സഞ്ജയ് ദത്തിന്റെ ‘കാന്താരി’; ശ്രീദേവിയുടെ ‘എതിരാളി’: 55 ലും ആളിക്കത്തി മാധുരി
പിന്നീടു സിനിമ കണ്ടപ്പോൾ ഞാൻ എന്തിനാണ് ഇത് ചെയ്തത് എന്നു ചിന്തിച്ചു. ആ ചുംബനം സിനിമയിൽ ആവശ്യമേയില്ലായിരുന്നു. അതുകൊണ്ട് ചുംബന രംഗങ്ങൾ ഇനിയൊരിക്കലും ചെയ്യാതിരിക്കാനും ഞാൻ തീരുമാനിച്ചു....
പിന്നീടു സിനിമ കണ്ടപ്പോൾ ഞാൻ എന്തിനാണ് ഇത് ചെയ്തത് എന്നു ചിന്തിച്ചു. ആ ചുംബനം സിനിമയിൽ ആവശ്യമേയില്ലായിരുന്നു. അതുകൊണ്ട് ചുംബന രംഗങ്ങൾ ഇനിയൊരിക്കലും ചെയ്യാതിരിക്കാനും ഞാൻ തീരുമാനിച്ചു....
പിന്നീടു സിനിമ കണ്ടപ്പോൾ ഞാൻ എന്തിനാണ് ഇത് ചെയ്തത് എന്നു ചിന്തിച്ചു. ആ ചുംബനം സിനിമയിൽ ആവശ്യമേയില്ലായിരുന്നു. അതുകൊണ്ട് ചുംബന രംഗങ്ങൾ ഇനിയൊരിക്കലും ചെയ്യാതിരിക്കാനും ഞാൻ തീരുമാനിച്ചു....
കേരളത്തിൽ ഒരു സർക്കാർ ജോലിക്കാരിയാണെങ്കിൽ വിരമിക്കലിനെക്കുറിച്ചു ചിന്തിക്കേണ്ട പ്രായമാണ് മാധുരി ദീക്ഷിതിന്. 55 വയസ്സിൽ എങ്ങനെ നൃത്തം ചെയ്യുമെന്നു കൗതുകം തോന്നിയവർക്കു മുൻപിലേക്കാണു കത്തിച്ചുവച്ച മൺചിരാതുകൾക്കു ചുറ്റും, നിലം തൊട്ടു തൊട്ടില്ലെന്നതു പോലെ കറങ്ങിയാടുന്ന ഗർബാ നൃത്തവുമായി മാധുരി വന്നത്. ‘ബൂം പാടി’യെന്ന പാട്ട് ഗർബാപാവാട പോലെ പല നിറങ്ങളിൽ തിളങ്ങി ആളുകളുടെ മനസ്സിലേക്ക് ഇരച്ചു കയറി. 10 ദിവസംകൊണ്ട് 120 ലക്ഷം പേരാണ് നൃത്തം യുട്യൂബിൽ മാത്രം കണ്ടത്. ശ്രേയ ഘോഷാലിന്റെ ശബ്ദത്തിനു മാധുരിയുടെ നൃത്തം റിപ്പീറ്റ് മോഡിലിട്ടു കാണുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകുമോ?. 1960ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ഹിന്ദി സിനിമയിൽ ‘മധുപൻ മേം രാധിക നാച്ചേ രേ ഗിരിധർ കി മുരളിയാ ബാജേ രേ’ എന്നൊരു മുഹമ്മദ് റഫി പാട്ടുണ്ട്. പതിഞ്ഞ താളത്തിലുള്ള പാട്ടിനു കഥക് ശൈലിയിൽ നാല് വയസ്സുള്ളപ്പോൾ മാധുരി ദിക്ഷിത് ആദ്യമായി ചുവടുവച്ചു. പിന്നീട് പല ശൈലികളിൽ പല തരം പാട്ടുകൾക്ക് മാധുരി ആടുന്നത് നമ്മൾ കണ്ടു. പതിഞ്ഞും ഉയർന്നും മാധുരിയുടെ നൃത്തം ലോകയുവത്വത്തെ ചടുലമാക്കി.
∙ എക് ദോക് തീൻ
1980കൾ മുതൽ ബോളിവുഡിന്റെ ഡാൻസ് ഐക്കണായിരുന്നു മാധുരി. എക് ദോ തീൻ, ദേകാ ഹേ പെഹലി ബാർ, ദിൽതോ പാഗലൽ ഹേ, ഡോലാരേ തുടങ്ങിയ ഡാൻസ് നമ്പറുകളിലൂടെ ഇന്ത്യൻ സിനിമയിലെ സ്വപ്നനായികാ പട്ടത്തിലേക്കു നടന്നു കയറി. വിവാഹത്തിനു ശേഷം യുഎസിലേക്കു ചേക്കേറിയെങ്കിലും ബോളിവുഡിൽ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു മാധുരി.
യുഎസിലെത്തിയതിനു ശേഷമാണു സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായതെന്നു മാധുരി പറഞ്ഞിട്ടുണ്ട്. കോരിത്തരിപ്പിക്കുന്ന ഡാൻസ് നമ്പറുകളിൽ നിറഞ്ഞു നിൽക്കുമ്പോളും സെറ്റുകളിൽ മാതാപിതാക്കളോടൊപ്പം വന്നിരുന്ന നാട്ടിൻപുറത്തുകാരിയായിരുന്നു മാധുരി. അതിനെപ്പറ്റി മാധുരി പിന്നീടു പറഞ്ഞു.
‘ബോളിവുഡിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും സ്വതന്ത്രമായി തീരുമാനം എടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, സദാ സമയവും 20 പേരെങ്കിലും ചുറ്റിലും നിന്ന് എനിക്കായി തീരുമാനങ്ങൾ എടുത്തുകൊണ്ടിരുന്നു. യുഎസിൽ എത്തിയപ്പോൾ വസ്ത്രം ഒറ്റയ്ക്കു തിരഞ്ഞെടുക്കാൻ പോലും എനിക്ക് അറിയുമായിരുന്നില്ല. അതുകൊണ്ടായിരിക്കണം ബോളിവുഡിനെ ആകെ ഞെട്ടിച്ചു കൊണ്ട്, കരിയറിന്റെ ഉന്നതിയിൽ നിൽക്കെ, 1999ൽ കാർഡിയോ സർജനായ ഡോ. ശ്രീറാം നേനെയെ വിവാഹം കഴിച്ചത്. അപ്രതീക്ഷിതമായി യുഎസിൽ ഒരു പാർട്ടിയിൽ വച്ചു കണ്ടുമുട്ടിയ മാധുരിയോടു ശ്രീറാം പറഞ്ഞു, ‘ഹായ് ഞാൻ ശ്രീറാം. നിങ്ങൾ എന്തു ചെയ്യുന്നു?’ മാധുരി ഒരു നിമിഷം ഞെട്ടിപ്പോയി. തന്നെയും തന്റെ താരപ്പകിട്ടിനെയും തിരിച്ചറിയാത്ത ഒരാൾ എങ്ങനെ തന്നോടു കൂട്ടുകൂടുമെന്ന് അതിശയിച്ചു. പരസ്പരം പരിചയപ്പെട്ടു. താരത്തിന്റെ അലങ്കാരമില്ലാതെ അന്നു ലോകത്തിൽ മാധുരിക്ക് ശ്രീറാമിനോട് കൂട്ടുകൂടാൻ പറ്റി. അത്തരം കൂട്ടുകൾ അന്നു മാധുരിക്ക് അന്യമായിരുന്നു. അതു പ്രണയത്തിലേക്കു വഴിമാറി. യുഎസ് ജീവിതം മാധുരിയെ കൂടുതൽ പക്വമതിയാക്കി. 45–ാം വയസ്സിൽ സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ അതു നമുക്കു കാണാനാവും. എന്താണു യുവത്വത്തിന്റെ സീക്രട്ട് എന്നതു പോലെയുള്ള പഴകിയ ചോദ്യങ്ങൾക്കു മുന്നിൽ മാധുരി പറഞ്ഞു,
25 വയസ്സുകാരിയാവാൻ ഞാൻ ഇപ്പോൾ ശ്രമിക്കാറില്ല, എന്റെ പ്രായമേതെന്ന് മറ്റാരെക്കാളും എനിക്ക് നന്നായി അറിയാമല്ലോ എന്ന്.
∙ ഉയർന്നും താഴ്ന്നും
മൈക്രോബയോളജിസ്റ്റാവാനായിരുന്നു മാധുരിയുടെ ആഗ്രഹം. പിന്നീട് കഥക് നൃത്തത്തിന്റെ ലോകത്തേക്ക് എത്തി. അതിൽ വളർന്നു. 1984 ലെ അബോധ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ആ സിനിമ പരാജയമായിരുന്നു. എങ്കിലും മാധുരിയുടെ അഭിനയത്തിനു നല്ല വാക്കുകൾ കിട്ടി. തുടന്നു ചെയ്ത ചില സിനിമകളും പരാജയങ്ങളായിരുന്നു. പിന്നീട് 1988 ൽ പുറത്തിറങ്ങിയ അനിൽ കപൂർ നായകനായ തെസാബ് ബ്ലോക്ക് ബസ്റ്ററായി.
ഫിലിം ഫെയർ മികച്ച നടി നോമിനേഷനിലേക്ക് എത്തി. 1989ൽ റാം ലഖൻ , ത്രിദേവ്, പരിന്ത എന്നിവ വിജയവും, അതേ വർഷം അഭിനയിച്ച പ്രേം പ്രതിജ്ഞ പൊളിയുകയും ചെയ്യുന്നു. കരിയറിൽ ഉടനീളം ജയ പരാജയങ്ങൾ പ്രത്യേക താളത്തിൽ വന്നും പോയുമിരുന്നു.
∙ പ്രണയകഥ
1990 കളിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായിരുന്നു സഞ്ജയ് ദത്തും മാധുരിയും. അന്നത്തെ കലിപ്പനും കാന്താരിയും എന്നു പറയാം. വിവാഹിതനായിരുന്ന സഞ്ജയുമായി മാധുരി പ്രണയത്തിലായെന്നു വാർത്തകൾ വന്നു. പിന്നീട് 1993ൽ തീവ്രവാദപ്രവർത്തനങ്ങളുടെ (TADA) പേരിൽ സഞ്ജയ് അറസ്റ്റിലായതിനു ശേഷമാണ് ആ ബന്ധം തകർന്നതെന്നാണു റിപ്പോർട്ടുകൾ. സഞ്ജയ് ബന്ധം നിരന്തരം നിഷേധിച്ചിരുന്നെങ്കിലും മാധുരി മൗനം പാലിച്ചു. 90കളിൽ നായകനെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു മാധുരി. താരറാണിയായിരിക്കുമ്പോളും സ്വന്തം കിടപ്പുമുറി വൃത്തിയാക്കി വയ്ക്കാത്തതിന് അമ്മ വഴക്കു പറയുമായിരുന്നുവത്രെ. ‘പരിചാരകരുണ്ടല്ലോ’ എന്നു പറഞ്ഞാൽ, നമ്മുടെ മുറി നമ്മൾ തന്നെ വൃത്തിയാക്കണമെന്നു മാധുരിയുടെ അമ്മ നിർബന്ധം പിടിക്കുമായിരുന്നു. അങ്ങനെയാണ് താരമായിരുന്നിട്ടും സാധാരണ പെൺകുട്ടിയായി ജീവിക്കാൻ മാധുരി പഠിച്ചത്.
∙ പുതിയ മുഖം
സ്ത്രീകളെ കുട്ടിത്തമുള്ളവരാക്കി, മുടിയിൽ വില്ലും ബാൻഡും നൽകി, തിളങ്ങുന്ന പിങ്ക് ലിപ്സ്റ്റിക്കും നീല ഐഷാഡോയും ധരിപ്പിച്ച്, പ്ലാസ്റ്റിക് പാവകൾക്ക് യോജിച്ച വസ്ത്രങ്ങൾ നൽകിയ സിനിമാ വ്യവസായത്തിന്റെ കാലത്തിലൂടെയാണ് അവർ കടന്നുപോയത്. അത്തരം പെൺകുട്ടികൾക്കിടയിലേക്കാണ് അന്ന് മുഖക്കുരു കവിളുകളുമായി മാധുരി നിറഞ്ഞാടിയത്. കുറെപ്പേർ അതിനെയും വിമർശിച്ചു. അതൊന്നും പക്ഷേ, മധുരിയെ തളർത്തിയില്ല. ചുംബന രംഗങ്ങൾക്കു നടി മാത്രം ഇക്കാലത്തും പഴി കേൾക്കുന്നു. അതുപോലെ തന്നെ 1988ലെ ദയവാനിലെ ചുംബന രംഗവും കത്തിപിടിച്ച വിഷയമായിരുന്നു. ‘ഒരു സിനിമാ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള ആളല്ലാത്തതിനാൽ എനിക്ക് വ്യവസായത്തെ കുറിച്ചും അതിന്റെ പ്രവർത്തന മാനദണ്ഡങ്ങളെ കുറിച്ചും അറിവില്ലായിരുന്നു. ചുംബന രംഗങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറയാനുള്ള ഇടം സിനിമയിൽ ഉണ്ടെന്നും അന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് ഞാൻ അതു ചെയ്തു. സിനിമയ്ക്ക് ആവശ്യമായിരുന്നു എന്ന് എന്നെ തോന്നിപ്പിച്ചു. എന്നാൽ പിന്നീടു സിനിമ കണ്ടപ്പോൾ ഞാൻ എന്തിനാണ് ഇത് ചെയ്തത് എന്നു ചിന്തിച്ചു. ആ ചുംബനം സിനിമയിൽ ആവശ്യമേയില്ലായിരുന്നു. അതുകൊണ്ട് ചുംബന രംഗങ്ങൾ ഇനിയൊരിക്കലും ചെയ്യാതിരിക്കാനും ഞാൻ തീരുമാനിച്ചു’.
സിംഗിൾ സ്‌ക്രീൻ തിയറ്ററുകൾ അടക്കിഭരിച്ച സ്ത്രീ താരങ്ങളിൽ അവസാനിയായിരുന്നു മധുരിയെന്ന് സിനിമ നിരൂപകർ പറയുന്നു. ഒരുപാട് മാധുരികളുണ്ട് പ്രേക്ഷക മനസ്സിൽ. മദ്യപാനിയായ അച്ഛനുവേണ്ടി നൃത്തം ചെയ്യുന്ന തേസാബിലെ (1988) മോഹിനിയുണ്ട്; ഹം ആപ്‌കെ ഹേ കോനിലെ നിഷ..! കുടുംബത്തോടുള്ള സ്നേഹം ത്യജിച്ചു; ദിൽ തോ പാഗൽ ഹേ വരെയുള്ള പൂജ (1997), കുസൃതിക്കാരിയായ കരിഷ്മ കപൂറിനൊപ്പം നൃത്തമാടിയ പുകാറിലെ (2000) അഞ്ജലി, തന്റെ പ്രിയപ്പെട്ടവനുവേണ്ടി ചാരവൃത്തി നടത്താനും മരിക്കാനും തയാറായ ദേദ് ഇഷ്‌കിയയിലെ (2014) ബീഗം പാര, നസീറുദ്ദീൻ ഷായുടെ ഖലുജാൻ, വിജയ് റാസിന്റെ ജാൻ മൊഹമ്മദ്, ഹുമ ഖുറേഷിയുടെ മുനിയ എന്നിവർ അവളുമായി പ്രണയത്തിലായി. ഫെയിം ഗെയിമിലെ അനാമികയായി, കാമുകന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട്, അവൾ തനിക്കായി എന്തെങ്കിലും ചെയ്യാനുള്ള സമയമായി എന്ന് അവനോടു പറയുന്നു.
നൃത്തമായിരുന്നു അവളെ താരമാക്കിയത്. ജാവേദ് അക്തർ എഴുതിയ ‘ഏക് ദോ തീൻ’ എന്ന ഗാനം എൻ. ചന്ദ്രയുടെ തേസാബിന്റെ തുടക്കത്തിലാണ്. സരോജ് ഖാൻ 20 മിനിറ്റ് കൊണ്ട് ചുവടുകൾ തയാറാക്കിയ ഈ പാട്ടിനു നൃത്തം വയ്ക്കാൻ മാധുരിക്ക് 16 ദിവസത്തെ റിഹേഴ്സലും ഏഴ് ദിവസത്തെ ഷൂട്ടിങ്ങും വേണ്ടിവന്നു.
∙ ഒരു പ്രഫഷനൽ എതിരാളി
ശ്രീദേവിയുമായുള്ള മാധുരിയുടെ മത്സരം അക്കാലത്തെ പ്രധാന ഗോസിപ് വാർത്തയായിരുന്നു. ആപ്കെ ഹേ കോൻ എന്ന ചിത്രത്തിന് ശേഷം 1994-ഓടെ, അവർ ശ്രീദേവിയെ ഒന്നാം സ്ഥാനത്തു നിന്നു താഴെയിറക്കി. ശ്രീദേവിയുടെ വമ്പൻ സിനിമകൾ ബോക്സ് ഓഫിസിൽ തകർന്നപ്പോഴും മാധുരി സ്റ്റാർഡം നിലനിർത്തി. ഒരിക്കൽപ്പോലും അവർ പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. പ്രഫഷനൽ എതിരാളികൾ എന്ന് ബോളിവുഡ് ഇരുവരെയും ബഹുമാനപൂർവം വിശേഷിപ്പിച്ചു.
സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസിന്റെ ഷൂട്ടിങ് സമയത്ത് ബജറ്റ് പ്രശ്നമുണ്ടായി. അത് കേട്ടതുകൊണ്ടാണോ എന്നറിയില്ല മാധുരി തന്റെ കാരവനിൽ നിന്നും ഇറങ്ങിയില്ല. പണം മുഴുവൻ കിട്ടാതെ അഭിനയിക്കില്ലെന്നു പറഞ്ഞുവത്രേ. ഒടുവിൽ പണം എത്തിച്ചു നൽകിയതിനു ശേഷമാണ് മാധുരി സെറ്റിലേക്ക് എത്തിയത്. അതിനു ശേഷം സഞ്ജയ് ലീല ബൻസാലിയുടെ സിനിമയിൽ മാധുരി ഉണ്ടായിട്ടേയില്ല.
സിനിമയുടെ പകിട്ട് ആവോളം ആസ്വദിച്ചെങ്കിലും അതിൽ നിന്ന് മാറി നടക്കാനും മാധുരിക്ക് പ്രയാസമുണ്ടായില്ല. അതിനെ മാധുരി ഇങ്ങനെ വിശേഷിപ്പിച്ചു. ‘ഞാൻ മനസ്സിലാക്കിയ വലിയ വിരോധാഭാസമുണ്ട്. പ്രശസ്തി നേടുമ്പോൾ നമ്മൾ കറുത്ത കണ്ണാടിക്കു പിന്നിലൊളിക്കേണ്ടി വരുന്നു’. കണ്ണാടിക്കു പിന്നിലൊളിക്കാത്ത, താരപ്പൊലിമയിൽ കാലുടക്കി വീഴാത്ത നടിയുടെ വാക്കുകൾ...
English Summary: Maja Ma song Boom Padi: Madhuri Dixit returns in 'dancing queen' avatar, fans amazed at her energy at 55.