12 വർഷങ്ങൾ കൊണ്ട് 25 ലോകരാജ്യങ്ങൾ കണ്ട വിജയൻ മോഹന ദമ്പതികള്‍ വാർത്തകളിൽ മാത്രമല്ല സോഷ്യൽ മീഡിയകളിലും സൂപ്പർസ്റ്റാറായിരുന്നു. എറണാകുളം ബാലാജി ചായക്കടയിലെത്തിയാൽ അറിയാം വിജയന്റെയും മോഹനയുടെയും യാത്രാപ്രേമം എത്രത്തോളമാണെന്ന്.ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്.

കൂടാതെനിറയെ മാപ്പുകളും ഭൂപടങ്ങളും വിവിധ  രാജ്യങ്ങളിലെ സമയം കാണിക്കുന്ന ചാർട്ടുകളുമൊക്കെയുണ്ട്.  യാത്രയെന്ന തീവ്രമായ ആഗ്രഹം പൂർത്തീകരിക്കാൻ ചായക്കട നടത്തി പണം മിച്ചം വെച്ചു.തുച്ഛമെന്നു കരുതുന്ന ആ പണംകൊണ്ട് ഒരു സാധാരണക്കാരനു സ്വപ്നം കാണാൻ പോലും കഴിയാത്ത ദൂരമെത്രയും അവരിരുവരും സഞ്ചരിച്ചു. 

ലോകം മുഴുവനും കൊറോണ ഭീതിയിലായതിനാൽ യാത്രപോകാനാകാതെ വിഷമത്തിലാണ് വിജയനും മേഹനയും. കോവിഡ് ഭീഷണി കാരണം ലോകപര്യടനങ്ങൾക്ക് ഒരു ഇടവേള നൽകിയിരിക്കുകയാണ്. അടുത്ത സ്വപ്നയാത്ര റഷ്യയിലേക്കായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര പെട്ടെന്ന് നടത്താനാവില്ലെന്നും വിമാന സർവീസ് പുനരാരംഭിച്ചാലും കൊറോണയിൽ നിന്നും ലോകം മുക്തിനേടി എന്ന ധൈര്യം കിട്ടിയാലേ ഇനിയുള്ള യാത്രയ്ക്ക് പുറപ്പെടുകയുള്ളൂവെന്നും വിജയൻ പറയുന്നു. 

സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും ആകർഷിച്ചവ ഏതെന്നു ചോദിച്ചാൽ, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസർലണ്ടും ന്യൂയോർക്കുമാണ് മനസുകവർന്നതെന്ന്.തങ്ങൾക്കു ഇനിയും പോകാനുള്ള രാജ്യങ്ങൾ റഷ്യയും സ്വീഡനും ഡെന്മാർക്കും നോർവെയും ഹോളണ്ടും ഗ്രീൻലാൻഡുമാണ്.

ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകൾ കണ്ടു മതിമറന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണുന്നവരിൽ വിസ്മയത്തോടൊപ്പം പ്രോചോദനവുമാണ്.