പുതുവർഷത്തിൽ ആരാധകരെ അഭിസംബോധന ചെയ്ത് വൈകാരികക്കുറിപ്പുമായി ബിടിഎസ് താരം ജെ–ഹോപ്. പോയ വർഷം നൽകിയ ഓർമകളും പുതുവർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നിറയുന്ന കുറിപ്പാണിത്
നിർബന്ധിത സൈനിക സേവനത്തിലേർപ്പെട്ടിരിക്കുന്ന ജെ–ഹോപ്, തന്റെ സേവന കാലാവധി അവസാനിക്കാൻ പോവുകയാണെന്നു കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്.
ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു.
മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. പിന്നീട് ആർഎം, വി എന്നിവരും സൈന്യത്തിൽ ചേർന്നു. ഏറ്റവുമൊടുവിലാണ് ജംഗൂക്കും ജിമിനും ക്യാംപിലേക്കു പോയത്.2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്.
ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ പ്രഖ്യാപിച്ചു.സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി.
ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. ഇനിയും ലോകവേദികൾ കീഴടക്കാൻ ബിടിഎസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ജെ–ഹോപ്പിന്റേതായി പുറത്തുവന്ന കത്ത് ആരാധകർക്കു നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.