‘പി.ടിയെ എനിക്ക് എത്ര പ്രേമിച്ചാലും മതി വരില്ല’; തൃക്കാക്കരയിൽ ജയിച്ചത് ആ സ്നേഹം കൂടിയായിരുന്നു...
മതേതര ജനാധിപത്യത്തിന്റെ വിജയത്തോടൊപ്പം ഉമ തോമസിന്റെ തൃക്കാക്കരയിലെ പ്രകടനം ആഹ്ലാദഹരമാക്കുന്നത്, അത് കാലഹരണപ്പെട്ടു പോയി എന്ന് നമ്മളിൽ പലരും കരുതുന്ന അനശ്വര പ്രേമത്തിന്റെ ഉജ്ജ്വല പ്രകാശനവുമായിരുന്നു എന്നതാണ്....women, pt thomas, uma thomas, manorama news, manorama online, viral news
മതേതര ജനാധിപത്യത്തിന്റെ വിജയത്തോടൊപ്പം ഉമ തോമസിന്റെ തൃക്കാക്കരയിലെ പ്രകടനം ആഹ്ലാദഹരമാക്കുന്നത്, അത് കാലഹരണപ്പെട്ടു പോയി എന്ന് നമ്മളിൽ പലരും കരുതുന്ന അനശ്വര പ്രേമത്തിന്റെ ഉജ്ജ്വല പ്രകാശനവുമായിരുന്നു എന്നതാണ്....women, pt thomas, uma thomas, manorama news, manorama online, viral news
മതേതര ജനാധിപത്യത്തിന്റെ വിജയത്തോടൊപ്പം ഉമ തോമസിന്റെ തൃക്കാക്കരയിലെ പ്രകടനം ആഹ്ലാദഹരമാക്കുന്നത്, അത് കാലഹരണപ്പെട്ടു പോയി എന്ന് നമ്മളിൽ പലരും കരുതുന്ന അനശ്വര പ്രേമത്തിന്റെ ഉജ്ജ്വല പ്രകാശനവുമായിരുന്നു എന്നതാണ്....women, pt thomas, uma thomas, manorama news, manorama online, viral news
മതേതര ജനാധിപത്യത്തിന്റെ വിജയത്തോടൊപ്പം ഉമ തോമസിന്റെ തൃക്കാക്കരയിലെ പ്രകടനം ആഹ്ലാദഹരമാക്കുന്നത്, അത് കാലഹരണപ്പെട്ടു പോയി എന്ന് നമ്മളിൽ പലരും കരുതുന്ന അനശ്വര പ്രേമത്തിന്റെ ഉജ്ജ്വല പ്രകാശനവുമായിരുന്നു എന്നതാണ്. മത്സരം പൂർണമായും തീവ്രമായും രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നപ്പോഴും അതിനു സമാന്തരമായി പൊതുഭാവനയിൽ കുറേയെറെയെങ്കിലും നിറഞ്ഞു നിന്നിട്ടുള്ളത് ഉമ തോമസിന് തന്റെ പ്രിയതമനോടുള്ള വിസ്മയിപ്പിക്കുന്ന ഈ തീവ്രാനുരാഗമായിരുന്നിരിക്കണം. ഒരുപക്ഷേ അവർക്ക് വോട്ടു ചെയ്യുമ്പോൾ ധാരാളം പേർ നിശബ്ദരായി ആഘോഷിച്ചതും ഈ നിർമല വികാരമായിരുന്നിരിക്കണം. വെറുപ്പിന്റെയും ദാർഷ്ട്യത്തിന്റെയും എതിർവശത്തു നിന്ന് സൗകുമാര്യത്തോടെ ജയിച്ചത് രണ്ടു മനുഷ്യർ തമ്മിലുള്ള സ്നേഹം കൂടിയായിരുന്നു എന്നത് പെട്ടെന്നുടഞ്ഞു പോകുന്ന അനുരാഗങ്ങളിലും ദുർബല ബന്ധങ്ങളുടേ വ്യഥയിലും ഉഴലുന്ന നമുക്ക് ശുഭപ്രതീക്ഷ പകരണം. പി.ടി. തോമസ് എന്ന മനുഷ്യനെ തനിക്ക് എത്ര പ്രേമിച്ചാലും മതി വരില്ല എന്ന് അവർ പറയുന്ന മറയില്ലാത്ത ഭാഷ ഇക്കാലത്ത് - പ്രത്യേകിച്ച് സ്മാർട്ട് ഫോണിലൂടെ ഐ ലവ് യു പറയുകയും അതിലൂടെ തന്നെ ബ്രേക്ക് അപ് പറയുകയും ചെയ്യുന്ന തലമുറയുടെ ഇടയിൽ - നമ്മൾ വളരെ വിരളമായി മാത്രമേ കേൾക്കാറുള്ളൂ. അതുപോലെത്തന്നെ പുതിയ തലമുറയുടെ ഈ പ്രലോഭിപ്പിക്കുന്ന ‘സ്വാതന്ത്ര്യം’ (പ്രത്യേകിച്ച് ലൈംഗിക സ്വാതന്ത്ര്യം) കണ്ട് തങ്ങളുടെ നിറമില്ലാത്ത അല്ലെങ്കിൽ സംഭവശൂന്യമായ കഴിഞ്ഞുപോയ കാലത്തെ ഓർത്ത് ഖേദിക്കുന്ന, ഇപ്പോൾ മധ്യവയസ്സു കഴിഞ്ഞ പലരുടെയും ഇടയിലും ഇതൊരപൂർവതയാണ്.
തിരഞ്ഞെടുപ്പ് ജയത്തിന്റെ നന്ദിപ്രകടനവും കഴിഞ്ഞു വീട്ടിലെത്തിയ അവർ പി.ടിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കയറി ചുവരിൽ ചാരി പൊട്ടിക്കരയുന്ന ചിത്രം നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ഇത്തരം ജീവിത നൈർമല്യങ്ങളുടെ വീണ്ടെടുക്കലായി തോന്നി. ഒരാൾ മരിച്ചാലും, രണ്ടു മനുഷ്യർ തമ്മിൽ സാധ്യമായ ഗാഢബന്ധത്തിന്റെ പ്രതിഫലനമായിരുന്നു ആ ചിത്രം. ഒരു സംസ്ഥാന ഭരണകൂടത്തിന്റെയും അത് ഭരിക്കുന്ന പാർട്ടിയുടെയും മുഴുവൻ സംവിധാനങ്ങളെയും- അപവാദ പ്രചാരണങ്ങൾ ഉൾപ്പെടെ- ജനങ്ങളുടെ പിന്തുണയോടെ ഉജ്ജ്വലമായി തോൽപിച്ചു കഴിയുമ്പോൾ ഇങ്ങനെ വൈകാരികമായി ഉലഞ്ഞു പോകുന്നത് സാധാരണം.
ഒരു ജീവിതകാലം മുഴുവൻ പരസ്പരം പ്രണയബദ്ധരായി ജീവിക്കുക എന്നത് അതനുഭവിക്കാൻ സാധിക്കാത്ത പലർക്കും പഴഞ്ചനായി തോന്നുന്നുണ്ടാവണം. അങ്ങനെയുള്ളവരാണ് സദാചാരവുമായി കൂട്ടിക്കലർത്തി അതിനെ പുരോഗമന വിരുദ്ധമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. അത്തരക്കാരാവണം ഉമയുടെ വിരഹ ദുഖത്തെ പൈങ്കിളിയായും പിന്തിരിപ്പനായും ചിത്രീകരിച്ചിട്ടുണ്ടാവുക. ഒരുപക്ഷേ ദീർഘകാല പ്രണയ ബന്ധങ്ങൾക്കു വേണ്ട ഇന്റഗ്രിറ്റി ഇല്ലാത്തതു കൊണ്ട് അവർക്ക് തൊട്ടു നോക്കാൻ പോലും കഴിയാത്ത ആ അതീന്ദ്രീയാഹ്ലാദം. പിന്നെ കേരളത്തിൽ പലർക്കും അത് ഇന്നേറ്റവും ചെലവാകുന്ന കപട ഇടതുപക്ഷ റൂൾ ബുക്ക് ഐറ്റവുമാണ്.
എനിക്ക് ഉമ തോമസിനെയോ, പി.ടി.തോമസിനെയോ അറിയില്ല, പക്ഷേ അവരെ അടുത്തറിയുന്ന പലരെയും അറിയാം. പി.ടിയുടെ മരണത്തിനു മുൻപും അവരെല്ലാം വിസമയത്തോടെ പറയുമായിരുന്നത് അവർ തമ്മിലുള്ള അനുരാഗത്തെക്കുറിച്ചാണ്. പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയാത്ത തരത്തിലുള്ള അടുപ്പവും സ്നേഹവും. രസകരമായ ഒരു കാര്യം പി.ടിയെ കോളേജ് കാലം മുതൽ അറിയുന്ന എന്റെ കൂട്ടുകാർക്കും ഉണ്ടായിരുന്നു ഇതേ തരത്തിൽ അദ്ദേഹത്തിനോടുള്ള സ്നേഹം. ചില മനുഷ്യർ അങ്ങനെയാണ്. ഒരു കാന്തം പോലെ അവർ മറ്റുള്ളവരെ ആകർഷിക്കും. അതിനു പ്രധാന കാരണം അവരിലെ നന്മയും ഇന്റഗ്രിറ്റിയും ആണ്. അങ്ങനെയുള്ളവരെ സ്പർശിക്കുമ്പോൾപ്പോലും ആ കാന്തികത നമുക്കറിയാനാവും. അങ്ങനെയുള്ളവർ അടുത്തുണ്ടാവണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് നമ്മളിലും ആ സ്വഭാവ സവിശേഷത ഉള്ളതുകൊണ്ടാണ് എന്നതു മറ്റൊരു കാര്യം.
ഉമ തോമസിനെയും അവർക്കു പി.ടിയോടുള്ള അനുരാഗവും കാണുമ്പോൾ വർഷങ്ങൾക്കു മുൻപ് ‘ന്യൂയോർക്കർ’ മാസികയിൽ ഇത്തരത്തിലുള്ള ഒരനശ്വര പ്രേമത്തിന്റെ യഥാർഥ കഥ വായിച്ചതോർമ വരുന്നു. മക്കളില്ലാത്ത, മധ്യവയസ്സു കഴിഞ്ഞ ഇന്ത്യൻ ദമ്പതികളുടെ കഥ. ഒരു ദിവസം രണ്ടു പേരും അവരുടെ അപാർട്മെന്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മരണാനന്തര പോലീസ് അന്വേഷണത്തിൽ അതിലെ സ്ത്രീ കാൻസർ ബാധിതയായിരുന്നു എന്നും, അവരുടെ മരണത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് വെളിവാക്കപ്പെട്ടത്. രണ്ടു പേരും ഡോക്ടർമാരോ ശാസ്ത്രജ്ഞരോ മറ്റോ ആയിരുന്നു എന്നാണ് ഓർമ. അവരോട് ആ അപാർട്മെന്റ് സമുച്ചയത്തിലെ മറ്റുള്ളവർക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എല്ലാവരും ഏതാണ്ട് ഒരേ പോലെ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു: ‘അവരെ ഒരുമിച്ചല്ലാതെ ഒരിക്കൽ പോലും ആരും കണ്ടിട്ടില്ല.’ മിക്കവരും ഓർത്തു പറഞ്ഞത് എപ്പോഴും പ്രസന്ന വദനരായി അവർ ഒന്നിച്ച് ലിഫ്റ്റിൽ നിന്നും ഇറങ്ങുന്ന കാഴ്ചയായിരുന്നു. "They were inseparable,” എന്നതായിരുന്നു അവരെ കണ്ടിട്ടുള്ളവരുടെ ഓർമ. ഒരാളെ മാത്രം സ്നേഹിക്കാനും, അയാളോടൊപ്പം മാത്രം എപ്പോഴും സമയം ചെലവഴിക്കാനും തോന്നുന്ന ആ വികാരം ഒരു സൗഭാഗ്യമാണ്. ‘നീ എന്നോടൊപ്പമുള്ളപ്പോഴും ഞാൻ വിരഹാർദ്രനാണ്’ എന്ന് ഒരു പ്രശസ്തമായ ഗസലിൽ കവി പാടിയതു പോലെ...
ഇതു പോലുള്ള ധാരാളം life-affirming ജീവിത കഥകളാണ് ഉമ തോമസ് ഓർമപ്പെടുത്തുന്നത്. പ്രശസ്ത പാശ്ചാത്യ സംഗീതജ്ഞരായിരുന്ന ജോണി കാഷും ജൂൺ കാർട്ടറും വിവാഹിതരായി ഒരു ജീവിതകാലം മുഴുവൻ തീവ്ര പ്രണയിതാക്കളായാണ് ജീവിച്ചത്. ‘നിന്നെ എത്രയോ മുൻപുതന്നെ എനിക്കറിയാമായിരുന്നു എന്നു തോന്നുന്നു’ എന്നാണു പരിചയപ്പെട്ട ഉടൻ തന്നെ ജൂൺ കാർട്ടർ കാഷിനോട് പറഞ്ഞത്. വർഷങ്ങളോളം ഒന്നിച്ച് ജീവിച്ച് ഒടുവിൽ കാർട്ടർ മരിച്ച് നാല് മാസത്തിനകം തന്നെ കാഷും മരിച്ചു. രണ്ടു പേരുടെയും ആദ്യ വിവാഹമായിരുന്നില്ല. അവരൊന്നിച്ചുള്ളപ്പോൾ ആരോ കാഷിനോട് എന്താണ് സ്വർഗത്തിന്റെ നിർവചനം എന്ന് ചോദിച്ചുവത്രെ. ‘അവളോടൊപ്പം കാപ്പി നുണയുന്ന ഈ പ്രഭാതം’. അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഉമ തോമസ് ഭർത്താവിന് വേണ്ടി ഓരോ വട്ടവും അൽപം ഭക്ഷണം മാറ്റി വയ്ക്കുന്ന ചിത്രം കണ്ടപ്പോൾ ഞാനോർത്തു പോയത് കാഷ് പറഞ്ഞ ആ സ്വർഗത്തെക്കുറിച്ചാണ്. അതനുഭവിക്കാൻ ഭാഗ്യം വേണം, വ്യക്തിപരമായ ആർജവവും. അതില്ലാത്തവർക്ക് അതൊക്കെ കാണുമ്പോൾ പഴഞ്ചനും, യാഥാസ്ഥിതികവും ആയി തോന്നും. ലൈംഗിക ദാരിദ്ര്യത്തിൽ ഉഴലുന്നവർ സദാചാരം പറയുന്നതു പോലെ. സൂപ്പർ മാർക്കറ്റിൽ വാങ്ങുന്ന വീഞ്ഞും, വിന്റേജ് വീഞ്ഞും തിരിച്ചറിയാനും ആ വ്യത്യാസം ആസ്വദിക്കാനും വേണം ചില വൈശിഷ്ട്യങ്ങളൊക്കെ.
ധിരെൻ ഭഗത് എന്ന അകാലത്തിൽ പൊലിഞ്ഞു പോയ മിടുക്കനായ ഇന്ത്യൻ പത്രപ്രവർത്തകൻ സ്വയം വിശേഷിപ്പിച്ചിരുന്നത് contemporary conservative എന്നാണ്. യാഥാസ്ഥിതികതയുടെ ക്ലീഷേയെ പൊളിക്കുന്നതായിരുന്നു ആ പ്രയോഗം. ഒരിന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകനായി വിദേശത്തു ജനിച്ച് വളർന്ന ധിരെൻ ഇന്ത്യയിലെ പുരോഗമന കപടതകളും. നാഗരിക ഭ്രമങ്ങളും കണ്ടപ്പോൾ അതിന്റെ ഭാഗമാകാതിരിക്കാൻ മനഃപൂർവം ശ്രമിച്ചതു കൊണ്ടാണ് ‘യാഥാസ്ഥിതികൻ’ എന്ന് സ്വയം വിളിച്ചത്. ധാർമിക മൂല്യങ്ങൾക്കു വിലകൽപിക്കുന്ന ഒരു കൗണ്ടർ-ഫാഷൻ ഉണ്ടാക്കിയെടുക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള ഒരു ‘യാഥാസ്ഥിതികതയാണ് ദശകങ്ങളോളം ഒരാളോടൊപ്പം മാത്രം പങ്കു വയ്ക്കാനാവുന്ന ഈ അനശ്വര പ്രേമവും.
രണ്ടായിരത്തിനാലിലോ മറ്റോ ഒരിക്കൽ ഞാൻ ജോലിക്കാര്യവുമായി ബെയ്ജിങ്ങിൽ ഉള്ളപ്പോൾ ബ്രിട്ടിഷുകാരിയായ ക്ലെയർ എന്ന സഹപ്രവർത്തകയുമായി Tianenmen Square കാണാൻ പോയി. അന്ന് ചൈനയിൽ അത്രയധികം ടൂറിസ്റ്റുകളെയൊന്നും കാണാനാവില്ലായിരുന്നു. ജനാധിപത്യവും നൂറുകണക്കിന് ചെറുപ്പക്കാരുടെ ജീവനും കുരുതി കഴിക്കപ്പെട്ട ആ ആളൊഴിഞ്ഞ കമ്യൂണിസ്റ്റ് വിസ്തൃതിയിൽ ദൂരെയായി ഞങ്ങൾ കണ്ടത് പൊരിവെയിലിൽ കൈ കോർത്ത് പിടിച്ചു നടക്കുന്ന രണ്ടു വൃദ്ധരെയാണ്. അവരെ ചൂണ്ടിക്കാണിച്ച് ക്ലെയർ പറഞ്ഞു, ‘ഇതു കൊണ്ടാണ് എനിക്ക് കല്യാണം കഴിക്കേണ്ടത്. ഇത് യാഥാസ്ഥിതികമാണെങ്കിൽ, അതാണ് എനിക്കിഷ്ടം’– അവൾ പറഞ്ഞു.
കൊലയുടെയും ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് അധികാരം ഉറപ്പിക്കപ്പെടുന്ന ഇക്കാലത്ത് നിർമലമായ സ്നേഹത്തെ, നിത്യാനുരാഗത്തെ നമുക്ക് തിരിച്ചു തന്ന ഉമ തോമസിന് ഒരിക്കൽ കൂടി നന്ദി.
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)
English Summary: 'They were Inseparable'- Uma and PT Thomas Love Story