ആ അമ്മ പറയുന്നു: ‘കുഞ്ഞിനെ കൊന്നത് ഞാനാണ്, മരിച്ചെന്നറിയാതെ അവളെ മാറോടു ചേർത്തുറക്കി, പക്ഷേ...’
മാനസികപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം കുണ്ടറയിലെ ദിവ്യ ജോണി എന്ന യുവതി ഈയിടെ നടത്തിയ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ ഉൾപ്പെടെ സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദംകൂടി ഏറെ ചർച്ചചെയ്യപ്പെട്ടു. മാസങ്ങൾക്കു
മാനസികപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം കുണ്ടറയിലെ ദിവ്യ ജോണി എന്ന യുവതി ഈയിടെ നടത്തിയ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ ഉൾപ്പെടെ സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദംകൂടി ഏറെ ചർച്ചചെയ്യപ്പെട്ടു. മാസങ്ങൾക്കു
മാനസികപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം കുണ്ടറയിലെ ദിവ്യ ജോണി എന്ന യുവതി ഈയിടെ നടത്തിയ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ ഉൾപ്പെടെ സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദംകൂടി ഏറെ ചർച്ചചെയ്യപ്പെട്ടു. മാസങ്ങൾക്കു
മാനസികപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം കുണ്ടറയിലെ ദിവ്യ ജോണി എന്ന യുവതി ഈയിടെ നടത്തിയ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ ഉൾപ്പെടെ സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദംകൂടി ഏറെ ചർച്ചചെയ്യപ്പെട്ടു. മാസങ്ങൾക്കു ശേഷം, ജയിൽവാസവും മാനസികാരോഗ്യ ചികിത്സയും പിന്നിട്ട് ദിവ്യ സ്വന്തം ജീവിതം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ദിവ്യയ്ക്കു പറയാനുള്ളത് കേരളം ചർച്ച ചെയ്യേണ്ട, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിക്കൂടിയാണ്. ‘മനോരമ ഓൺലൈനി’നോട് ദിവ്യ മനസ്സു തുറന്നപ്പോൾ...
∙ കുഞ്ഞിനെ കൊന്നെന്ന തുറന്നുപറച്ചിലിന് എങ്ങനെയാണ് ധൈര്യം തോന്നിയത്? ഇതുകേട്ട് എങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രതികരണം?
കൊലപാതകിയെന്ന രീതിയിലാണ് പലരും എന്നെ കണ്ടത്. ശരിയാണ്, മനപ്പൂർവമല്ലെങ്കിലും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയാണ്. പക്ഷേ അത് ഏത് സാഹചര്യത്തിലായിരുന്നെന്ന് ആരും ഓർമിക്കുന്നില്ല. കുഞ്ഞ് മരിച്ചെന്നറിയാതെ അവളെ മാറോടു ചേർത്തുറക്കിയ എന്റെ അന്നത്തെ മാനസികാവസ്ഥ എനിക്കിപ്പോൾ സങ്കൽപിക്കാനേ കഴിയുന്നില്ല. പിന്നെ ചിലരുടെ ചോദ്യം ‘എങ്ങനെയിതൊക്കെ കൂളായി തുറന്നു പറയാൻ കഴിയുന്നു’ എന്നതാണ്.
ഏഴു മാസം മുൻപാണ് എന്റെ കുഞ്ഞ് എന്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. മാസങ്ങളോളം ഞാൻ ഒരു മുഴുഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞും സങ്കടപ്പെട്ടും മിണ്ടാതെയും കഴിച്ചുകൂട്ടി. ജയിലിലും ഊളമ്പാറയിലെ മാനസികാരോഗ്യ ആശുപത്രിയിലും ദിവസങ്ങൾ തള്ളിനീക്കി. ഇനിയും ഞാൻ ഭ്രാന്തിയായി ജീവിക്കണോ? ഒരിക്കൽ മനസ്സിന്റെ നില തെറ്റിയൊരു നേരത്ത് ചെയ്തുപോയൊരു തെറ്റിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഞാൻ നിശ്ശബ്ദയാകണോ? ഇനി എന്നെ നോർമലാകാൻ സമൂഹം അനുവദിക്കണം.
∙ വാക്കുകളിൽ ഒരു വാശിയുള്ളതുപോലെ... ഈ വാശി ആരോടാണ്?
അതെ, സാധാരണ ജീവിതത്തിലേക്ക് എനിക്ക് തിരിച്ചുവന്നേ മതിയാകൂ. അച്ഛൻ മാത്രമേയുള്ളൂ എനിക്ക്. അദ്ദേഹത്തെ സങ്കടപ്പെടുത്താൻ വയ്യ. ഒരുപാട് മരുന്നുകൾ കഴിച്ചു. ചികിത്സയോടു നന്നായി സഹകരിച്ചു. എനിക്കിപ്പോൾ വളരെ പോസിറ്റീവായ മാറ്റം അനുഭവപ്പെടുന്നുണ്ട്. കാര്യങ്ങളെ സമചിത്തതയോടെ കാണാൻ കഴിയുന്നുണ്ട്. അല്ലെങ്കിലും ഒരു ഭ്രാന്തിയായി ജനിച്ചവൾ അല്ല ഞാൻ. എന്നെ കുറച്ചു നാളുകളിലേക്കെങ്കിലും അങ്ങനെയാക്കിയത് മറ്റു ചിലരുടെ മനോഭാവമാണ്. പക്ഷേ അവർക്കു വേണ്ടി നഷ്ടപ്പെടുത്താൻ ഉള്ളതല്ല എന്റെ ജീവിതം എന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.
കഴിഞ്ഞ ദിവസം ഒരു പിഎസ്‌സി പരീക്ഷയെഴുതി. ഫലം കാത്തിരിക്കുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. എന്നെ രോഗിയാക്കിയ എല്ലാ സാഹചര്യങ്ങളിൽനിന്നും ഞാൻ എന്നെത്തന്നെ പറിച്ചുനടുകയാണ്. അരുതാത്ത കണ്ണുകൾ കൊണ്ടുള്ള നിങ്ങളുടെ അവജ്ഞയുടെ നോട്ടം എനിക്കു വേണ്ട. ഞാൻ ഒന്നു ജീവിച്ചോട്ടെ..
∙ ദിവ്യയുടെ തുറന്നുപറച്ചിലിനെത്തുടർന്ന് പോസ്റ്റ്പാർട്ടം ഡിപ്രഷൻ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവല്ലോ.?
അതിലെനിക്ക് വളരെ ചാരിതാർഥ്യമുണ്ട്. പ്രസവം കഴിയുന്നതോടെ സ്ത്രീകളിൽ പലരും സങ്കീർണമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. മറ്റുള്ളവർ ഇത് നിസ്സാരമായി കാണുന്നിടത്താണ് പ്രശ്നം. എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല. ചിലർ കടുത്ത ഡിപ്രഷനിലേക്കായിരിക്കും പോകുന്നത്. കുടുംബാംഗങ്ങളുടെ കരുതലും ആവശ്യമെങ്കിൽ ചികിത്സയും വേണം. നെല്ലുകുത്തുന്നതിനിടയിൽ മാറിയിരുന്ന് പ്രസവിച്ച സ്ത്രീകളുടെ കഥകൾ പറഞ്ഞ്, പുതുതലമുറയിലെ പെൺകുട്ടികൾ പ്രസവശേഷം അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളെ ലഘൂകരിച്ചു കാണരുത്.
എന്നോടു മുൻപും ചില ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്, പൂരം നാളല്ലേ, പുരുഷന്റെ കരളുറപ്പാണെന്ന്. പൊട്ടിത്തകർന്നുപോയപ്പോഴും ആരുമുണ്ടായിരുന്നില്ല എന്നെയൊന്നു ചേർത്തുപിടിക്കാൻ. അമ്മ നഷ്ടപ്പെട്ട എനിക്ക് ആരോട് സങ്കടം പറയാൻ... ഏറ്റവും ദുർബലമായ മാനസികാവസ്ഥയിൽ ആരെങ്കിലും നമ്മെ മനസ്സിലാക്കാൻ ഉണ്ടാവുക എന്നതു വലിയ കാര്യമാണ്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒരു മാനസിക രോഗമല്ല. അത് ഒരു താൽക്കാലിക അവസ്ഥ മാത്രമാണ്. കുറച്ചുപേരെങ്കിലും എന്നെയിപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്നതു വലിയ കാര്യമാണ്.
∙ ഓർമിക്കാൻ ശ്രമിക്കാറുണ്ടോ ആ ദുരിതകാലം?
അമ്മയുടെ അർബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഡോക്ടറായ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്. വ്യത്യസ്ത മതങ്ങളിൽപെട്ടവരായിരുന്നു ഞങ്ങൾ. അദ്ദേഹം വിവാഹമോചിതനുമായിരുന്നു. പക്ഷേ അതൊന്നും ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്നമാകുമെന്ന് ഞങ്ങൾക്കു തോന്നിയില്ല. വിവാഹം കഴിഞ്ഞതോടെയാണ് കാര്യങ്ങൾ എന്റെ കൈവിട്ടുപോയത്. അദ്ദേഹത്തിന്റെ വീട്ടുകാർക്ക് എന്നോടു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആ വീട്ടിൽ ഞാൻ എന്നും അന്യയായിരുന്നു. വിവാഹത്തോടെ പുതിയൊരു വീട്ടിലേക്കെത്തുന്ന പെൺകുട്ടിക്കു വേണ്ട ഒരുവിധ പരിഗണനയും കരുതലും എനിക്കു ലഭിച്ചില്ല. എനിക്കു മറ്റൊരു ബന്ധമുണ്ടെന്നുപോലും അവർ ആരോപിച്ചു.
∙ ആത്മഹത്യാശ്രമം വരെ നടത്തിയല്ലോ. ജീവിതം അത്രയും വെറുപ്പിച്ചു കഴിഞ്ഞിരുന്നോ?
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഗർഭിണിയായി. എന്നാൽ കുഞ്ഞ് ഉടനെ വേണ്ട എന്നതായിരുന്നു ഭർതൃവീട്ടുകാരുടെ ആവശ്യം. എനിക്കു സ്വന്തമായി ജോലിയില്ലാത്തതിനാൽ ഞാനും കുഞ്ഞും അവർക്ക് സാമ്പത്തികബാധ്യതയാകുമെന്ന് പറഞ്ഞു. പക്ഷേ ഞാൻ കുഞ്ഞിനെ കളയാൻ തയാറല്ലായിരുന്നു. കുഞ്ഞിന്റെ വരവോടെ എനിക്കൊരു കൂട്ടാകുമെന്ന് ഞാൻ കരുതി. പക്ഷേ പ്രസവം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയതോടെ എന്റെ ജീവിതത്തിലെ ദുരിതം ഏറുകയായിരുന്നു. സിസേറിയൻ കഴിഞ്ഞ ഒരു പെൺകുട്ടിക്കു വേണ്ട ഒരു കരുതലും ശുശ്രൂഷയും എനിക്കു ലഭിച്ചില്ല.
കുഞ്ഞിന്റെ ഏതുനേരവുമുള്ള കരച്ചിൽ, ആരും കൈമാറിയെടുക്കാനില്ലാത്ത നിസ്സഹായത, ആരോഗ്യ പ്രശ്നങ്ങൾ എല്ലാംകൊണ്ടും ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. ആ നേരത്ത് ആരെങ്കിലും എന്നെയൊന്നു ചേർത്തുപിടിച്ചിരുന്നെങ്കിൽ, എനിക്കൊപ്പമുണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയാകില്ലായിരുന്നു. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെയന്ന് ഞാൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മരിക്കാൻ കൊതിയുള്ളതുകൊണ്ടല്ല, ജീവിതം എന്നെ പേടിപ്പെടുത്തുന്നപോലെ തോന്നി. മറ്റുള്ളവർക്കു ഭാരമായി ജീവിക്കേണ്ട എന്നു കരുതി. എന്നോടുള്ള അവരുടെ മനോഭാവത്തിൽ ഒരു മാറ്റവും വന്നില്ല. ഞാൻ കുഞ്ഞിനെയുംകൊണ്ട് എന്റെ വീട്ടിലേക്കു മടങ്ങി.
∙ കുറ്റബോധം തോന്നുന്നുണ്ടോ?
അന്ന് ആ സംഭവം നടന്ന ദിവസം ഞാനും കുഞ്ഞും തനിച്ചായിരുന്നു വീട്ടിൽ. കരച്ചിലു മാറ്റാൻ കുഞ്ഞിനെയുംകൊണ്ട് മുറ്റത്തു നടന്നതൊക്കെ ഓർമിക്കുന്നുണ്ട്. പിന്നെ എന്റെ കൈകൊണ്ടു തന്നെയാണ് ഞാനെന്റെ കുഞ്ഞിനെ.... ഇല്ല. എനിക്ക് ഇപ്പോഴത് ഓർമിക്കാനേ കഴിയുന്നില്ല. ആരെങ്കിലും എനിക്കൊപ്പമുണ്ടായിരുന്നെങ്കിൽ ഇന്നും എന്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു. സ്വബോധത്തോടെ ഒരിക്കലും ഞാനതു ചെയ്യുമായിരുന്നില്ല. മനസിന്റെ നിയന്ത്രണം പോകുന്നുവെന്നു പലപ്പോഴും തോന്നിയെങ്കിലും ആരും എനിക്ക് ഒരു പിന്തുണയും തന്നില്ല. കുറെ മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ഫലം ചെയ്തില്ലല്ലോ എന്നോർത്ത് ഇപ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല.
എനിക്കറിയാം, ലോകത്ത് ആർക്കും പൊറുക്കാൻ കഴിയാത്ത പാപമാണ് ഞാൻ ചെയ്തത്. പക്ഷേ അറിഞ്ഞുകൊണ്ട് കുഞ്ഞിനെക്കൊന്ന ഒരമ്മയല്ല ഞാൻ. ചെയ്തുപോയതാണ്. അതിന് എത്രയോവട്ടം ഞാനെന്റെ കുഞ്ഞിന്റെ ഓർമകൾക്കു മുന്നിൽ വീണുകരഞ്ഞിരിക്കുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച ശേഷവും അതിനെ നെഞ്ചോടു ചേർത്തുകിടത്തി ഞാൻ പാടിയുറക്കി. അവൾ ഉണരില്ല ഇനിയൊരിക്കലും എന്നെനിക്ക് അറിയില്ലായിരുന്നു. അച്ഛനും മറ്റും വന്ന് കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക് ഓടിയപ്പോഴും ‘അവൾക്കെന്തോ വയ്യായ്ക വന്നുകാണും ബക്കറ്റിലെ വെള്ളത്തിൽ വീണതുകൊണ്ട്’ എന്നേ ഞാൻ കരുതിയുള്ളൂ.
∙ കേസുമായി ബന്ധപ്പെട്ട് പൊലീസുകാരുടെയുൾപ്പെടെ പ്രതികരണം എന്തായിരുന്നു?
ആശുപത്രിയിലെത്തി കുറച്ചുകഴിഞ്ഞ് പൊലീസുകാർ എന്നോടു ചോദിച്ചു, നീയെന്തിനാണ് ഇതു ചെയ്തത്? ഞാൻ പറഞ്ഞു, കുഞ്ഞിനെ കൊല്ലാൻ വേണ്ടി ചെയ്തതാണെന്ന്. ‘എന്നാൽ കുഞ്ഞ് ചത്തു’ എന്ന് അവർ പറഞ്ഞു. എനിക്ക് പെരുവിരലിൽനിന്നു പടർന്നു കയറിയ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പക്ഷേ എന്റെ പെരുമാറ്റം കണ്ട് അവർക്കെന്റെ മാനസികനില മനസ്സിലാക്കാൻ പറ്റിയിരിക്കണം. എന്നോട് ഒരു തരത്തിലും മോശമായി പെരുമാറിയില്ല. മരുന്ന് കഴിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ സ്നേഹത്തോടെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
എന്നെ ചികിത്സിച്ച ഡോക്ടർമാരുൾപ്പെടെ എനിക്കു തന്ന പിന്തുണയാണ് ജീവിതത്തിലേക്കു എന്നെ തിരികെ നടത്തിയത്. എങ്കിലും ഇടയ്ക്കിടെ ഓർമകളിൽ ആ നൊമ്പരം വിങ്ങിനിറയും. ചിലപ്പോൾ തോന്നും, ഇപ്പോഴും ഞാനൊരു മുഴുഭ്രാന്തി ആയിരുന്നെങ്കിൽ ഈ വേദനയൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇതിപ്പോൾ ഓർമകളിലൊക്കെ ഞാനെന്റെ മകളെ തിരയുന്നു...
∙ ഡോക്ടർ പറയുന്നു, ചികിൽസയുണ്ട്; ആശങ്ക വേണ്ട
പ്രസവശേഷം ചില സ്ത്രീകൾക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതയെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നു പറയുന്നത്. ജനിതകപരമായ ഘടകങ്ങൾ മുതൽ ചുറ്റുപാടുകൾ വരെ ഈ അവസ്ഥയ്ക്കു കാരണമായേക്കാം. പ്രസവശേഷം ഒരു വർഷത്തിനകമാണ് സാധാരണ ഈ വിഷാദം സ്ത്രീകളെ പിടികൂടാറുള്ളത്. ‘ബേബി ബ്ലൂസ്’ എന്നറിയപ്പെടുന്ന താരതമ്യേന അപകടം കുറഞ്ഞ വിഷാദമാണെങ്കിൽ കൗൺസലിങ് തെറപ്പികൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ ഗുരുതരമായ വിഷാദരോഗാവസ്ഥയാണെങ്കിൽ മരുന്നുകൾ കഴിക്കേണ്ടി വരും.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ദാമ്പത്യമുൾപ്പെടെ തുടർജീവിതത്തെ സാരമായി ബാധിക്കാനിടയുണ്ട്. ആത്മഹത്യ, കുഞ്ഞിനെ അപായപ്പെടുത്തൽ തുടങ്ങിയ സങ്കീർണമായ അവസ്ഥകളിലേക്കും എത്തിച്ചേരാം. അകാരണമായ ദേഷ്യം, കരച്ചിൽ, മൗനം, അക്രമാസക്തി, കുഞ്ഞിനോടുള്ള വെറുപ്പ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, തലചുറ്റൽ, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ തുടങ്ങി പലതരത്തിലുള്ള രോഗലക്ഷണങ്ങളാണ് സാധാരണ കണ്ടുവരാറുള്ളത്.
അപ്രതീക്ഷിതമായി സംഭവിച്ച ഗർഭധാരണം, പ്രസവശേഷം ശരീരത്തിലെ ഹോർമോൺനിലയിലുണ്ടാകുന്ന വ്യതിയാനം, ശസ്ത്രക്രിയ ഉൾപ്പെടെ ശരീരം അനുഭവിക്കുന്ന സങ്കീർണതകൾ, കുഞ്ഞിനെ ശുശ്രൂഷിക്കുന്നതിലുള്ള അറിവില്ലായ്മ, അനാവശ്യ ഉൽക്കണ്ഠ, കുടുംബാംഗങ്ങളിൽനിന്നു വേണ്ടത്ര പിന്തുണയില്ലായ്മ, പങ്കാളിയുടെ ഭാഗത്തുനിന്നുള്ള അവഗണന, തൊഴിൽപരമായ സമ്മർദം തുടങ്ങി പലകാരണങ്ങൾകൊണ്ടും പോസ്റ്റ്പാർട്ടം ഡിപ്രഷൻ വരാറുണ്ട്.
ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കുഞ്ഞിനെ മറ്റാരും നോക്കാനില്ലെന്ന നിസ്സഹായതകൊണ്ടും മുലയൂട്ടുന്ന സമയത്ത് മരുന്നുകൾ കഴിക്കുന്നത് കുഞ്ഞിനു ദോഷം ചെയ്യുമെന്ന അബദ്ധധാരണകൊണ്ടും പല സ്ത്രീകളും ചികിത്സയ്ക്കു വരാറില്ല. ഇത് അപകടകരമാണ്. ഇതൊരു താൽക്കാലിക മാനസികാവസ്ഥയാണെന്നു തിരിച്ചറിയുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താൽ എളുപ്പം മറികടക്കാവുന്നതേയുള്ളു.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ബിന്ദു മേനോൻ
മാനസികാരോഗ്യവിഭാഗം മേധാവി
അമൃത ആശുപത്രി, കൊച്ചി.
English Summary: 'I Can't Remember that Days...' A Mother, who Killed her Daughter Shares Memories