ചെന്നൈ അടക്കി വാഴുന്ന മാഫിയ നേതാവ്; ലോക്ക് ഡൗണിലും വിലസി; 'മഹേശ്വരി' വീണ്ടും പിടിയിൽ
ചെന്നൈയിലെയും പരിസര ജില്ലകളിലെയും വ്യാജ മദ്യ, ലഹരിമരുന്ന് മാഫിയയ്ക്കു നേതൃത്വം നല്കുന്ന സ്ത്രീ അറസ്റ്റില്‍. ഗുണ്ടാ ആക്ട് പ്രകാരം പലതവണ അറസ്റ്റിലായിട്ടുള്ള വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മഹേശ്വരിയെയാണ് പൊലീസ് വീടു വളഞ്ഞു പിടികൂടിയത്. 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും പിടിച്ചെടുത്തു.
ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവ്. മഹാനഗരത്തിലും അതിനോടു ചേര്‍ന്നു കിടക്കുന്ന ചെങ്കല്‍പേട്ട്,തിരുവെള്ളൂര്,കാഞ്ചിപുരം വെല്ലൂര്‍ ജില്ലകളില്‍ കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പന്‍ സാമ്രാജ്യത്തന്റെ ഉടമ. വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മഹേശ്വരിയെന്ന 38 കാരി ഒരിക്കല്‍ കൂടി പൊലീസ് വലയിലായി. ലോക്ക് ഡൗണ്‍ കാലത്ത് വെല്ലൂരിലും വാണിയമ്പാടിയിലും വ്യാജമദ്യം വന്‍തോതില്‍ വിറ്റൊഴിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് പെണ്‍ഗുണ്ടയിലേക്കെത്തിയത്. രാത്രി വീടുവളഞ്ഞ പൊലീസിനെ സംഘം ആക്രമിച്ചു.ഒടുവില്‍ രാജേശ്വരി മകന് ദേവാന്ദിരന്‍ ബന്ധു ഉഷ, സഹായി കാവ്യ ക്യാരിയര്‍മാരായ മൂന്നു കുട്ടികളും പിടിയിലായി. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുപത് കിലോ കഞ്ചാവ്, ഇരുപത് ലക്ഷംരൂപ, ഇരുചക്രവാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തിരുപ്പത്തൂര്‍ എസ്.പി വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസില്‍ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പിടികൂടിയത്.
സംഘത്തിന്റെ ആക്രണത്തില്‍ ഒരു പൊലീസുകാരിക്കു പരുക്കേറ്റു. കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റും ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവുമെത്തിച്ചാണ് മഹേശ്വരി ഇടനിലക്കാര്‍ക്ക് ൈകമാറിയിരുന്നത്. വ്യാജമദ്യ വില്പനയ്ക്ക് പിടിക്കപെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗുണ്ടാ ആക്ട് പ്രകാരം തടവില്‍ കഴിഞ്ഞിട്ടുണ്ട്.