ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ് ജോസഫിന്റെ കൃഷികൾ.
10–15 ലീറ്റർ ഉൽപാദനമുള്ള ജേഴ്സി പശുക്കളെയാണ് പാസ്റ്റർ ഇവിടെ പരിചരിക്കുന്നത്. 16 വർഷം മുൻപ് തുടങ്ങിയ ഡെയറി ഫാമിൽ അന്നുണ്ടായിരുന്ന പശുക്കളില്‍ നിന്നുള്ള വംശപരമ്പരയാണ് ഇന്നുള്ളത്. എപ്പോഴും 15 പശുക്കൾ കറവയിലുണ്ടാകും. കിടാരികളെ പാർപ്പിച്ചിരിക്കുന്ന തൊഴുത്തിന് മുകളിലാണ് ആടുകളുടെ പാർപ്പിടം.
ഇരുമ്പ് കമ്പികളിൽ തയാറാക്കിയ ചട്ടക്കൂട്ടിൽ ചതുരാകൃതിയിലുള്ള പാത്തിയിൽ ഇലക്കറിച്ചെടിയായ പാലക്ക് ആണ് ഇവിടെ വളരുന്നത്. കിലോയ്ക്ക് 50 രൂപ വിലയുണ്ട്. ഒരിക്കൽ നട്ടാൽ നാളുകളോളം വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്.
മണ്ണിനു പകരം പാറപ്പൊടിക്കൊപ്പം കംപോസ്റ്റ് ചേർത്ത് നടീൽ മിശ്രിതം തയാറാക്കുന്നു. ഇത് പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച് അതിൽ വഴുതനത്തൈ നടും. ശേഷം ഇത് മണ്ണിൽ കുഴിച്ചു വയ്ക്കും. വരിയായി കൂടയോടൊപ്പം മണ്ണിൽ കുഴിച്ചു വച്ച വഴുതനച്ചെടികൾക്ക് 4 എണ്ണത്തിന് നടുവിൽ എന്ന രീതിയാണ് പിന്നീടുള്ള വളപ്രയോഗം.
ഒരേക്കറോളം സ്ഥലത്ത് പാഷൻഫ്രൂട്ടും കൃഷി ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവിൽ തയാറാക്കിയ പന്തലിൽ ആണ് പാഷൻ ഫ്രൂട്ട് വള്ളികൾ കയറ്റിയിരിക്കുന്നത്. ഉൽപാദനം തുടങ്ങിയിട്ടേയുള്ളൂ. പഴമായും മൂല്യവർധിത ഉൽപന്നമായും വിൽക്കാനാണ് തീരുമാനം.
പച്ചക്കറികളിൽ നാടൻ ഇനം പാവലും പയറും പ്രധാനമായും വളർത്തുന്നു. ഒപ്പം മറ്റിനങ്ങളുമുണ്ട്.