''എന്നെ അന്വേഷിച്ചു വന്നാൽ പിന്നെ നിന്നെ അന്വേഷിച്ചു വരുന്നവർക്ക് നിന്നെ കിട്ടുകേല'' എന്നൊരു കിടുക്കൻ ഡയലോഗും പറഞ്ഞു തിരിഞ്ഞു നടക്കുന്ന ചാര്‍ലിയെ ആരും മറന്നുകാണാൻ വഴിയില്ല.  ചാർലിയുടെ ഈ ഡയലോഗ് അനുസ്മരിപ്പിക്കുന്ന അങ്ങനെ കുറേയിടങ്ങളുണ്ട് ഭൂമിയിൽ. ഒരിക്കലൊന്നു അന്വേഷിച്ചു ചെന്നാൽ തിരികെ വരാൻ കഴിയാത്തയിടങ്ങൾ.. എത്ര സാഹസികനാണെന്നു പറഞ്ഞാലും മൃതശരീരങ്ങൾ പോലും ലഭിക്കാത്ത ആ ഇടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നവരാണ് ഭൂരിപക്ഷവും. സഞ്ചാരികളെ വിഴുങ്ങുന്ന അങ്ങനെയുള്ള ഇടങ്ങൾ ഭൂമിയിൽ നിരവധിയുണ്ട്. അതിൽ മരണം മാത്രം കാത്തിരിക്കുന്ന ചിലയിടങ്ങളെ അറിയാം..

നോർത്ത് സെന്റിനൽ ദ്വീപ്

കടലുതാണ്ടി, കടന്നുചെല്ലുന്ന ഒരു മനുഷ്യജീവിയുടെ മൃതശരീരം പോലും തിരികെ ലഭിക്കാത്ത ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപാണ് നോർത്ത് സെന്റിനൽ. ഭാഷയോ വേഷമോ ജീവിതശൈലിയോ എന്തെന്ന് പുറംലോകത്തിനു യാതൊരറിവുമില്ലാത്ത ഒരുകൂട്ടം മനുഷ്യരധിവസിക്കുന്ന ഒരു ദ്വീപ്. മനോഹരമായ കടൽത്തീരവും നിഗൂഢതകൾ ഒളിപ്പിച്ച കാനനവുമൊക്കെ ഈ ദ്വീപിന്റെ പ്രത്യേകതയാണെങ്കിലും സഞ്ചാരികളാരും നോർത്ത് സെന്റിനലിലേക്കു പോകാറില്ല. പോയവരാരും തിരിച്ചുവന്നിട്ടുമില്ല.

പുറത്തുനിന്നു എത്തുന്നവരെ ഭയപ്പാടോടെ കാണുന്ന ഒരു പ്രാകൃത മനുഷ്യസമൂഹമാണ് ഇവിടെ അധിവസിക്കുന്നത്. അതുകൊണ്ടു തന്നെ ദ്വീപിലേക്ക്‌ ചെല്ലുന്നവരെ കായികമായി ആക്രമിച്ചു, കൊല്ലുകയാണ് ഇവരുടെ പതിവ്. വഴിതെറ്റി ചെന്നുകയറുന്ന മത്സ്യത്തൊഴിലാളികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ചരിത്രമുള്ളതുകൊണ്ടു തന്നെ അറിയാതെ പോലും ആരുമീ ദ്വീപിന്റെ പരിസരത്തേക്കുകൂടി അടുക്കാറില്ല. പുറംലോകവുമായി ഇവിടുത്തെ മനുഷ്യർക്ക് യാതൊരു ബന്ധവുമില്ല. ഇവരെങ്ങനെ ജീവിക്കുന്നുവെന്നോ, എന്ത് ഭക്ഷിക്കുന്നുവെന്നോ പോലും ആർക്കും യാതൊരറിവുമില്ല.

സ്നേക്ക് ദ്വീപ്

ഇലാ ക്വിമാഡെ ഗ്രാൻഡ് എന്നാണ് ഈ ദ്വീപിന്റെ യാഥാർത്ഥ പേരെങ്കിലും പാമ്പുകൾ മാത്രം താമസിക്കുന്ന ഈ ദ്വീപ്  സ്‌നേക്ക് ദ്വീപെന്നാണ് അറിയപ്പെടുന്നത്. ബ്രസീലിലെ സാവോ പോളോയിൽ നിന്നും ഏകദേശം 144 കിലോമീറ്റർ അകലെയാണ്  ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഉഗ്രവിഷമുള്ള പാമ്പുകൾ മാത്രമുള്ള ഈ ദ്വീപിലേക്ക്‌ കാലെടുത്തു വെക്കാൻ പോലും സഞ്ചാരികൾക്കു ഭയമാണ്.

ശാന്തസുന്ദരമായ ബീച്ചും കടൽകാഴ്ചകളുമൊക്കെ ഈ ദ്വീപിലേക്ക്‌ യാത്രികരെ ആകര്‍ഷിക്കുമെങ്കിലും ഇവിടെ ചെന്നവരാരും പിന്നീട് തിരിച്ചെത്തിയിട്ടില്ല. സർപ്പദംശനമേറ്റു മരണമടയാറാണ് പതിവ്. ലോകത്തിലെ ഏറ്റവും വിഷമുള്ള സ്വർണതലയൻ അണലികളെ ധാരാളമായി കണ്ടുവരുന്ന ദ്വീപാണിത്. 1909 ലാണ് ഇവിടെ ആദ്യമായി ഒരു ലൈറ്റ്ഹൌസ് സ്ഥാപിച്ചതും ജീവനക്കാരെ നിയമിച്ചതും. പക്ഷെ ജീവനക്കാരെല്ലാം ദിവസങ്ങൾക്കുള്ളിൽ മരണപെട്ടു. അവസാനമായി ഇവിടെ ജോലിക്കെത്തിയ ജീവനക്കാരനും കുടുംബവും ഒന്നടങ്കം മരണപെട്ടതോടെ പിന്നീടാരും ഈ ദ്വീപിലേക്ക്‌ പോയിട്ടില്ല. 

സെന്ട്രാലിയ

മനുഷ്യന്റെ അശ്രദ്ധയാൽ ജനവാസം പോലും ദുഷ്ക്കരമായ ഒരു പ്രദേശമാണ് സെന്ട്രാലിയ. 1960 വരെ യാതൊരു തരത്തിലുള്ള പ്രശനങ്ങളുമില്ലാത്ത ജനവാസകേന്ദ്രവുമായിരുന്നു ഇത് . 1962 ലാണ് ഈ നാടിനെ ദുരിതത്തിലേക്ക് തള്ളിവിട്ട സംഭവമുണ്ടായത്. അബദ്ധത്തിൽ ഒരു ഖനിക്കു തീ പിടിക്കുകയും അത് ഭൂമിക്കടിയിലൂടെ കടന്നു പോകുന്ന ടണലുകളിലൂടെ വ്യാപിക്കുകയും ചെയ്തു.

ജീവന് വരെ ആപത്താകുന്നതരത്തിൽ ഭൂമിക്കടിമുഴുവൻ തീയും പുകയും പടർന്നപ്പോൾ ജനവാസം ദുഷ്കരമായി. ജീവനും കൊണ്ട്  ആളുകൾ ഈ നാട്ടിൽ നിന്നും പലായനം ചെയ്തു. 2014 ൽ ഇവിടുത്തെ ജനസംഖ്യ വെറും എട്ടാണെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ എത്രമാത്രം ദുസ്സഹമാണ്  സെന്ട്രാലിയയിലെ ജീവിതമെന്ന്. തദ്ദേശീയർക്കുപോലും വേണ്ടാത്ത ഈ നരക പട്ടണത്തിലേക്കു അറിഞ്ഞുകൊണ്ടാരും ഇന്ന് കടന്നുചെല്ലാറില്ല.