കാഴ്ചകളാൽ അമ്പരപ്പിക്കും ഈ വയനാടൻ ഗ്രാമം; ‘സിനിമയിലെ ചുരുളി വേറെയേതോ ആയിരിക്കും’
സിനിമയിലെ ചുരുളിയെപ്പോലെയല്ലെങ്കിലും വയനാട്ടിലും ഒരു ചുരുളിയുണ്ട്. കേരളമാകെ തങ്ങളുടെ നാടിന്റെ പേര് ചര്‍ച്ച ചെയ്യുന്നത് ഈ ചുരുളിക്കാര്‍ വലുതായി അറിഞ്ഞിട്ടില്ല. ചുരുളി മാത്രമല്ല, കൂരാച്ചുണ്ട്, ഇരിട്ടി, പേരാമ്പ്ര, കരിക്കോട്ടക്കരി തുടങ്ങി ചുരുളി സിനിമയിലെ സ്ഥലനാമങ്ങളെല്ലാം യഥാര്‍ഥമാണ്. എല്ലായിടത്തും
സിനിമയിലെ ചുരുളിയെപ്പോലെയല്ലെങ്കിലും വയനാട്ടിലും ഒരു ചുരുളിയുണ്ട്. കേരളമാകെ തങ്ങളുടെ നാടിന്റെ പേര് ചര്‍ച്ച ചെയ്യുന്നത് ഈ ചുരുളിക്കാര്‍ വലുതായി അറിഞ്ഞിട്ടില്ല. ചുരുളി മാത്രമല്ല, കൂരാച്ചുണ്ട്, ഇരിട്ടി, പേരാമ്പ്ര, കരിക്കോട്ടക്കരി തുടങ്ങി ചുരുളി സിനിമയിലെ സ്ഥലനാമങ്ങളെല്ലാം യഥാര്‍ഥമാണ്. എല്ലായിടത്തും
സിനിമയിലെ ചുരുളിയെപ്പോലെയല്ലെങ്കിലും വയനാട്ടിലും ഒരു ചുരുളിയുണ്ട്. കേരളമാകെ തങ്ങളുടെ നാടിന്റെ പേര് ചര്‍ച്ച ചെയ്യുന്നത് ഈ ചുരുളിക്കാര്‍ വലുതായി അറിഞ്ഞിട്ടില്ല. ചുരുളി മാത്രമല്ല, കൂരാച്ചുണ്ട്, ഇരിട്ടി, പേരാമ്പ്ര, കരിക്കോട്ടക്കരി തുടങ്ങി ചുരുളി സിനിമയിലെ സ്ഥലനാമങ്ങളെല്ലാം യഥാര്‍ഥമാണ്. എല്ലായിടത്തും
സിനിമയിലെ ചുരുളിയെപ്പോലെയല്ലെങ്കിലും വയനാട്ടിലും ഒരു ചുരുളിയുണ്ട്. കേരളമാകെ തങ്ങളുടെ നാടിന്റെ പേര് ചര്‍ച്ച ചെയ്യുന്നത് ഈ ചുരുളിക്കാര്‍ വലുതായി അറിഞ്ഞിട്ടില്ല. ചുരുളി മാത്രമല്ല, കൂരാച്ചുണ്ട്, ഇരിട്ടി, പേരാമ്പ്ര, കരിക്കോട്ടക്കരി തുടങ്ങി ചുരുളി സിനിമയിലെ സ്ഥലനാമങ്ങളെല്ലാം യഥാര്‍ഥമാണ്. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്. വയനാട് തൊണ്ടര്‍നാട്ടിലെ വനഗ്രാമമായ ചുരുളിയിലേക്ക് ഒരു യാത്ര...
ഈ ചുരുളിയില്‍ ഒരു മലക്കാരി ദൈവമുണ്ട്. ചുരുളിക്കാര്‍ക്ക് ഒരു രാജാവും–പുള്ളിയാറന്‍. നക്ഷത്രങ്ങളെല്ലാം പാതിമറഞ്ഞൊരു രാത്രിയില്‍ മലക്കാരിയും പുള്ളിയാറനും തമ്മില്‍ വലിയ തര്‍ക്കം. ആരാണു വലിയവന്‍, ദൈവമോ രാജാവോ? തര്ക്കത്തിലാരും ജയിക്കാതായപ്പോള്‍ ചൂതുകളിയായി. ചൂതിലാരും ജയിക്കാതായപ്പോള്‍ പള്ളിവേട്ടയായി. വേട്ടയിലാരും ജയിക്കാതായപ്പോള്‍ അമ്പെയ്ത്തായി.
പുള്ളിയാറന്‍ കോന്റെ അമ്പേറ്റു ചുരുളിയിലെ കൊടുംകാട്ടിലെമ്പാടും കടലിലെ ഉപ്പുവെള്ളം പൊങ്ങി. ചുരുളിയിലെ കടല്‍ വളര്‍ന്നുവലുതായപ്പോള്‍ മലക്കാരിദൈവം കോട്ട കെട്ടി തടഞ്ഞു. മലക്കാരിയുടെ കോട്ടപൊളിച്ചു കടല്‍ നീണ്ടുപരന്നു. പുള്ളിയാറന്‍ കാല്‍വിരല്‍കൊണ്ട് ദ്വാരമടച്ചപ്പോള് കടലങ്ങടങ്ങി, ഇരുവരുടെയും കലഹവുമടങ്ങി. ഇപ്പോള്‍ ചുരുളിക്കാട്ടിലെ തറവാട്ടുവളപ്പില്‍ ചുരുളിക്കു കാവലായി പുള്ളിയാറനുണ്ട്, തൊട്ടടുത്തുതന്നെ മലക്കാരിയും.
സിനിമയിലെ മാജിക്കല്‍ റിയലിസത്തെയും വെല്ലുന്ന കഥകള്‍ ഏറെയാണു ശരിക്കുമുള്ള ചുരുളിയില്‍. വയനാട്ടിലാണു ചുരുളിയെന്ന വനഗ്രാമം. മലക്കാരിയും അതിരാളന്‍ തെയ്യവുമെല്ലാം രക്ഷകര്‍. എന്നാല്‍, സിനിമയിലെപ്പോലെ ചുരുളി ആരെയും ഇവിടെ കെട്ടിയിടില്ല. ഇവിടെയെത്തുന്നവര്‍ക്കു തിരിച്ചുപോക്കുണ്ട്. എന്നാലും കാടിറങ്ങുമ്പോള്‍ ചുരുളി നമുക്കൊപ്പം പോരും. അതു പിന്നെ അങ്ങനെയൊന്നും വിട്ടുപോകുകയുമില്ല.
ഇതു കര വേറെയാ മാനെ!
തങ്ങളുടെ ഗ്രാമത്തിന്റെ പേരില്‍ ഒരു സിനിമയിറങ്ങിയതും അതിന്റെ വിശേഷങ്ങളും ചുരുളിയിലെ ബാലന് കേട്ടിട്ടുണ്ട്. ‘എന്തായാലും ഈ ചുരുളിയും ചുരുളിക്കാരും അതുപോലെയാകില്ല. സിനിമയിലെ ചുരുളി വേറെയേതോ ആയിരിക്കും’- ബാലന് പറയുന്നു. ചുരുളിയില്‍ ആകെ 55 കുടുംബങ്ങളുണ്ട്. എല്ലാവരും കുറിച്യര്‍. കൃഷിയാണു പ്രധാന ഉപജീവനമാര്‍ഗം.
കാട്ടുപോത്തുണ്ട്. കാട്ടാനയുണ്ട്. അടുത്തകാലത്തായി കാട്ടുപന്നിയും ഇറങ്ങുന്നു. പക്ഷേ, ചുരുളിയില്‍ തോക്കിരമ്പമില്ല. പൊലീസുകാര്‍ക്ക് ഇവിടെ ഒരു പണിയുമില്ല. ചുരുളിക്കാരില് മിക്കവരും നന്നായി മുറുക്കും. മദ്യം ആര്‍ക്കുംതന്നെ വേണ്ട. ചുരുളിക്കു നടുവില്‍ ഷാപ്പും ഇല്ല. വൈദ്യശാലകളുണ്ട്. ആവിക്കുളിയാണു പ്രധാന ഐറ്റങ്ങളിലൊന്ന്.
വയനാട്ടില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണു ചുരുളി. കുറ്റ്യാടിയില്‍നിന്നു പക്രംതളം ചുരം കയറി നിരവില്‍പുഴയില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞുപോകണം. വഴിയില്‍ കുഞ്ഞോം ഫോറസ്റ്റ് ഔട്ട്പോസ്റ്റുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാവോയിസ്റ്റുകള്‍ തീയിട്ട കെട്ടിടമാണത്. കുറച്ചുദൂരം കഴിയുമ്പോഴേ കാടു തുടങ്ങും. ഇടിഞ്ഞുപൊളിഞ്ഞ വഴി. ചുരുളിയിലേക്കു സ്വാഗതം എന്നെഴുതിയ ഒരു ബോര്‍ഡ് കാണാം. ഉരുളന്‍കല്ലുകള്‍ക്കു മുകളിലൂടെ ആടിയുലഞ്ഞുപോകുന്ന ജീപ്പില്‍ ചുരുളിയിലേക്കു കടന്നു. കാഴ്ചയില്‍ ഇതു സിനിമയിലെ ചുരുളി തന്നെ. കാടാണു ചുറ്റും.
ചന്ദ്രനെ വിഴുങ്ങിയ പുള്ളിയാറന്‍
ചുരുളിക്കു നടുവില്‍ വലിയൊരു പനയുണ്ടായിരുന്നു. പനങ്കള്ള് രുചിച്ച രാത്രിയില്‍ പഴയ രണ്ടു ചുരുളിക്കാര്‍ പനഞ്ചുവട്ടില്‍ മയങ്ങിപ്പോയി. 14 മലകളും അവര്‍ക്കു കാവലിരുന്നു. രണ്ടാമന് മയക്കംവിട്ടപ്പോള്‍ ഒന്നാമന് പന കയറുന്നതു കണ്ടു. കാലുകള്‍ നേരെച്ചവിട്ടി ആകാശപ്പാലത്തിലൂടെന്നപോലൊരു പോക്ക്. ചുരുളിക്കാരന്‍ കയറിവരുന്നതനുസരിച്ചു പന മേലോട്ടു വളര്‍ന്നു. താഴെനില്ക്കുന്ന ചുരുളിക്കാരന്‍ നോക്കിനില്‍ക്കെ പനയും ഒന്നാമനും ചന്ദ്രനെത്തൊട്ടു. അവിടെപ്പരന്ന നീലവെളിച്ചത്തില്‍ ഒന്നാമന് കിരീടവും അങ്കിയുമണിഞ്ഞു നിന്നു. ആ കാഴ്ച കണ്ട് തൊഴുകൈയോടെ താഴത്തെ ചുരുളിക്കാരന്‍ ഉറക്കെവിളിച്ചു- തമ്പായ് പുള്ളിയാറനേ!
സായിപ്പിന്റെ ചെമ്പോല
ചുരുളിയിലെത്തിയാല് ഇവിടെയും മരപ്പാലമുണ്ട്. പക്ഷേ, ജീപ്പ് പോകില്ല. നടന്നുകയറണം. ജീപ്പ് ഇക്കരെ കാത്തുകിടന്നു. പാലം കടന്നാലും മനുഷ്യര്‍ പൊതുവേ സാധുക്കള്‍. ഈ പാലം നന്നാക്കാമെന്നു പറഞ്ഞു വോട്ട് പിടിച്ചവരേറെയുണ്ട്. പുല്‍ക്കെട്ട് തലയിലേന്തി തലതാഴ്ത്തി വന്ന സ്ത്രീയെ ഇവിടെയും കണ്ടു. എന്നാല്‍, അപരിചിതരെ കണ്ടപ്പോള്‍ അവര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. വനഗ്രാമത്തിലേക്കു വഴികാണിച്ചുതന്നു. പണ്ടെങ്ങോ ഒരു സായിപ്പ് പണിത റോഡാണ് ഇനി. നേരത്തേ കണ്ട ബാലന്റെ ഒരു കാരണവരുണ്ടായിരുന്നു; കേളു. കുതിരപ്പുറത്തേറി പേരിയ വഴി ചുരുളിയിലെത്തി കൂടാരമടിച്ച സായിപ്പ് ആ കേളുക്കാരണവര്ക്കൊപ്പം കൂടി.
ചുരുളിക്കാട്ടില് അന്നാദ്യമായി സായിപ്പിന്റെ തോക്ക് പൊട്ടി. കാട്ടി വെടികൊണ്ടു പാഞ്ഞു. സായിപ്പ് ചുരുളിയില്‍ കാപ്പി നട്ടു. കിണര്‍ കുത്തി. തിരികെ പോരാന്‍ നേരം സായിപ്പ് കേളുവിന് ഒരു ചെമ്പോല നല്കി. കേളൂ....ഇനി ഈ സ്ഥലമെല്ലാം നിന്റെയാണ്. അതുവരെ മിണ്ടാതിരുന്ന കേളു ചെമ്പോല പിടിച്ചുവലിച്ചു വാങ്ങി ഒരേറു കൊടുത്തു. ഇക്കണ്ട മണ്ണെല്ലാം ഞങ്ങളുടേതുതന്നെ. തെളിവായി നിന്റെ എഴുത്തു വേണ്ട! കേളു പറഞ്ഞതെന്തെന്നു സായിപ്പിനു മനസ്സിലായി. കുതിരയില്ത്തന്നെ സായിപ്പ് ചുരുളി വിട്ടു. സായിപ്പുണ്ടാക്കിയ ബംഗ്ലാവിന്റെ അവശിഷ്ടം ഇന്നും ചുരുളിയില്‍ കാണാം.
ചോരയെടുക്കാത്ത ചുരുളി
ജൈവകൃഷിയാണു ചുരുളിയില്‍ കൂടുതലും. നെല്ലുണ്ട്. കാപ്പിയും പച്ചക്കറികളുമുണ്ട്. ജീപ്പാണ് ഇവിടത്തുകാരുടെ പ്രധാന വാഹനം. ചെറുപ്പക്കാരില്‍ ചിലര്‍ക്കു ബൈക്കുണ്ട്. അപ്പനപ്പൂപ്പന്മാരായി പണ്ടുമുതലേ കൃഷി ചെയ്തുവന്ന നാടാണ്. എന്നാല്‍, വനംവകുപ്പിന് ആദിവാസികള്‍ വനം കയ്യേറ്റക്കാരായി. നൂറ്റാണ്ടുകളോളം സ്വന്തമെന്നു കരുതിയ ഭൂമിക്കു കൈവശരേഖയെങ്കിലും തേടി നടക്കുകയാണ് ഉടയോന്മാരിപ്പോള്.
ഫോറസ്റ്റുകാര് പുല്‍മേട് കിളച്ചുമെതിച്ച് അക്കേഷ്യ നട്ടു. തീറ്റയില്ലാതായപ്പോള്‍ കാട്ടിയും കാട്ടാനയും ചുരുളിക്കാരുടെ കൃഷിയിടങ്ങളിലേക്കിറങ്ങി. ചുരുളിക്കാരുടെ വെള്ളയന്മൂപ്പനെ കാട്ടി കുത്തിയിട്ടത് കഴിഞ്ഞദിവസം. നല്ല മൂര്‍ച്ചയുള്ള പിച്ചാത്തിയുണ്ടായിരുന്നു മൂപ്പന്റെ അരയിലപ്പോഴും. പക്ഷേ, ജീവനു ഭീഷണിവന്നാലും ചുരുളിക്കാര്‍ കത്തിയെടുക്കില്ല. തമ്പായിയുടെ കത്തിയാണത്. അതിലൊരിക്കലും ചോര പൊടിയരുത്. അത്ര ലളിതമാണ് ഈ വയനാടന്‍ ചുരുളിയുടെ തത്വശാസ്ത്രം.
English Summary: Travel through Wayanad Village named 'Churuli'