പുരുഷന്മാരോട് പ്രതികാരം ചെയ്യാൻ എച്ച് ഐ വി പടർത്തിയെന്ന് യുവതി; വെളിപ്പെടുത്തൽ ഫെയ്സ്ബുക്കിലൂടെ
താൻ എച്ച് ഐ വി ബാധിതയാണെന്നും അക്കാര്യങ്ങൾ മറച്ചുവച്ച് നിരവധി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് എച്ച് ഐ വി പടർത്തിയെന്നും അവകാശപ്പെട്ട് യുവതി രംഗത്ത്. ജോർജിയയിലാണ് സംഭവം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.
ബ്രാന്റി യക്കെയ്മ ലാസിറ്റർ എന്ന യുവതി പങ്കുവച്ച ദൃശ്യങ്ങൾ വളരെപ്പെട്ടന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. യുവതിയുടെ അവകാശവാദം സത്യമാണെങ്കിൽ 36കാരിയായ യുവതിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :-
'' വിഡിയോ ഒരു കളവായിരുന്നുവെന്നും താൻ എയ്ഡ്സ് ബാധിതയല്ലെന്നുമാണ് ബ്രാന്റി പൊലീസിനോട് പറഞ്ഞത്. 2018 ൽ നടത്തിയ രക്തപരിശോധനാ ഫലം പൊലീസിന് നൽകിക്കൊണ്ടാണ് യുവതി കാര്യങ്ങൾ വിശദീകരിച്ചത്. ആവശ്യമെങ്കിൽ ഇനിയും രക്തപരിശോധനയ്ക്ക് താൻ സന്നദ്ധയാണെന്നും യുവതി അറിയിച്ചു. ചിലയാളുകളോട് തനിക്ക് വല്ലാത്ത ദേഷ്യമുണ്ടായിരുന്നുവെന്നും അവരുടെ പേരുകളാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നതെന്നുമാണ് യുവതിയുടെ വിശദീകരണം.''
ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്ന വിവരം വെള്ളിയാഴ്ചയാണ് നിയമപാലകർ അറിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ഉറവിടം തേടി പോയ പൊലീസ് നിമിഷങ്ങൾ ദൈർഘ്യമുള്ള ഫെയ്സ്ബുക് പോസ്റ്റ് കാണുകയും അന്വേഷണം യുവതിയിലേക്കു നീളുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞിരുന്നു.
ഭൂതകാലത്തിൽ തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെ പേരും അവരുടെ പെൺസുഹൃത്തുക്കളുടെ പേരും ഭാര്യമാരുടെ പേരുമൊക്കെയുള്ള ഒരു വലിയ പട്ടികയാണ് ആ ദൃശ്യങ്ങളിലൂടെ യുവതി പുറത്തു വിട്ടത്. താൻ എച്ച് ഐ വി പോസിറ്റീവ് ആണെന്നും തന്റെ ഇരകളുടെ പേരുവിവരങ്ങളാണെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് യുവതി പട്ടിക പുറത്തു വിട്ടത്.
എച്ച് ഐ വി ബാധിതർ അക്കാര്യം മറച്ചു വച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റമാണ്. മനപൂർവം എച്ച് ഐ വി പടർത്തുന്നവരെ കാത്തിരിക്കുന്നത് 10 വർഷത്തിലധികം ജയിൽവാസമാണ്. ഓരോ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച് ശിക്ഷാകാലാവധിയിൽ മാറ്റങ്ങളുണ്ടാകുമെന്നു മാത്രം.
ജോർജിയയിൽ 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നിരിക്കേ. യുവതിയുടെ രക്തപരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കാനാണ് നിയമപാലകരുടെ തീരുമാനം.