‘ബ്രിട്ടിഷുകാർ 1945ൽ വെടിവച്ചുകൊന്ന ബബിയ; പിറ്റേന്ന് പുനർജന്മം: കോഴിയെയും ഭക്ഷിച്ചിരുന്നോ?
പുറത്തെ പാടത്തേക്കു പോകുമെന്നു കരുതി ആ വഴിയിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബബിയ വീണ്ടും പാടത്തിനരികിലെ കുളത്തിലെത്തി. സാധാരണ രീതിയിൽ ഗേറ്റ് കടക്കണമെങ്കിൽ മതിൽ കയറണം. ബബിയ എങ്ങനെ ഗേറ്റ് കടന്നെന്ന് ആർക്കുമറിയില്ല. പിന്നെ ഗേറ്റ് തുറന്നിട്ടു. സിസിടിവിയും സ്ഥാപിച്ചു......
പുറത്തെ പാടത്തേക്കു പോകുമെന്നു കരുതി ആ വഴിയിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബബിയ വീണ്ടും പാടത്തിനരികിലെ കുളത്തിലെത്തി. സാധാരണ രീതിയിൽ ഗേറ്റ് കടക്കണമെങ്കിൽ മതിൽ കയറണം. ബബിയ എങ്ങനെ ഗേറ്റ് കടന്നെന്ന് ആർക്കുമറിയില്ല. പിന്നെ ഗേറ്റ് തുറന്നിട്ടു. സിസിടിവിയും സ്ഥാപിച്ചു......
പുറത്തെ പാടത്തേക്കു പോകുമെന്നു കരുതി ആ വഴിയിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബബിയ വീണ്ടും പാടത്തിനരികിലെ കുളത്തിലെത്തി. സാധാരണ രീതിയിൽ ഗേറ്റ് കടക്കണമെങ്കിൽ മതിൽ കയറണം. ബബിയ എങ്ങനെ ഗേറ്റ് കടന്നെന്ന് ആർക്കുമറിയില്ല. പിന്നെ ഗേറ്റ് തുറന്നിട്ടു. സിസിടിവിയും സ്ഥാപിച്ചു......
കാഴ്ചയിൽ തന്നെ ക്രൗര്യത്തിന്റെ പര്യായമായ ഒരു മുതലയ്ക്കെങ്ങനെ എട്ടു പതിറ്റാണ്ടോളം ഒരു ചെറിയ ക്ഷേത്ര തടാകത്തിൽ ശാന്തമായി കഴിയാൻ പറ്റും? കാസർകോട് കുമ്പള അനന്തപുരം അനന്ത പത്മനാഭ ക്ഷേത്രത്തിലെ ബബിയ അതിനുള്ള ഉത്തരമായിരുന്നു. മുതിർന്ന ഭക്തരുടെ പോലും ഓർമ വച്ച നാൾ മുതൽ ബബിയ ഇവിടെത്തന്നെയുണ്ട്. ക്ഷേത്രത്തിന്റെ ‘സംരക്ഷകനായ’ മുതല ഭക്തരുടെ വിശ്വാസത്തിന്റെയും ഭാഗമായിരുന്നു. മഹാവിഷ്ണു തന്നെയാണ് വരുണനായി തടാകത്തിൽ കഴിയുന്നതെന്ന് ഭക്തരെല്ലാം വിശ്വസിക്കുന്നു. ക്ഷേത്രക്കുളത്തിൽ വീണവരെ പോലും ആക്രമിക്കാത്ത സംഭവങ്ങൾ ഇതിനു തെളിവായി ക്ഷേത്ര ഭാരവാഹികളും പറയുന്നു. ഇത്രയും കാലത്തിനിടെ ബബിയ ഒരാളെ പോലും ആക്രമിച്ച സംഭവമുണ്ടായിട്ടില്ല. കഴിഞ്ഞ 25 വർഷത്തിലേറെയായി ക്ഷേത്ര നിവേദ്യം മാത്രമാണു ബബിയക്കു നൽകിയിരുന്നത്. ആ രീതിയിൽ ‘സസ്യാഹാരിയായ മുതല’യെന്ന രീതിയിലും ബബിയ ഭക്തർക്കിടയിൽ പ്രചാരം നേടി.
∙ ഐതിഹ്യങ്ങളിലെ അനന്തപുരം ക്ഷേത്രം
കാസർകോട് ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന കാലത്തു തന്നെ കേരളത്തിന്റെ തെക്കേയറ്റവുമായുള്ള ഒരു ഐതിഹ്യ ബന്ധം അനന്തപുരത്തിനുണ്ട്. ക്ഷേത്രത്തിനു നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അനന്തപുര ക്ഷേത്രം. വില്വമംഗലം സ്വാമികൾ അനന്തപുര തടാകക്ഷേത്രത്തിനടുത്തുള്ള ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ താമസിച്ചിരുന്നു.
അക്കാലത്ത് സ്വാമിയെ സഹായിക്കാനായി ഒരു കുട്ടി അവിടെയെത്തിയിരുന്നു. ഒരിക്കൽ പൂജാ സാമഗ്രികളെടുത്തു കുറുമ്പു കാട്ടിയ കുട്ടിയെ സ്വാമി തള്ളി മാറ്റുകയും ശാസിക്കുകയും ചെയ്തു. ‘എന്നെ കാണാൻ ഇനി അനന്തൻ കാട്ടിൽ വരേണ്ടി വരു’മെന്നു പറഞ്ഞ് കുട്ടി അപ്രത്യക്ഷനായി. പണ്ഡിതനായ വില്വമംഗലത്തിനു കാര്യം മനസിലായി. കുട്ടി അപ്രത്യക്ഷനായ സ്ഥലത്ത് സ്വാമി ഒരു വെളിച്ചം കണ്ടു. ‘അനന്താ..അനന്താ...’യെന്നു വിളിച്ച് അതിനു പിന്നാലെ സ്വാമി നടന്നു. ഒരു ഗുഹയുടെ അരികിലേക്കാണ് അദ്ദേഹം എത്തിയത്. ക്ഷേത്ര തടാകത്തിൽ ബബിയ ഉപയോഗിച്ചിരുന്ന ഗുഹയുടെ അടുത്തുള്ള ഗുഹയാണിത്.
ഇന്നത്തെ മൊഗ്രാലിനടുത്തു നാങ്കിയെന്ന സ്ഥലത്ത് ഈ ഗുഹ കടലിലേക്ക് തുറക്കുന്നുവെന്നാണ് വിശ്വാസം. പിന്നീടുള്ള യാത്ര സമുദ്രത്തിലൂടെയായിരുന്നെന്നാണ് ഐതിഹ്യം. ഒടുവിൽ പുറത്തെത്തിയപ്പോൾ മഹാവിഷ്ണുവിന്റെ സാന്നിധ്യം വില്വമംഗലത്തിനു മനസിലായി. യാത്ര ചെയ്തതിനു ശേഷം വിശ്രമിക്കാൻ അനന്തൻ കിടന്നു. ഈ സ്ഥലം അനന്തൻകാടെന്നും ഇവിടെയാണു തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നുമാണു വിശ്വാസം. വിശ്രമിക്കാൻ അനന്തൻ ശയിച്ചതിനാലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങനെയായത് എന്നും കരുതുന്നു. പ്രതിഷ്ഠയ്ക്കു ശേഷം നിവേദ്യമായി മാങ്ങ ചിരട്ടയിൽ നൽകിയെന്നും ഐതിഹ്യമുണ്ട്.
∙ ബബിയയും മുതല നിവേദ്യവും
1945 കാലത്തെ വിവരങ്ങളാണു ബബിയയെക്കുറിച്ച് ആദ്യമുള്ളത്. ക്ഷേത്രത്തിനടുത്തുള്ള സൈനിക ക്യാപിലെത്തിയ മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചു കൊന്നെന്നും തൊട്ടടുത്ത ദിവസം തന്നെ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടെന്നുമാണ് പറയപ്പെടുന്നത്. വെടിവച്ചു കൊന്ന മുതലയുടെ പേരായിരുന്നു ബബിയ. അതേ പേരിൽ തന്നെ പിറ്റേന്നെത്തിയ മുതലയും അറിയപ്പെട്ടു. മരിച്ച മുതലയുടെ പുനർജന്മം എന്നു ഭക്തർ കരുതി.
ബബിയയെ കാണുമ്പോൾ ഭക്തർ കൈകൂപ്പാറുണ്ട്. പ്രാർഥിക്കാറുണ്ട്. ബബിയയെ ക്ഷേത്ര സംരക്ഷകനായാണു കാണുന്നത്. എന്നാൽ ബബിയയെ ആരാധിക്കാറില്ല. മുതല നിവേദ്യമെന്ന വഴിപാട് അനന്തപുരം ക്ഷേത്രത്തിലുണ്ട്. ഒരു കിലോ അരിയുടെ നിവേദ്യം ഒരു ദിവസം രണ്ടു നേരം ബബിയക്കു നൽകുന്നുണ്ട്. ക്ഷേത്രത്തിലെ അന്നദാനത്തിലേക്കുള്ള പ്രധാന സ്രോതസ് ഇതായിരുന്നു. ബബിയ ഉപയോഗിച്ചിരുന്ന ഗുഹയുടെ വശത്ത് ഇറങ്ങി നിന്നാണ് ക്ഷേത്രം തന്ത്രി നിവേദ്യം നൽകിയിരുന്നത്. ഈ ഭാഗത്ത് ആളുകൾ ഇറങ്ങി നോക്കുന്നതും പതിവായിരുന്നു.
അടുത്തുള്ള മറ്റൊരു കുളത്തിലേക്കു ബബിയ പോകുന്നതും പതിവായിരുന്നു. പ്രധാനമായും വേനൽക്കാലത്തായിരുന്നു ഇത്. ക്ഷേത്ര തടാകത്തിന് ആഴം കുറവാണ്. വേനലിൽ വെള്ളം വേഗത്തിൽ ചൂടു പിടിക്കും. അതിനാലാണ് സമീപത്തെ കുളത്തിലേക്കു പോയിരുന്നതെന്നു കരുതുന്നു. ആനപ്പടിയുടെയും നമസ്കാര മണ്ഡപത്തിന്റെയും അടുത്ത് രാത്രികാലങ്ങളിൽ വന്നു കിടക്കാറുണ്ടായിരുന്നു.
ക്ഷേത്ര ജീർണോദ്ധാരണ സമിതി ജനറൽ സെക്രട്ടറി മഹാലിംഗേശ്വര ഭട്ട് പറയുന്നത് ‘ഞങ്ങൾക്ക് രാത്രി കാവൽക്കാരനെ ആവശ്യമില്ലായിരുന്നു, ബബിയയായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷകൻ’ എന്നാണ്. പുറത്തെ പാടത്തേക്കു പോകുമെന്നു കരുതി ആ വഴിയിൽ ഗേറ്റ് സ്ഥാപിച്ചെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബബിയ വീണ്ടും പാടത്തിനരികിലെ കുളത്തിലെത്തി. സാധാരണ രീതിയിൽ ഗേറ്റ് കടക്കണമെങ്കിൽ മതിൽ കയറണം. ബബിയ എങ്ങനെ ഗേറ്റ് കടന്നെന്ന് ആർക്കുമറിയില്ല. പിന്നെ ഗേറ്റ് തുറന്നിട്ടു. സിസിടിവിയും സ്ഥാപിച്ചു.
∙ മുതല വെജിറ്റേറിയനോ?
ബബിയയുടെ മരണ സമയത്ത് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഉണ്ടായ പ്രധാന ചർച്ച മുതല സസ്യാഹാരി ആയിരുന്നോ എന്നതാണ്. വെജിറ്റേറിയൻ മുതലയെന്നും അല്ലെന്നും തർക്കങ്ങളുണ്ടായി. മുതല കോഴിയെ പിടിക്കുന്ന പഴയ വിഡിയോയും ചിത്രവും പുറത്തു വന്നിരുന്നു. ക്ഷേത്രം ഭാരവാഹികൾ പറയുന്നത് മുൻപും ക്ഷേത്രത്തിൽ നിന്ന് നിവേദ്യം മാത്രമാണു നൽകിയിരുന്നതെന്നാണ്. ചില വ്യക്തികൾ സ്വന്തം നിലയ്ക്കു നേർച്ചയായി കോഴിയെ നൽകുന്ന പതിവ് വർഷങ്ങൾക്കു മുൻപുണ്ടായിരുന്നു. അത്തരം നേർച്ചകൾ കൊടുക്കുന്നതിനെ അക്കാലത്ത് ക്ഷേത്രം ഭാരവാഹികൾ എതിർത്തിരുന്നില്ല.
ക്ഷേത്ര തടാകത്തെ ക്ഷീര സാഗരമായും ശ്രീകോവിലിനെ വൈകുണ്ഠമായുമാണു കണക്കാക്കുന്നത്. ആ സാഹചര്യത്തിൽ ക്ഷേത്ര പരിസരത്ത് രക്തം വീഴുന്നത് പൂജാവിധികൾക്ക് എതിരായതിനാൽ പിന്നീട് ഇത്തരം നേർച്ചകൾ ഒഴിവാക്കി. 1997നു ശേഷം ഇത്തരം കാര്യങ്ങൾ നടന്നിട്ടില്ലെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ക്ഷേത്ര തടാകത്തിലെ മത്സ്യങ്ങളെ ബബിയ പിടിക്കുന്നതും ആരും കണ്ടിട്ടില്ലെന്നു വിശ്വാസികളും പറയുന്നു.
എന്നാൽ സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിൽ മുതല കോഴിയെ പിടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഹയർ സെക്കൻഡറി അധ്യാപകനായ ഇ. ഉണ്ണിക്കൃഷ്ണനാണ് മുതല കോഴിയെ തിന്നുന്ന ദൃശ്യങ്ങൾ 1997ൽ ചിത്രീകരിച്ചത്. മഗർ എന്നും മാർഷ് ക്രൊക്കഡൈൽ എന്നുമുള്ള രണ്ടിനം മുതലകളാണ് കേരളത്തിൽ മുൻപുണ്ടായിരുന്നത് എന്നു പഠനങ്ങൾ കാണിക്കുന്നു. ശുദ്ധ ജല തടാകങ്ങളിൽ മഗർ ഇനമാണു കാണപ്പെടുന്നത്. ക്രൊക്കഡൈലസ് പാലുസ്ട്രിസ് എന്നാണു ശാസ്ത്രനാമം. പ്രാദേശികമായി മണ്ണൻ എന്ന പേരിൽ അറിയപ്പെടാറുണ്ട്. പ്രധാനമായും മത്സ്യങ്ങളെയും പാമ്പുകളെയും പക്ഷികളെയും ഈയിനത്തിൽ പെട്ടവ ആഹാരമാക്കാറുണ്ട്.
∙ ഉചിത സ്മാരകം ഒരു വർഷത്തിനു ശേഷം
നാട്ടുകാരും ക്ഷേത്രം ഭരണസമിതിയും വിശ്വാസികളും ഉൾപ്പെടെ ബബിയയുടെ ഓർമ നിലനിർത്താൻ ഉചിതമായ സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഒരു വർഷം കഴിഞ്ഞു മാത്രമേ ഏതു തീരുമാനവും എടുക്കുകയുള്ളുവെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ആചാര വിശ്വാസങ്ങൾക്ക് അനുസരിച്ച് ക്ഷേത്രം തന്ത്രിയുടെ നിർദേശം പാലിച്ചാണ് ഇത്. അടക്കം ചെയ്ത സ്ഥലത്ത് തന്നെ ബബിയ മന്ദിരം പണിയണമെന്നാണ് ആവശ്യം. തന്ത്രി, വാസ്തു ശിൽപി, ക്ഷേത്ര ഭരണസമിതി തീരുമാനവും നിർദേശവും അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക.
ക്ഷേത്ര സന്നിധിയിൽ പൊതു ദർശനത്തിനു ശേഷം ക്ഷേത്രത്തിനു കഴിഞ്ഞ തിങ്കളാഴ്ച കിഴക്ക് തെക്കു ഭാഗത്താണ് സ്റ്റേജിനു സമീപം 3.60 മീറ്റർ നീളം,1.20 മീറ്റർ വീതിയിൽ 2 മീറ്റർ കുഴിയെടുത്ത് സമാധി സ്ഥാനം ഒരുക്കിയത്. ലോകത്ത് തന്നെ ദേവചൈതന്യ ദർശന ചിന്തയിൽ ഭക്തിയോടെ ഒരു മുതലയ്ക്കു പരിപാലന, മരണാനന്തര സംസ്കാര കർമം നടത്തുന്നത് ഇതാദ്യം എന്നാണ് കരുതപ്പെടുന്നത്. ബബിയയുടെ മരണാനന്തര ചടങ്ങുകൾക്കിടെ തന്നെ ക്ഷേത്രം അധികൃതർ സമാധി മന്ദിരം പണിയാനുള്ള ആഗ്രഹം ക്ഷേത്ര തന്ത്രിയെ അറിയിച്ചു. അതനുസരിച്ചാണ് തന്ത്രിയുടെ നിർദേശം അനുസരിച്ച് പവിത്രത നില നിർത്തുന്ന വിധം ഉചിതമായ ഇടത്ത് തന്നെ സമാധി സ്ഥാനം ഒരുക്കിയത്. നമസ്കാര മണ്ഡപം, ഗണപതി കോവിൽ, ചുറ്റുമതിൽ തുടങ്ങിയവയുടെ നിർമാണത്തിനു ക്ഷേത്ര ജീർണോദ്ധാരണ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതേ സമിതിയുടെ നേതൃത്വത്തിൽ തന്നെ ബബിയ മന്ദിരവും പണിയാനുള്ള ആലോചനകളാണ് നടക്കുന്നത്.
∙ പാലക്കാട്ടും ഉണ്ടായിരുന്നു ‘മുതല’
നൂറ്റാണ്ടുകൾ പഴക്കമുള്ള കുത്തനൂർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ഏകദേശം നൂറ് വർഷം പഴക്കമുള്ള മുതല 2016 ഒക്ടോബറിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആർക്കും ശല്യമില്ലാതിരുന്ന മുതല അമ്പലത്തിലെ നിവേദ്യങ്ങളും കുളത്തിലെ മീനുകളും ഭക്ഷണമായി സ്വീകരിച്ചിരുന്നത്. രാവിലെ ഭക്തർ കുളിക്കാൻ ഇറങ്ങുമ്പോൾ മീനുകൾ അടുത്തുചെല്ലുന്നത് തടയുകപോലും ചെയ്തിരുന്നതായി നാട്ടുകാര് പറയുന്നു. കുട്ടികൾ നീന്തിക്കളിക്കുമ്പോൾ ദൂരെമാറി പോവാറുമുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അത്രമേൽ ഇതിനെ സ്നേഹിച്ചിരുന്നു. മുതലയുടെ സ്മരണയ്ക്കായ് ക്ഷേത്രക്കുളത്തിനു സമീപം നടുമന്ദം ദേശ സമിതി, പ്രതിമ സ്ഥാപിച്ചിട്ടുള്ളത് ഇതിന് ദൃഷ്ടാന്തമാണ്.
English Summary: History and Legacy of Crocodile Babitha Explained