ഇന്ത്യൻ ഭൂപടത്തിലെ ചുവന്ന രേഖകളിലൊന്ന്– കാമാത്തിപുരയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. സ്വയം ഇല്ലാതാകുന്ന കുറേ ജീവിതങ്ങളുടെ തെരുവ്. മുംബൈ നഗരത്തിന്റെ ആനന്ദതെരുവായ കാമാത്തിപുര മുഖം മിനുക്കുകയാണിപ്പോൾ.

മുംബൈയുടെ ചരിത്രത്തിന്റെ നല്ലൊരു പങ്കും കാമാത്തിപുരയെന്ന റെഡ് സ്ട്രീറ്റ് കൂടി ഉൾപ്പെടുന്നതാണ്. സഞ്ചാരികളെ ആകർഷിക്കുന്ന ചോർ ബസാർ, പ്രശസ്തമായ നാസ് തീയറ്റർ തുടങ്ങി നിരവധി കാഴ്ചകൾ ഉൾപ്പെട്ട കാമാത്തിപുര പക്ഷേ അറിയപ്പെടുന്നത് ഇവിടുത്തെ ലൈംഗിക തൊഴിലാളികളുടെ പേരിലാണെന്നു മാത്രം.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് മുംബൈ സെൻട്രൽ, ഗ്രാൻഡ് റോഡ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്ലഷർ സോൺ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്.

റിയൽ എസ്റ്റേറ്റ് മാഫിയയും വലിയ ബിസിനസ്സുകാരുമൊക്കെ കാമാത്തിപുരക്ക് പുറകേയാണ് ഇപ്പോൾ. കാരണം ആ മണ്ണ് തന്നെ. ഇന്ത്യയുടെ മെട്രോപോളിറ്റൻ ക്യാപ്പിറ്റൽ ആയ മുംബൈയിൽ ഏറ്റവും വിലയുള്ള സ്ഥലമാണ് ഇത്. പ്രൈം പ്രോപ്പർട്ടിയായ ഇവിടെ 500 സ്ക്വയർ ഫീറ്റ് കാർപറ്റ് ഏരിയ സ്ഥലത്തിന് 1.5 കോടി രൂപ മുതൽ 2 കോടി രൂപ വരെയാണ് വില. തെരുവിലെ ലൈംഗിക തൊഴിലാളികളെ ഒഴിപ്പിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കാനാണ് പദ്ധതി. 

കാമാത്തിപുരയിൽ ജീവിക്കുന്ന സാധാരണക്കാർക്കും താൽപര്യം ഇതു തന്നെ.

ഈ പൊളിച്ചുപണിയിലൂടെ, വന്ന തെരുവിനൊപ്പം ചിലപ്പോൾ മുംബൈയുടെ ചില ചരിത്രമുഖങ്ങൾ കൂടി ഇല്ലാതായേക്കാം.  കാമാത്തിപുരയിൽ കാണാനും അറിയാനും അനവധി കാഴ്ചകളുണ്ട്. ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രധാന ആകർഷണങ്ങവിലൊന്നാണ് ഗിർഗൗൺ ചൗപട്ടി. മറൈൻ ഡ്രൈവിനടുത്തുള്ള പ്രശസ്തമായ കടൽത്തീരമാണിത്. ഗണേഷ് വിസർജൻ ഉത്സവത്തിന് പ്രസിദ്ധമാണ് ഈ ബീച്ച്.

കാമത്തിപുരയ്ക്കു സമീപമുള്ള, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അക്വേറിയവും നഗരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നുമാണ് താരാപുർവാല അക്വേറിയം. മുംബൈ നഗരം കാണാനെത്തുന്ന ഒരു സഞ്ചാരിയും ഒഴിവാക്കാത്ത ഇടം കൂടിയാണിത്. ചോർ ബസാറാണ് അടുത്തത്. കാമാത്തിപുര തെരുവിന്റെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മുംബൈ സന്ദർശിക്കുന്നവർ തീർച്ചയായും പോകേണ്ടയിടം കൂടിയായ ഇവിടെ കിട്ടാത്തതായി ഒന്നുമില്ല, അതും ഏറ്റവും കുറഞ്ഞ വിലയ്ക്ക്.

കാമാത്തിയെ ചുവപ്പിക്കുന്നവർക്കൊപ്പം ഇവയെല്ലാം കൂടി ചേർന്നതാണ് ആ നാടിന്റെ ചരിത്രം. ജീവിതത്തിന്റെ  നിറങ്ങളെ തിരിച്ചറിയാൻ വ്യത്യസ്തവും അനുഭവ സമ്പന്നവുമായ യാത്ര നടത്താൻ ഇഷ്ടപ്പെടുന്നവരുണ്ടോ? എങ്കിൽ ഇനി മുംബൈയ്ക്ക് വണ്ടി കയറുമ്പോൾ ഈ തെരുവിനെ കൂടി അറിയാൻ ശ്രമിക്കുക.