19 വയസ്സുള്ള ഒരു പെൺകുട്ടിയാണ് കുടുംബാംഗങ്ങളുടെ ക്രൂരതയ്ക്കിരയായത്. ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് പെൺകുട്ടിയെ മർദ്ദിച്ച് നാടുചുറ്റിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത് വാട്സാപ്പിലൂടെയാണ്. മധ്യപ്രദേശിലാണ് സംഭവം.

മധ്യപ്രദേശിലെ അലിരജ്പൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ഇതരസമുദായത്തിൽ പ്പെട്ട പുരുഷന്റെ കൂടെ ഒളിച്ചോടിപ്പോയതിനാണ് യുവതിയെ കുടുംബാംഗങ്ങൾ ചേർന്ന് മർദ്ദിച്ചതും നാടുചുറ്റി ച്ചതും. മർദ്ദിക്കാൻ കൂടിയവരിൽ ഒരാളാണ് 1 മിനിറ്റ് 42 സെക്കന്റ്  ദൈർഘ്യമുള്ള വിഡിയോ ചിത്രീകരിച്ചത്. ഗ്രാമവഴികളിലൂടെ പെൺകുട്ടിയെ നടത്തുകയും നടക്കുന്ന വഴിയിലുടനീളം അവളെ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. തന്നെ ഉപദ്രവിക്കരുതെന്ന് അലറിവിളിച്ചപേക്ഷിക്കുന്ന പെൺകുട്ടിയുടെ നിലവിളി അവഗണിച്ചുകൊണ്ട് അവർ മർദ്ദനം തുടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിർത്താതെയുള്ള മർദ്ദനത്തിൽ നിന്ന് രക്ഷപെടാനായി വേഗത്തിൽ നടക്കുന്ന പെൺകുട്ടിയെയും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തെക്കുറിച്ച് അലിരജ്പൂരിലെ പൊലീസ് സൂപ്രണ്ട് വിപുൽ ശ്രീവാസ്തവ പറയുന്നതിങ്ങനെ :- 

''വാട്സാപ്പ് വഴിയാണ് ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചത്. അംബുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റ്റെമാച്ചി ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് ഗ്രാമവാസികളിൽ നിന്നറിയാൻ‌ കഴിഞ്ഞത്. ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അക്രമത്തിനിരയായ യുവതിയുടെയും അവളുടെ അച്ഛന്റെയും പ്രസ്താവനകൾ മാത്രമേ ശേഖരിച്ചിട്ടുള്ളൂ. ഈ കാര്യത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്''.