എന്റെ മകൾ ഇന്ത്യയുടെ അഭിമാനം; ലക്ഷ്യം ഒളിംപിക് ഹാട്രിക്: പി.വി.രമണ
പാരിസ് ഒളിംപിക്സിന് 2 വർഷം സമയമാണ് അവശേഷിക്കുന്നത്. രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാൻ അവൾ പരിശ്രമിക്കുകയാണ്. പിന്തുണയുമായി ഞങ്ങളും ഒപ്പമുണ്ട്. അവൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ ടിവിയിൽ കണ്ട് പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തി അവളെ അറിയിക്കുന്ന ജോലി ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്...PV Sindhu, PV Ramana
പാരിസ് ഒളിംപിക്സിന് 2 വർഷം സമയമാണ് അവശേഷിക്കുന്നത്. രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാൻ അവൾ പരിശ്രമിക്കുകയാണ്. പിന്തുണയുമായി ഞങ്ങളും ഒപ്പമുണ്ട്. അവൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ ടിവിയിൽ കണ്ട് പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തി അവളെ അറിയിക്കുന്ന ജോലി ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്...PV Sindhu, PV Ramana
പാരിസ് ഒളിംപിക്സിന് 2 വർഷം സമയമാണ് അവശേഷിക്കുന്നത്. രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാൻ അവൾ പരിശ്രമിക്കുകയാണ്. പിന്തുണയുമായി ഞങ്ങളും ഒപ്പമുണ്ട്. അവൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ ടിവിയിൽ കണ്ട് പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തി അവളെ അറിയിക്കുന്ന ജോലി ഞാനാണ് ഏറ്റെടുത്തിരിക്കുന്നത്...PV Sindhu, PV Ramana
ഇന്ത്യയുടെ അഭിമാന താരമാണ് പുസാരല വെങ്കട സിന്ധു. പി.ടി. ഉഷയ്ക്ക് ശേഷം രാജ്യം ഇത്ര സ്നേഹിച്ച മറ്റൊരു വനിതാ താരം ഇന്ത്യൻ കായിക ചരിത്രത്തിൽ ഉണ്ടാവില്ല. ടോക്കിയോ ഒളിംപിക്സിലെ വിജയലഹരിക്കുശേഷം കോർട്ടിൽ സജീവമായിരിക്കുകയാണ് ഭാരതത്തിന്റെ ഗോൾഡൻ ഗേൾ. ഇന്ത്യൻ ബാഡ്മിന്റൻ കളരിയായ ഹൈദരാബാദിൽ വളർന്ന സിന്ധുവിന് താങ്ങും തണലും പ്രചോദനവുമായി നിന്നവരാണ് പിതാവ് പി.വെങ്കട രമണയും മാതാവ് പി.വിജയയും. അതിനവരെ പ്രധാനമായും സഹായിച്ചത് അവരുടെ കായികപശ്ചാത്തലമാണ്.
മുൻ ദേശീയ വോളിബോൾ താരങ്ങളായ രമണയും വിജയയും മകളുടെ വിജയത്തിലും പരാജയത്തിലും തോളോടു തോൾചേർന്ന് നിന്നവരാണ്. ഇന്ത്യൻ കായികരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2000ൽ രാജ്യം രമണയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. സിന്ധുവിന്റെ പിതാവ് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.
∙ ഞാനാണ് അവളുടെ വിഡിയോ അനലിസ്റ്റ്
സിന്ധുവിന്റെ ഇതുവരെയുള്ള നേട്ടങ്ങളിൽ 2019 ലോകചാമ്പ്യൻഷിപ്പ് കിരീടവും ആ വിജയം നേടിയ രീതിയും അതിനെ പ്രിയപ്പെട്ടതാക്കുന്നു. 2016, 2021 ഒളിംപിക്സുകളിൽ അവൾ നേടിയ വെള്ളി, വെങ്കല മെഡലുകൾക്കും മനസ്സിൽ പ്രത്യേക സ്ഥാനമാണുള്ളത്. ഒളിംപിക്സിൽ തുടർച്ചയായി 2 മെഡലുകൾ എന്നത് വളരെ വലിയ കാര്യമാണ്. രാജ്യത്തിന്റെ യശസ്സുയർത്തിയ നേട്ടമാണ് ആ മെഡലുകൾ.
ഇനി മറ്റൊരു ലക്ഷ്യമാണ് മുൻപിലുള്ളത്. പാരിസ് ഒളിംപിക്സിന് 2 വർഷം സമയമാണ് അവശേഷിക്കുന്നത്. രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാൻ അവൾ പരിശ്രമിക്കുകയാണ്. പിന്തുണയുമായി ഞങ്ങളും ഒപ്പമുണ്ട്. അവൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ ടിവിയിൽ കണ്ട് പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തി അവളെ അറിയിക്കുന്ന ജോലി ഞാനാണ് ഏറ്റെടുത്തിരിക്കുന്നത് (ചിരിക്കുന്നു).
∙ മാതാപിതാക്കളാണ് ആദ്യ കോച്ച്
എന്റെ പ്രതീക്ഷകൾക്കപ്പുറത്തുള്ള പ്രകടനമാണ് സിന്ധു ഇതുവരെ കാഴ്‌ച വച്ചത്. അവൾ രാജ്യത്തെ നല്ല ബാഡ്മിന്റൻ താരങ്ങളിൽ ഒരാളായി തീരും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ദേശീയതലവും കഴിഞ്ഞു രാജ്യാന്തര തലത്തിലും അവൾ മുന്നേറി. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഒരു കുട്ടിയുടെ ആദ്യ കോച്ച് ആ കുട്ടിയുടെ മാതാപിതാക്കളാണ്. ഞാനെന്റെ മകളെ ഓർത്ത് അഭിമാനം കൊള്ളുന്നു. സിന്ധുവിന്റെ കുട്ടിക്കാലത്ത് അവൾക്ക് നല്ല പ്രോത്സാഹനമാണ് ഞങ്ങൾ നൽകിയത്. അവളെ പരിശീലന സ്ഥലത്തേക്ക് കൊണ്ടുവിടാനും ആരോഗ്യകരമായ ഭക്ഷണം കൊടുക്കാനും മാനസിക പിന്തുണ നൽകാനും ഞങ്ങൾ ശ്രദ്ധിച്ചു. സിന്ധുവിന്റെ അമ്മ വിജയ പുലർച്ചെ 3.30ന് എഴുന്നേറ്റാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.
ഞാനും ഭാര്യയും ദേശീയ വോളിബോൾ ടീമിന് വേണ്ടി കളിച്ചവരാണ്. ഞങ്ങളുടെ കുട്ടികൾ വോളിബോളോ മറ്റേതെങ്കിലും കായിക ഇനങ്ങൾക്കോ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമാണ് ഉണ്ടായിരുന്നത്. സിന്ധു ബാഡ്മിന്റന് ചേർന്നപ്പോൾ അവളുടെ സഹോദരി ബാസ്കറ്റ്ബോളാണ് തിരഞ്ഞെടുത്തത്. എന്നാൽ മെഡിസിൻ പഠനത്തിന് ചേർന്നതോടെ സിന്ധുവിന്റെ സഹോദരിക്ക് കായികമേഖലയിൽ നിന്ന് വിട്ടുനിൽക്കേണ്ടതായി വന്നു. പക്ഷേ തിരക്ക് പിടിച്ച മത്സരക്രമങ്ങൾക്കിടയിലും പഠനത്തിന് സമയം കണ്ടെത്താൻ സിന്ധുവിന് കഴിഞ്ഞു. അവൾ ഉസ്മാനിയാ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ ബികോം ബിരുദവും ഹൈദരാബാദിലെ ടൈംസ് കോളജിൽ നിന്ന് ഭേദപ്പെട്ട മാർക്കോടെ എംബിഎയും നേടി. പരീക്ഷക്ക് മുൻപുള്ള അവസാന മാസങ്ങളിൽ ട്യുഷന് പോയാണ് അവൾ തയ്യാറെടുത്തിരുന്നത്.
ഒരിക്കൽ രാഷ്ട്രപതിയിൽ നിന്ന് പദ്‌മശ്രീ സ്വീകരിക്കാനുള്ളതിനാൽ ഒരു പരീക്ഷ എഴുതാൻ കഴിയാത്ത സ്ഥിതി വന്നപ്പോൾ ഉസ്മാനിയ സർവ്വകലാശാല അധികൃതർ സിന്ധുവിന് ഇളവ് അനുവദിക്കുകയും മറ്റൊരു ദിവസം പരീക്ഷയെഴുതാൻ അനുമതി കൊടുക്കുകയും ചെയ്‌തു.
∙ വിജയത്തിന്റെ ക്രെഡിറ്റ് അവൾക്കാണ്
ഒരു കായികതാരം കടന്നുപോകുന്ന മാനസികവും ശാരീരികവും വൈകാരികവുമായ വെല്ലുവിളികൾ എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാവും. അവ പലതും അനുഭവിച്ചാണല്ലോ ഞങ്ങൾ ഇവിടെവരെ എത്തിയത്. സിന്ധുവിന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കുമാണ് എപ്പോഴും പ്രഥമ പരിഗണന നൽകിയത്. അവൾ 90 ശതമാനം മാർക്ക് നേടണമെന്ന് ഞങ്ങൾ വാശി പിടിച്ചിട്ടില്ല. അവളുടെ ഇതുവരെയുള്ള വിജയത്തിന്റെ ക്രെഡിറ്റ് അവൾക്ക് അവകാശപ്പെട്ടതാണ്.
വീട്ടിലെത്തിയാൽ അവൾ ഞങ്ങളുടെ പ്രിയ മകളാണ്. അവളുടെ സഹോദരിയുടെ കുട്ടിയുമായി കളിയിൽ ഏർപ്പെട്ടും ഒഴിവുസമയം ഞങ്ങളോടൊപ്പം പങ്കിട്ടുമെല്ലാം അവൾ ജീവിതം ആസ്വദിക്കാറുണ്ട്. അവൾ ഒരു സാധാരണ കുട്ടിയാണ്, സൂപ്പർ താരമല്ല. എന്റെ മകൾ പേരും പ്രശസ്‌തിയും ആഗ്രഹിച്ചായിരുന്നില്ല ഈ ഗെയിം തിരഞ്ഞെടുത്തത്. രാജ്യത്തിന് വേണ്ടി മെഡൽ നേടണമെന്ന് അവൾ ആഗ്രഹിച്ചു. അവൾക്കതിന് സാധിച്ചു.
പക്ഷേ ചില വിവാദങ്ങൾ അവളെ തേടിയെത്തി. എന്നാൽ അവയിൽ ശ്രദ്ധിക്കാതെ കളിയിൽ ഫോക്കസ് ചെയ്യാനും വലിയ നേട്ടങ്ങൾ എളിയ മനസ്സോടെ സ്വീകരിക്കണമെന്നുമാണ് സിന്ധുവിനോട് ഞാൻ പറഞ്ഞത്.
∙ കേരളത്തിൽ വോളിബോൾ കളിച്ചിട്ടുണ്ട്
മുൻപ് കോഴിക്കോട്, പാലാ, അങ്കമാലി, തൃശൂർ എന്നിവിടങ്ങളിൽ കളിക്കാനെത്തിയപ്പോൾ ദേശീയ താരമായ എന്നെ അവിടുത്തെ ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയൊന്നുമല്ല അവസ്ഥ. ഉത്തരേന്ത്യയിലൊക്കെ ടീമിനങ്ങളിൽ കളിക്കുന്നവരെ അധികമാൾക്കാർ തിരിച്ചറിയാറില്ല. പക്ഷെ ബാഡ്മിന്റൻ പോലെയുള്ള വ്യക്തിഗത ഇനങ്ങളിൽ കളിക്കാർക്ക് പ്രശസ്‌തി നേടാനുള്ള അവസരങ്ങൾ അനവധിയാണ്.
∙ അന്ന് സിന്ധു നേരിട്ട ദുരനുഭവം
കഴിഞ്ഞ 18 വർഷമായി ഞാൻ ബാഡ്മിന്റൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. റെയിൽവേയുടെ സ്പോർട്സ് ഓഫീസറായി പ്രവർത്തിച്ചതിന്റെ ഫലമായി മുപ്പതോളം കായികയിനങ്ങളിൽ പ്രവർത്തിച്ച അനുഭവപരിചയം എനിക്കുണ്ട്. അതുകൊണ്ട് എല്ലാ കായികയിനങ്ങളോടും വളരെ താൽപ്പര്യമാണ്. പക്ഷെ നമ്മുടെ ആത്മാർത്ഥമായ ചില അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പരിശീലകരുടെ അടുത്ത് ചെന്നപ്പോൾ എനിക്ക് ദുരനുഭവമാണുണ്ടായത്.
'എന്തിനാണ് ഒരു വോളിബോൾ കളിക്കാരൻ ഞങ്ങളുടെ കളിയിൽ ഇടപെടുന്നത്?' അവർ എന്നോട് ചോദിച്ചു. എന്റെ കളിയോടുള്ള താല്പര്യമോ ആത്മാർഥതയോ അവർ പരിഗണിച്ചതുപോലുമില്ല എന്നതിൽ വിഷമം തോന്നി. ഇത് ഈ കളിയിൽ സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ സദുദ്ദേശത്തോടെ പറയുന്നത് കാര്യമായെടുക്കാൻ അധികാരസ്ഥാനത്തുള്ള ആളുകൾ തയ്യാറാവില്ല. ഇതെന്റെ മാത്രം അനുഭവമല്ല.
ഒരിക്കൽ സിന്ധുവിനും ഒരു വിഷമ സന്ദർഭം നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് അണ്ടർ 13 ദേശീയ ടൂർണമെന്റിൽ യോഗ്യതാ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിന്ധു. ഞാനാണ് അവളെ അനുഗമിച്ചിരുന്നത്. അവൾക്ക് ആദ്യ മത്സരം ജയിക്കാനായില്ല. അതിന്റെ നിരാശയിൽ കോർട്ടിന്റെ മൂലയിൽ തല താഴ്ത്തിയിരുന്നു കരഞ്ഞ അവളുടെ അടുത്തെത്തി എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. മത്സരത്തിൽ പരാജയപ്പെട്ട നിരാശയിലായിരുന്നില്ല അവൾ അന്ന് തളർന്നിരുന്നത്. ടൂർണമെന്റിന് യോഗ്യത നേടാൻ അവൾ കളിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അവൾ തോൽപ്പിച്ചു പുറത്താക്കിയ കളിക്കാരിക്ക് പ്രധാന റൗണ്ടിൽ വൈൽഡ് കാർഡ് എൻട്രി കിട്ടിയതാണ് അവളെ വേദനിപ്പിച്ചത്.
അങ്ങനെയെങ്കിൽ എന്തിനാണ് അച്ഛാ സംസ്ഥാന ടൂർണമെന്റ് നടത്തിയത് എന്നവൾ എന്നോട് ചോദിച്ചു. സിന്ധുവിന്റെ പക്ഷത്താണ് ന്യായം എന്ന് ബോധ്യം വന്നതിനാൽ ഈ വിഷയത്തിൽ എന്റെ അതൃപ്തി ഞാൻ അസോസിയേഷൻ സെക്രട്ടറിയെ അറിയിച്ചു.
'ഇത്തരം നടപടികൾ മത്സരിക്കാനെത്തുന്ന കുട്ടികളുടെ മനോവീര്യം തകർക്കുമെന്ന് നിങ്ങൾക്കറിവുള്ളതല്ലേ?' – ഞാൻ ചോദിച്ചു.
'മിസ്‌റ്റർ രമണ, ഒരു ദേശീയ താരമാണ് ആ വൈൽഡ് കാർഡ് എൻട്രി കൊടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഞങ്ങൾക്കത് എങ്ങനെ തള്ളിക്കളയാനാവും? അയാൾക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. അതുകൊണ്ടാണ് എൻട്രി നൽകിയത്' – എന്നാണ് എനിക്ക് കിട്ടിയ മറുപടി.
വൈൽഡ് കാർഡ് എൻട്രി സമ്പ്രദായം ജൂനിയർ തലത്തിൽ ഇപ്പോഴുമുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷേ അത്തരം നടപടികൾ കളിക്കാരുടെ കഴിവിനോടും കളിയോടുമൊക്കെ ചെയ്യുന്ന വഞ്ചനയാണ്. കളിക്കാരുടെ മികവിനും മെറിറ്റിനും മുകളിൽ പണവും സ്വാധീനവും കടന്നുവരരുത്. ഇവിടെ പരിശീലകർക്ക് പല കാര്യങ്ങളും ചെയ്യാനാകും. ഒരു കാര്യം തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ടീമിന് വിഡിയോ അനലിസ്റ്റുകളെ ആവശ്യമാണ്. കളിരീതിയിൽ അടിക്കടി വരുന്ന മാറ്റങ്ങൾ അവർക്കാണ് കണ്ടെത്താൻ കഴിയുക. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരിശീലകർക്ക് പല ഇടപെടലുകളും നടത്താൻ സാധിക്കും.
പക്ഷേ കൂടുതൽ പേരും അതിന് മുതിരാറില്ല. ചില പരിശീലകർ പറയുന്നത് കേൾക്കാം: ‘ഞാനാണ് അവരെ ലോകമറിയുന്ന ചാംപ്യനാക്കിയത്’ എന്നൊക്കെ. പക്ഷേ ഒന്ന് ചോദിക്കട്ടെ. എന്തുകൊണ്ടാണ് ഈ പരിശീലകർക്ക് ഒന്നിൽ കൂടുതൽ ജേതാക്കളെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കാത്തത്? എന്തുകൊണ്ടാണ് അവരുടെ നേട്ടങ്ങൾ ഒരാളിൽ മാത്രമായി ചുരുങ്ങുന്നത്?
∙ ലക്ഷ്യം സ്വർണം, ആസ്വദിക്കണം ജീവിതം
പാരിസ് ഒളിംപിക്‌സാണ് ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. സിന്ധുവിന്റെ ഹാട്രിക് മെഡലാണ് സ്വപ്‌നം. ഈ രാജ്യം മുഴുവൻ അവൾക്കൊപ്പമുണ്ടെന്ന് അറിയാം. അവർക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും അവൾ ഒളിംപിക് സ്വർണം നേടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
പാരിസ് ഒളിംപിക്‌സ് കഴിയുമ്പോൾ അവൾക്ക് 29 വയസ്സാകും. ഒരു കായികതാരത്തിന് ജീവിതകാലം മുഴുവൻ കളിക്കായി സമർപ്പിക്കാൻ കഴിഞ്ഞുവെന്ന് വരില്ലല്ലോ (ചിരിക്കുന്നു) പാരിസ് മേളയ്ക്ക് ശേഷം അവൾ കല്യാണം കഴിച്ചെന്നോ കളിയിൽ നിന്ന് വിരമിച്ചെന്നോ വന്നേക്കാം. പക്ഷേ അതിനെക്കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കേണ്ട കാര്യമില്ല. ആദ്യം പാരിസ് മെഡൽ, ബാക്കിയെല്ലാം അവൾ തീരുമാനിക്കട്ടെ. കാരണം, ഇത് അവളുടെ ജീവിതമാണ്. ചിരിക്കുന്ന മുഖത്തോടെ, മനസ്സ് നിറയെ സന്തോഷത്തോടെ, ചുറുചുറുക്കോടെ, പ്രസരിപ്പോടെ അവൾ മുന്നേറട്ടെ - രമണ പറഞ്ഞുനിർത്തി.
English Summary: Interview with Ace Shuttler P.V. Sindhu's Father, P.V. Ramana