ഭക്ഷണശാലയിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ പൂർണ്ണ ഗർഭിണിക്കു നേരെ ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ മൂന്നു സ്ത്രീകളടങ്ങുന്ന സംഘത്തെ ആക്രമിച്ചതിന് സിഡ്നി സ്വദേശി അറസ്റ്റിൽ. ഗർഭിണിയെ അടിയ്ക്കുകയും ചവിട്ടുകയും ചെയ്ത അക്രമി ഒപ്പമുള്ള സ്ത്രീകളെയും ഉപദ്രവിച്ചു.

ഭക്ഷണശാലയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണുന്നതിങ്ങനെ :-

'ശിരോവസ്ത്രം ധരിച്ച മൂന്ന് സ്ത്രീകൾ ഭക്ഷണശാലയിലെ മേശക്കിരുവശവുമിരുന്ന് സംസാരിക്കുകയായിരുന്നു. പൊടുന്നനെ അസഭ്യം പറഞ്ഞുകൊണ്ട് ഒരാൾ സ്ത്രീകളുടെ മേശയ്ക്കരുകിലെത്തുകയും അവിടെയിരുന്ന ഗർഭിണിയെ ആക്രമിക്കുകയും ചെയ്തു. ഏകദേശം 43 വയസ്സു പ്രായമുള്ള അക്രമിയാണ് 31കാരിയായ ഗർഭിണിയെ കൈയേറ്റം ചെയ്തത്. യുവതി 38 ആഴ്ച ഗർഭിണിയായിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു പോയ യുവതി കസേരയിൽ നിന്നും നിലത്തു വീണിട്ടും അക്രമി ഉപദ്രവം അവസാനിപ്പിച്ചില്ല. വംശീയ ആക്രമണമാണ് അക്രമി നടത്തിയതെന്ന് ആസ്ട്രേലിയൻ ഫെഡറേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ ആരോപിച്ചു.

ആക്രമണത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും യുവതി ആശുപത്രി വിട്ടെന്നും പൊലീസ് പറയുന്നു. അക്രമിയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവർ പറയുന്നു.

English Summary : Man Punches Pregnant Woman