ആറാം വയസ്സിൽ കാഴ്ച നഷ്ടമായി, തളരാതെ ഇന്ദു, തണലായി നിർമൽ; ഈ പ്രണയത്തിനെന്തു തെളിച്ചം
ഇന്ദുവിന്റെ കണ്ണുകളായി നിർമൽ മാറുമ്പോൾ, അയാളുടെ ജീവിതത്തിന്റെ പ്രകാശം ആകുകയാണവള്‍. പ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇന്ദുവും നിർമലും പറയുന്നു....
ഇന്ദുവിന്റെ കണ്ണുകളായി നിർമൽ മാറുമ്പോൾ, അയാളുടെ ജീവിതത്തിന്റെ പ്രകാശം ആകുകയാണവള്‍. പ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇന്ദുവും നിർമലും പറയുന്നു....
ഇന്ദുവിന്റെ കണ്ണുകളായി നിർമൽ മാറുമ്പോൾ, അയാളുടെ ജീവിതത്തിന്റെ പ്രകാശം ആകുകയാണവള്‍. പ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇന്ദുവും നിർമലും പറയുന്നു....
ഉപാധികളില്ലാതെ സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഏതു പ്രതിസന്ധികളയും മറികടക്കാം എന്നതിന്റെ ഉദാഹരണമാണ് തൃശൂർ എളവള്ളി പറക്കാട് സ്വദേശിനി ഇന്ദുവും എറണാകുളം ആലുവ സ്വദേശി നിർമലും. ആറാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട ഇന്ദുവിന് ജീവിതം ഒരു പോരാട്ടമായിരുന്നു. അവളുടെ പോരാട്ടത്തിന് തുണയായി നിർമൽ ഒപ്പംചേർന്ന വാർത്ത ഹൃദയം നിറഞ്ഞാണ് മലയാളികൾ സ്വീകരിച്ചത്. ഇന്ദുവിന്റെ കണ്ണുകളായി നിർമൽ മാറുമ്പോൾ, അയാളുടെ ജീവിതത്തിന്റെ പ്രകാശം ആകുകയാണവള്‍. പ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇന്ദുവും നിർമലും പറയുന്നു.
ആറാം വയസ്സിൽ എങ്ങനെയാണ് അതു സംഭവിച്ചത് ? പിന്നീട് മുന്നോട്ടു പോകാനുള്ള ഊർജം ?
ഇന്ദു : കണ്ണിലെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞതോടെയാണു പ്രശ്നങ്ങൾ ഉണ്ടായത്. പതിയെ കാഴ്ച നഷ്ടമാകാൻ തുടങ്ങി. വൈകാതെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. തുടർന്ന് 10 വർഷത്തോളം ചികിത്സ നടത്തി. അതിലൂടെ നേരിയ മാറ്റം മാത്രമാണ് ഉണ്ടായത്.
കാഴ്ച നഷ്ടമായതു കടുത്ത മാനസിക പ്രയാസങ്ങള്‍ക്കു കാരണമായി. വീട്ടുകാരെല്ലാം ആശങ്കയിലും ദുഃഖത്തിലുമായിരുന്നു. എന്നാൽ അച്ഛൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതെ എല്ലാ ഉത്തരവാദിത്തവും അച്ഛൻ ഏറ്റെടുത്തു. തൃശൂരിലുള്ള ഒരു ഡയമണ്ട് പോളിഷിങ് കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. വളരെ ഏകാഗ്രത വേണ്ടൊരു ജോലിയാണ് അത്. ഞാൻ ഈ അവസ്ഥയിൽ ആയതോടെ അച്ഛന് അതിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാവുകയും ജോലി രാജിവെയ്ക്കുകയും ചെയ്തു. അതിനുശേഷം കാറ്ററിങ് ജോലി ചെയ്യാന്‍ തുടങ്ങി.
ജോലി കഴിഞ്ഞു വന്നു രാത്രി സമയത്ത് എനിക്ക് പുസ്തകങ്ങൾ വായിച്ചുതരും, പഠിപ്പിക്കും. അഞ്ചാം ക്ലാസുവരെ സാധാരണ സ്കൂളിലായിരുന്നു പഠിച്ചത്. ഞാൻ എഴുതി കൊണ്ടുവരുന്ന നോട്ടുകളുടെ ലൈനുകൾ തെറ്റുന്നതും എഴുതിയതിനു മുകളിലൂടെ വീണ്ടും എഴുതുന്നതും അച്ഛന് വായിക്കാൻ പ്രയാസമുണ്ടാക്കി. സഹപാഠികളുടെ പുസ്തകങ്ങൾ വാങ്ങികൊണ്ടു വന്ന് അച്ഛൻ എഴുതി തരുകയാണു ചെയ്തിരുന്നത്. അങ്ങനെ എനിക്കു വേണ്ടി മാറ്റിവെച്ച ജീവിതമായിരുന്നു അച്ഛന്റേത്.
ഈ ഒരു അവസ്ഥയിൽ ബ്രെയിൽ ലിപി (കാഴ്ചയില്ലാത്തവർ എഴുതാനായി ഉപയോഗിക്കുന്ന ലിപി) പഠിക്കുന്നതാകും നല്ലതെന്ന് പലരും പറഞ്ഞു. അങ്ങനെ ഏഴാം ക്ലാസിൽ കണ്ണൂരിലുള്ള ഒരു സ്പെഷൽ സ്കൂളിൽ ചേർന്നു പഠിച്ചു. എന്റെ അനിയത്തിക്ക് അഞ്ചാം വയസ്സിൽ ഇതേ പ്രശ്നമുണ്ടായി. ഞങ്ങളുടെ ചികിത്സയും പഠനവും മാത്രമായിരുന്നു മാതാപിതാക്കളുടെ ജീവിതം. കണ്ണൂരുള്ള സ്‌കൂളിൽ അനിയത്തിയും എനിക്കൊപ്പം ഉണ്ടായിരുന്നു. ചെറിയ ക്ലാസിൽ ആയിരുന്നതുകൊണ്ട് ബ്രെയിൽ പഠനം പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല. അതേത്തുടർന്നാണ് അവളുടെ തുടർപ്പഠനത്തിനായാണ് ആലുവയിൽ എത്തുന്നത്. അവളെ അവിടെ ഒരു സ്പെഷൽ സ്കൂളിൽ ചേർത്തി. ഞാൻ ആലുവയിലുള്ള ഒരു ഹോസ്റ്റലിൽനിന്ന് സാധാരണ സ്കൂളിൽ പോയി പഠിക്കാനും തുടങ്ങി. അവിടെവച്ചാണ് നിർമലിനെ പരിചയപ്പെടുന്നത്.
അന്ന് അടുത്ത സുഹൃത്തുക്കളായിരുന്നോ ? എപ്പോഴാണ് പ്രണയം തുടങ്ങുന്നത് ?
ഇന്ദു : ആദ്യമൊക്കെ ക്ലാസിലുള്ള ഒരാള്‍ മാത്രമായിരുന്നു നിർമൽ. പതുക്കെ ഞങ്ങൾ അടുത്തു. ഉറ്റ സുഹൃത്തുക്കളായി. നിർമൽ എന്നെ നന്നായി കെയർ ചെയ്യുമായിരുന്നു. എനിക്ക് യോജിച്ചു പോകാനാവുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാളാണ് നിർമലെന്ന് എനിക്കു തോന്നി. രണ്ടു വർഷമാണ് ഞങ്ങൾ ഒന്നിച്ചു പഠിച്ചത്. 10ാം ക്ലാസിൽ നിർമൽ മറ്റൊരു സ്കൂളിലേക്ക് പോയി. അതോടെ കോൺടാക്ട് നഷ്ടമായി.
ഞാൻ ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ സൈക്കോളജിയിൽ ഡിപ്ലോമ ചെയ്തിരുന്നു. ആ കോഴ്സിന് നിർമൽ എനിക്കൊപ്പം ഉണ്ടായിരുന്നു. ആ കോഴ്സ് തീരുന്ന സമയത്താണു ഞങ്ങൾ പ്രണയിച്ചു തുടങ്ങുന്നത്. പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പിന്നീട് ഒരു സാഹചര്യത്തിൽ ഞങ്ങൾ അത് കമ്മിറ്റ് ചെയ്തു.
വിവാഹിതരാകുന്ന സമയത്ത് എതിർപ്പുകൾ ഉയർന്നിരിക്കുമല്ലോ. എങ്ങനെയാണ് അതിനെ നേരിട്ടത് ?
നിർമൽ : എതിർപ്പുകൾ സ്വാഭാവികമാണല്ലോ. പിന്നെ നമുക്ക് നമ്മുടേതായ ഒരു നിലപാട് ഉണ്ടല്ലോ. അതിൽ ഉറച്ചു നിന്നാൽ എതിർപ്പുകൾ ഇല്ലാതാകും എന്നു വിശ്വസിച്ചിരുന്നു. കാഴ്ച ഇല്ലാത്തത് ഒരു കുറവ് ആയി ഞാൻ കാണുന്നില്ല. അല്ലെങ്കിൽ കുറവുകൾ ഒന്നും ഇല്ലാത്ത, പൂർണരായ മനുഷ്യരില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്കും പല കുറവുകളുമുണ്ട്. ഞാൻ പ്രണയിച്ചത് ഇന്ദുവിനെയാണ്. ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നു. ഒന്നിച്ചുള്ളപ്പോള്‍ സന്തോഷമായിരിക്കാൻ സാധിക്കുന്നു. ഇതിൽ കൂടുതൽ എന്താണു വേണ്ടത്.
ഏതു പ്രതിസന്ധികളും നേരിടാൻ ഞങ്ങൾ തയാറായിരുന്നു. വരുന്നതു വരുന്നിടത്തുവെച്ചു കാണാം എന്നായിരുന്നു. പേടിച്ചിരുന്നാൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരു വർഷത്തോളം വീട്ടുകാരുടെ സമ്മതത്തിനു വേണ്ടി കാത്തിരുന്നു. ഒടുവിൽ അവരുടെ സമ്മതത്തോടെ വിവാഹം. ഇപ്പോൾ ഒരു മാസമായി.
ഞങ്ങൾ വ്യത്യസ്ത മതത്തിൽനിന്നുള്ളവരായിരുന്നു. വിവാഹത്തിനായി മതം മാറില്ല എന്നും നേരത്തെ തീരുമാനിച്ചിരുന്നു. പലരും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു വിവാഹസമയത്ത് മതം മാറുന്നത്. എന്നാൽ പ്രണയത്തിൽ മതത്തിനു സ്ഥാനമൊന്നുമില്ല. അവിടെ മനുഷ്യർക്ക് മാത്രമേ സ്ഥാനമുള്ളൂ.
ഇന്ദു : സാധാരണയിൽനിന്ന് അല്പം വ്യത്യസ്തമായൊരു വിവാഹമായിരുന്നു ഞങ്ങളുടേത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന എന്റെ സ്വപ്നമായിരുന്നു ഒരു കപ്പൽയാത്ര. കോവിഡ് സാഹചര്യത്തിൽ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു വിവാഹം എങ്ങനെ നടത്തും എന്ന അന്വേഷണത്തിലായിരുന്നു. nefertiti എന്ന ആഡംബരക്കപ്പൽ കോവിഡ് മാനധണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം പുനരാരംഭിച്ചുവെന്ന് വാർത്ത ആ സമയത്താണ് അറിയുന്നത്. വിവാഹശേഷം അവരുടെ പാസഞ്ചർ ട്രിപ്പിൽ എന്നെ കൊണ്ടുപോകാമോ എന്നു നിർമലിനോട് കളിയായി ചോദിച്ചിരുന്നു. ‘‘കല്യാണം കഴിഞ്ഞിട്ട് പോകുന്നതെന്തിനാ, കല്യാണംതന്നെ കപ്പലിൽ നടുക്കടലിൽവച്ച് നടത്തിക്കളയാമെന്ന്’’ ആയിരുന്നു മറുപടി. അങ്ങനെ ഒക്ടോബർ അവസാനത്തിൽ അപ്രതീക്ഷിതമായി മൊട്ടിട്ട സ്വപ്നം രണ്ടു മാസങ്ങൾക്കിപ്പുറം പൂവണിഞ്ഞു. അസ്തമയ സൂര്യനേയും കടലിനെയും സാക്ഷിയാക്കി ആ ആഡംബരക്കപ്പലിൽവെച്ച്് ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നിർമ്മൽ എന്നെ ജീവിതത്തിലേക്ക് ചേർത്തുവച്ചു.
ജോലി, സ്വപ്നങ്ങൾ ?
നിർമൽ : ഇന്ദു കനറാ ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുകയാണ്. ഞാൻ രണ്ടു തവണ മിസ്റ്റർ കേരള ആയിട്ടുണ്ട്. ഇപ്പോൾ ഗൾഫിൽ പഴ്സനൽ ട്രെയിനറായി ജോലി ചെയ്യുന്നു. തിരിച്ചു പോയികഴിഞ്ഞാൽ പിന്നെ പെട്ടെന്നൊന്നും കാണാൻ സാധിക്കില്ലല്ലോ. അതുകൊണ്ട് ഇന്ദു ഇപ്പോൾ ലീവിലാണ്. ഞങ്ങള്‍ ഒന്നിച്ചു പരമാവധി സമയം ചെലവിടുന്നു. വലിയ സ്വപ്നങ്ങളൊന്നുമില്ല. സന്തോഷവും സമാധാനവുമായി ജീവിക്കാൻ സാധിക്കണം. അതിലപ്പുറം ഒന്നും തന്നെ വേണ്ട. ഞങ്ങൾ സന്തുഷ്ടരാണ്.
English Summary : Indu and Mr.Kerala Nirmal love story, Interview