ഗോവയിലെ രാത്രി ജീവിതം, മറക്കാനാവില്ല ആ കാഴ്ച; സൗദിവെളളക്കയിലെ താരം പറയുന്നു
കഴിഞ്ഞ ഡിസംബര്‍ 10ന് പ്രമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മലയാളത്തിലേക്ക് കാമ്പുളള, പവറുളള ഒരു നടന്‍ കൂടി എന്ന്. കൂടെ അദ്ദേഹത്തിന്റെ ചിത്രമായ സൗദി വെളളക്കയുടെ പോസ്റ്ററുമുണ്ടായിരുന്നു. 'മാസ് കാ ബാപ്പ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആ പോസ്റ്ററിലെ നടനെ കണ്ടവര്‍ ആദ്യം
കഴിഞ്ഞ ഡിസംബര്‍ 10ന് പ്രമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മലയാളത്തിലേക്ക് കാമ്പുളള, പവറുളള ഒരു നടന്‍ കൂടി എന്ന്. കൂടെ അദ്ദേഹത്തിന്റെ ചിത്രമായ സൗദി വെളളക്കയുടെ പോസ്റ്ററുമുണ്ടായിരുന്നു. 'മാസ് കാ ബാപ്പ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആ പോസ്റ്ററിലെ നടനെ കണ്ടവര്‍ ആദ്യം
കഴിഞ്ഞ ഡിസംബര്‍ 10ന് പ്രമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മലയാളത്തിലേക്ക് കാമ്പുളള, പവറുളള ഒരു നടന്‍ കൂടി എന്ന്. കൂടെ അദ്ദേഹത്തിന്റെ ചിത്രമായ സൗദി വെളളക്കയുടെ പോസ്റ്ററുമുണ്ടായിരുന്നു. 'മാസ് കാ ബാപ്പ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആ പോസ്റ്ററിലെ നടനെ കണ്ടവര്‍ ആദ്യം
കഴിഞ്ഞ ഡിസംബര്‍ 10ന് പ്രമുഖ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. മലയാളത്തിലേക്ക് കാമ്പുളള, പവറുളള ഒരു നടന്‍ കൂടി എന്ന്. കൂടെ അദ്ദേഹത്തിന്റെ ചിത്രമായ സൗദി വെളളക്കയുടെ പോസ്റ്ററുമുണ്ടായിരുന്നു. 'മാസ് കാ ബാപ്പ്' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആ പോസ്റ്ററിലെ നടനെ കണ്ടവര്‍ ആദ്യം ചിന്തിച്ചിരിക്കുക ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായിരിക്കും. ഇന്നുവരെ നേരിട്ട് കാണാത്തവരില്‍ പോലും ഈ പരിചിത ഭാവം സജീവ് നേടിയെടുത്തത് പതിറ്റാണ്ടുകളുടെ പരിശ്രമം കൊണ്ടാണ്. ടെലിവിഷന്‍ പരസ്യങ്ങളിലൂടെയും പല മികച്ച സിനിമകളുടെ ഭാഗമായും കഴിഞ്ഞ 19 വര്‍ഷത്തോളമായി സജീവ് കുമാര്‍ നമുക്ക് മുന്നിലുണ്ട്. സിനിമയെ ജീവിതം പോലെ സ്‌നേഹിക്കുന്ന നല്ല കഥാപാത്രങ്ങളെ സ്വപ്‌നം കാണുന്ന സജീവ് കുമാര്‍ മനസു തുറക്കുന്നു തന്റെ സ്വപ്‌നങ്ങളെകുറിച്ച്... യാത്രകളെകുറിച്ച്... ജീവിതത്തെകുറിച്ച്...
ഫ്രീഡം മുതല്‍ സൗദിവെളളക്ക വരെ
നാടകത്തിലൂടെയാണ് സജീവ് കുമാര്‍ സിനിമാരംഗത്തെത്തുന്നത്. 2004 ല്‍ പുറത്തിറങ്ങിയ തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡമായിരുന്നു ആദ്യ ചിത്രം. അതിനുശേഷം ഡാഡി കൂള്‍, അന്നയും റസൂലും, സുഡാനി ഫ്രം നൈജീരിയ, അപ്പോത്തിക്കിരി, ചാപ്പാ കുരിശ്, വികൃതി, പൊറിഞ്ചു മറിയം ജോസ്, കൊച്ചാള്‍, നിഴല്‍, ഹെവന്‍, കുഞ്ഞുദൈവം തുടങ്ങി 40ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് സജീവ്.
വലുതും ചെറുതുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നടനെന്ന നിലയില്‍ ഒട്ടേറെ പ്രശംസ കിട്ടിയ കഥാപാത്രം സൗദി വെളളക്കയിലെ അയ്യപ്പദാസാണ്. എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ എന്നതില്‍ നിന്ന് സൗദി വെളളക്കയിലെ പൊലീസല്ലെ എന്ന് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. അത് ഒരുപാട് സന്തോഷം നല്‍കുന്നുവെന്ന് പറയുന്നു സജീവ് കുമാര്‍.
ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ഒട്ടേറെ പ്രശംസകളും അംഗീകാരങ്ങളും ഏറ്റുവാങ്ങുകയുമുണ്ടായി. തന്റെ ജീവിതത്തിലെ ഹൃദ്യമായൊരു അനുഭവമായി സൗദി വെളളക്കയെ ചേര്‍ത്തു പിടിക്കുകയാണ് സജീവ് കുമാര്‍. മലയാള ചലച്ചിത്രങ്ങള്‍ക്കു പുറമെ കല്യാണ്‍ സില്‍ക്‌സ്, എം.ആര്‍.എഫ്, ഭീമ ജ്വല്ലേഴ്‌സ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെയും കേരള ടൂറിസം, ഇൻക്രഡിബിള്‍ ഇന്ത്യ എന്നിവയ്ക്കുവേണ്ടിയുളള പരസ്യങ്ങളിലും സജീവ് കുമാര്‍ വേഷമിട്ടിട്ടുണ്ട്.
പിന്നിട്ട വഴികള്‍...
സിനിമയിലേക്ക് എത്തിപെടുകയെന്നതുതന്നെ വലിയൊരു യാത്രയായിരുന്നുവെന്ന് ഒരു ചിരിയോടെ പറയുന്നു സജീവ് കുമാര്‍. ആ ചിരിക്കു പിന്നിലുണ്ട് കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെ കഥകള്‍. ഒരു സിനിമക്കുശേഷം മറ്റൊരു ചിത്രത്തില്‍ അവസരം ലഭിക്കുകയെന്ന ഇടവേള അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്ട്രഗിളെന്ന്് സജീവ് പറയുന്നു. മിക്കപ്പോഴും പൊലീസ് വേഷങ്ങളാണ് സജീവിനെ തേടിയെത്തിയിട്ടുളളത്. കിട്ടുന്ന വേഷം ചെറുതെന്നോ വലുതെന്നോ നോക്കാതെ അത് ആത്മാര്‍ത്ഥമായി ചെയ്യുകയെന്നതാണ് സജീവിന്റെ രീതി.
പല ഓഫ്ബീറ്റ് ചിത്രങ്ങളിലും പ്രാധാന്യമുളള കഥാപാത്രങ്ങള്‍ സജീവ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവ പലതും ശ്രദ്ധിക്കപ്പെടാതെ പോയി. ഒരു നടനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണിത്. അതേസമയം പല വിദേശ ചലചിത്ര മേളകളിലും അത്തരം സിനിമകള്‍ ശ്രദ്ധനേടുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ടെന്നത് സന്തോഷിപ്പിക്കുന്നുമുണ്ട്. അത്തരത്തില്‍ പ്രാധാന്യമുളള ഒരു വേഷം ചെയ്ത ചിത്രമാണ് സംവിധായകന്‍ ജിയോ ബേബിയുടെ കുഞ്ഞു ദൈവം എന്ന സിനിമ.
യാത്രകള്‍....
യാത്രകളെ കുറിച്ച് പറഞ്ഞാല്‍ സജീവിനെ സംബന്ധിച്ച് അത് സിനിമയുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ജീവിതസഖി മഞ്ജുഷയുമായുളള ഇഷ്ടം തുടങ്ങുന്നതും കണ്ണൂരെന്ന നാടിനോടുളള കൗതുകത്തിലാണെന്നു പറയാം. കളിയാട്ടം സിനിമയില്‍ വരച്ചിട്ട കണ്ണൂരിന്റെ ഗ്രാമീണതയും തെയ്യവും സജീവിനെ ഒരുപാട് സ്വാധീനിച്ചിരുന്നു. ആ നാടിനോടുളള ഇഷ്ടം കൂടിയാണ് ജീവിതത്തില്‍ ആ നാട്ടുകാരിയെ കൂടെ കൂട്ടാനുളള ഒരു കാരണവും. പിന്നീട് ഇന്നുവരെ തെയ്യവും ആ നാടിന്റെ നന്മയും ഗ്രാമീണ ഭംഗിയും നേരിട്ടറിയുകയാണ്് സജീവ്.
സിനിമയ്ക്കുവേണ്ടിയുളള യാത്രകള്‍ അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ യാത്ര ഒറ്റയ്ക്കല്ല ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചുളള യാത്രയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ചുളള യാത്ര. എന്നാല്‍ അത്തരം യാത്രകളില്‍ ആസ്വാദനത്തിന് വലിയ പങ്കില്ല. ചെല്ലുന്നിടത്ത് ഒഴിവുവേളകള്‍ കിട്ടിയാല്‍ സ്ഥലങ്ങള്‍ കാണുക എന്നു മാത്രം. ഒരു സിനിമയുടെ ആവശ്യത്തിനായി വയനാട് യാത്രപോയിരുന്നു. ഏതാണ്ട് 40 ദിവസങ്ങളോളം കാടിനുളളില്‍ വച്ചായിരുന്നു ഷൂട്ടിങ്. അത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് പറയുന്നു സജീവ്.
രാവിലെ ഒന്ന് ജോഗ് ചെയ്യാനിറങ്ങുന്നത് മുത്തങ്ങ ഫോറസ്റ്റിലാണെങ്കില്‍ എത്ര മനോഹരമാണ്. അത്തരമൊരു അനുഭവമാണ് അവിടെ നിന്നും കിട്ടിയത്. വയനാട,് ഇടുക്കി പോലുളള പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിനായി പോവുമ്പോള്‍ രാവിലെ നേരത്തെ എഴുന്നേറ്റ് അറിയാത്ത വഴികളിലൂടെ ഒറ്റയ്ക്കങ്ങനെ വെറുതെ നടക്കുക. ഒരുപാട് ആസ്വദിച്ച കുഞ്ഞുയാത്രയാണത് - സജീവ് പറയുന്നു.
കാട്ടിലൂടെ ഡ്രൈവിങ്,ആനക്കൊപ്പം കുളി....
കാട്ടിലൂടെ ഡ്രൈവ് ചെയ്ത് പോവാന്‍ ഒരുപാടിഷ്ടപ്പെടുന്ന വ്യക്തിയാണ് സജീവ് കൂമാര്‍. അതിരപ്പളളി - മലക്കപ്പാറ - വാല്‍പ്പാറ- റൂട്ടും പിന്നെ ഭൂതത്താന്‍കെട്ട് - ഇടമലയാര്‍ റൂട്ടുമാണ് സാധാരണ ഈ യാത്രകള്‍ക്കായി തെരഞ്ഞെടുക്കാറ്. മഴക്കാലത്ത് പ്രത്യേകിച്ചും ഇതുവഴി വണ്ടിയോടിച്ച് പോകാന്‍ ഒരു പ്രത്യേകരസമാണ്. കാട് കണ്ടാല്‍ പിന്നെ സജീവ് സാഹസികനാകും. വണ്ടി നിര്‍ത്തി നടന്നുചെല്ലാന്‍ പറ്റുന്നിടമൊക്കെ ചെല്ലും. അത്തരം യാത്രകളില്‍ പുഴയിലൊരു കുളിയും പാസാക്കി ഏതെങ്കിലും നാടന്‍ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണവും കഴിച്ച് ഇരുട്ടും വരെ കറങ്ങിയായിരിക്കും തിരികെ വീട്ടിലേയ്‌ക്കെത്തുക.
ഒരിക്കല്‍ വയനാട്ടിലെ മുത്തങ്ങയിലേക്ക് കുടുംബവുമൊന്നിച്ച് യാത്രയ്ക്കിറങ്ങി. കണ്ണൂരില്‍ നിന്ന് തുടങ്ങി മാനന്തവാടി പനമരം റൂട്ടിലൂടെയായിരുന്നു യാത്ര. കാടിനുളളിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ വണ്ടിയോടിക്കാന്‍ തന്നെ ബഹുരസം. അന്ന് ഒരു മൂന്ന്-മൂന്നര മണിക്കൂര്‍ ഡ്രൈവിങ് ശേഷം ബത്തേരിയില്‍ തങ്ങി. പിറ്റേന്ന് മുത്തങ്ങക്കും അവിടന്ന് ബന്ദിപൂരും ഗുണ്ടല്‍പേട്ടും മുതുമലയും മസിന്നഗുഡിയും കടന്ന് ഊട്ടിയിലാണ് ആ യാത്ര ചെന്നു നിന്നത്.
സജീവ് കുമാറിന് ഒരുപാട് ഇഷ്ടമുളള മറ്റൊരു യാത്ര മലയാറ്റൂര്‍ മലകയറ്റമാണ്. ഓഫ് സീസണ്‍ സമയങ്ങളില്‍ മല കയറി മുകളില്‍ ചെന്നിരിക്കും. വളരെ മനോഹരമായ പ്രകൃതിയും അന്തരീക്ഷവും ഒരു പ്രത്യേക ഊര്‍ജ്ജം നല്‍കും. ഒരു പുതുജീവന്‍ കിട്ടിയ ഫീലാണത്. മലയാറ്റൂരിന്റെ അങ്ങേക്കരയിലുളള കോടനാടാണ് സജീവിന്റെ അച്ഛന്റെ തറവാട്. കുട്ടിക്കാലത്തെ യാത്രാ ഓര്‍മകളെല്ലാം കോടനാടുമായി ബന്ധപ്പെട്ടതാണ്. അതിരാവിലെ എഴുന്നേറ്റ് പുഴയിലുളള കുളി. ആ സമയം ആനക്കുട്ടികളുമുണ്ടാകും പുഴയില്‍ കുളിക്കാന്‍. അച്ഛനൊപ്പം പുഴയിലൂടെ ഇറങ്ങി നടന്ന് മലയാറ്റൂരേക്ക് പോയതെല്ലാം മറക്കാനാവാത്ത ഓര്‍മകളാണെന്ന് പറയുന്നു സജീവ്.
ഒന്ന് ഉഷാറാവാന്‍...
കൊല്ലൂര്‍ മൂകാംബിക, കാലടി അദ്വൈതാശ്രമം, പെരുമ്പാവൂരിലെ ഇരിങ്ങോള്‍ക്കാവ് മഹാഗണിത്തോട്ടം ഇതൊക്കെയാണ് ഒന്ന് റീചാര്‍ജ്ഡ് ആവാന്‍ ഓടിചെല്ലുന്ന സ്ഥലങ്ങള്‍. ഒരിക്കല്‍ മഹാഗണിതോട്ടം പോയപ്പോള്‍ അവിടെനിന്ന് ഇടമലയാറിലേക്കുളള റൂട്ടില്‍ വെറുതെ വണ്ടി ഓടിച്ചു ചെന്ന് കാടിനു മുകളിലൂടെ കിടക്കുന്ന ഒരു കനാലിന്റെ അരികിലെത്തി. നല്ല ഭംഗിയുളള സ്ഥലം കണ്ടപ്പോള്‍ വെറുതെ ഒന്ന് നടക്കാമെന്ന് കരുതി നടന്ന് ഇടമലയാര്‍ ബണ്ട് റോഡ് വരെ ചെന്നു. സ്ഥിരം പുലിയിറങ്ങുന്ന വഴിയാണെന്ന് അറിയാതെയാണ് അതുവഴി നടന്നു പോയത്. പിന്നീട് നാട്ടുകാര്‍ പറഞ്ഞറിപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു.
ഗോവന്‍ യാത്ര
അടുത്തിടെ നടത്തിയ യാത്ര ഗോവയിലേക്കായിരുന്നു. സജീവ് അഭിനയിച്ച സൗദി വെളളക്കയും കൊണ്ടായിരുന്നു ഗോവയിലേക്കുള്ള യാത്ര. ഇന്നുവരെ സജീവ് ഒരു ഫെസ്റ്റിവല്‍ കാണാന്‍ പോയിട്ടില്ല. എന്നാല്‍ സ്വന്തം സിനിമയ്ക്കുവേണ്ടി പോയപ്പോള്‍ ആ യാത്ര വ്യത്യസ്തമായ അനുഭവമായി. സ്വന്തം സിനിമ വിവിധ രാജ്യത്തെ സിനിമാ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ പലരും വന്ന് പരിചയപ്പെടുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
സിനിമയ്ക്ക് ഭാഷയുടെ അതിര്‍ വരമ്പില്ലെന്ന് തിരിച്ചറിഞ്ഞ അവസരമായിരുന്നു അത്. ഭാര്യ മഞ്ജുഷയ്‌ക്കൊപ്പമാണ് ഗോവയിലേക്ക് പോയത്. ഗോവയുടെ നൈറ്റ് ലൈഫ് ആസ്വദിച്ച് ബീച്ചുകളിലും തെരുവുകളിലും കറങ്ങി അവിടത്തെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞാണ് തിരികെ വന്നത്.
സ്വപ്‌നയാത്ര
എഴുത്തുകാരന്‍ എം.കെ രാമചന്ദ്രന്റെ പുസ്തകങ്ങളില്‍ നിന്ന് വായിച്ചാണ് ഉത്തരാഖണ്ഡ് - ഹിമാചല്‍ എന്നീ നാടുകള്‍ കാണണമെന്ന ആഗ്രഹം മൊട്ടിട്ടത്. അവിടം പോകണം മക്കളെയും ഭാര്യയെയും ഇന്ത്യ മുഴുവന്‍ കാട്ടികൊടുക്കണം ഇതൊക്കെയാണ് സജീവിന്റെ സ്വപ്‌നങ്ങള്‍. ചെറിയ ജീവിതത്തില്‍ പതുക്കെ പതുക്കെ അതെല്ലാം സാധിക്കുമെന്ന പ്രതീക്ഷയിലാണ് സജീവ്. കേദാര്‍നാഥും കൊല്‍ക്കത്തയുമാണ് പോവാന്‍ ആഗ്രഹിക്കുന്ന മറ്റിടങ്ങള്‍. 2023ല്‍ ഇതുവരെ നടക്കാതെ പോയ യാത്രസ്വപ്‌നങ്ങളെല്ലാം സഫലമാകുമെന്ന പ്രതീക്ഷയിലാണ് സജീവ്.
ഒരു നാടോടി കുടുംബം...
ഒരിക്കല്‍ സജീവിന്റെ ഭാര്യ മഞ്ജുഷ ഒറ്റയ്‌ക്കൊരു യാത്രപോയി കെ.എസ്.ആര്‍.ടി.സിയില്‍ കയറി മൂന്നാറിലേക്കായിരിന്നു ആ യാത്ര. ആ യാത്രയുടെ ചിത്രങ്ങളും കുറിപ്പും സാമൂഹിക മാധ്യമങ്ങളിലിട്ടപ്പോഴാണ് യാത്രചെയ്യാനിഷ്ടപ്പെടുന്ന എന്നാല്‍ അതിന് സാഹചര്യമില്ലാത്ത പല സത്രീകളും ഇനി പോകുമ്പോള്‍ ഞങ്ങളെയും കൂട്ടുമോ എന്ന് മഞ്ജുഷയോട് ചോദിക്കുന്നത്.
അതില്‍ നിന്നാണ് നാടോടി എന്ന സ്ത്രീകളുടെ യാത്രാ കൂട്ടായ്മ ആശയം ഉടലെടുക്കുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഭാര്യ മഞ്ജുഷയാണ് നാടോടിയുടെ പ്രധാന തേരാളി. സജീവ് അതിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കി പൂര്‍ണ പിന്തുണ നല്‍കുന്നു. നാടോടിയിലൂടെ ഒരു വുമണ്‍സ് ഓണ്‍ലി ട്രാവല്‍ ഗ്രൂപ്പ് തുടങ്ങുകയും പിന്നീട് കേരളത്തിനകത്ത് പെണ്‍കൂട്ടം രണ്ടിടത്തേയ്ക്ക് യാത്ര പോവുകയുമുണ്ടായി. എന്നാല്‍ കൊറോണ വില്ലനായി വന്നതോടെ നാടോടി യാത്രകള്‍ക്ക് താല്‍ക്കാലിക വിരാമമായി. നാടോടി യാത്രകള്‍ വീണ്ടും ആരംഭിക്കാനുളള ഒരുക്കത്തിലാണ് ഇരുവരും.
ആര്‍ജെ കപ്പിള്‍സ്
കഴിഞ്ഞ പതിനാല് വര്‍ഷമായി ആകാശവാണി റെയിന്‍ബോ എഫ്.എമ്മില്‍ റേഡിയോ ജോക്കിയാണ് സജീവ് കുമാര്‍. ഭാര്യ മഞ്ജുഷയും ഇവിടെ ആര്‍.ജെയായി ജോലി ചെയ്യുന്നു. ഇരുവര്‍ക്കും രണ്ടു പെണ്‍മക്കളാണുള്ളത് ശിവാനിയും വരദയും.
ആളുകളുമായി സംവദിക്കാനുളള വലിയൊരു അവസരമാണ് ആര്‍ജെ ജോലിയിലൂടെ ലഭിക്കുന്നത്. കഥകളെഴുതാറുളള സജീവിന് അത് അവതരിപ്പിക്കാനുളള വേദി കൂടിയാണ് ഈയിടം. ഇതിനുപുറമെ ഡബ്ബിങ് നാടകവും ചെയ്യുന്നുണ്ട് സജീവ്. സിനിമയില്ലാത്തപ്പോള്‍ പലപ്പോഴും ഇതെല്ലാമാണ് ജീവിതോപാധിയാവുന്നതെന്നും സജീവ് തുറന്നു പറയുന്നു.
ഇനിയും മുന്നോട്ട്...
നീണ്ട പത്തൊന്‍പത് വര്‍ഷക്കാലം നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് തന്നെയാണ് മുന്നോട്ട് നയിക്കുന്ന ഊര്‍ജമെന്ന് പറയുന്നു സജീവ് കുമാര്‍. എല്ലാകാലവും ഓര്‍മിക്കപ്പെടുന്ന മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് സിനിമയില്‍ തന്നെ പിടിച്ചുനിര്‍ത്തുന്ന ഘടകം.
പലപ്പോഴും ജീവിതത്തില്‍ വിരസത ഉണ്ടാവുമ്പോള്‍ അടുത്തതില്‍ ആഗ്രഹിക്കുന്നപോലെ വരും എന്ന പ്രതീക്ഷ വെയ്ക്കും. അതുതന്നെയാണ് ജീവിതത്തിലെ സന്തോഷവും. ആഗ്രഹങ്ങള്‍ക്കൊത്ത കഥാപാത്രം വരും കാലങ്ങളില്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് സജീവ്. ജിന്നാണ് സജീവിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. കാതല്‍, ക്രിസ്റ്റഫര്‍, എന്നിവയാണ് റിലീസിങ്ങിനായി ഒരുങ്ങുന്നത്.
English Summary: Celebrity Travel,Sajeev Kumar Most Memorable Travel Experience