വിവാഹരാത്രിയിൽ അതിക്രൂരമായ ഒരു വിധിയാണ് ഭർതൃവീട്ടിൽ ആ പെൺകുട്ടിയെ കാത്തിരുന്നത്. സ്ത്രീധനത്തുക പോരായെന്നാരോപിച്ച് ഭർത്താവും ബന്ധുവും ചേർന്ന് വധുവിനെ ക്രൂരമായി മാനഭംഗം ചെയ്തു. മുസാഫിർ നഗറിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

മാർച്ച് 6 ന് നടന്ന സംഭവം പുറം ലോകമറിഞ്ഞത് വ്യാഴാഴ്ചയാണ്. സംഭവത്തിന്റെ പിറ്റേന്ന് വധു ചികിൽസ തേടി ആശുപത്രിയിലെത്തുകയും ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകുകയുമായിരുന്നു. 26 വയസ്സുകാരിയായ സഹോദരിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ച് സഹോദരൻ മാധ്യമങ്ങളോട് വിശദീകരിച്ചതിങ്ങനെ :-

ഏഴു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വിവാഹം നടത്തിയത്. പണത്തോട് ആർത്തിയുള്ള കുടുംബം കൂടുതൽ തുക സ്ത്രീധനമായി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. വരനും വരന്റെ സഹോദരീ ഭർത്താവും ചേർന്നാണ് കൂട്ടമാനഭംഗം നടത്തിയതെന്നും ഈ ക്രൂരതയ്ക്ക് വരന്റെ വീട്ടുകാർ കൂട്ടു നിന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി ഇപ്പോഴും ചികിൽസയിലാണെന്നും വരനും വീട്ടുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.