മാടായിക്കാവിലെ കലശം കഴിഞ്ഞു. മക്കൾക്ക് ഗുണം വരുത്തി കോലം തികഞ്ഞ മാതാവ് തിരുമുടിയിറക്കി പ്രകൃതിയിലേക്ക് മടങ്ങി. വടക്കൻകുറ്റി സ്വരൂപത്തിലെ കളിയാട്ടക്കാലത്തിന് തിരശീല വീഴുന്നത് മാടായി തിരുവര്‍കാട്ട് കാവിലെ (മാടായിക്കാവ്) കലശോത്സവത്തോടെയാണ്.

മാടായിക്കാവ്
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രാധാന്യമേറിയ കാവാണ് മാടായി കാവ്. കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളി ക്ഷേത്രം മാടായിയിലാണെന്നാണ് വിശ്വാസം. ശാക്തേയ ആരാധന സമ്പ്രദായം ആണ് ഇവിടെ ഉള്ളത്. കോലത്തു നാടിന് പരദേവത ആയി മാടായി കാവിലമ്മ നിലകൊള്ളുന്നു. ദാരികൻ എന്ന അസുരനെ കാളി വധിച്ചത് ഇവിടെ വച്ചാണ് എന്നാണ് പുരാവൃത്തം.

ദാരികനെ വധിച്ച കാളി സങ്കല്പത്തിലാണ് ഇവിടെ തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യത്തെ കെട്ടിയാടിക്കുന്നതും. തിരുവർക്കാട്ട് ഭഗവതി, തായ് പരദേവത, ചാമക്കാവിൽ ഭഗവതി, അറത്തിൽ ഭഗവതി തുടങ്ങി അനേകം പേരുകളിൽ കോലത്തു നാട്ടിലങ്ങോളമിങ്ങോളം ഈ തെയ്യക്കാലം കെട്ടിയാടുന്നുണ്ട്. ആറു നാട്ടിൽ നൂറു വേഷം നൂറ്റിയെട്ടവതാരം, ആയിരത്തൊന്ന് കള്ളിയാമ്പള്ളി എന്നീ വിശേഷണങ്ങളുള്ള ഈ തെയ്യത്തെ കോലം തികഞ്ഞ മാതാവ് എന്നാണ് പറയുന്നത്.


കാളമേഘപടലങ്ങളോടെതിർപൊരും കിരീടമുടി നീളവും

കാളുമഗ്നി കുറുനെറ്റിമേൽ കാതിലാനകൊണ്ട് കുരടും സദാ

മേളമോടരിയ ദാരികന്റെ ഉടൽ പിളർന്നു കുറുവക ചെയ്ത നീ

കാളിയമ്മയെറുകാടമർന്ന സുര ഭൈരവീ ശിവ നമോസ്തുതേ...

എന്നിങ്ങനെ ആണ് തിരുവർക്കാട്ട് ഭഗവതിയുടെ തോറ്റം പാട്ടിൽ അമ്മയെ വിശേഷിപ്പിക്കുന്നത്. മീന മാസത്തിലെ പൂരോത്സവവും ഇടവത്തിലെ പെരുങ്കലശവും കളിയാട്ടവും ആണ് പ്രധാന ഉത്സവങ്ങൾ.

മാടായി പെരുവണ്ണാൻ ആയി ആചാരപ്പെടുന്ന ആളിനാണ് ഇവിടെ തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടിയണിയാനുള്ള അവകാശം.

പൂർണരൂപം വായിക്കാം