മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ താലി മാല വിറ്റ് ടെലിവിഷന്‍ വാങ്ങി വീട്ടമ്മ. കര്‍ണാടകയിലെ ഗദഗ് ജില്ലയിലാണ് സംഭവം. നാലു മക്കളുടെ അമ്മയ്ക്കാണ്  മക്കള്‍ക്ക് ദുരര്‍ശനിലെ ക്ലാസിൽ പങ്കെടുക്കാന്‍ ടിവി വാങ്ങാന്‍ താലിമാല വില്‍ക്കേണ്ടിവന്നത്. നര്‍ഗുണ്ട് താലൂക്കില്‍ റെദ്ദല്‍ നഗനൂറിലെ കസ്തൂരി ചലവദി എന്ന വീട്ടമ്മയ്ക്കാണ് ദുരനുഭവം. 12 ഗ്രാം ഉണ്ടായിരുന്നു കസ്തൂരിയുടെ മാലയ്ക്ക് തൂക്കം. അതു പണയം വച്ചതോടെ ടിവിയ്ക്കുള്ള പണം സംഘടിപ്പിച്ചു. 

സംഭവം അറിഞ്ഞ തഹസില്‍ദാര്‍ ഉദ്യോഗസ്ഥരെ കസ്തൂരിയുടെ വീട്ടില്‍ അയച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. വീട്ടമ്മയുടെ ദുരവസ്ഥ അറിഞ്ഞതോടെ താലിമാല പണയം വാങ്ങി പണം കൊടുത്ത വ്യക്തിയുടെയും മനസ്സ് മാറി. മാല തിരിച്ചുകൊടുക്കാന്‍ തയാറാണെന്നും പണം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്നും അദ്ദേഹം കസ്തൂരിയെ അറിയിച്ചു. അതോടെ നല്ലവരായ നാട്ടുകാരും രാഷ്ട്രീയക്കാരും വീട്ടമ്മയെ സഹായിക്കാന്‍  ഒത്തുകൂടി. സ്ഥലത്തെ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ അഹ്മദ് വീട്ടമ്മയ്ക്ക് 50,000 രൂപ നല്‍കി. സംസ്ഥാന മന്ത്രി സി.സി. പാട്ടീല്‍ 20, 000 രൂപയും. 

‘സ്കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ എന്റെ മക്കള്‍ ടിവി നോക്കിയാണ് ഈ ലോക്ഡൗണ്‍ കാലത്ത് പഠിക്കേണ്ടത്. ടിവി ഇല്ലാതിരുന്നത് ഒരു കുറവായി ഇതുവരെ തോന്നിയിരുന്നില്ല. പല ദിവസങ്ങളിലും അയല്‍വക്കത്തെ വീടുകളില്‍ പോയാണ് മക്കള്‍ പഠിക്കുന്നത്. ടിവി ഇല്ലാതെ പഠനം അസാധ്യമാണെന്ന് അധ്യാപകരും പറഞ്ഞു. അതു കേട്ടതോടെ മക്കളുടെ ഭാവിയെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിച്ചു. ടിവി വാങ്ങാന്‍ എനിക്ക് ലോണ്‍ തരാന്‍ ആരും തയാറായില്ല. അതുകൊണ്ടാണ് മാല പണയം വയ്ക്കേണ്ടിവന്നത്-കസ്തൂരി പറഞ്ഞു. 

ഗൃഹനാഥനായ മുത്തപ്പ ദിവസക്കൂലിക്ക് ജോലി ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. കോവിഡ് വ്യാപിച്ചതോടെ അദ്ദേഹത്തിനു ജോലിയും നഷ്ടപ്പെട്ടു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റു മക്കള്‍ 7,8 ക്ലാസ്സുകളിലായാണ് പഠിക്കുന്നത്. 

English Summary: Karnataka woman mortgages mangalsutra to buy TV for her children’s classes on Doordarshan