അമ്മായിയമ്മയുടെ മരണവാർത്തയറിഞ്ഞ് മരുമകൾ ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറത്തു വന്നതുമുതൽ സംഭവത്തിന്റെ സത്യാവസ്ഥയെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചർച്ചകൾ നടന്നിരുന്നു. മഹാരാഷ്ട്രയിൽ നടന്ന സംഭവമറിഞ്ഞ ചിലർ അമ്മായിയമ്മ–മരുമകൾ സ്നേഹത്തെ വാഴ്ത്തിയപ്പോൾ സംഭവത്തിന്റെ അന്വേഷണച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള ഭൂരിപക്ഷം ചർച്ചചെയ്തത് സംഭവം ഒരു കൊലപാതകമാകാനുള്ള സാധ്യതയിലേക്കാണ്.

ഏറെ ചർച്ചകൾ സൃഷ്ടിച്ച സംഭവങ്ങളുടെ തുടക്കമിങ്ങനെ :-

മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിലെ അന്തേവാസിയായ മാലതി (70) ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു. അന്നേ ദിവസം തന്നെ അവരുടെ മരുമകൾ ശുഭാംഗിയെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.

ജുനരാജ് വാദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ മരിച്ച ദുഃഖത്തിൽ ശുഭാംഗി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ ശുഭാംഗിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം കൊലപാതകമാണെന്ന് തെളിയിച്ചിരിക്കുകയാണ് പൊലീസ്. തന്റെ അമ്മ മരിച്ചതിൽ ഭാര്യ ശുഭാംഗി വളരെയധികം സന്തോഷിച്ചിരുന്നെന്നും ഈ സംശയം ബലപ്പെട്ടപ്പോൾ താൻ തന്നെയാണ് ഭാര്യയെ കെട്ടിടത്തിനു മുകളിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ശുഭാംഗിയുടെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ പൊലീസിനോട് സമ്മതിച്ചു. ഭാര്യയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതി സന്ദീപ് ലോഖണ്ഡെ കുറ്റം സമ്മതിച്ചത്. 2 മക്കളാണ് സന്ദീപിനും ശുഭാംഗിക്കും.