എഴുപതു ഹെയർപിൻ വളവുകൾ നിറഞ്ഞ കൊല്ലിമല. ആ കൊടും വളവുകൾ കയറിയശേഷം 1084 പടവുകൾ കടന്ന് ഒരു പാതാളത്തിലേക്കിറങ്ങണം. അവിടെയുണ്ടൊരു ആകാശഗംഗ. തമിഴ്നാടിന്റെ പതിവു സമതലക്കാഴ്ചകളിലൂടെയുള്ളൊരു യാത്ര.

കൊല്ലിമല

തമിഴ്‌നാടിന്റെ ഹൃദയഭാഗത്തായി നാമക്കൽ ജില്ലയിലാണ് കൊല്ലിമല‌ സ്ഥിതി ചെയ്യുന്നത്. നാമക്കലിലെ അടിവാരം അഥവാ കാരവല്ലി എന്ന സ്ഥലത്തുനിന്നാണ് കൊല്ലിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. എഴുപതു മുടിപ്പിന്നുകൾ പോലുള്ള വളവുകൾ പിന്നിട്ടാൽ മലമുകളിലെത്തും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1300 അടി മുകളിൽ, പൂർവഘട്ട മലനിരകളിലാണ് കൊല്ലിമല. പലതരം കാടുകൾ ഈ റോഡിൽ നിന്നു കാണാം. ചിലയിടത്തു മുളങ്കാടുകളുണ്ട്. താഴ്​വാരങ്ങളിൽ ചിന്നാർ കാട്ടിലെ മഴനിഴൽവനങ്ങൾ പോലെ വരണ്ട കാടുകൾ.

ചുരം താണ്ടി 69 വളവിലെത്തുമ്പോൾ, പിന്നിട്ട വഴി മുഴുവൻ കാണാൻ സാധിക്കുന്ന ഒരു വ്യൂ പോയിന്റുണ്ട്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഏറെ വിവരിക്കപ്പെടുന്ന കൊല്ലിമല ചെങ്കുത്തായ ചുരങ്ങളും വ്യൂ പോയിന്റുകളും ഒരുക്കി കാത്തിരിക്കുന്ന ഇടം കൂടിയാണ്. ആദിവാസികളാണു കൊല്ലിമലയുടെ ഉടമസ്ഥർ. ഈരേഴു പതിനാലു കുന്നുകളിലായി അവർ താമസമുറപ്പിച്ചിട്ടുണ്ട്. 

റോഡ് റബറൈസ്ഡ് ആണ്. ഒരിടത്തു പോലും കുഴികളില്ല. വീതിയില്ലാത്തതിനാൽ ലോറി ഡ്രൈവർമാർ വളവുകൾ തോറും ഹോണടിച്ചുകൊണ്ടേയിരിക്കും. അതായത് എപ്പോഴും വാഹനങ്ങളുടെ ശബ്ദം കേൾക്കുമെന്നർഥം. എങ്കിലും അപകടങ്ങൾ അധികമുണ്ടാകാറില്ല ഇവിടെ.

70 ഹെയർ പിന്നുകൾ

എന്തുകൊണ്ടാണ് എഴുപതു ഹെയർ പിൻ വളവുകൾ അടുപ്പിച്ചടുപ്പിച്ചു കാണുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത് പശ്ചിമഘട്ടിന്റെ ഭാഗമാണെന്ന് പറഞ്ഞുവല്ലോ. നമ്മുടെ നാടിരിക്കുന്ന പൂർവഘട്ടിലേതു പോലെ ഒരു സ്ലോപ്പ് അല്ല ഇവിടെയുള്ളത്. സമതലത്തിൽനിന്നു  പെട്ടന്നു കുത്തനെ ഉയർന്നാണു കുന്നുകൾ ഇരിക്കുന്നത്. ഗ്രാജ്വൽ ആയിട്ടുള്ള കയറ്റങ്ങൾ പറ്റില്ല. അടുപ്പിച്ചടുപ്പിച്ചുള്ള ചുരങ്ങൾ തന്നെ വേണം. അതുകൊണ്ടാണ് കുത്തിവരച്ചതുപോലെയുള്ള എഴുപതു ഹെയർപിൻ വളവുകൾ. 

ആകാശഗംഗയിലേക്ക്

കുന്നിൻമുകളിലെ കൊല്ലിമല അങ്ങാടിയിൽ നിന്നുമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലേക്കു പോകേണ്ടത്.

1084 പടവുകളിറങ്ങണം പാതാളത്തിലെ ആകാശഗംഗ കാണാൻ, അതും കുത്തനെ. കുന്നുകൾക്കിടയിലൂടെയാണു കോൺക്രീറ്റ് സ്റ്റെപ്പുകൾ ഉള്ള ഈ വഴി. നടന്നു തളരുമ്പോൾ ചിലയിടത്തു മാത്രമുള്ള വിശ്രമകേന്ദ്രങ്ങളിൽ കുറച്ചുനേരം ഇരിക്കാം. പൂർവഘട്ടത്തിലെ കുന്നുകളാണു ചുറ്റിനും. പടവുകൾ ഇറങ്ങുമ്പോൾ തിരിച്ചുവരുന്നതിനുള്ള ശേഷിയും ഉണ്ടോ എന്നറിഞ്ഞതിനു ശേഷം മാത്രമേ ഇറങ്ങാവൂ എന്ന് മുന്നറിയിപ്പുണ്ട്.

ചുറ്റിനു പാറക്കൂട്ടം മൂടിയ മരത്തലപ്പുകൾക്കപ്പുറത്ത് നമ്മുടെ ആകാശഗംഗ തെളിഞ്ഞൊഴുകി താഴേയ്ക്ക് പതിയ്ക്കുന്നത് കാണാം. 

ഒരു വെള്ളച്ചാട്ടം കാണാൻ ആയിരം പടവുകൾ ഇറങ്ങി താഴേക്കു ചെല്ലേണ്ടിവരിക. തനിപാതാളം തന്നെയാണ് ആകാശഗംഗയുടെ അടിഭാഗം. 300 അടി ഉയരത്തിൽനിന്നാണ് ആകാശഗംഗ പതിക്കുന്നത്. നമ്മുടെ അതിരപ്പിള്ളിക്ക് 390 അടിയാണ് ഉയരം. കാവേരിയുടെ പോഷകനദിയായ അയ്യാർ നദിയിലെ ജലമാണിത്. ആയിരം പടികൾ ഇറങ്ങി പാതാളത്തിലേയ്ക്ക് ഇറങ്ങുന്നതിനാൽ തന്നെയാണ് ഈ വെള്ളച്ചാട്ടത്തെ ആകാശ എന്ന് വിളിക്കുന്നത്.