കാലാവസ്ഥ പ്രവര്‍ത്തകയായ സ്വീഡിഷ് കൗമാരക്കാരി ഗ്രെറ്റ ട്യൂൻബെർഗ് ലോകത്തിനു പുതിയ പ്രതീക്ഷയുടെ മുഖമാണെങ്കിലും, സ്വന്തം കുടുംബത്തിന് സാധാരണ പെണ്‍കുട്ടി മാത്രം. ബിബിസി നടത്തിയ അഭിമുഖത്തിലാണ് ഗ്രെറ്റയെക്കുറിച്ചുള്ള അഭിപ്രായം കുടുംബം വെളിപ്പെടുത്തിയത്. ഗ്രെറ്റ എന്ന മകളെക്കുറിച്ച് അഭിമാനം തോന്നുന്നില്ലേ എന്നായിരുന്നു അഭിമുഖത്തില്‍ പിതാവ് നേരിട്ട ചോദ്യം. 

ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് പിതാവില്‍നിന്നുണ്ടായത്. ഗ്രെറ്റയെക്കുറിച്ച് അഭിമാനം തോന്നുന്നില്ലെന്നു തന്നെ പിതാവ് ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ മകള്‍ ഒരു സാധാരണ പെണ്‍കുട്ടിയാണെന്നാണ് കുടുംബം ഇപ്പോഴും കരുതുന്നത്രേ. പ്രത്യേകിച്ചെന്തെങ്കിലും കഴിവുകളോ പ്രതിഭയോ ഇല്ലാത്ത കുട്ടി. മകളുടെ ആശയങ്ങള്‍ക്കു തങ്ങള്‍ ചെവികൊടുത്തതുകൊണ്ടാണ് ഗ്രെറ്റ ലോകം അറിയപ്പെടുന്ന കാലാവസ്ഥാ പ്രവര്‍ത്തകയായി വളര്‍ന്നതെന്നും പിതാവ് വെളിപ്പെടുത്തി. ‌

ഇപ്പോഴത്തെ രീതിയില്‍ മകള്‍ അറിയപ്പെടണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഗ്രെറ്റയുടെ മാതാപിതാക്കള്‍ പറയുന്നു. മകള്‍ക്ക് നേരെ ഉയരാനിടയുള്ള പ്രതിഷേധമാണ് അച്ഛനമ്മമാരെ ഭയപ്പെടുത്തിയത്. ബഹുമാനത്തേക്കാള്‍ കൂടുതല്‍ വെറുപ്പ് നേരിടേണ്ടിവന്നാല്‍ അതു മകളുടെ മാനസിക ആരോഗ്യത്തെത്തന്നെ തകര്‍ക്കുമെന്നും അവര്‍ പേടിച്ചു. എന്തായാലും വിഷാദം ബാധിച്ച ഒരു കുട്ടിയില്‍നിന്ന് സ്മാര്‍ട്ട് ആയ കുട്ടിയിലേക്കുള്ള മാറ്റത്തില്‍ സന്തുഷ്ടരാണ് മാതാപിതാക്കള്‍. പക്ഷേ, മകള്‍ എന്ന നിലയില്‍ ഗ്രെറ്റയെക്കുറിച്ച് അഭിമാനം തോന്നുന്നില്ല എന്നുതന്നെ അവര്‍ ഉറപ്പിച്ചുപറഞ്ഞു. 

English Summary : What Gretas Father Thinks About Daughters Achievments