രാഹുൽ ഗാന്ധിക്കറിയുമോ ചെറുവയൽ രാമനെ?
പ്രിയപ്പെട്ട രാഹുൽ ഗാന്ധീ, നിങ്ങളെപ്പോലൊരാൾ വയനാടിന്റെ പ്രതിനിധിയാകുമ്പോൾ ഒരുപാട് അദ്ഭുതങ്ങൾ ആ മനുഷ്യർ പ്രതീക്ഷിക്കുന്നുണ്ട്. നാലര ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിന് അവർ നിങ്ങളെ ജയിപ്പിച്ചത് അതുകൊണ്ടാണ്. ഇനി ഒരു കർഷകന്റെയും കണ്ണീര് ഇപ്പാടങ്ങളിൽ വീഴാതിരിക്കാൻ. ഒരായുസ്സ് മുഴുവൻ രാമേട്ടന്മാരൊഴുക്കിയ വിയർപ്പിന് വിലയുണ്ടാവാൻ.
പ്രിയപ്പെട്ട രാഹുൽ ഗാന്ധീ, നിങ്ങളെപ്പോലൊരാൾ വയനാടിന്റെ പ്രതിനിധിയാകുമ്പോൾ ഒരുപാട് അദ്ഭുതങ്ങൾ ആ മനുഷ്യർ പ്രതീക്ഷിക്കുന്നുണ്ട്. നാലര ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിന് അവർ നിങ്ങളെ ജയിപ്പിച്ചത് അതുകൊണ്ടാണ്. ഇനി ഒരു കർഷകന്റെയും കണ്ണീര് ഇപ്പാടങ്ങളിൽ വീഴാതിരിക്കാൻ. ഒരായുസ്സ് മുഴുവൻ രാമേട്ടന്മാരൊഴുക്കിയ വിയർപ്പിന് വിലയുണ്ടാവാൻ.
പ്രിയപ്പെട്ട രാഹുൽ ഗാന്ധീ, നിങ്ങളെപ്പോലൊരാൾ വയനാടിന്റെ പ്രതിനിധിയാകുമ്പോൾ ഒരുപാട് അദ്ഭുതങ്ങൾ ആ മനുഷ്യർ പ്രതീക്ഷിക്കുന്നുണ്ട്. നാലര ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിന് അവർ നിങ്ങളെ ജയിപ്പിച്ചത് അതുകൊണ്ടാണ്. ഇനി ഒരു കർഷകന്റെയും കണ്ണീര് ഇപ്പാടങ്ങളിൽ വീഴാതിരിക്കാൻ. ഒരായുസ്സ് മുഴുവൻ രാമേട്ടന്മാരൊഴുക്കിയ വിയർപ്പിന് വിലയുണ്ടാവാൻ.
68 ലാണെന്ന് തോന്നുന്നു, കണ്ണൂര് പോയി എംപ്ലായ്മെന്‍റില്‍ പേര് കൊടുത്തു. അന്ന് 17 വയസ്സാണ്. 69 ല്‍ ജോലി കിട്ടി, കണ്ണൂർ ഡി.എം.ഒ ഓഫീസില്‍ വാര്‍ഡൻ - 150 രൂപ ശമ്പളം. നൂറ്റമ്പതൊക്കെ 69 ൽ വലിയ പൈസയാണ്. ഞാന്‍ അമ്മാവനോട് പറഞ്ഞു, ‘‘മെമ്മോ വന്നു, പോണം.’’ അമ്മാവന്‍ മിണ്ടിയില്ല. പിന്നെയും പറഞ്ഞു. മറുപടി പറയുമ്പോൾ അമ്മാവന്റെ ഒച്ചയൊക്കെ മാറിയിരുന്നു, 'രാമാ, പത്ത് നാല്‍പ്പതേക്കര്‍ ഭൂമിയുണ്ടിവിടെ. 22 ഏക്കര്‍ വയലാണ്, 18 ഏക്കര്‍ കരഭൂമിയും. നീ പോയിക്കഴിഞ്ഞാല്‍ ഇതൊക്കെ ആരു നോക്കും. ഒക്കെ വരണ്ട് പോവില്ലേ, വേണ്ടെങ്കില്‍ കളഞ്ഞിട്ട് പൊക്കോടാ !!'' ഞാൻ കളഞ്ഞിട്ട് പോന്നു, ഈ മണ്ണല്ല, ഗവൺമെന്റ് തന്ന പണി- ചെറുവയൽ രാമൻ.
അന്നു വയലിലേക്കിറങ്ങിയതാണ് രാമന്‍. പിന്നെ തിരിച്ചു കയറിയിട്ടില്ല. മുട്ടോളമെത്തുന്ന മുഷിഞ്ഞ മുണ്ടും കുടുക്ക് പൊട്ടിയ കുപ്പായവുമിട്ട് വയനാട്ടിലെ ചെളിമണ്ണിൽ അന്നുമിന്നും രാമേട്ടനുണ്ട്. അയാളാണ് വയനാടിന്റെ നെല്ലച്ഛൻ. നൂറ്റമ്പത് കൊല്ലം പഴക്കമുള്ള പുല്ലുമേഞ്ഞ മണ്‍വീട്ടിൽ ജീവിക്കുന്ന ഈ മനുഷ്യനെയാണ് ലോകം ജീന്‍ബാങ്കര്‍ എന്നു പേരിട്ടു വിളിച്ചത്. കേരളം പെരുവയൽ രാമനെ എത്ര കേട്ടു എന്ന് എനിക്കറിയില്ല, നമ്മളിലെത്ര പേർ കേട്ടു എന്നതാണ് അതിന്റെ കണക്ക്. പക്ഷേ പാശ്ചാത്യ രാജ്യങ്ങള്‍ അയാളെ കേട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ മുതൽ ലാറ്റിനമേരിക്ക വരെ കേട്ടിട്ടുണ്ട്.
വയനാട്ടിൽ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലും ബ്രസീലിൽ നടന്ന ഇന്റർനാഷനൽ ശാസ്ത്ര കോൺഗ്രസിന്റെ വേദിയിലും ചെറുവയൽ രാമൻ അതിഥിയായെത്തി. കാലില്‍ ചെരിപ്പുപോലുമില്ലാതെ കയറി വന്ന രാമേട്ടനെ കണ്ട് വാ തുറന്ന് പോയ പ്രതിനിധികൾ, അന്നാ മനുഷ്യൻ ജീവിതം പറഞ്ഞു തീരും വരെ വായടച്ചില്ല. ‘‘ആറു തരം പഴയ നെല്‍വിത്തുകൾ എനിക്കു തന്നാണ് അമ്മാവൻ മരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ട് വരെ രണ്ടായിരത്തിലേറെ നെല്‍വിത്തുണ്ടായിരുന്ന നാടാണ് കേരളം. വയനാട്ടില്‍ മാത്രം നൂറിലേറെ ഉണ്ടായിരുന്നു. എനിക്കു സങ്കടം തോന്നി, പത്ത് നാൽപ്പതേക്കർ ഭൂമിയുണ്ടായിരുന്ന അമ്മാവന്റെ സമ്പാദ്യം വെറും ആറെണ്ണമാണ്. കുറേ വിത്തുകള്‍ ശേഖരിക്കണമെന്ന തോന്നല്‍ വന്നത് അങ്ങനെയാണ്. വയനാട് മുഴുവന്‍ അലഞ്ഞു, മുപ്പത്തെട്ടണ്ണം കിട്ടി. കോഴിക്കോട്ടുന്നും കണ്ണൂരുന്നുമായി നാല് തരം വേറെയും കിട്ടി. അതൊക്കെ ഈ മണ്ണിലുണ്ട്. എന്നെ വന്ന് കാണുന്ന മണ്ണിനെ സ്നേഹിക്കുന്ന ഒരോ മനുഷ്യർക്കും ഞാനത് കൊടുക്കും.'' തന്നെ വന്നു കാണുന്ന മനുഷ്യർ ആരാണ് എന്നത് രാമേട്ടന് വിഷയമല്ല. ഇത് നമുക്കെളുപ്പം മനസിലാകാത്ത ആഴത്തിൽ വേരുള്ള ജൈവബന്ധമാണ്. മണ്ണിനോട് ഒരാൾക്കുള്ള സ്നേഹമാണ് അവർക്കും പെരുവയൽ രാമനുമിടയിലുള്ള ബന്ധം.
ഹരിതവിപ്ലവം ആവേശിച്ച കേരളീയ കൃഷിഭൂമിയിലൂടെ ഒഴുക്കിനെതിരെ നീന്തുകയാണ് രാമേട്ടൻ. അതിനെക്കുറിച്ചുള്ള അജ്ഞതയല്ല, ആഴത്തിലുള്ള ബോധമാണ് അയാളുടെ കരുത്ത്. ആ ബോധ്യങ്ങളാണ് എന്റെ ശരികളാണ് ശരികൾ എന്ന് അയാളെക്കൊണ്ടു പറയിപ്പിക്കുന്നത്. ‘‘അത്യുല്‍പ്പാദനശേഷിയുള്ള വിത്ത് കൃഷിചെയ്താല്‍ കൂടുതല്‍ വിളവൊക്കെ കിട്ടും. പക്ഷേ ഇപ്രാവശ്യം ഒരു ടണ്ണ് കിട്ടിയാൽ അടുത്ത പ്രാവശ്യം അത്ര കിട്ടില്ല. അളവ് കൂട്ടണോ രാസവളം വേണം. ശാസ്ത്ര ലാബുകളിൽ പിറന്ന വിത്തുകൾ അന്ധകവിത്തുകളാണ്. രാസവളമിട്ടാൽ പിന്നെ ഈ മണ്ണിന് ഭാവിയില്ല. എന്റെ കൈകൊണ്ട് ഞാൻ രാസവളം തൊടില്ല - കീടനാശിനികൾ തൊടില്ല. തവളകളും, വണ്ടുകളും, മീനുകളും, എല്ലാം ചത്തുപോകും. പണ്ട് മാനന്തവാടി പുഴയിൽ നിന്ന് അഞ്ചാറു പേർ ചേർന്നു വെമ്മീന്‍ പിടിച്ചു വരുന്ന കാഴ്ചയൊന്നു കാണണം! കടലിൽ നിന്ന് തിമിംഗലത്തെ കൊണ്ടുവരുന്ന പോലെ. പത്തെൺപത് തരം മീനുകളുണ്ടായിരുന്ന പുഴയാ. ഇന്നവിടെ ഒരു മീൻ പോലുമില്ല. പക്ഷികള്‍ പോയി, മൃഗങ്ങള്‍ പോയി, കാട് പോയി, വയനാടേ പോയി. ചാണകവും ചവറും ജൈവവളങ്ങളുമേ ഞാനീ മണ്ണിലിടൂ. ഞാന്‍ വളമിടുമ്പോള്‍ എത്ര അണുക്കളാ ജീവിക്കുന്നതെന്നറിയുമോ. നിങ്ങൾക്ക് ഹൈബ്രിഡ് വിത്തുകൾ ഒരു ടണ്‍ വിളവ് തരുമ്പോൾ എനിക്ക് അര ടണ്ണേ കിട്ടൂ. അത് മതി. ഒരു ടണ്ണ് കൊണ്ട് ഞാൻ മാത്രം ജീവിക്കലല്ല അരട്ടണ്ണ് കൊണ്ട് എല്ലാരും ജീവിക്കലാണ് ഈ പ്രകൃതിക്കിഷ്ടം. ഞാൻ മണ്ടനാണെന്ന് എല്ലാവരും പറയും. എന്റെ മണ്ടത്തരം ഈ പ്രകൃതിയ്ക്കിഷ്ടമാണ്. ആ മണ്ടത്തരങ്ങളിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം.’’
വിതച്ച്, പരിപാലിച്ചു പോറ്റി, സൗജന്യമായി മറ്റുളളവർക്കു വിത്തു നൽകുന്ന ഈ മനുഷ്യൻ മണ്ടനല്ലാതെ മറ്റാരാണ്! വന്നു ചോദിക്കുന്നവർക്ക് ഏതു വിത്തും രാമൻ കൊടുക്കും. അതു കൃഷി ചെയ്തു വിളവെടുത്തു കലർപ്പില്ലാതെ ഇരട്ടി തിരികെ കൊണ്ടു വരണം എന്നാണ് വ്യവസ്‌ഥ. പലരും പിന്നെ ആ വഴിക്കേ ചെല്ലാറില്ല. എങ്കിലും രാമേട്ടനാരോടും ഒരു പരിഭവവുമില്ല. വിത്തുകളിൽ പ്രകൃതിയുടെ ജീവനുണ്ടെന്നാണ് ഈ മനുഷ്യന്റെ വിശ്വാസം. അതിന് വേദനിക്കാതിരിക്കാൻ - ജീവന് ക്ഷതമേൽക്കാതിരിക്കാൻ ട്രാക്‌ടർ ഉപയോഗിച്ചല്ല മെതി. പുതിയ കാലത്ത് കറ്റയിൽ വടികൊണ്ടടിച്ച് നെല്ലു വേർപെടുത്തുന്ന ഈ മനുഷ്യൻ മണ്ടനല്ലാതെ മറ്റാരാണ് !
ലോകം മൊത്തമെത്തിയല്ലോ രാമേട്ടാ ങ്ങ്ടെ പെരുമ എന്നു ചോദിച്ചാൽ ചിരിച്ചു കൊണ്ട് മൂപ്പര് പറയും, ‘‘ലോകം മൊത്തം വിത്തു പോകാൻ രാമൻ പോര. മനുഷ്യരേ പോര! വായുവില്‍ കൂടി വിത്തുകള്‍ വരുന്നുണ്ട്. വെള്ളത്തില്‍ കൂടി അവ ഒഴുകി പലയിടത്തും പോയി പൊടിക്കുന്നുണ്ട്. പക്ഷികള്‍ പഴങ്ങളൊക്കെ തിന്നു കാഷ്ഠമിട്ട് അതു പൊടിപ്പിക്കുന്നുണ്ട്. മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നും അതു പൊടിച്ചുവരുന്നുണ്ട്. ഈ പ്രകൃതി പാകിയ വിത്തുകളാണ് ഇതെല്ലാം. കോടാനുകോടി ജീവികള്‍ക്കു ജീവിക്കാന്‍ പ്രകൃതി പാകിയ വിത്തുകള്‍ ! വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.’’
നാം തന്നെ യൂണിവേഴ്സിറ്റികളിൽ പിറക്കുന്ന കാലമാണിത്. കാലം തെറ്റിപ്പിറന്ന ഒരു മനുഷ്യൻ പറയുന്നു, ‘‘വിത്തുകൾ പിറക്കേണ്ടത് യൂണിവേഴ്സിറ്റികളിലല്ല.’’ എന്തു ശക്തിയാണ് ആ വാക്കിന്. കഴിഞ്ഞ ഒക്ടോബറിലാണ്, ദുബായിയിൽ ‘വയലും വീടും’ പരിപാടിയിൽ പങ്കെടുക്കാൻ പോയ രാമേട്ടന് അവിടെ വെച്ച് ഹൃദയാഘാതമുണ്ടായി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചികിത്സാ ചെലവ് മാത്രം പതിനാറ് ലക്ഷം, മറ്റു ചെലവും കൂടെ ചേർത്ത് നാല്പത് ലക്ഷം !! അത്രയും കൊടുത്താണ് അവർ പെരുവയൽ രാമനെ കാത്തത്. തിരികെ വീട്ടിലെത്തി തോർത്തു മുണ്ടും, മുറിക്കൈയൻ കുപ്പായവുമിട്ട് തലേക്കെട്ടു കെട്ടി പുറത്തിറങ്ങിയപ്പോൾ രാമേട്ടൻ പറഞ്ഞു, ‘‘ഇതെന്റെ രണ്ടാം ജന്മമാണ്. അന്ന് വയനാട്ടിലായിരുന്നെങ്കിൽ ഞാൻ ഉണ്ടാവുമായിരുന്നില്ല.’’
നോക്കൂ, ഈ മഹാ മനുഷ്യൻ എത്ര എളുപ്പമാണ് ഒരുപാടാശങ്കകളുള്ള ഒരു വയനാടൻ കർഷകനായത്. കൃഷിയെ സ്നേഹിച്ചത് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്നവരുടെ പ്രതിനിധിയായത്. ഇവിടെയായിരുന്നെങ്കിൽ ഒരു ഹൃദയാഘാതത്തെ ഞാൻ അതിജീവിക്കുമായിരുന്നില്ല എന്ന അടിയന്തിര ചികിത്സാ സൗകര്യമില്ലാത്ത ഒരു ജനതയുടെ ആശങ്കയുടെ കണ്ണിയായത്. വള്ളിയൂർകാവിൽ നിന്ന് കഷ്‌ടിച്ചു രണ്ടര കിലോമീറ്റർ അകലെയാണ് ചെറുവയൽ. രാഹുൽ ഗാന്ധി അവിടെ ഒന്ന് പോകണം. ചെറുവയൽ രാമനെ കേൾക്കണം. ചോമാല നെല്ലിന്റെ ചോറും ഗന്ധകശാല അരിയുടെ പായസവുമൊരുക്കി രാമേട്ടൻ നിങ്ങളെ സ്വീകരിക്കും.
രാഹുൽ, സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ നെല്ല് വിളയുന്ന നാടായിരുന്നു നിങ്ങളുടെ വയനാട്. കാദംബർ വീരവയല്‍നാട് എന്ന് വിളിച്ച നാട്, പക്ഷേ അതിന്ന് വയനാടാണ്. വയൽനാടല്ലാത്ത വെറും വയനാട്. ദൂരദേശത്ത് നിന്ന് വരുന്ന അരിവണ്ടിയും കാത്ത് നിൽക്കുന്നവരുടെ വയനാട്. പക്ഷേ നെൽകൃഷി ഇവർക്ക് തുടരാനാവില്ല. നെല്ല് നശിച്ചാൽ സർക്കാർ ഇവരെ സഹായിക്കില്ല. സഹായം കിട്ടണോ, ഒരു ഗതിയുമില്ലാത്ത വയനാടൻ കർഷകർ പാടം വൻ തുക കെട്ടിവെച്ച് ഇൻഷൂർ ചെയ്യണം. ഇനി സർക്കാർ സഹായിച്ചാലോ, ആര് മണ്ണിലേക്കിറങ്ങും? ജോലി കൃഷിയാണ് എങ്കിൽ വയനാട്ടിലെ യുവാക്കൾക്ക് പെണ്ണുപോലും കിട്ടില്ല. നോക്കൂ, യുവാക്കൾ മണ്ണിനോട് മുഖം തിരിക്കാൻ ഇങ്ങനെ നിർബന്ധിക്കപ്പെടുമ്പഴാണ് ആനന്ദത്തോടെ മണ്ണിൽ മുത്തുന്ന ഒരു യുവാവിനെക്കണ്ടത്. അതിന്റെ സന്തോഷത്തിലാണ് ഇത്രയുമെഴുതിയത്. സനേഷെന്നാണ് അയാളുടെ പേര്, ഞാൻ പഠിച്ച മടപ്പള്ളി ഗവ. കോളേജിലെ പഴയ ചെയർമാനാണ്. കരസ്ഥമാക്കിയ ബിരുദങ്ങൾ പെട്ടിയിലടച്ച് വെച്ച് ഗൾഫിലെ ജോലിയുപേക്ഷിച്ച് പണ്ട് കോളേജ് കാലത്ത് കൂട്ടിനുണ്ടായിരുന്ന പ്രശോഭേട്ടനെയും കൂട്ടി സനേഷേട്ടൻ ഒരോർഗാനിക് കട തുടങ്ങുകയാണ്, 7even days. അതുദ്ഘാടനം ചെയ്യാൻ ചെറുവയൽ രാമൻ നാളെ വടകരയിലെത്തും. ആ കൈ ഞാനൊന്ന് മണത്ത് നോക്കും.
പ്രിയപ്പെട്ട രാഹുൽ ഗാന്ധീ, നിങ്ങളെപ്പോലൊരാൾ വയനാടിന്റെ പ്രതിനിധിയാകുമ്പോൾ ഒരുപാട് അദ്ഭുതങ്ങൾ ആ മനുഷ്യർ പ്രതീക്ഷിക്കുന്നുണ്ട്. നാലര ലക്ഷത്തിന്റെ വൻ ഭൂരിപക്ഷത്തിന് അവർ നിങ്ങളെ ജയിപ്പിച്ചത് അതുകൊണ്ടാണ്. ഇനി ഒരു കർഷകന്റെയും കണ്ണീര് ഇപ്പാടങ്ങളിൽ വീഴാതിരിക്കാൻ. ഒരായുസ്സ് മുഴുവൻ രാമേട്ടന്മാരൊഴുക്കിയ വിയർപ്പിന് വിലയുണ്ടാവാൻ.