‘കെജിഎഫി’നേക്കാള്‍ വലിയ സ്വര്‍ണ ശേഖരം; വയനാട്ടിലെ വെള്ളത്തിനടിയിലെ ‘സ്വര്‍ണദേശം’
സ്വര്‍ണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണു കുഴിച്ചും പുഴവെള്ളം അരിച്ചും സാധ്യമായ രീതിയിലെല്ലാം സ്വര്‍ണത്തിനായി അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു അവർ. ക്രിസ്തുവിനും മുന്‍പു തന്നെ മലബാറില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
സ്വര്‍ണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണു കുഴിച്ചും പുഴവെള്ളം അരിച്ചും സാധ്യമായ രീതിയിലെല്ലാം സ്വര്‍ണത്തിനായി അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു അവർ. ക്രിസ്തുവിനും മുന്‍പു തന്നെ മലബാറില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
സ്വര്‍ണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണു കുഴിച്ചും പുഴവെള്ളം അരിച്ചും സാധ്യമായ രീതിയിലെല്ലാം സ്വര്‍ണത്തിനായി അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു അവർ. ക്രിസ്തുവിനും മുന്‍പു തന്നെ മലബാറില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
സ്വര്‍ണത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണ്ണു കുഴിച്ചും പുഴവെള്ളം അരിച്ചും സാധ്യമായ രീതിയിലെല്ലാം സ്വര്‍ണത്തിനായി അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു അവർ. ക്രിസ്തുവിനും മുന്‍പു തന്നെ മലബാറില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊടുംകാട്ടില്‍നിന്ന് ഒഴുകിവരുന്ന പുഴവെള്ളത്തില്‍ സ്വര്‍ണത്തരികള്‍ മിന്നിത്തിളങ്ങിയ കാലം. നിലമ്പൂരിലെ പുഴകളിലായിരുന്നു ഇത്തരത്തില്‍ സ്വര്‍ണത്തരികള്‍ തിളങ്ങിയത്. അവയുടെ ഉദ്ഭവം അന്വേഷിച്ചു പോയവര്‍ എത്തിച്ചേര്‍ന്നത് വയനാട്ടിലും നീലഗിരിയിലുമായിരുന്നു. ബ്രിട്ടിഷുകാര്‍ തന്നെയായിരുന്നു സ്വര്‍ണശേഖരം തേടി പോയവരിൽ മുന്‍പന്തിയിൽ. വയനാട്ടിലെ പലയിടത്തും വന്‍തോതില്‍ സ്വര്‍ണ ശേഖരമുണ്ടെന്നു കണ്ടെത്തിയ അവര്‍ ഖനനത്തിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. വയനാടന്‍ കുടിയേറ്റ ചരിത്രത്തിന്റെ ആദ്യ നാളുകള്‍ ഒരുപക്ഷേ ആരംഭിക്കുന്നത് തരിയോട് എന്ന പ്രദേശത്തുനിന്നായിരിക്കും. തിരുവിതാംകൂറില്‍ നിന്നും മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിയവരില്‍ പലരും ആദ്യം എത്തിച്ചേര്‍ന്നിരിക്കുക തരിയോടാണ്. കുടിയേറ്റ കാലത്തെ പട്ടണം എന്നതിനപ്പുറം വലിയ സ്വര്‍ണശേഖരമുള്ള ഇടമായിരുന്നു തരിയോട്. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടിഷുകാര്‍ ഇവിടേക്കു ചേക്കേറി സ്വര്‍ണം കുഴിക്കാന്‍ ആരംഭിച്ചു. തരിയോട് എന്നൊരു പ്രദേശം ഇന്നില്ല. ബാണാസുര സാഗര്‍ ഡാമിന്റെ നിര്‍മാണത്തിനായി ഈ സ്ഥലം കുടിയൊഴിപ്പിക്കപ്പെട്ടു. ഇന്നുണ്ടായിരുന്നുവെങ്കില്‍ വയനാട്ടിലെ വലിയ പട്ടണങ്ങളിലൊന്നായി മാറുമായിരുന്നു തരിയോട്. ബസ് സര്‍വീസ്, ബാങ്ക്, പൊലീസ് സ്‌റ്റേഷന്‍, പള്ളി എന്നിവയെല്ലാം ജില്ലയില്‍ ആദ്യം ആരംഭിച്ചത് തരിയോട് ആയിരുന്നു. എന്നാല്‍ കെജിഎഫ് എന്ന സിനിമയിലെ ഉപേക്ഷിക്കപ്പെട്ട സ്വർണഖനി പോലെ, തരിയോട് എന്ന നഷ്ടപ്പെട്ടുപോയ സ്വര്‍ണദേശം ഇന്ന് വെള്ളത്തിനടിയിലെ ഖനീഭവിച്ച ഓര്‍മയാണ്.
∙ സ്വര്‍ണഖനനം ഇന്ത്യയില്‍
എഡി 200ല്‍ ഇന്ത്യയില്‍ സ്വര്‍ണം ഖനനം തുടങ്ങിയതായി രേഖകളുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ തന്നെ കര്‍ണാടകയിലെ കോലാറില്‍ സ്വര്‍ണ ഖനനം ആരംഭിച്ചിരുന്നു. ബ്രിട്ടിഷുകാര്‍ വന്നതോടെയാണ് ഖനനം വ്യാപകമായത്. 1800കളില്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോലാറില്‍ സ്വര്‍ണ ഖനനം വന്‍തോതില്‍ ആരംഭിച്ചു. കര്‍ണാടകയിലെ ഹോന്നലി, ആന്ധ്രാ പ്രദേശിലെ രാമഗിരി, ഹുട്ടി, ഗോവയിലെ ഗഡാഗ്, മലബാര്‍ എന്നിവിടങ്ങളായിരുന്നു മറ്റു പ്രധാന സ്വര്‍ണ ഖനന കേന്ദ്രങ്ങള്‍. കോലാറിലേത് ലോകത്തിലെ തന്നെ രണ്ടാമത്തെ ആഴമേറിയ സ്വര്‍ണഖനിയായി വിലയിരുത്തുന്നു.
1802ല്‍ ബ്രിട്ടിഷുകാര്‍ നടത്തിയ സര്‍വേയ്ക്കു ശേഷമാണ് കോലാറില്‍ വലിയ തോതില്‍ ഖനനം ആരംഭിച്ചത്. ജോണ്‍ ടൈല്‍ ആന്‍ഡ് കമ്പനി മൈനിങ് 1890കളില്‍ വന്‍തോതില്‍ സ്വര്‍ണം കുഴിച്ചെടുത്തു. 1905ല്‍ 19.5 ടണ്‍ സ്വര്‍ണമാണ് ഉല്‍പാദിപ്പിച്ചത്. ഏതാണ്ട് ഇതേ സമയം തന്നെ വയനാട്ടിലും വന്‍തോതില്‍ സ്വര്‍ണഖനനത്തിനുള്ള നീക്കം നടത്തിയിരുന്നു. 2020 ലെ സംസ്ഥാന ടെലിവിഷന്‍ അവര്‍ഡ് നേടിയ, നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി സ്വര്‍ണഖനി ഗ്രാമത്തിന്റെ ചരിത്രത്തിലേക്കാണ് ആഴ്ന്നിറങ്ങുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ബ്രിട്ടിഷുകാര്‍ തരിയോട് എത്തിയതെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു.
∙ മലബാറിലെ സ്വര്‍ണം
ബിസി 500ല്‍ തന്നെ വയനാട്, നീലഗിരി എന്നിവിടങ്ങളിലെ പുഴകളില്‍നിന്ന് സ്വര്‍ണം അരിച്ചെടുത്തിരുന്നതായി വിവരമുണ്ട്. കോലാറില്‍ സ്വര്‍ണ ഖനനത്തെക്കുറിച്ച് പഠിക്കുന്നത് മുന്‍പു തന്നെ വയനാട്ടിലാണ് പഠനം നടത്തിയത്. 1837ല്‍ ബ്രിട്ടിഷുകാര്‍ക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള സ്ഥലത്ത് സ്വത്ത് സമ്പാദിക്കാമെന്ന് നിയമം വന്നതോടെ ബ്രിട്ടിഷുകാര്‍ വയനാട്ടില്‍ വ്യാപകമായി തോട്ടം വച്ചുപിടിപ്പിക്കാന്‍ തുടങ്ങി. ഇതിനകം മാനന്തവാടി ക്ലബും സ്‌കൂളുമൊക്കെയുള്ള യൂറോപ്യന്‍ കേന്ദ്രമായി വളര്‍ന്നിരുന്നു.
1798ലാണ് വയനാട്ടില്‍ സ്വര്‍ണമുണ്ടെന്ന് ബോംബെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കൊരുമ്പേര്‍, പണിയര്‍ തുടങ്ങിയ ഗോത്രവിഭാഗക്കാര്‍ അവരുടേതായ രീതികളില്‍ ചെറിയ തോതില്‍ സ്വര്‍ണം അരിച്ചെടുത്തിരുന്നു. നിലമ്പൂരിലെ ചാലിയാര്‍ പുഴയുടെ തീരത്തായിരുന്നു കൂടുതല്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ചാലിയാറിലെ വെള്ളത്തിലൂടെ ഒഴുകി വരുന്ന സ്വര്‍ണത്തരികളുടെ ഉദ്ഭവം വയനാടാണെന്നു കണ്ടെത്തി. വില്യം ലോഗന്റെ മലബാര്‍ മാന്വലിലും സാമുവല്‍ ജെന്നിങ്‌സിന്റെ ‘മൈ വിസിറ്റ് ടു ഗോള്‍ഡ് ഫീല്‍ഡ് ഇന്‍ ദ് സൗത്ത് ഈസ്റ്റ് വയനാട്’ എന്ന പുസ്തകത്തിലും സ്വര്‍ണശേഖരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
1874ല്‍ ഓസ്‌ട്രേലിയയില്‍നിന്നു വന്ന വിതേഴ്‌സ് എന്നയാള്‍ ആല്‍ഫ ഗോള്‍ഡ് മൈന്‍ എന്ന പേരില്‍ ഒരു കമ്പനി തുടങ്ങി. വയനാട്ടില്‍ ആദ്യമായി സ്വര്‍ണ ഖനനം നടത്തിയ കമ്പനി ആയിരുന്നു ഇവരുടേത്. ദേവാലയയ്ക്കടുത്ത് ആയിരം ഏക്കര്‍ വാങ്ങിയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വയനാട്ടില്‍ സ്വര്‍ണമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ലണ്ടനില്‍ നിരവധി കമ്പനികള്‍ ഖനനത്തിനായി തയാറെടുത്തു. ഇക്കാലയളവില്‍ 33 കമ്പനികള്‍ വയനാട്ടില്‍ ഖനനത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. തരിയോട്, ചൂരല്‍മല, തവിഞ്ഞാല്‍, മേപ്പാടി, വൈത്തിരി, ദേവാല, ചേരമ്പാടി, പന്തലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഖനനം തുടങ്ങി. 1880കളില്‍ വന്യവും ഭ്രാന്തവുമായി രീതിയിലാണ് വനാട്ടില്‍ സ്വര്‍ണ ഖനനം നടത്തിയിരുന്നത്. മലബാര്‍ ഗോള്‍ഡ് റഷ്, മലബാര്‍ ഗോള്‍ഡ് മാനിയ എന്നെല്ലാമാണ് യൂറോപ്യന്‍ പത്രങ്ങള്‍ ഈ സ്വര്‍ണ വേട്ടയെ വിശേഷിപ്പിച്ചിരുന്നത്.
∙ സ്മിത്ത് മൂണിന്റെ വരവ്
ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്മിത്ത് മൂണിന്റെ ഗോള്‍ഡ് മൈന്‍സ് ഇന്ത്യ എന്ന കമ്പനി തരിയോട് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്തു ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത്. തരിയോടിനടുത്ത് ചൂരാണിയില്‍ ആയിരം ഏക്കറോളം ഭൂമി സ്മിത്ത് പതിച്ചു വാങ്ങി. സ്മിത്തും ഭാര്യ ലിസി സ്മിത്തും അവിടെ ബംഗ്ലാവുകളും തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടങ്ങളും നിര്‍മിച്ചു. ലിസി സ്മിത്ത് ലേഡി സ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് ഖനനത്തിനായി പതിച്ചു വാങ്ങിയ സ്ഥലം ലേഡി സ്മിത്ത് എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടു. കമ്പനിയുടെ ആവശ്യത്തിനായി പൊലീസ് ഔട്‌പോസ്റ്റ്, സത്രം, ക്രിസ്ത്യന്‍ പള്ളി എന്നിവയും ആരംഭിച്ചു. ഇംപീരിയല്‍ ബാങ്കിന്റെ ഒരു ശാഖയും ആരംഭിച്ചു.
താണ്ടിയോട്, വട്ടം, കാട്ടിമല, കരിമ്പിന്‍ തോട് എന്നിവിടങ്ങളിലാണ് ഖനനം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ സ്വര്‍ണ ഖനനം ലാഭകരമായിരുന്നില്ല. ഇതോടെ കമ്പനി നഷ്ടത്തിലായി. കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന അവസ്ഥയായതോടെ സ്മിത്ത് ബ്രിട്ടനിലെ പങ്കാളികളെ സമീപിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു ശേഖരിച്ച സ്വര്‍ണം വയനാട്ടില്‍ ഉല്‍പാദിപ്പിച്ചതാണെന്ന് അവരെ കാണിച്ച് ബോധ്യപ്പെടുത്തി കൂടുതല്‍ പണവുമായി വന്നു.
എന്നാല്‍ പങ്കാളികള്‍ക്ക് സംശയം ജനിച്ചതോടെ സ്മിത്തിന് സ്വദേശത്തേക്ക് പോകാന്‍ സാധിക്കാതെ വന്നു. കാര്യമായി സ്വര്‍ണം ലഭിക്കാതെ വന്നതോടെ കമ്പനി പൊളിഞ്ഞു. സ്വര്‍ണഖനനം കനത്ത നഷ്ടമായതോടെ സ്മിത്ത് ബംഗ്ലാവ് ഡൈനമിറ്റ് വച്ച് തകര്‍ത്തതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വര്‍ണഖനി പൂട്ടിയതോടെ സത്രങ്ങളും പള്ളിയുമെല്ലാം ഉപയോഗിക്കാന്‍ ആളില്ലാതെ നശിച്ചുപോയി. ലേഡി സ്മിത്ത് മരണത്തിന് മുന്‍പ് തന്നെ എസ്റ്റേറ്റ് മദ്രാസ് സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പിന്നീട് ഈ എസ്റ്റേറ്റ് സംരക്ഷിത വനമായി പ്രഖ്യാപിച്ചു. ഈ പരിസരത്തെല്ലാം ഇന്നും നിരവധി തുരങ്കങ്ങള്‍ കാണാന്‍ സാധിക്കും.
തരിയോട് പത്താം മൈലില്‍ മുസാവരി പാലവും മുസാവരി ബംഗ്ലാവും തൊണ്ണൂറുകളില്‍ കാണാമായിരുന്നു. മുസാവരി ബംഗ്ലാവിന് രണ്ട് കിലോമീറ്റര്‍ ഉള്ളിലായി യൂറോപ്യന്‍ മാതൃകയിലുള്ള ബംഗ്ലാവുമുണ്ടായിരുന്നു. എസ്‌റ്റേറ്റ് ഓഫിസും സ്വര്‍ണ ഖനന ഓഫിസും ആയിരുന്നു ഇത്. ബംഗ്ലാവിന്റെ തറയും തൂണും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ബംഗ്ലാവിലേക്ക് നിര്‍മിച്ച കല്ലുപാകിയ റോഡും കലുങ്കുകളും ഇന്നും കാണാം. ബംഗ്ലാവ് സ്ഥാപിച്ചിരുന്ന കുന്നിന് ബംഗ്ലാന്‍ കുന്ന് എന്നാണു പേര്.
ഖനനത്തിനും റെയില്‍വേ ആവശ്യങ്ങള്‍ക്കുമായി വന്‍ തോതില്‍ കാട് നശിപ്പിച്ചെങ്കിലും അത് നാടിന്റെ വികസനത്തിലേക്കും വഴി തെളിച്ചു. പൊലീസ് സ്റ്റേഷന്‍, ബാങ്ക്, പള്ളി മുതലായവ വന്നു. ഒരുപാടുപേര്‍ ഇവിടേക്കു വന്നു താമസമാക്കി. വയലില്‍ മാത്രമല്ല കരയിലും കൃഷി ചെയ്യാന്‍ ആരംഭിച്ചു.
വയനാട്ടിലെ ആദ്യകാല പൊലീസ് സ്റ്റേഷനിലൊന്നായ വൈത്തിരി പൊലീസ് സ്റ്റേഷന്‍ പണ്ട് സ്മിത്തിന്റെ നേതൃത്വത്തില്‍ തരിയോട് ആരംഭിച്ചതായിരുന്നു. പിന്നീട് വൈത്തിരിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. കോഴിക്കോട് 1899ല്‍ സ്ഥാപിതമായ നെടുങ്ങാടി ബാങ്കാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് സെക്ടര്‍ ബാങ്കായി കണക്കാക്കുന്നത്. എന്നാല്‍ അതിനു മുന്‍പ് 1880കളില്‍ തന്നെ സ്മിത്തിന്റെ നേതൃത്വത്തില്‍ തരിയോട് ബാങ്ക് സ്ഥാപിതമായതായി രേഖകളില്‍ പറയുന്നു.
∙ ‘മൂപ്പെത്താത്ത’ സ്വര്‍ണം, പാഴായിപ്പോയ സ്വപ്‌നം
പല കമ്പനികളും മത്സരിച്ച് ഖനനം നടത്തിയെങ്കിലും ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞിട്ടും ലാഭകരമായില്ല. വേണ്ടത്ര മൂപ്പെത്താത്തതാണ് സ്വര്‍ണ ഖനനം ലാഭകരമല്ലാതാകാന്‍ കാരണം. മൂപ്പെത്താന്‍ എഴുപത് വര്‍ഷം കൂടി കഴിയേണ്ടിവരുമെന്നും അക്കാലത്തെ പഠനങ്ങളില്‍ തെളിഞ്ഞു. ആ സമയത്തുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ സ്വര്‍ണം ഖനനം ചെയ്യാന്‍ സാധിക്കില്ലെന്നും മനസ്സിലാക്കി. ഇതോടെ ആ സ്ഥലങ്ങള്‍ കൂടി തോട്ടംവച്ചുപിടിപ്പിക്കുകയായിരുന്നു. വയനാട്ടില്‍ നഷ്ടം സംഭവിച്ച കമ്പനികള്‍ കോലാറിലേക്കാണ് പോയത്. 1890കളില്‍ കോലാറില്‍ സ്വര്‍ണ ഖനനത്തിന് ആക്കം കൂടി.
∙ വെള്ളത്തിനടിയിലായ സ്വര്‍ണദേശം
1952ല്‍ കേന്ദ്ര ജിയോളജിക്കല്‍ വകുപ്പ് പഠനം നടത്തി തരിയോട് വലിയ തോതിലുള്ള സ്വര്‍ണശേഖരം കണ്ടെത്തി. തുടര്‍പ്രവര്‍ത്തനത്തിനും ഗവേഷണങ്ങള്‍ക്കും ജവാഹര്‍ ലാല്‍ നെഹ്‌റു അനുമതി നല്‍കി. പക്ഷേ ഖനനം ആരംഭിച്ചില്ല. ഇന്നത്തെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വളരെ ലാഭകരമായി സ്വര്‍ണം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ജിയോളജിക്കല്‍ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇനി അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് സ്വര്‍ണ ഖനനം. കാട് നശിപ്പിച്ച് സ്വര്‍ണം ഖനനം ചെയ്യാൻ നിലവില്‍ സാധിക്കില്ല. മാത്രമല്ല സ്വര്‍ണ നിക്ഷേപമുണ്ടെന്ന് പറയുന്ന സ്ഥലം ബാണാസുര സാഗര്‍ ഡാം പദ്ധതിയുടെ ജലസംഭരണിയായി മാറിക്കഴിഞ്ഞു. തരിയോട് നഗരം ഇന്ന് വെള്ളത്തിനിടയിലാണ്.
വേനല്‍ക്കാലത്ത് ബാണാസുര സാഗര്‍ ഡാമിലെ വെള്ളം കുറയുമ്പോള്‍ പഴയ കുതിരപ്പാണ്ടി റോഡിന്റെ ഭാഗങ്ങള്‍ കാണാം. ഈ റോഡ് വെള്ളത്തിനടിയിലേക്ക് നൂണ്ടു പോകുകയാണ്. നിരവധി വീടുകളും കിണറുകളും കളിക്കളങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലുണ്ട്. അതിനും താഴെയായി മണ്ണിനടിയില്‍ ‘മൂപ്പെത്തിയ’ സ്വര്‍ണവുമുണ്ട്.
എന്നാല്‍ ആ സ്വര്‍ണം ഒരിക്കലും മനുഷ്യനു ലഭിക്കാനിടയില്ല. സ്വര്‍ണ ഖനനം നടത്തണമെങ്കില്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണു ഡാമായ ബാണാസുര സാഗര്‍ പൊളിക്കേണ്ടി വരും. ആയിരക്കണക്കിന് ഏക്കര്‍ വനം നശിപ്പിക്കേണ്ടി വരും. ഇതും രണ്ടും എളുപ്പം നടക്കാത്ത കാര്യമാണ്. അതിനാല്‍ തന്നെ കര്‍ണാടകയിലെ കോലാറിലേക്കാള്‍ വലിയ സ്വര്‍ണ നിക്ഷേപം ബാണാസുര സാഗര്‍ ഡാമിലെ തണുത്ത വെള്ളത്തിനും തരിയോടിന്റെ നിബിഡ വനത്തിനും കീഴെ മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കും.
വിവരങ്ങൾക്കു കടപ്പാട്: ‘തരിയോട്’ ഡോക്യുമെന്ററി
https://www.casablancafilmfactory.ml/thariode
English Summary: Story of Thariode; The Hidden Golden Treasure of Wayanad