‘അവരുടെ കണ്ണിൽ പെടാൻ പ്രത്യേക സിദ്ധികൾ വേണം; മനഃപൂർവം തഴഞ്ഞു’
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സാഫ് ഗെയിംസിൽനിന്ന് 4 സ്വർണമടക്കം 7 മെഡൽ, മറ്റു രാജ്യാന്തര മത്സരങ്ങളിൽ നിന്നായി..Aparna Balan
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സാഫ് ഗെയിംസിൽനിന്ന് 4 സ്വർണമടക്കം 7 മെഡൽ, മറ്റു രാജ്യാന്തര മത്സരങ്ങളിൽ നിന്നായി..Aparna Balan
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സാഫ് ഗെയിംസിൽനിന്ന് 4 സ്വർണമടക്കം 7 മെഡൽ, മറ്റു രാജ്യാന്തര മത്സരങ്ങളിൽ നിന്നായി..Aparna Balan
കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സാഫ് ഗെയിംസിൽനിന്ന് 4 സ്വർണമടക്കം 7 മെഡൽ, മറ്റു രാജ്യാന്തര മത്സരങ്ങളിൽ നിന്നായി മുപ്പതിലേറെ മെഡലുകൾ. ഒൻപതു തവണ സീനിയർ വിഭാഗത്തിലെ ദേശീയ ചാംപ്യൻ. ദേശീയ മത്സരങ്ങളിൽ നിന്നു വേറെ അൻപതിലേറെ മെഡലുകളും. എന്നിട്ടും ഓരോ വർഷവും ജി.വി. രാജ അവാർഡിന് അപേക്ഷിക്കുന്നു. തഴയപ്പെടുന്നു. കളിച്ചാലും ജയിച്ചാലും പോര, ഇവരുടെയൊക്കെ കണ്ണിൽ പെടാൻ ചില പ്രത്യേക സിദ്ധികൾ വേണം.
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജ കായിക പുരസ്കാര പട്ടികയിൽനിന്ന് ഇത്തവണയും ഒഴിവാക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ബാഡ്മിന്റൻ താരം അപർണ ബാലൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്.
അപർണ ഉന്നയിച്ച ചോദ്യം പ്രസക്തമാണ്. അർഹിക്കുന്ന പുരസ്കാരം, അർഹതപ്പെട്ട സമയത്തു ലഭിക്കാതെ പോയ കേരളത്തിലെ ഒട്ടേറെ കായികതാരങ്ങളിൽ ഒരാളാണ് അപർണയും. സംസ്ഥാനത്തിനായും രാജ്യത്തിനായും ഏറെ വിയർപ്പൊഴുക്കിയിട്ടും കളത്തിനു പുറത്തുള്ള അവഗണന തുടരുന്നതിനെക്കുറിച്ചു താരം മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ ജിവി രാജ അവാർഡ് ഇത്തവണ അപർണ പ്രതീക്ഷിച്ചിരുന്നതാണോ?
തീർച്ചയായും. കഴിഞ്ഞ വർഷമാണ് ഞാൻ ആദ്യമായി ഈ അവാർഡിന് അപേക്ഷിക്കുന്നത്. എല്ലാവിധ യോഗ്യതകളും ഉണ്ടായിട്ടും തഴഞ്ഞു എന്നറിഞ്ഞപ്പോൾ അന്നു വലിയ ഷോക്കായിരുന്നു. തുടർന്നു കായിക മന്ത്രി അടക്കമുള്ളവരെ നേരിൽ കണ്ട് ഞാൻ പ്രതിഷേധം അറിയിച്ചതുമാണ്. കഴിഞ്ഞതവണ വിവാദം ഉണ്ടായതിനാൽ ഇത്തവണ സ്പോർട്സ് കൗൺസിൽ എന്റെ നേട്ടങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും അതുകൊണ്ടുതന്നെ തഴയപ്പെടില്ലെന്നുമാണു കരുതിയിരുന്നത്.
∙ ഇത്തവണ അപർണയെ മനഃപൂർവം തഴഞ്ഞുവെന്നു പറയാൻ കാരണമെന്താണ്?
കോമൺവെൽത്ത് ഗെയിംസ് വെള്ളിയിൽ എത്തി നിൽക്കുന്നതാണ് എന്റെ മെഡൽ സമ്പാദ്യങ്ങൾ. ഇത്തവണ അവാർഡ് ലഭിച്ചവരിൽ എന്റെ അത്ര കായിക നേട്ടങ്ങൾ ഉള്ള ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവാർഡിന് അപേക്ഷിക്കുന്നവർ നിലവിൽ മത്സരരംഗത്ത് ഉണ്ടായിരിക്കണമെന്ന നിബന്ധനയാണു സ്പോർട്സ് കൗൺസിലിൽ നിന്നു അറിയിച്ചിരുന്നത്. പക്ഷേ അവാർഡ് ജേതാവിനെ നിർണയിച്ചപ്പോൾ ഇക്കാര്യം പാലിച്ചതായി തോന്നുന്നില്ല. ഒഴിവാക്കാനാകാത്ത മറ്റാരെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒന്നിലേറെ പേർക്കു അവാർഡ് നൽകുന്നതു പരിഗണിക്കാമായിരുന്നല്ലോ!
∙ ഇവരുടെയൊക്കെ കണ്ണിൽപെടാൻ ചില പ്രത്യേക സിദ്ധികൾ വേണം.– അപർണ ആരെയാണ് ഉദ്ദേശിച്ചത്?
നിലവിലെ കേരള സ്പോർട്സ് കൗൺസിലിന്റെ ഭാരവാഹികളെത്തന്നെ. ജിവി രാജ പുരസ്കാരത്തിനായി അപേക്ഷ ക്ഷണിക്കുന്നതും ജേതാവിനെ നിശ്ചയിക്കുന്നതും അവർ തന്നെയാണല്ലോ. ഒരു കായികതാരം തന്നെ കൗൺസിലിന്റെ പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ ഞാൻ തഴയപ്പെട്ടല്ലോ എന്നോർക്കുമ്പോഴാണു വലിയ സങ്കടം.
∙ ബാഡ്മിന്റനിലെ ദേശീയ ചാംപ്യന് സംസ്ഥാനത്തുനിന്ന് അവഗണന നേരിട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടോ ?
350ൽ അധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമെന്ന നിലയിൽ കേരളത്തിൽനിന്ന് അർഹിച്ച പിന്തുണ ലഭിച്ചില്ലെന്ന പരിഭവമുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷനിലാണു ജോലിയെങ്കിലും പല ദേശീയ ഗെയിംസുകളിലും ഞാൻ കേരളത്തിനായി മത്സരിച്ച് മെഡൽ നേടിയിട്ടുള്ളതാണ്. പക്ഷേ അതെല്ലാം അധികൃതർ സൗകര്യപൂർവം മറക്കുകയാണ്. ജിവി രാജ പുരസ്കാരങ്ങളിൽ അത്‍ലറ്റിക്സിനു വലിയ പ്രാധാന്യം ലഭിക്കുമ്പോൾ ഏറ്റവും തഴയപ്പെടുന്ന ഇനങ്ങളിലൊന്ന് ബാഡ്മിന്റനാണ്.
∙ കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരത്തിന്റെ വിതരണം ഭാവിയിൽ സുതാര്യമാക്കാൻ എന്തെങ്കിലും നിർദേശങ്ങളുണ്ടോ?
അവാർഡിനായി അപേക്ഷ ക്ഷണിക്കുന്ന രീതിയാണ് ആദ്യം ഒഴിവാക്കേണ്ടത്. അർഹതപ്പെട്ടവരെ കണ്ടെത്തി നൽകണം. ഒരു വർഷം ഒരാൾക്കു മാത്രമേ അവാർഡ് നൽകൂ എന്ന രീതിയും മാറ്റണം. യോഗ്യതയുള്ള ഒന്നിലധികം പേരുണ്ടെങ്കിൽ അവാർഡുകൾ പങ്കുവയ്ക്കപ്പെടണം. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ഓരോ ഇനത്തിലെയും മികച്ച താരങ്ങളെ പ്രതിവർഷം അവാർഡുകൾ നൽകി ആദരിക്കുന്നുണ്ട്.
English Summary: Aparna Balan Interview