എതിരാളികളുടെ വലിപ്പത്തെ തെല്ലും ഭയക്കാതെ ഖലീഫ സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച യുഎസ്എയെ വീഴ്ത്തി നെതർലൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ.
ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നെതർലൻഡ്സ് യുഎസ്എയെ വീഴ്ത്തിയത്. ആദ്യപകുതിയിൽ നെതർലൻഡ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു മുന്നിലായിരുന്നു.
മെംഫിസ് ഡിപായ്, ഡാലെ ബ്ലിൻഡ്, മോറിസ് ഡംഫ്രിസ് എന്നിവരാണ് നെതർലൻഡ്സിനായി ലക്ഷ്യം കണ്ടത്.
യുഎസ്എയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പകരക്കാരൻ താരം ഹാജി അമീർ റൈറ്റ് നേടി.
അർജന്റീന – ഓസ്ട്രേലിയ പ്രീക്വാർട്ടർ വിജയികളുമായി ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് നെതർലൻഡ്സിന്റെ ക്വാർട്ടർ പോരാട്ടം.
1978 മുതൽ ലോകകപ്പിൽ കളിച്ച 22 മത്സരങ്ങളിൽ ആദ്യം ഗോൾ നേടിയ ശേഷം തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് നെതർലൻഡ്സിന്റെ മുന്നേറ്റം.
തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവയ്ക്കാനായതിന്റെ ചാരിതാർഥ്യത്തിൽ യുഎസ്എയ്‌ക്ക് ഖത്തറിൽനിന്ന് മടക്കം.