പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ (പാലക്കാട് ടസ്കർ 7) ധോണി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിലെ കൂട്ടിലാക്കി.
രാവിലെ മുണ്ടൂർ കാട്ടിൽവച്ച് മയക്കുവെടിയേറ്റ ആനയെ മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് ധോണിയിലെത്തിച്ചത്.
ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. ധോണിയിലെത്തിച്ച പി.ടി.ഏഴാമന് മയക്കുമരുന്നിന്റെ ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകിയ ശേഷമാണ് കൂട്ടിലാക്കിയത്. പി.ടി.ഏഴാമനെ കുങ്കിയായാക്കുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ അറിയിച്ചു.
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ തകര്‍ത്തിരുന്നു. മയക്കുവെടിവച്ച് പി.ടി.ഏഴാമനെ പിടികൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്