ശബ്ദത്തിന്റെ പേരിൽ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും. പിന്നീട് ആ ശബ്ദം തന്നെ തന്റെ ഐഡന്റിന്റി ആയി മാറിയതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് ബോളിവുഡ് താരം 

റാണി മുഖർജി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കകാലത്ത് ശബ്ദത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളെപ്പറ്റി റാണി തുറന്നു പറഞ്ഞത്.

പല കഥാപാത്രങ്ങൾക്കും തന്റെ ശബ്ദം അനുയോജ്യമല്ലെന്ന് പലരും വിമർശിച്ചപ്പോഴു ധൈര്യം തന്നു കൂടെ നിന്നതും സ്വന്തം ശബ്ദം തന്നെ സിനിമയിലുപയോഗിക്കാൻ നിറഞ്ഞ മനസ്സോടെ അവസരം തന്നതും കരൺ ജോഹറാണെന്നും റാണി നന്ദിയോടെ ഓർക്കുന്നു. സിനിമയിൽ സ്വന്തം ശബ്ദം ഉപയോഗിച്ച് ഡബ് ചെയ്തത് നന്നായില്ലെന്ന് ചില സംവിധായകർ തന്നോടു പറഞ്ഞപ്പോഴൊക്കെ ധൈര്യം തന്ന് കൂടെ നിന്നത് കരൺ ജോഹർ ആയിരുന്നുന്നുവെന്നും, 'കുച്ച് കുച്ച് ഹോത്ത ഹെ' എന്ന ചിത്രത്തിൽ കരണിന്റെ നിർദേശമനുസരിച്ചാണ് താൻ ഡബ് ചെയ്തതെന്നും റാണി പറയുന്നു.

'രാജാ കി ആയേഗി ഭാരത്' എന്ന ചിത്രത്തിൽ സ്വന്തം ശബ്ദത്തിലാണ് ഡബ് ചെയ്തതെന്നും ഗുലാം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് താൻ ഡബ് ചെയ്തപ്പോ‌ൾ തന്റെ ശബ്ദം അനുയോജ്യമല്ലെന്ന് ആ പടത്തിന്റെ ടീം മുഴുവൻ പറഞ്ഞുവെന്നും റാണി പറയുന്നു. തന്റെ ആത്മാവും ശബ്ദവും ഗുലാമിലെ ആ കഥാപാത്രത്തിനുവേണ്ടി സാക്രിഫൈസ് ചെയ്തിരുന്നുവെന്നും റാണി പറയുന്നു.

പക്ഷേ തന്നെ പിന്തുണച്ച ഒരുപാട് സംവിധായകരും ഉണ്ടായിരുന്നുവെന്നു പറഞ്ഞുകൊണ്ട് റാണി വ്യക്തമാക്കുന്നതിങ്ങനെ :- 

'' എനിക്ക് ഭാഗ്യമുള്ളതുകൊണ്ട് കരണിനെപ്പോലെയുള്ള കുറച്ചാളുകളോടൊപ്പം കരിയർ തുടങ്ങാൻ സാധിച്ചു. കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രമൊക്കെ സംഭവിച്ചപ്പോൾ കരൺ എന്നോട് പറഞ്ഞതിങ്ങനെ '' ഗുലാമിൽ ഡബ് ചെയ്ത നിന്റെ ശബ്ദം ഞാൻ കേട്ടു'. ഗുലാമും കുച്ച് കുച്ച് ഹോത്ത ഹെയും നടന്നത് ഏകദേശം ഒരേ സമയത്തായിരുന്നു. എന്റെ ശബ്ദം നന്നായിരുന്നില്ലെന്നാണ് ഗുലാം ടീമിലെ ആളുകൾ പറഞ്ഞിരുന്നത് എന്ന് ഞാൻ കരണിനോടു പറഞ്ഞു. ആദ്യമായിട്ടാണ് ഞാൻ ഡബ് ചെയ്തത് എന്നും പറഞ്ഞു. എന്റെ ശബ്ദം ഇഷ്ടപ്പെട്ടുവെന്നും അത് അതേപോലെ തന്നെ സിനിമയിൽ ഉപയോഗിക്കാമെന്നും കരൺ എനിക്ക് വാക്കു നൽകി. അതിന് ഞാൻ കരണിനോട് നന്ദി പറയുന്നു. കുച്ച് കുച്ച് ഹോത്ത ഹെ ബ്ലോക്ക്ബെസ്റ്ററായിരുന്നു. ആ ചിത്രത്തിൽ എന്റെ ശബ്ദത്തെ ആളുകൾ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ ശബ്ദമാണ് എന്റെ ഐഡന്റിന്റി''.

English Summary : They believed my voice was not good enough Says Rani Mukherji