ഏകദിന ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇന്ത്യ തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്കെതിരെ നേടിയത്; 317 റൺസിന്റെ കൂറ്റൻ ജയം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 300 റൺസിന് മുകളിലുള്ള ഏക വിജയം കൂടിയാണിത്
ഏകദിനത്തിൽ ഇന്ത്യൻ മണ്ണിലെ 21–ാം സെഞ്ചറിയാണ് കോലി ഇന്നലെ നേടിയത്. ഇന്ത്യയിൽ കൂടുതൽ ഏകദിന സെഞ്ചറികളെന്ന നേട്ടത്തിൽ സച്ചിൻ തെൻഡുൽക്കറെ (20) മറികടന്നു. ശ്രീലങ്കയ്ക്കെതിരെ പത്താം ഏകദിന സെഞ്ചറി സ്വന്തമാക്കിയ കോലി, ഒരു ടീമിനെതിരെ കൂടുതൽ സെഞ്ചറികളെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. മറികടന്നത് ഓസ്ട്രേലിയയ്ക്കതിരെ 9 സെഞ്ചറികൾ നേടിയ സച്ചിനെ. വെസ്റ്റിൻഡീസിനെതിരെ കോലിയും 9 സെഞ്ചറികൾ നേടിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ കോലി ഇനി അഞ്ചാമൻ. ഇന്നലെ 62 റൺസ് നേടിയപ്പോൾ ശ്രീലങ്കൻ താരം മഹേള ജയവർധനയെ മറികടന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ പവർപ്ലേ ഓവറിൽ ഏകദിനത്തിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബോളർ മുഹമ്മദ് സിറാജാണ്. 18 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ. ഇക്കോണമി: 3.9
കരിയറിലെ ആദ്യ 20 ഏകദിന മത്സരങ്ങളിൽ നിന്ന് കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡ് ശുഭ്മൻ ഗില്ലിന് സ്വന്തമായി. 18 ഇന്നിങ്സുകളിൽ മാത്രം ബാറ്റിങ്ങിനിറങ്ങി ഗിൽ നേടിയത് 894 റൺസ്. മറികടന്നത് 847 റൺസെടുത്ത വിരാട് കോലിയുടെ റെക്കോർഡ്.
ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ ശ്രീലങ്കയുടെ ഏറ്റവും മോശം സ്കോറാണ് ഇന്നലെ നേടിയ 73 റൺസ്. 1984ലും 2013ലും നേടിയ 96 റൺസായിരുന്നു ഇതിനു മുൻപത്തെ ചെറിയ സ്കോർ.
ജനുവരി 15 എന്ന തീയതിക്ക് ഒരു ക്രിക്കറ്റ് കാമുകനുണ്ടെങ്കിൽ അത് വിരാട് കോലിയാണ്. ആ ദിവസം കോലി കുറിക്കുന്ന നാലാമത്തെ രാജ്യാന്തര സെഞ്ചറിയായിരുന്നു ഇന്നലെ പിറന്നത്. മൂന്നെണ്ണം ഏകദിനത്തിലും ഒരെണ്ണം ടെസ്റ്റിലും. 2017 ജനുവരി 15ന് ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും (102) 2018ൽ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെയും (153) 2019ൽ ഏകദിനത്തിൽ ഓസ്ട്രേലിക്കെതിരെയും (104) ആയിരുന്നു കോലിയുടെ മുൻപത്തെ ജനുവരി 15 സെഞ്ചറികൾ.