ഫിഫ ലോകകപ്പിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചെങ്കിലും കാമറൂണിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണു ബ്രസീലിന്റെ എതിരാളികൾ.
92–ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. എന്‍ഗോം എംബെകെലിയുടെ വലതു ഭാഗത്തുകൂടിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയൊരുക്കിയത്. എൻഗോം ബോക്സിലേക്കു നൽകിയ ക്രോസ് രണ്ട് ബ്രസീൽ സെന്റർ ബാക്കുകൾക്കു നടുവിൽനിന്ന് അബൂബക്കർ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അതിവേഗത്തിൽ കുതിച്ചെത്തിയ ഹെഡർ നോക്കിനിൽക്കാനേ ബ്രസീൽ ഗോൾ കീപ്പർ എഡർസനു സാധിച്ചുള്ളൂ.
ആദ്യ പകുതിയിൽ പത്ത് ഷോട്ടുകളും 68 ശതമാനം പന്തടക്കവുമായി ബ്രസീൽ മുന്നിട്ടുനിന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ബ്രസീൽ താരം ആന്റണിയുടെ പാസിൽ സ്ലൈഡ് ചെയ്തുള്ള ഫ്രെഡിന്റെ ഗോൾ നീക്കം കാമറൂൺ പ്രതിരോധം പരാജയപ്പെടുത്തി. തൊട്ടുപിന്നാലെ ആന്റണി മറ്റൊരു മുന്നേറ്റം നടത്തുന്നതിനിടെ കാമറൂണിന്റെ നൗഹൗ ടോളോ ഫൗൾ ചെയ്തുവീഴ്ത്തി. മാർട്ടിനെല്ലിയുടെ മികച്ചൊരു ഹെഡർ കാമറൂൺ ഗോൾ കീപ്പർ ഡേവിസ് എപസി തട്ടിയകറ്റി.
90 മിനിറ്റ് നിശ്ചിത സമയം പിന്നിട്ടതോടെ ഒൻപതു മിനിറ്റാണ് മത്സരത്തിൽ അധിക സമയം അനുവദിച്ചത്. 92–ാം മിനിറ്റിൽ എന്‍ഗോം എംബെകെലിയുടെ ക്രോസിൽ അബൂബക്കറിന്റെ തകർപ്പൻ ഹെഡർ കാമറൂണിനെ മുന്നിലെത്തിച്ചു. ഫൈനൽ വിസില്‍ മുഴങ്ങിയതോടെ കാമറൂണിന് ആശ്വാസ ജയം.