തൊടുപുഴ ∙ വാഗമൺ പശുപ്പാറയിലെ തേയിലത്തോട്ടത്തിലേക്ക് വരൂ. നിറയെ കായ്ച്ചു നിൽക്കുന്ന ഓറ‍ഞ്ച് ചെടികളിൽനിന്ന് നേരിട്ട് പഴങ്ങൾ പറിച്ച് കഴിക്കാം.   മൂവാറ്റുപുഴയിലെ കാക്കനാട് രാജുവും മകൻ തോമസുമാണ് ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ. വാഗമണ്ണിലെ ഇവരുടെ തേയിലത്തോട്ടത്തിൽ നട്ട ഓറഞ്ച് ചെടികളിൽ ഇത്തവണ വലിയ വിളവാണ് ഉണ്ടായത്. 

കടകളിൽനിന്ന് മാത്രം ഓറഞ്ച് വാങ്ങി ശീലമുള്ള നാട്ടുകാർക്ക്  അനുഭവം ആകട്ടെ എന്ന നിലയ്ക്കാണ് ചെടികളിൽനിന്ന് ഓറഞ്ച് പറിക്കാൻ അവസരം ഒരുക്കുന്നതെന്ന് തോമസ് പറയുന്നു.  വിദേശ രാജ്യങ്ങളിലൊക്കെ ആപ്പിളും ഓറഞ്ചും ഫാമുകളിൽനിന്ന് പറിക്കുന്നത് ആഘോഷമായി നടത്താറുണ്ട്. എന്നാൽ കേരളത്തിൽ ആദ്യമായാണ് ഇത്തരം അവസരം ഒരുക്കുന്നത്. 

മൊത്തക്കച്ചവടക്കാർ വൻ വില പറഞ്ഞിട്ടും വിറ്റില്ല.  ഉയരം കുറഞ്ഞ ഓറഞ്ച് ചെടികൾ ആയതിനാൽ കുട്ടികൾക്കും  കൈ എത്തിച്ച് ഓറഞ്ച് പറിക്കാം.   സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത പരസ്യം കണ്ട് ഒട്ടേറെപ്പേരാണ് ഓറഞ്ച് പറിക്കാൻ ബുക്ക് ചെയ്തത്. കുട്ടികൾക്ക് സൗജന്യമായും മുതിർന്നവർക്ക് ചെറിയൊരു ഫീസ് നൽകിയും തോട്ടത്തിലെത്തി ഓറഞ്ച് കഴിക്കാം.