സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ശമ്പളത്തോടെ 6 മാസം പ്രസവാവധി അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമ്പോൾ തിരുവനന്തപുരം മരുതംകുഴിയിലെ ‘പാലാഴി’ ആഹ്ലാദത്തിന്റെ പാലാഴിയാകുകയാണ്.  2014ൽ ഇതിനുള്ള പോരാട്ടം തുടങ്ങിയത് ഈ വീട്ടിലെ നായികയാണ്. സർക്കാർ സർവീസിൽ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കേണ്ട സമയത്താണ് കുസുമം ആർ. പുന്നപ്ര, അമ്മമാരുടെ അവകാശങ്ങൾക്കായി പൊരുതിയത്. 2012ൽ വിരമിച്ചശേഷം വിവരാവകാശനിയമം മുതൽ സാധ്യമായ എല്ലാ വഴികളിലൂടെയും വിവരങ്ങൾ ശേഖരിച്ചു. 

നിരന്തരമായി ഇടപെട്ടതോടെ ലേബർ കമ്മിഷണർ കേരള ഷോപ്‌സ് ആൻഡ് എസ്‌റ്റാബ്ലിഷ്‌മെന്റ് ചട്ടം ഭേദഗതി ചെയ്‌തു ശുപാർശ സമർപ്പിച്ചു. 25ൽ കൂടുതൽ സ്‌ത്രീകൾ ജോലി ചെയ്യുന്ന ഐടി കമ്പനികളിലുൾപ്പെടെ സൗജന്യ ക്രഷ് വേണമെന്ന നിബന്ധനയുണ്ടായി. പ്രസവാവധി 6 മാസം ആക്കണമെന്ന ശുപാർശയും നൽകി.  സംസ്‌ഥാന സർക്കാർ ഇതു പാസാക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചു. ഒന്നര വർഷത്തിനു ശേഷം 2017ൽ  ഇതു നിയമമായി.  

തുടർന്നാണു സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ഇതു ബാധകമാക്കാനുള്ള ശ്രമം തുടങ്ങിയത്. 2019ൽ കേരള നിയമസഭ ബിൽ പാസാക്കി. ഇപ്പോൾ പുതിയ ഭേദഗതി കേന്ദ്ര തൊഴിൽ വകുപ്പ് അംഗീകരിച്ചു.