മനുഷ്യന്‍ എന്ന പേരിന് അര്‍ഹനല്ലാത്ത വ്യക്തി. അയാളെ രാക്ഷസന്‍ എന്നോ പിശാച് എന്നോ മാത്രമേ വിളിക്കാനാവൂ... 

ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍ തീരാത്ത രോഷം. കോടതിമുറിയില്‍ കൂടിയിരുന്നവരുടെ മുഖത്തുമുണ്ടായിരുന്നു അവജ്ഞയും അമര്‍ഷവും. എത്രതന്നെ ശിക്ഷ കൊടുത്താലും പോരാത്ത വ്യക്തി എന്നാണ് അയാളെക്കുറിച്ച് അവര്‍ക്കെല്ലാം തോന്നിയത്. പുരുഷവര്‍ഗത്തിനു തന്നെ തീരാത്ത അപമാനവും കളങ്കവുമാണ് അയാളെന്നും. 

സിംഗപ്പൂരിലാണ് സംഭവം. കോടതിമുറിയില്‍ ശിക്ഷ വിധിച്ചുകഴിഞ്ഞും സഹതാപത്തിന്റെ ഒരു കണിക പോലും തോന്നാതെ പ്രതിയോട് തീരാത്ത രോഷം തോന്നിയ അപൂര്‍വ സാഹചര്യം. ഭാര്യയെ ലൈംഗികതൊഴിലിലേക്ക് നയിച്ച് പണം സമ്പാദിക്കുകയും ആറു വയസ്സുള്ള മകളെയും ഭാര്യയുടെ കൗമാരക്കാരിയ ബന്ധുവിനെയും പീഡിപ്പിക്കുകയും ചെയ്തതാണ് പ്രതിയുടെ പേരിലുള്ള കുറ്റം. വിചാരണയ്ക്കുശേഷം പ്രതിക്ക് ലഭിച്ചത് 25 വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന കഠിനതടവ്. 

മകള്‍ക്കു പുറമെ ഒരു മകന്‍ കൂടിയുണ്ട് പ്രതിക്ക്. ഈ കുട്ടിയെ സംരക്ഷിക്കാനെന്ന വ്യാജേനയാണ് പ്രതി ഭാര്യയെ ലൈംഗിക തൊഴിലിലേക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കഠിന തടവിനു പുറമെ പ്രതിയെ 24 തവണ ചാട്ടവാറിന് അടിക്കാനും കോടതി വിധിച്ചു. പുറമെ എട്ടരലക്ഷത്തോളം രൂപ പിഴയും അടയ്ക്കണം. 27 വയസ്സ് മാത്രമേയുള്ളൂ പ്രതിക്ക്. ഒരു യാവാവായിരിക്കെയാണ് ഒരു പുരുഷനും ഒരിക്കലും ചെയ്യാന്‍ മടിക്കുന്ന ഹീനകൃത്യം പ്രതി ചെയ്തതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. 

തന്നെ ആശ്രയിച്ചുകഴിയുന്ന, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ മൂന്നുപേരെയാണ് പ്രതി ക്രൂരമായ പീഡനത്തിന് വിധേയരാക്കിയത്. ഇത്തരമൊരു സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. പരമാവധി ശിക്ഷ വിധിക്കേണ്ടതും- പ്രോസിക്യൂട്ടര്‍ പറഞ്ഞു.  മൂന്നു പേരെ സംരക്ഷിക്കേണ്ട വ്യക്തി മൂന്നുപേരെയും ദുഷിപ്പിക്കുകയാണ് ചെയ്തത്. 

താന്‍ ലൈംഗിക തൊഴിൽ ചെയ്യാൻ തയാറാണെന്ന് ഭാര്യയെക്കൊണ്ട്  പരസ്യം കൊടുപ്പിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. തുടക്കത്തില്‍ ഭാര്യ വഴങ്ങാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് അയാള്‍ ഭാര്യയെക്കൊണ്ട് പരസ്യം കൊടുപ്പിച്ചു. എല്ലാ ദിവസം നിശ്ചിത എണ്ണം പുരുഷന്‍മാരെ യുവതി സ്വീകരിക്കണമെന്നും അയാള്‍ വ്യവസ്ഥയുണ്ടാക്കി. പരസ്യം കണ്ട് എത്തുന്നവരില്‍നിന്ന് ഈടാക്കുന്ന പണം അയാള്‍ കൈക്കലാക്കുകയും ചെയ്തു. 

ഭാര്യയെക്കൊണ്ട് അവരുടെ രഹസ്യദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചു സൂക്ഷിക്കുകയും ചെയ്തു. ഇതിനു പുറമെയാണ് ആറുവയസ്സുള്ള മകളെയും ഭാര്യയുടെ 13 വയസ്സ് മാത്രം പ്രായമുള്ള ബന്ധുവിനെയും പ്രതി മാനഭംഗപ്പെടുത്തിയത്. മൂന്നുവര്‍ഷം മുൻപ് മൂന്നു മാസക്കാലമായിരുന്നു പ്രതി ഭാര്യയെ ലൈംഗിക തൊഴിൽ ചെയ്യിപ്പിച്ച്  പണം കൊയ്തത്. 

ഇക്കാലത്ത് ഭാര്യയെത്തേടിയെത്തിയ പുരുഷന്‍മാരില്‍നിന്ന് എട്ടുലക്ഷത്തോളം രൂപയാണ് പ്രതി സമ്പാദിച്ചതെന്നും പ്രോസിക്യൂട്ടര്‍ ആരോപിച്ചു.