ഭോപ്പാല്‍∙  ഗ്രാമത്തിലെ ഇരുവിഭാഗത്തിൽപ്പെട്ട രണ്ടുകുടുംബങ്ങള്‍ തമ്മില്‍ ഭൂമിയെച്ചൊല്ലി നടത്തിയ സംഘര്‍ഷത്തിന്റെ ഇരയായത് 12 വയസ്സുകാരി പെണ്‍കുട്ടി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബാന്ദ ഭാഗത്ത് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതോടെയാണ് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നിരന്തരമായ വഴക്കും വെളിപ്പെട്ടത്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെലാഖേഡി ഗ്രാമത്തില്‍നിന്നുള്ള ഒരു കുടുംബം സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നുവെന്ന് സാഗര്‍ ജില്ലാ അഡീഷണല്‍ എസ്പി രാജേഷ് വ്യാസ് അറിയിച്ചു. ബുധനാഴ്ച രാവിലെ സ്കൂളില്‍ പോയ പെണ്‍കുട്ടി പിറ്റേന്ന് ഉച്ചയായാട്ടും തിരിച്ചെത്തിയില്ല എന്നതായിരുന്നു അവരുടെ പരാതി. ബുധനാഴ്ച രാത്രി വൈകുംവരെയും കുടുംബാംഗങ്ങള്‍ സ്വന്തം നിലയില്‍ പെണ്‍കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു.

പക്ഷേ വ്യാപകമായ അന്വേഷണത്തിനൊടുവിലും ഒരു തുമ്പും കിട്ടാതെവന്നതോടെ പൊലീസിനെ സമീപിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിനു സമീപത്തുനിന്നു കണ്ടെത്തി. 100 മീറ്റര്‍ അകലെയായി അറുത്തുമാറ്റിയ നിലയില്‍ കുട്ടിയുടെ ശിരസ്സും കണ്ടെത്തി. 

പീഡനത്തിന്റെ സൂചനകളൊന്നും കുട്ടിയുടെ ശരീരത്തില്‍ കാണാനില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമായ വിവരങ്ങള്‍ പുറത്തുപറയാനാകൂ എന്നു പൊലീസ് അറിയിച്ചു. തങ്ങളോടു ശത്രുത പുലര്‍ത്തുന്ന ഒരു കുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഭൂമിയെച്ചൊല്ലിയുള്ള വഴക്കാണ് കാരണം. റെയ്ഡുകള്‍ നടത്തിയതായും പ്രതികള്‍ ഉടന്‍തന്നെ പിടിയിലാകുമെന്നുമാണ് പൊലീസുകാര്‍ പറയുന്നത്.