മഹാരാഷ്ട്ര: തന്നെ വഞ്ചിച്ച ഭാര്യയുടെ വാട്സാപ്പിലേക്ക് താൻ കൊലപ്പെടുത്തിയ മക്കളുടെ ഫോട്ടോ അയച്ച ശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് നാടിനെ നടുക്കിയ സംഭവം. വഞ്ചിച്ച ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് അധ്യാപകൻ കൂടിയായ കുടുംബനാഥൻ കുഞ്ഞുങ്ങളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ആറുവയസ്സും 18 മാസവും പ്രായമായ പെൺകുഞ്ഞുങ്ങളെയാണ് നാൽപ്പതുകാരനായ ഋഷികാന്ത് കൊലപ്പെടുത്തിയത്. ഋഷികാന്തിന്റെ സഹോദരൻ ഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഋഷികാന്തിന്റെ ഭാര്യ പ്രഗതിയുടെ വഞ്ചനയുടെ കഥ നാടറിഞ്ഞത്.

പ്രഗതി ഒരു ഡ്രൈവറുമായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിന്റെ പേരിൽ ഋഷികാന്ത് ഏറെ മനോവിഷമം അനുഭവിച്ചിരുന്നുവെന്നും ഗോപാൽ പറയുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രഗതി ഷാനവാസ് ഖാൻ എന്ന ഡ്രൈവറിനൊപ്പം ഒളിച്ചോടിയെന്നും ഇതിൽ മനം നൊന്താണ് ഋഷികാന്ത് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറയുന്നു.

ആറുവയസ്സുകാരിയായ നാരായണിയെയും പതിനെട്ടുമാസം മാത്രം പ്രായമുള്ള കാർത്തികിയെയും കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആ ചിത്രങ്ങൾ പ്രഗതിയ്ക്ക് വാട്സാപ്പ് ചെയ്തുകൊടുത്തതിനു ശേഷമാണ് ഋഷികാന്ത് ആത്മഹത്യ ചെയ്തത്.  ചൊവ്വാഴ്ച വെളുപ്പിനെ മൃതദേഹങ്ങൾ കണ്ട ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രഗതിക്കും കാമുകനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരുവരെയും ഉടൻ തന്നെ കണ്ടെത്തുമെന്നും അവർക്കായി ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.