മട്ടാഞ്ചേരിയിൽ 40 വർഷം മുമ്പ് 20 മുറികളിൽ തുടങ്ങി; ഇന്ന് ആകാശം മുട്ടെ വളർന്നു അബാദ്
കേരള വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈ. ലിമിറ്റഡ്. പരമ്പരാഗത ബിസിനസ് ആവശ്യങ്ങൾക്കായി 1982 ൽ മട്ടാഞ്ചേരിയിൽ 20 മുറികളുള്ള ഒരു ചെറിയ താമസയിടം തുടങ്ങുമ്പോൾ അത് കേരളത്തിലെ ടൂറിസം മേഖലയിലെ പ്രധാനപ്പെട്ട ഒരു ബിസിനസ്
കേരള വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈ. ലിമിറ്റഡ്. പരമ്പരാഗത ബിസിനസ് ആവശ്യങ്ങൾക്കായി 1982 ൽ മട്ടാഞ്ചേരിയിൽ 20 മുറികളുള്ള ഒരു ചെറിയ താമസയിടം തുടങ്ങുമ്പോൾ അത് കേരളത്തിലെ ടൂറിസം മേഖലയിലെ പ്രധാനപ്പെട്ട ഒരു ബിസിനസ്
കേരള വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈ. ലിമിറ്റഡ്. പരമ്പരാഗത ബിസിനസ് ആവശ്യങ്ങൾക്കായി 1982 ൽ മട്ടാഞ്ചേരിയിൽ 20 മുറികളുള്ള ഒരു ചെറിയ താമസയിടം തുടങ്ങുമ്പോൾ അത് കേരളത്തിലെ ടൂറിസം മേഖലയിലെ പ്രധാനപ്പെട്ട ഒരു ബിസിനസ്
കേരള വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദമായി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈ. ലിമിറ്റഡ്. പരമ്പരാഗത ബിസിനസ് ആവശ്യങ്ങൾക്കായി 1982 ൽ മട്ടാഞ്ചേരിയിൽ 20 മുറികളുള്ള ഒരു ചെറിയ താമസയിടം തുടങ്ങുമ്പോൾ അത് കേരളത്തിലെ ടൂറിസം മേഖലയിലെ പ്രധാനപ്പെട്ട ഒരു ബിസിനസ് സംരംഭമായി വളരുമെന്ന് വിചാരിച്ചിരുന്നില്ല. ലോകത്തിന് മുന്നിൽ ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തപ്പെട്ട് കേരള ടൂറിസം വളർന്നതിനൊപ്പം വളർന്ന അബാദിന് ഇന്ന് കേരളത്തിലെ മുഖ്യ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 11 റിസോർട്ടുകളാണുള്ളത്. ടൂറിസം ചരിത്രത്തിലെ അബാദിന്റെ വിജയകഥ പറയുകയാണ് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ്.
∙ ഡോക്ടറാകാൻ ആഗ്രഹിച്ചു; ‘ഭാഗ്യം’, സാധിച്ചില്ല
ഞാൻ ജനിച്ചതും പഠിച്ചതും കൊച്ചിയിൽ ആണ്. പഠിക്കുമ്പോൾ എൻജിനീയറോ ഡോക്ടറോ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മെഡിസിൻ പഠിക്കാനുള്ള ആഗ്രഹം സാധിച്ചില്ലെന്നത് ഭാഗ്യമായാണ് കാണുന്നത്. അതുകൊണ്ടാണ് ഫാമിലി ബിസിനസിലേക്ക് തിരിഞ്ഞതും ഇന്നത്തെ നിലയിലേക്ക് എത്തിയതും.
കുടുംബത്തിലെ അഞ്ചാം തലമുറയാണ് ഞങ്ങൾ. കൂട്ടുകുടുംബമായിരുന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ബിസിനസ് ചർച്ചചെയ്യും. ചെറുപ്പം മുതലേ അതിനാൽത്തന്നെ ബിസിനസ് കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഞങ്ങളുടെ രക്തത്തിൽ ബിസിനസ് ഉള്ളതാണ്. വാക്കുപറഞ്ഞാൽ പാലിക്കണം, ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്– ഇതായിരുന്നു പൂർവികരിൽനിന്നു നമ്മൾ പഠിച്ച ഏറ്റവും വലിയ ബിസിനസ് തത്വം. ലാഭം മാത്രമല്ല ബിസിനസിലെ ലക്ഷ്യം. പാലിക്കേണ്ട ദൗത്യങ്ങൾ പലതുണ്ട്. അതിൽ സത്യസന്ധയുണ്ടാകണം.
∙ പൂർവികർ കച്ചിൽനിന്ന്
ഞങ്ങളുടെ പൂർവികർ കച്ചിൽനിന്നു വന്ന് കേരളത്തിൽ താമസമാക്കിയതാണ്. 1931–ൽ ഗ്രാൻഡ് ഫാദർ ഉസ്മാൻ മുഹമ്മദ് ഹാഷിം ആണ് ഇബ്രാഹിം മുഹമ്മദ് ഹാഷിം ആൻഡ് ബ്രദർ എന്ന പേരിൽ ഉണക്കച്ചെമ്മീൻ കയറ്റുമതി ബിസിനസ് ആരംഭിച്ചത്. ഉണക്കച്ചെമ്മീൻ ചാക്കുകളിലാക്കി ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായ സിലോണിലേക്കും ബർമയിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഏറെ പ്രയാസം നിറഞ്ഞ കാലഘട്ടം. നിരവധി പ്രസിസന്ധികൾ നേരിട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ ബർമയിലേക്ക് പോയ ഞങ്ങളുടെ ചരക്ക് കപ്പൽ ബോംബിട്ട് തകർക്കപ്പെട്ടു. പിന്നീട് ഒന്നുമില്ലായ്മയിൽനിന്നാണ് വീണ്ടും തുടങ്ങിയത്. അദ്ദേഹത്തിന്റെ മൂന്നു മക്കളും ബിസിനസിലേക്കു ചേർന്നു. കാലക്രമേണ കാൻഡ് സീഫുഡ്, ബ്ലോക്ഫ്രോസൺ സീ ഫുഡ് എന്നിവ ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാൻ തുടങ്ങി. രാജീവ് ഗാന്ധിയുടെ ഭരണ കാലത്തെ പരിഷ്ക്കാരങ്ങളാണ് ബിസിനസ് മെച്ചപ്പെടുത്തിയത്.
∙ മട്ടാഞ്ചേരിയിൽ ചെറിയ ഹോട്ടലിൽ തുടക്കം
1982ൽ ആണ് ഹോട്ടൽ ബിസിനസിലേക്കു കടക്കുന്നത്. അന്ന് മട്ടാഞ്ചേരിയിലാണ് താമസം. അവിടെ നല്ലൊരു ഹോട്ടൽ ഇല്ലാത്ത കാലമായിരുന്നു. ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് വരുന്ന ആളുകൾക്ക് താമസിക്കാൻ വില്ലിങ്ടൺ ഐലൻഡിലോ എറണാകുളത്തോ പോകണം. അതിനു പരിഹാരമായാണ് 20 മുറികളും റസ്റ്ററന്റുമുള്ള ഹോട്ടൽ അബാദ് ആരംഭിച്ചത്. ടൂറിസം മേഖലയിലേക്കുള്ള കാൽവയ്പ്പ് എന്ന തരത്തിൽ ആരംഭിച്ചതല്ല. എന്നാൽ അഞ്ചു കൊല്ലങ്ങൾക്കു ശേഷം ടൂറിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയപ്പോൾ എറണാകുളത്ത് ഹോട്ടൽ സ്ഥാപിച്ചു.
∙ എംജി റോഡിൽ 15000 രൂപയ്ക്ക് ഭൂമി
കേരളത്തിൽ ഏതൊരു സംരംഭവും ആരംഭിക്കുന്നതിനു മുൻപ് നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ഭൂമി ഏറ്റെടുക്കൽ ആണ്. ആ കാലത്ത് എറണാകുളത്ത് എംജി റോഡിൽ സെന്റിന് 15,000 രൂപയ്ക്ക് സ്ഥലം കിട്ടി. 40 സെന്റ് വാങ്ങിയാണ് ഹോട്ടൽ തുടങ്ങിയത്. പിന്നീട് അത് വിപുലീകരിച്ചു. 1987 ൽ എറണാകുളത്ത് അബാദ് പ്ലാസ സ്ഥാപിച്ചു. അതിന്റെ വിജയം കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിളിലെല്ലാം ഹോട്ടൽ തുടങ്ങാൻ പ്രചോദനമായി. കൊച്ചിയിൽ 6 ഹോട്ടലുകൾ പ്രവർത്തിക്കുന്നു. മൂന്നാറിൽ കോപ്പർ കാസിൽ റിസോർട്ട് , തേക്കടിയിൽ ഗ്രീൻ ഫോറസ്റ്റ്, കുമരകം വിസ്പറിങ് പാംസ്, മാരാരിക്കുളത്ത് ടർട്ടിൽ ബീച്ച് ,കോവളത്ത് ഹാർമോണിയ, രണ്ടു വർഷം മുമ്പ് വയനാട്ടിലെ ലക്കിടിയിൽ ബ്രൂക്ക് സൈഡ് എന്നൊരു റിസോർട്ടും ആരംഭിച്ചു.
∙ ടൂറിസം: വേണം കാലോചിത മാറ്റം
അന്നൊക്കെ ഒരു പ്ലാൻ പാസാക്കണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. കേരളത്തിൽ സർക്കാർ പ്രതിനിധികളുടെ ട്രാൻസ്പോർട്ടേഷൻ അറേഞ്ച് ചെയ്യാനും ഗെസ്റ്റ് ഹൗസുകൾ സംരക്ഷിക്കാനുമുള്ള ഒരു ഡിപ്പാർട്ട്മെന്റ് ആയിരുന്നു അന്ന് ടൂറിസം ഡിപ്പാർട്ട്മെന്റ്. ക്രമേണ അതു മാറി. ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി, മാറി വരുന്ന സർക്കാറുകൾ ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോയതു കൊണ്ടാണ് കേരള ടൂറിസം ഇത്രയും വളർന്നത്.
ഹോട്ടൽ മേഖലയിലെ പുതു സംരംഭങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നു വരുന്ന നിയമ തടസ്സങ്ങൾക്ക് ഒക്കെ കാലോചിതമായി മാറ്റം വരണം. നികുതി ഘടനയിലും ഭൂപരിഷ്ക്കരണത്തിലുമെല്ലാം ഈ മാറ്റം അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ടൂറിസം അടുത്ത തലത്തിലേക്ക് വളരുകയുള്ളൂ.
∙ ലോക്കേഷനാണ് റിസോർട്ടിന് പ്രധാനം
2001 ലാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം റിസോർട്ട് തുടങ്ങാൻ തീരുമാനിച്ചത്. ഒരു റിസോർട്ടിനെ സംബന്ധിച്ച് ലോക്കേഷനാണ് പ്രധാനം. ലേക്ക് വ്യൂ എന്നൊക്കെ പറഞ്ഞിട്ട് കുമരകത്ത് എവിടെങ്കിലും റിസോർട്ട് വച്ചിട്ട് കാര്യമില്ല. ലേക്ക് കാണുക തന്നെവേണം. ബീച്ച് പ്രോപ്പർട്ടി ആണെങ്കിൽ ബീച്ചിന്റെ മുന്നിൽത്തന്നെ വേണം റിസോർട്ട്. അതുപോലെ ഹിൽസ്റ്റേഷനിൽ അതിന്റെ ഫീൽ കിട്ടുന്ന സ്ഥലമായിരിക്കണം. അതിനാൽ ലൊക്കേഷൻ ഞാൻ തന്നെയാകും മിക്കവാറും സിലക്ട് ചെയ്യുക. അതിന് പ്രാധാന്യം കൊടുത്താണ് എല്ലാ റിസോർട്ട് പ്രോജക്ടുകളും ആരംഭിച്ചത്.
∙ ചെറിയ സ്ഥലത്ത് ഇത്രയും വെറൈറ്റി കാഴ്ചകൾ ലോകത്തെങ്ങും കാണില്ല
ഒരു ടൂറിസ്റ്റ് കൊച്ചിയിൽ ഒരു ദിവസം താമസിച്ചാൽ, 3 മണിക്കൂർ യാത്രചെയ്താൽ മൂന്നാറിൽ എത്താം. അവിടുന്ന് 3 മണിക്കൂർ വേണം തേക്കടിയിൽ എത്താൻ അവിടുന്ന് കുമരകത്തും മാരാരിയിലും കോവളത്തും അധിക സമയമില്ലാതെ എത്തിച്ചേരാം. ഇങ്ങനെ ഒരു സർക്യൂട്ടിനെ വിപുലീകരിക്കുന്നതിന് അബാദ് റിസോർട്ടുകൾ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. അബാദിലേക്ക് ഗെസ്റ്റുകൾ വരുമ്പോൾ സെൻട്രൽ റിസർവേഷൻ സിസ്റ്റം ഉപയോഗപ്പെടുത്താറുണ്ട്. അതിലൂടെ ബുക്ക് ചെയ്താൽ കേരളത്തിന്റെ ഹൈലൈറ്റ്സ് മുഴുവൻ കാണാം. ഹിൽസ്റ്റേഷൻ, ടീ ഗാർഡൻ, സ്പൈസ് ഗാർഡൻസ്, വൈൽഡ് ലൈഫ് സാങ്ച്വറി തേക്കടി, ലേക്ക്, ബീച്ച്. ഇത്രയും ചെറിയൊരു ചുറ്റളവിൽ ഇത്രയധികം വെറൈറ്റി കാഴ്ചകൾ കാണാവുന്ന സ്ഥലം ലോകത്ത് വേറെങ്ങും കാണില്ല.
∙ റോഡുകൾ നന്നാകണം, സ്വകാര്യവത്കരണം ആകാം
കേരളത്തിലെ സഞ്ചാരികൾ കൂടുതലും ആശ്രയിക്കുന്നത് കാറോ ബസോ ആണ്. ട്രെയിനിലോ വേറെന്തെങ്കിലും രീതിയിലോ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സാഹചര്യം കുറവാണ്. അതിനാൽ റോഡുകൾ നന്നായിരിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഒപ്പം ടൂറിസത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കണം. യാത്രയ്ക്കിടെ ഒരാൾക്ക് വിശ്രമിക്കണമെങ്കിൽ അതിനു സംവിധാനങ്ങൾ വേണം. ഇതെല്ലാം സർക്കാർ ചെയ്യണമെന്നില്ല. പാട്ടത്തിന് കൊടുത്താൽ പ്രൈവറ്റ് സെക്ടർ ചെയ്യും.
മലബാർ ടൂറിസം വിപുലീകരിക്കാനുള്ള പല ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. പുതിയ ടൂറിസം മന്ത്രി വന്നതിനുശേഷം എല്ലാവരുമായി മീറ്റിങ് നടത്തിയിരുന്നു. ടൂറിസം മേഖലയുടെ ആവശ്യങ്ങൾ, അവരുടെ നിർദ്ദേശങ്ങൾ എല്ലാം വളരെ വിശദമായി സംസാരിച്ചു. അന്നും മുന്നോട്ടു വച്ച നിർദ്ദേശം മലബാർ ടൂറിസം വളർത്തണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക എന്നുള്ളതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടായിട്ട് കാര്യമില്ല. എത്താനുള്ള സൗകര്യങ്ങൾ കൂടി ചെയ്യണം. റോഡുകൾ നന്നാകണം. ടൂറിസം സർക്യൂട്ട് പ്രധാനമായിട്ടും മധ്യകേരളത്തിലാണ്. പിന്നെ കോവളം. ബാക്കിയുള്ള സ്ഥലങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചില്ല. വയനാട്ടിൽ അധികവും വരുന്നത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഉള്ള ടൂറിസ്റ്റുകളാണ്.
∙ ആഭ്യന്തര ടൂറിസമാണ് നട്ടെല്ല്
കേരളത്തിൽ വരുന്ന സഞ്ചാരികളിൽ 90% ആഭ്യന്തര ടൂറിസ്റ്റുകളാണ്. പത്തു ശതമാനം മാത്രമാണ് വിദേശ ടൂറിസ്റ്റ്. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകളുടെ വരവ്. എന്നാൽ ആഭ്യന്തര ടൂറിസ്റ്റുകൾ എല്ലാ മാസവും കേരളത്തിലെത്തും.
∙ കോവിഡ് വലച്ചു, സർക്കാർ സഹായിച്ചു
കഴിഞ്ഞ 3 വർഷമായി കേരളാ ടൂറിസം വളരെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിപ്പയും പ്രളയവും കോവിഡ് പ്രതിസന്ധിയും വന്നു ചേർന്നു. കോവിഡ് വന്നതിനുശേഷം കഴിഞ്ഞ ഒന്നരക്കൊല്ലമായിട്ട് എല്ലാം പൂട്ടിക്കിടക്കുകയാണ്. ആ സമയത്ത് ഞങ്ങളുടെ സ്റ്റാഫിനെ സപ്പോർട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള ഞങ്ങളുടെ സ്റ്റാഫുകളെ എല്ലാവരെയും സംരക്ഷിക്കുകയും അവർക്ക് 50% ശമ്പളം കൊടുക്കുകയും ചെയ്തു. ഹോട്ടൽ പൂട്ടിയിടാൻ പറ്റില്ല, സ്ഥാപനം തന്നെ നശിച്ചുപോകും അതുകൊണ്ട് മിനിമം സ്റ്റാഫിനെ വച്ച് അവയുടെ ശുചീകരണ പ്രവർത്തനങ്ങളും മെയിന്റനസും ചെയ്താണ് മുന്നോട്ട് പോയത്.
സർക്കാരിന്റെ സഹായം ലഭിച്ചില്ലെന്നു പറയാൻ പറ്റില്ല. കോവിഡ് നേരിടുന്നതിനുവേണ്ടി അധിക ലോൺ പാസ്സാക്കുകയും അത് 5% പലിശയ്ക്ക് നൽകുകയും ചെയ്തു. അതൊരു ആശ്വാസമായിരുന്നു. വാക്സിനേഷന് മുൻഗണന നൽകിയതിനൊപ്പം ടൂറിസം മേഖലയിലെ വിവിധ വിഭാഗത്തിലുള്ളവർക്ക് ചെറിയ ലോണുകൾ നൽകിയും സർക്കാർ സഹായിച്ചു. എന്നാൽ പല മേഖലയിലും പ്രവർത്തിക്കുന്നവർ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. ട്രാവൽ ഏജൻസിയാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പല ആളുകളും മറ്റു മേഖലകളിലേക്ക് മാറിയിട്ടുണ്ട്.
∙ പ്ലാന്റേഷൻ ടൂറിസം പദ്ധതികൾ വേണം
കേരളത്തിൽ ടൂറിസത്തിന്റെ സാധ്യതകൾ ഇനിയും വളരെ അധികമാണ്. പ്ലാന്റേഷൻ മേഖലയിൽ ടൂറിസം പദ്ധതികൾ ഒരു ശതമാനം അനുവദിക്കുകയാണെങ്കിൽ ആ മേഖല വളരെയധികം ഉണർവിലേക്ക് വരും. ഇപ്പോൾ പ്ലാന്റേഷൻ നഷ്ടത്തിലാണ് പോകുന്നത്. പ്ലാന്റേഷൻ മേഖലയിൽ ചെറിയൊരു ശതമാനം അതിനുവേണ്ടി ഉപയോഗിക്കാമെന്ന നിയമം കാലോചിതമായ ഭേദഗതിയോടെ കൊണ്ടുവന്നാൽ നല്ലതാണ്. ധാരാളം ആളുകൾക്ക് ജോലി കിട്ടും. കോസ്റ്റൽ റഗുലേഷൻ സോൺ(CRZ)ന്റെ പുതിയ നിയമങ്ങളെല്ലാം ഇപ്പോൾ ക്രോഡീകരിക്കുകയാണ്. കേന്ദ്രസർക്കാർ പാസാക്കിയിട്ടും കേരളത്തിൽ അത് പ്രാബല്യത്തിൽ വന്നിട്ടില്ല. കോസ്റ്റൽ സോൺ 200 മീറ്റർ കഴിഞ്ഞേ നിർമാണങ്ങൾ പറ്റൂ എന്ന നിയമമാണ് ഇന്നും ഉള്ളത്. കൃത്യസമയത്ത് നിയമ ഭേദഗതി കൊണ്ടുവരാനും ഇവിടുന്ന് കേന്ദ്ര സർക്കാറിനെ സമയോചിതമായി അറിയിക്കുവാനും പരാജയപ്പെട്ടതുകൊണ്ടാണ് ഇപ്പോഴും ആ പ്രതിസന്ധി നേരിടേണ്ടി വരുന്നത്. കോസ്റ്റൽ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയാൽത്തന്നെ ടൂറിസം മേഖലയ്ക്ക് വലിയൊരു ഉണർവ് ഉണ്ടാകും.
∙ വേസ്റ്റ് മാനേജ്മെന്റ് പ്രധാനം
ടൂറിസത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനസൗകര്യം പോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ് ശുചീകരണം. ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം പ്ലാസ്റ്റിക് ഫ്രീയാക്കണം. മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വളരെയധികം ഉത്തരവാദിത്തം ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ പ്രധാനപ്പെട്ട ആകർഷണമാണ് ഹൗസ് ബോട്ടുകൾ.
വള്ളങ്ങളിൽ വീടുകൾ നിർമിച്ച് അത് ഫ്ലോട്ടിങ് ഹൗസസ് ആയി മാറുന്ന ഈ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് ആലപ്പുഴയിലെ ഫിനിഷിങ് പോയിന്റുകൾ. ആ സ്ഥലം ശുചീകരിച്ച് നല്ല സൗകര്യങ്ങളോടു കൂടി നിലനിർത്തണം. പ്രൈവറ്റ് സെക്ടർ ബോട്ടുകൾ പ്രവർത്തിക്കുമ്പോൾ അതിന്റെ മലിനീകരണ സംവിധാനം, സൂവിജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് എന്നതൊക്കെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ അവിടെ വന്ന് എല്ലാ ബോട്ടുകൾക്കും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും.
∙ അബാദ് അയൽസംസ്ഥാനങ്ങളിലേക്ക്...
അബാദ് ഹോട്ടൽസിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ മിക്ക സ്ഥലങ്ങളിലും സ്ഥാപനങ്ങൾ ഉണ്ട്. സീ ഫുഡിന്റെ ഉൽപാദനം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. ഹോട്ടൽ വ്യവസായം അയൽ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂറിസം മേഖല വീണ്ടും സജീവമായി. ഇന്ന് കേരളത്തിൽ ഉള്ള ആളുകൾ കൂടുതലും കേരളത്തിൽ തന്നെ സഞ്ചരിക്കുകയാണ്. അതുകൊണ്ട് ഹോട്ടലുകളിലും റിസോർട്ടുകളിലും തിരക്കു തുടങ്ങി. എങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്നു കൂടുതൽ ടൂറിസ്റ്റുകൾ വരുന്നതോടെ നില കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ്. ടൂറിസത്തിന് നല്ല നാളുകളാണ് വരാനിരിക്കുന്നതെന്നാണ് ശുഭാപ്തി വിശ്വാസം.
English Summary: Special interview with Riaz Ahmed, Managing Director, Abad Hotel and Resorts