തിരുവനന്തപുരം നഗരത്തിനടുത്ത് 7 സെന്റിലാണ് രൂപേഷിന്റെ ഈ വീട്. ചെറിയ വീതിയിൽ ഒതുക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ ചിട്ടപ്പെടുത്തി. കാറ്റിനും വെളിച്ചത്തിനും തടസം വരാതിരിക്കാൻ മുകൾനിലയിൽ രൂപപ്പെടുത്തിയ ബ്രിക് ജാളി ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു.
സെറ്റ്ബാക്ക് വിട്ടശേഷം വെറും 5 മീറ്ററിൽ താഴെ വീതിയാണ് വീടിനായി ലഭിച്ചത്. ഒരു കാർ മുന്നിലിട്ട് തിരിക്കാൻ പോലും കഴിയാത്തവിധം ഞെരുങ്ങിയ പ്ലോട്ടാണിത്. പ്ലോട്ടിന്റെ നിരപ്പുവ്യത്യാസം നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ ഉള്ളിൽ ഇടങ്ങൾതമ്മിൽ നിരപ്പുവ്യത്യാസമുണ്ട്.
ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ എന്നിവയുമുണ്ട്. മൊത്തം 1260 ചതുരശ്രയടിയാണ് വിസ്തീർണം.
തികച്ചും തുറന്ന നയത്തിൽ മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ. അതിനാൽ പരമാവധി വിശാലത അനുഭവപ്പെടുന്നുണ്ട്. ചുവരുകൾ ഇഷ്ടികയുടെ തനതുഭംഗിയിൽ നിലനിർത്തി.മേൽക്കൂര പെയിന്റ് ചെയ്യാതെ സിമന്റ് ഫിനിഷിൽ നിലനിർത്തി.
താഴത്തെ ഹൈലൈറ്റ് കോർട്യാർഡാണ്. വീട്ടിലേക്ക് കയറുമ്പോൾ ആദ്യം നോട്ടം പതിയുന്നതും ഇവിടേക്കാണ്. സ്‌റ്റെയറുമായി മെർജ് ചെയ്താണ് കോർട്യാർഡ്. സ്റ്റെയർ പടികൾ കോർട്യാർഡിന്റെ ഭാഗമാക്കി സ്ഥലം ഉപയുക്തമാക്കി.
ഡൈനിങ് -കിച്ചൻ ഓപ്പൺ നയത്തിലാണ്. ഡൈനിങ്ങിൽനിന്ന് രണ്ടുപടി താഴെയാണ് കിച്ചന്റെ സ്ഥാനം. പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്ഥലപരിമിതിക്കുള്ളിൽനിന്ന് കിടപ്പുമുറികൾ പരമാവധി വിശാലമാക്കാൻ ശ്രമിച്ചിട്ടുണ്ട്. വാക്-ഇൻ വാഡ്രോബിനൊപ്പം സ്റ്റഡി ഏരിയയും ഉൾക്കൊള്ളിക്കാനായി.
'താളം' എന്നാണ് വീടിന്റെ പേര്. പാലുകാച്ചൽ കഴിഞ്ഞു വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിലിട്ടപ്പോൾ നിരവധി ആളുകളാണ് ലൈക്കും കമന്റുകളുമായി എത്തിയത്. ഏതായാലും 'ഉള്ളതുകൊണ്ട് ഓണംപോലെ' ഒരു വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. .