഷമേയുള്ളൂ’ – താരം പറഞ്ഞു.
അടുത്ത വർഷം ജൂണിൽ പെയ്സിനു 48 വയസ്സാകും. കഴിഞ്ഞ വർഷം ഒടുവിലാണു താൻ 2020ൽ വിരമിക്കുമെന്നു പെയ്സ് പ്രഖ്യാപിച്ചത്. 1992ൽ ബാർസിലോന ഒളിംപിക്സിലൂടെ അരങ്ങേറിയ പെയ്സിനു റിയോയിലേത് 7–ാമത്തെ അങ്കമായിരുന്നു. 1996ൽ അറ്റ്‌ലാന്റയിൽ സിംഗിൾസിൽ വെങ്കലം നേടി ഇന്ത്യൻ കായികചരിത്രത്തിലും താരം ഇടംപിടിച്ചു.
∙ നാൽപതിന്റെ സങ്കടം
20 ഗ്രാൻസ്‌ലാം കിരീടങ്ങൾ കയ്യിലുള്ള സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് അടുത്ത വർഷം ഓഗസ്റ്റിൽ 40 വയസ്സാകും. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ നാട്ടുകാരൻ സ്റ്റാൻ വാവ്‌റിങ്കയുമായി ചേർന്നു നേടിയ ഡബിൾസ് സ്വർണമാണു ഫെഡററുടെ ഏറ്റവും വലിയ ഒളിംപിക് നേട്ടം. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിയിലൊതുങ്ങി. പരുക്കുമൂലം റിയോ ഒളിംപിക്സ് നഷ്ടമായ താരം ഇത്തവണ പ്രതീക്ഷയിലായിരുന്നു.
എന്നാൽ, ഒരു വർഷംകൂടി മികച്ച രീതിയിൽ മുന്നേറിയാലേ ടോക്കിയോയിൽ പ്രതീക്ഷയ്ക്കു വകയുളളൂ. ലോകം മുഴുവൻ കീഴടക്കിയാലും ഒളിംപിക്സിൽ നല്ലൊരു മെഡൽ നേടാനായില്ലെങ്കിൽ പിന്നെന്തു കാര്യം! ലോക റാങ്കിനെ അടിസ്ഥാനമാക്കിയാണു ടെന്നിസിലെ ഒളിംപിക് യോഗ്യത. നിലവിൽ ലോക 4–ാം റാങ്കായ ഫെഡറർക്കു യോഗ്യത ഒരു പ്രശ്നമാകില്ല.
∙ സ്വീറ്റ് ഫോർട്ടി
അടുത്ത വർഷം സെപ്റ്റംബറിൽ യുഎസിന്റെ ലോക 9–ാം നമ്പർ ടെന്നിസ് താരം സെറീന വില്യംസിനു 40 വയസ്സാകും. ടോക്കിയോ ഒളിംപിക്സിനായി കാത്തിരുന്ന താരത്തിനു പുതുക്കിയ സമയക്രമം വെല്ലുവിളിയാണ്. ഒന്നര വയസ്സുകാരി മകളും ഇപ്പോൾ ഒപ്പമുണ്ട്. സെറീനയ്ക്കു പക്ഷേ, ഒളിംപിക്സ് അഭിമാനപ്രശ്നമല്ല. കാരണം, ഇതുവരെ താരത്തിനു 4 ഒളിംപിക് സ്വർണം നേടാനായി. 2012ൽ സിംഗിൾസ് സ്വർണം. 2000, 2008, 2012 ഒളിംപിക്സുകളിൽ സഹോദരി വീനസുമായി ചേർന്നു ഡബിൾസ് സ്വർണവും. എങ്കിലും ഒളിംപിക്സിലൂടെ നല്ലൊരു വിടവാങ്ങൽ താരം ആഗ്രഹിക്കുന്നുണ്ട്.
∙ പകരം വീട്ടാൻ
അടുത്ത വർഷം 37 വയസ്സ് പൂർത്തിയാകുന്ന ചൈനീസ് ബാഡ്മിന്റൻ ഇതിഹാസം ലിൻ ഡാന് ഒളിംപിക്സിൽ ഒരു കടംതീർക്കാനുണ്ട്. 5 തവണ ലോക ചാംപ്യനായ ലിൻ 2008ലും 2012ലും സിംഗിൾസിൽ സ്വർണം നേടുമ്പോൾ വെള്ളിയുടെ സങ്കടത്തിൽ മുങ്ങിയതു മലേഷ്യയുടെ ലീ ചോങ് വെയ് ആയിരുന്നു. 2016ൽ റിയോയിൽ ലിൻ ഡാനെ സെമിയിൽ കീഴ്പ്പെടുത്തി മധുരമായി പകരംവീട്ടി ലീ ചോങ് വെയ്. പ്രായം കൂടിയാലും ‘സൂപ്പർ ഡാന്’ അടുത്തവർഷം ഇറങ്ങേണ്ടി വരും; റിയോയിലെ നഷ്ടത്തിനു പകരം ചോദിക്കാൻ.
∙ ‘വുഡ്സ്’ ആർ ലവ്‌ലി!
ടോക്കിയോയിലെ ഗോൾഫ് കോഴ്സ് ഒരു സൂപ്പർതാരത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; മോശംകാലത്തെ അതിജീവിച്ചെത്തിയ യുഎസ് താരം ടൈഗർ വുഡ്സിനെ. അടുത്ത ഡിസംബറിൽ 46 വയസ്സിലെത്തുന്ന വുഡ്സിന് ഒരു തരത്തിൽ ഈ നീട്ടിവയ്ക്കൽ അനുഗ്രഹമാണ്. ഒരു നൂറ്റാണ്ടിനുശേഷം ഒളിംപിക്സിലേക്കു ഗോൾഫ് തിരിച്ചെത്തിയ റിയോയിൽ താരത്തിനു പരുക്കുമൂലം ഇറങ്ങാനായിരുന്നില്ല. ഇനി ഇത്തവണ യുഎസ് ടീമിൽ ഇടംകണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരിക്കും താനെന്നുള്ള സൂചനകൾ വുഡ്സ് നൽകിക്കഴിഞ്ഞു.
English Summary: Players are afraid of getting older as Tokyo olympics lympics postponed due to coronavirus