വിവാഹശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെക്കുറിച്ചും ഭർത്താവ് വിശാഖൻ വണങ്കാമുടിയെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും സൗന്ദര്യ രജനീകാന്ത് മനസ്സു തുറന്നത്.തങ്ങളുടെ വിവാഹം ഒരു പ്രണയ വിവാഹമല്ലെന്നും. ഇരുകുടുംബങ്ങളും ചേർന്നു നടത്തിയ അറേ‍ഞ്ചഡ് മാര്യേജ് ആയിരുന്നു അതെന്നും അവർ പറയുന്നു. 

കുടുംബങ്ങൾ തമ്മിൽ മുൻപ് പരിചയമുണ്ടായിരുന്നെങ്കിലും തങ്ങൾ തമ്മിൽ കാണുന്നത് വിവാഹാലോചനയുടെ സമയത്തായിരുന്നുവെന്നും സൗന്ദര്യ പറയുന്നു. ആദ്യമായി പരസ്പരം കണ്ടത് ഒരു കോഫി ഷോപ്പിൽ വച്ചായിരുന്നുവെന്നും അപ്പോൾ പോലും വിശാഖനോട് അപരിചിതത്വം തോന്നിയിരുന്നില്ലെന്നും സൗന്ദര്യ തുറന്നു സമ്മതിക്കുന്നു.അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമൊക്കെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭർത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് ഈ വിവാഹത്തിന് മുൻകൈയെടുത്തത്.

‌സൗന്ദര്യയുടെയും വിശാഖന്റെയും പുനർവിവാഹമാണിത്. വ്യവസായിയായ അശ്വിൻ രാംകുമാറുമായുള്ള ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. വിശാഖനെ വിവാഹം ചെയ്യുന്നതിനു മുൻപു തന്നെ അദ്ദേഹത്തെ മകനു പരിചയപ്പെടുത്തിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു. '' വിവാഹത്തിലെ ഓരോ ചടങ്ങും വളരെ കൗതുകത്തോടെയാണ് അവൻ നോക്കിക്കണ്ടത്. ചടങ്ങിലുടനീളം അവൻ നിറസാന്നിധ്യമായിരുന്നു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് വിശാഖൻ എന്നെ വിവാഹം ചെയ്തത്.''– സൗന്ദര്യ പറയുന്നു.

ഈ വിവാഹം ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്. വിശാഖൻ എന്നെ താലികെട്ടുന്നതിനു മുൻപ് ഇത്രയും നല്ലൊരു തീരുമാനമെടുക്കാൻ എന്നെ പ്രേരിപ്പിച്ച അച്ഛനും അമ്മയ്ക്കും ഞാൻ നന്ദി പറഞ്ഞു. ഇപ്പോൾ ‍ഞാൻ സുരക്ഷിതയാണ്– സൗന്ദര്യ പറയുന്നു.

ആദ്യം കണ്ടപ്പോൾ അൽപ്പം ഗൗരവക്കാരിയാണെന്നു തോന്നിയെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോൾ സൗന്ദര്യയെപ്പറ്റി നന്നായി മനസ്സിലാക്കാൻ സാധിച്ചെന്നും പല കാര്യങ്ങളിലും ഒരേയിഷ്ടമുള്ളവരാണ് തങ്ങളെന്ന് മനസ്സിലാക്കാനായെന്നുമാണ് വിശാഖൻ പറയുന്നത്. 

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ ചിലരൊക്കെ മോശമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും  സൗന്ദര്യ പറയുന്നു. വിവാഹമോചനം സംഭവിച്ചാൽ സ്ത്രീകളുടെ ജീവിതം അതോടെ തീർന്നു എന്നാണ് പലരും ചിന്തിക്കുന്നതെന്നും എന്നാൽ അങ്ങനെയല്ലെന്നും വിവാഹമോചനത്തിനു ശേഷവും ജീവിതത്തിൽ ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും ഐശ്വര്യ പറയുന്നു.