‘ലൈംഗികത, ലഹരി, ചൂതാട്ടം’; ഓർമക്കുറിപ്പ്’ അസഹനീയം: ‘ഇൻസ്റ്റഗ്രാം കിങ്’ വീണ്ടും വിവാദത്തിൽ
മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഡാൻ ബിൽസേറിയന്റെ ജീവിതത്തിലൂടെ...
മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഡാൻ ബിൽസേറിയന്റെ ജീവിതത്തിലൂടെ...
മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഡാൻ ബിൽസേറിയന്റെ ജീവിതത്തിലൂടെ...
ആഡംബരജീവിതവും വിവാദങ്ങളും കൊണ്ട് ശ്രദ്ധ നേടിയ കോടീശ്വരനാണ് അമേരിക്കക്കാരൻ ഡാൻ ബിൽസേറിയൻ. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകൾ ഒരു പുസ്തകമാക്കാനുള്ള ഡാനിന്റെ ശ്രമങ്ങളും വിവാദമായിരിക്കുകയാണ്. ലൈംഗികതയും ലഹരിയും ചൂതാട്ടവും മുഖ്യ വിഷയങ്ങളാകുന്ന ഓർമക്കുറിപ്പ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്നും ഇത് പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടികാട്ടി പ്രസ്സിലെ ജീവനക്കാർ പ്രതിഷേധിക്കുകയും വിട്ടു നിൽക്കുകയും ചെയ്തതോടെ അച്ചടി മുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. നഗ്നരും അർധ നഗ്നരുമായ മോഡലുകളുടെ നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മറ്റൊരു ഷിഫ്റ്റിലെ ജീവനക്കാരെ ഉപയോഗിച്ച് പുസ്തകം അച്ചടിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസ്സ് മാനേജർ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവാദങ്ങളുടെ കളിത്തോഴനാണ് ‘ഇന്‍സ്റ്റഗ്രാം കിങ്’ എന്ന് അറിയപ്പെടുന്ന ഡാനിയൽ ബ്രാൻഡൻ ബിൽസേറിയൻ. ഇൻസ്റ്റഗ്രാമിൽ 33 മില്യൻ ഫ്ലോളോവേഴ്സ് ഡാനിന് ഉണ്ട്. മരിക്കുന്നതിനു മുൻപ് ഡാനിനെപ്പോലെ ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിക്കാത്ത യുവാക്കൾ അമേരിക്കയിലില്ല എന്ന് പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഡാൻ ബിൽസേറിയന്റെ ജീവിതത്തിലൂടെ.
ആഡംബരത്തിനൊരു അവസാന വാക്കുണ്ടെങ്കിൽ അതിനെ ഡാൻ ബിൽസേറിയൻ എന്നു വിളിക്കാം. ലൊസാഞ്ചലസിലെയും ലാസ്‌വേഗസിലെയും ചൂതാട്ട കേന്ദ്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേര്, ഹോളിവുഡ് സുന്ദരിമാരുടെയും പ്രമുഖ മോഡലുകളുടെയും കൂട്ടുകാരൻ, യുഎസിലേയും അർമേനിയയിലെയും യുവാക്കളുടെ ആരാധനാ പുരുഷൻ, ഇൻസ്റ്റഗ്രാം കിങ്.... വിശേഷണങ്ങൾ ഇനിയുമുണ്ട് ഡാൻ ബിൽസേറിയന്. കുപ്രസിദ്ധികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും ഇന്റർനെറ്റ് സെലിബ്രിറ്റിയായി വളരുകയും ചെയ്തയാളാണ് ഡാൻ ബിൽസേറിയൻ എന്ന നാൽപ്പത്തിയൊന്നുകാരന്‍.
∙ സിനിമയെ തോൽപിക്കുന്ന എൻട്രി
വർഷം 2013. ലൊസാഞ്ചലസിലെ ഒരു നിശാക്ലബിൽ പോക്കർ (ചൂതാട്ടം) നടക്കുന്നു. ടേബിളിനു ചുറ്റും സ്ഥലത്തെ ചില പ്രമാണിമാർ. പെട്ടെന്ന് ബെറ്റിങ് ടേബിളിലേക്ക് ഒരു മില്യൻ ഡോളർ (ഏകദേശം 7.5 കോടി രൂപ) മൂല്യമുള്ള കോയിനുകൾ വന്നുവീഴുന്നു. രണ്ടു റഷ്യൻ സുന്ദരിമാരുടെ തോളിൽ തൂങ്ങി നടന്നുവരുന്ന ആ യുവാവ് ആരെന്നറിയാൻ എല്ലാവരും തടിച്ചുകൂടി. അയാൾ സ്വയം പരിചയപ്പെടുത്തി ‘‘ഞാൻ ഡാൻ ബിൽസേറിയൻ, ഒരു പാവം ചൂതാട്ടക്കാരൻ’’. ലെസാഞ്ചലസിലെ പ്രമുഖ ചൂതാട്ടക്കാര്‍ അന്നവിടെയുണ്ടായിരുന്നു. സിനിമാ രംഗങ്ങളെ തോൽപ്പിക്കുന്ന മികവോടെ അവരെയെല്ലാം നിഷ്പ്രഭരാക്കി ഡാൻ അന്നത്തെ മത്സരം തൂത്തുവാരി. അതിൽ പിന്നെ യുഎസിലെ ചൂതാട്ടക്കാരുടെ പേടിസ്വപ്നമായി ആ പേര് വളർന്നു. പണമെറിഞ്ഞ് പണം വാരി ഡാൻ അവിടെ രാജാവായി വിലസി.
യുഎസിലെ പ്രമുഖ കോർപറേറ്റ് റൈഡറായ പോൾ ബിൽസേറിയന്റെയും ടെറി സ്റ്റെഫിന്റെയും മൂത്ത മകനായി ജനിച്ച ഡാനിന് ചെറുപ്പത്തിൽ ഒരു നേവൽ ഓഫിസറാകാനായിരുന്നു ഇഷ്ടം. നേവൽ ബേസിൽ ഗ്രാജ്വേഷൻ കോഴ്സിനായി ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. പിന്നീട് അനുജൻ ആഡത്തിനൊപ്പം ഗാംബ്ലിങ്ങും പോക്കറും കളിക്കുന്നതിലായി ശ്രദ്ധ. 2009 ഓടെ പ്രഫഷനല്‍ പോക്കർ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായി ഡാൻ മാറി.
∙ ആഡംബരത്തിന്റെ കൊടുമുടിയിൽ
സ്വന്തമായി കപ്പലുകള്‍, പ്രൈവറ്റ് ജെറ്റ്, ബീച്ചിലേക്ക് തുറന്നു കിടക്കുന്ന എണ്ണമറ്റ കൊട്ടാരങ്ങൾ, ചുറ്റിലും എപ്പോഴും പത്തിൽ കുറയാതെ സുന്ദരിമാർ, എണ്ണിയാലൊടുങ്ങാത്ത ബാങ്ക് ബാലൻസ്... ഒരു അതിമാനുഷ കഥ കേൾക്കുന്ന അമ്പരപ്പോടെയല്ലാതെ ഡാനിന്റെ ജീവിതത്തെക്കുറിച്ച് കേൾക്കാനാകില്ല. മദ്യത്തിൽ കുളിക്കുക, സ്വന്തം കാറുകൾ വെടിവച്ചു തകർക്കുക, ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് മത്സരങ്ങളിലൂടെ പണം നൽകുക എന്നിങ്ങനെ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങൾ ചെയ്യുന്നതിലാണ് അയാൾ രസം കണ്ടെത്തുന്നത്. സിനിമകളിലെ കാസനോവമാർ പോലും ഡാനിനു മുമ്പിൽ നിഷ്പ്രഭരാകും. ഇതെല്ലാം ചൂതാട്ടത്തിലൂടെയും വാതുവയ്പ്പിലൂടെയും മാത്രം നേടിയതാണെന്നു കേൾക്കുമ്പോള്‍ വീണ്ടും അദ്ഭുതം. എന്നാൽ അച്ഛൻ പോൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നാണ് ഡാൻ മൂലധനം സ്വരൂപിച്ചതെന്നും ആരോപണമുണ്ട്. ‘ആത്മനിയന്ത്രണമുണ്ടെങ്കിൽ നമുക്ക് എത്ര വേണമെങ്കിലും സമ്പാദിക്കാം’ എന്ന തത്വമാണ് വിജയ മന്ത്രം എന്നു ഡാൻ പറയാറുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കണ്ണോടിച്ചവരൊന്നും അങ്ങനെ പറയാൻ ഇടയില്ല..!!
∙ വിവാദങ്ങളുടെ നായകൻ
ഡാൻ തീരുമാനിക്കുന്നതാണ് അയാളുടെ ജീവിതത്തിലെ നിയമങ്ങൾ. അതുകൊണ്ടുതന്നെ നിരവധി കേസുകളും പേരിലുണ്ട്. പോക്കറുമായി ബന്ധപ്പെട്ടുണ്ടായ നിരവധി നിയമ നടപടികൾക്കിടയിലും മറ്റു മേഖലകളിലെ വിവാദങ്ങളാണ് കൂടുതൽ ശ്രദ്ധേയം. അതിൽ പ്രധാനം 2014 സിനിമാ വിവാദമാണ്.
സിനിമ അഭിനയത്തോടു പണ്ടേ ആസക്തിയുണ്ടായിരുന്ന ഡാൻ 2014ൽ പുറത്തിറങ്ങിയ ‘ലോൺ സർവൈവർ’ എന്ന ചിത്രത്തിൽ ഒരു വേഷത്തിനായി നിർമാതാക്കൾക്ക് ഒരു മില്യൻ ഡോളർ നൽകി. 8 മിനിറ്റ് സ്ക്രീൻ പ്രസൻസും 80 വാക്കുകളിൽ കുറയാത്ത സംഭാഷണവും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പടം ഇറങ്ങിയപ്പോൾ ഡാനിനെ സ്ക്രീനിൽ കാണിച്ചത് ഒരു മിനിറ്റിൽ താഴെ മാത്രം. ഇതിൽ പ്രതിഷേധിച്ച് ഡാൻ നിർമാതാക്കൾക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസുകൊടുത്തു.
ഡാനിന് ഏറ്റവും കൂടുതൽ (കു)പ്രസിദ്ധി നേടികൊടുത്ത സംഭവമായിരുന്നു ഒരു പോൺ സ്റ്റാറിനെ സ്വിമ്മിങ് പൂളിലേക്ക് എടുത്തെറിഞ്ഞത്. 2014ൽ ഒരു പാർട്ടിക്കിടയിലായിരുന്നു സംഭവം. വീഴ്ചയിൽ തന്റെ കാലൊടിഞ്ഞെന്നും ഇനി അഭിനയിക്കാൻ സാധിക്കില്ലെന്നും കാണിച്ച് അവർ കേസ് കൊടുത്തു. കോടികൾ നഷ്ടപരിഹാരം നൽകിയാണ് ഡാൻ അതിൽനിന്ന് ഊരിപ്പോന്നത്.
അതേ വർഷം തന്നെ നിശാ ക്ലബിൽ വച്ച് ഒരു മോഡലിന്റെ മുഖത്തു ചവിട്ടിയതിന്റെ പേരിലും ഡാനിനു കോടതി കയറേണ്ടിവന്നു. തന്റെ കാമുകിയെ ഉപദ്രവിക്കാൻ നോക്കിയ മോഡലിനെ പ്രതിരോധിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു ഡാൻ അതിനു നൽകിയ വിശദീകരണം. എന്നാൽ ഇവർ രണ്ടുപേരും ഡാനിന്റെ കാമുകിമാർ ആയിരുന്നെന്നാണ് പിന്നീടറിഞ്ഞത്.
∙ മയക്കമരുന്നും രോഗങ്ങളും
മയക്കുമരുന്നുകൾ ഡാനിന് എന്നുമൊരു ദൗർബല്യമായിരുന്നു. അതിന്റെ അമിതോപയോഗവും ചിട്ടയില്ലാത്ത ജീവിതരീതിയും ഡാനിന് പല ആരോഗ്യ പ്രശ്നങ്ങളും നൽകിയിട്ടുണ്ട്. യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് 25 വയസ്സിനുള്ളിൽ ഡാൻ രണ്ടുതവണ ഹൃദയാഘാതം നേരിട്ടു. മൈക്കൽ ജാക്സനെ ചികിത്സിച്ചിരുന്ന ഡോക്ടർ കോൺറഡ് മുറെയായിരുന്നു ഡാനിനെയും ചികിത്സിച്ചത്. പൾമണറി എംബോളിസം പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഡാനിനെ അലട്ടുന്നുണ്ട്.
എന്നാൽ ഇതൊന്നും ഡാനിൽ യാതൊരുവിധ മാറ്റവും ഉണ്ടാക്കുന്നില്ല. അത്യാഡംബര ജീവിതശൈലി തുടർന്ന് ഇപ്പോഴും അമേരിക്കയിലെ യുവാക്കളുടെ സ്വപ്ന നായകനായി ഡാൻ ജീവിതം ആഘോഷമാക്കുകയാണ്. അവർക്ക് കൂടുതൽ പ്രചോദനം നൽകാനാണ് തന്റെ ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ ഡാൻ തീരുമാനിച്ചത്. എന്നാൽ സങ്കൽപങ്ങൾക്ക് അപ്പുറമുള്ള ലൈംഗികതയും ആസക്തിയും വര്‍ണിക്കുന്ന പുസ്തകം എതിർപ്പ് നേരിടുമ്പോഴും ഡാനിന് കുലക്കമില്ല. തന്റെ ജീവിതം ഇങ്ങനെ തുടരുമെന്ന് അയാൾ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.
English Summary : Dan Bilzerian's memoir delayed over ‘offensive content