കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ സഞ്ചാരികള്‍ക്ക് ക്വാറന്‍റീൻ വേണ്ടെന്ന് ഹവായ്
കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന പരിശോധനാഫലം കയ്യിലുള്ള സഞ്ചാരികള്‍ക്ക് ക്വാറന്‍റീൻ പാലിക്കേണ്ടതില്ലെന്ന് ഹവായ്. ഇക്കഴിഞ്ഞ മാര്‍ച്ച് 26 മുതല്‍ സന്ദര്‍ശകര്‍ക്കും മടങ്ങിയെത്തുന്ന സ്ഥിരതാമസക്കാര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ 31 വരെ ഇത് പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ഹവായിലേക്ക് വരുന്നതിന് മുമ്പ് സാധുവായ നെഗറ്റീവ് കോവിഡ് -19 പരിശോധനാഫലം കൈവശമുള്ള യാത്രക്കാർക്ക് ഓഗസ്റ്റ് 1 മുതൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണ്ടതില്ല എന്ന അറിയിപ്പ് ബുധനാഴ്ചയാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വസന്തകാലത്ത് നിലച്ച ടൂറിസം മേഖല തിരിച്ചുവരവിന്‍റെ പാതയിലേക്ക് കടന്നു വരുന്നതിന്‍റെ ആദ്യസൂചനയാണിത്. അറിയിപ്പ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും ഹവായ് ദ്വീപുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹവായ് ഗവര്‍ണര്‍ ഡേവിഡ് ഐജ് പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
"സമൂഹത്തിന്‍റെ ആരോഗ്യത്തിനാണ് ഇപ്പോഴും പ്രഥമസ്ഥാനം നല്‍കുന്നത്. നാട്ടുകാരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിച്ചു കൊണ്ടുതന്നെ 14 ദിവസത്തെ ക്വാറന്‍റീന്‍ ഇല്ലാതെ യാത്ര ചെയ്യാന്‍, പല ഘട്ടങ്ങളുള്ള ഈ പ്രീ-ട്രാവൽ ടെസ്റ്റിങ്ങും സ്ക്രീനിങ്ങും പ്രക്രിയയും സഞ്ചാരികളെ അനുവദിക്കുന്നു".
കഴിഞ്ഞ മാസം, ജപ്പാനുമായുള്ള യാത്രാ പദ്ധതിയുടെ സാധ്യതകൾ ഹവായ് ആരാഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി ജാപ്പനീസ് വിനോദസഞ്ചാരികൾക്ക് ചില മാനദണ്ഡങ്ങൾക്കനുസൃതമായി ക്വാറന്‍റീൻ മറികടക്കാൻ അനുവാദം നല്‍കി.